ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എരുമേലി മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45-ഓടെ ബെൻഡിഗോയ്ക്ക് സമീപമുള്ള ഹണ്ട്ലി ഫോസ്റ്റർവില്ലെ റോഡിലായിരുന്നു അപകടം. ജോലിക്ക് പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന ടിജോയുടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.
മെൽബണിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള കിൽമോറിലാണ് ടിജോ കുടുംബസമേതം താമസിച്ചിരുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന ഷിഫ്റ്റിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടിജോ ഓടിച്ചിരുന്ന ചുവന്ന ടൊയോട്ട യാരിസ് കാറിൽ അപകടസമയത്ത് മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തിന് തൊട്ടുമുമ്പ്, ഒരു മണിവരെ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് ടിജോയുടെ വിവാഹം അഞ്ജു തോമസുമായി നടന്നത്. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിട്ടാണ് ടിജോയുടെ അകാലവിയോഗം. കുടുംബവും സുഹൃത്തുക്കളും ഈ ദുരന്തം ഉൾക്കൊള്ളാനാകാതെ ദുഃഖത്തിലാണുള്ളത്. വിക്ടോറിയയിലെ മലയാളി അസോസിയേഷനും ബെൻഡിഗോ, മെൽബൺ മേഖലകളിലെ മലയാളി കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബിർമിങ്ഹാം: യുകെയിലെ ആദ്യകാല മലയാളി വൈദികരിൽ ഒരാളായ ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ ശവസംസ്കാര ശുശ്രൂഷകൾ മാർച്ച് 24, 25 തീയതികളിൽ നടക്കും. മാർച്ച് 24 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് പൊതുദർശനവും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. രാത്രി 8.30ന് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രാപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനായുള്ള പ്രാർത്ഥന ശുശ്രൂഷ നടത്തപ്പെടും.
മാർച്ച് 25 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കുർബാനയിൽ ബിഷപ്പ് ഡേവിഡ് ഇവൻസ് മുഖ്യകാർമികനായിരിക്കും. കുർബാനയ്ക്ക് ശേഷം വൈകിട്ട് 4.30 വരെ ദേവാലയത്തിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും .
ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർക്ക് ഹെർബർട്ട് റോഡിലെ ഡൊമിനിയൻ കാർ പാർക്കിന്റെ താഴത്തെ നിലയിൽ സൗജന്യ പാർക്കിംഗ് സൗകര്യം ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ രാത്രി 9.30 വരെയും ബുധനാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ലഭ്യമായിരിക്കും.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഫെബ്രുവരി 21 – നാണ് ഫാ. ജോസഫ് നരിക്കുഴി (86) നിര്യാതനായത് . ബിർമിങ്ഹാമിലെ വൈദിക മന്ദിരത്തിൽ വച്ചായിരുന്നു അന്ത്യം. ബ്രിട്ടണിൽ സീറോമലബാർ രൂപത സ്ഥാപിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ, പ്രത്യേകിച്ച് 2000 – ത്തിൻ്റെ ആദ്യ പാദത്തിൽ, യുകെയുടെ വിവിധ ഭാഗങ്ങളിൽ മലയാളത്തിൽ വി. കുർബാന അർപ്പിച്ചിരുന്ന വൈദികരിൽ ഒരാളായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളുടെ ആത്മീയ ജീവിതത്തിൽ നിർണായക സാന്നിധ്യമായിരുന്നു നരിക്കുഴിയച്ചൻ.
സീറോ മലബാർ ചർച്ച് രൂപത സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് തന്നെ യുകെയിലെ വിശ്വാസികൾക്കായി നിരന്തരം ശുശ്രൂഷ നിർവഹിച്ച ഫാ. ജോസഫ്, റായ്പൂർ രൂപതാംഗമായിരുന്നു. കോട്ടയം ജില്ലയിലെ ഏന്തയാർ സ്വദേശിയായിരുന്ന അദ്ദേഹം ആത്മീയ മാർഗ്ഗനിർദേശത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയനായിരുന്നു.
ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ നിര്യാണത്തിൽ മലയാളം യുകെ അനുശോചനം രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻഡിലെ ക്ലേറ്റണിൽ താമസിക്കുന്ന സോജന്റെ ഭാര്യ ഐബിയുടെ പിതാവ് ചെരിയംപറമ്പിൽ സ്വദേശി സി. ജെ. സേവ്യർ (78) നിര്യാതനായി.
സംസ്കാരം 20/03/2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ നടക്കും.
ഐബിയുടെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്ലൈഗോ (അയർലൻഡ്)∙ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നേഴ്സിങ് സ്റ്റാഫായിരുന്ന നെസിൻ തോമസ് (നെല്ലിക്കുന്ന്) അയർലൻഡിൽ അന്തരിച്ചു. ബാലിസോഡെയറിൽ ആയിരുന്നു നെസിൻ കുടുംബസമേതം താമസിച്ചിരുന്നത്. ഈ മാസം 12ന് നോർത്ത് വെസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം സംഭവിച്ചത്.
ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ തോമസ് – ശോഭ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അന്തരിച്ച നെസിൻ. ഇവിടുത്തെ മലയാളികളുടെ ഇടയിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നെസിൻ സെന്റ് സ്റ്റീഫൻസ് യൂണിറ്റ് പ്രസിഡന്റായിരുന്നു.
ഭർത്താവ്: ആൽബിൻ സ്രാറ്റൽ.
മക്കൾ: നഥാൻ സ്രാറ്റൽ, തോമസ് (ടോമി) സ്രാറ്റൽ.
സഹോദരങ്ങൾ: സെറിൻ (ബെബിൽ), ഏഞ്ചൽ.
മാർച്ച് 15 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെ സീൻ ഫീഹിലിസ് ഫ്യൂണറൽ ഹോമിൽ നെസിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത് . സംസ്കാര ശുശ്രൂഷകൾ ഇന്ന് മാർച്ച് 16 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7.30)സെന്റ് ബ്രിജിഡ്സ് ചർച്ച്, കോർഹോനാഗിൽ ആരംഭിച്ച് തുടർന്ന് സെന്റ് ബ്രിജിഡ്സ് സെമിത്തേരിയിൽ സംസ്കാരം നടത്തും.
നെസിൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രസ്റ്റണിലെ മലയാളി സമൂഹത്തിന് പ്രിയങ്കരനായിരുന്ന ചാക്കോച്ചൻ മാത്യു അന്തരിച്ചു. എല്ലാവരും സ്നേഹത്തോടെ ചാക്കോ മാഷെന്ന് വിളിച്ചിരുന്ന അദ്ദേഹത്തിന് 70 വയസായിരുന്നു പ്രായം . ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് രോഗമുക്തി നേടിയിരുന്നു. നാട്ടിൽ പോയി തിരികെ പ്രസ്റ്റണിലെത്തിയതിനു ശേഷം ഉണ്ടായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തികച്ചും അപ്രതീക്ഷിതമായെത്തിയ ഈ മരണവാർത്ത പ്രസ്റ്റണിലെ മലയാളി സമൂഹത്തെ നടുക്കിയിരിക്കുകയാണ്.
പ്രസ്റ്റണിലെ ആദ്യകാല മലയാളികളിൽ ഒരാളായിരുന്ന ചാക്കോച്ചൻ മാത്യു വർഷങ്ങളായി സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. എല്ലാവരോടും സ്നേഹപൂർവ്വം ഇടപഴകിയിരുന്ന അദ്ദേഹം സമൂഹത്തിൽ ഏറെ ആദരവും സ്‌നേഹവും നേടിയ വ്യക്തിയായിരുന്നു.
കണ്ണൂർ കൊട്ടിയൂർ നീണ്ടുനോക്കി മാളിയേക്കപ്പറമ്പിൽ കുടുംബാംഗമായ ചാക്കോച്ചൻ മാത്യുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജിമിൽ, ജെറ്റ്‌സൺ, എഡ്വിൻ. മരുമക്കൾ: ആഗ്ര ജിമിൽ, ആൽഫ ജെറ്റ്‌സൺ. കൊച്ചുമക്കൾ: ടെസ്സ, ടിയ, സോഫിയ.
ചാക്കോച്ചൻ മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
യുകെ സൗത്താംപ്ടൺ മലയാളി രാഹുലിന്റെ പിതാവ് പാലാ തോടനാൽ തോട്ടമറ്റത്തിൽ റ്റി. ജെ മാത്യു (73) നിര്യാതനായി.
സംസ്‌ക്കാരം 07 /03/2026 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോടനാൽ ഇൻഫന്റ് ജീസസ് പള്ളിയില്‍.
മക്കള്‍ രാഖി(പാദുവ, പാലാ), രാഹുൽ (സൗത്താംപ്ടൺ, യുകെ), രേഖ (ബേസിങ്സ്റ്റോക്, യുകെ)
മരുമക്കള്‍: ഷാജൻ, ബിൻമോൾ, ഷിജോ
രാഹുലിൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓക്സ്ഫോർഡ് മലയാളിയായ ഷിജോ ജേക്കബ് ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു. പിതാവിന്റെ ഒന്നാം ചരമ വാർഷിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി കുടുംബസമേതം കേരളത്തിൽ എത്തിയിരിക്കുകയായിരുന്നു ഷിജോയും കുടുബവും . ജൂലൈ ഒന്നിന് യുകെയിലേക്കുള്ള മടക്കയാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതോടെ ഷിജോയ്ക്കും മക്കൾക്കും യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിച്ച് അകാലത്തിൽ അന്ത്യം സംഭവിച്ചത്. ഭാര്യ നേരത്തെ യുകെയിലേയ്ക്ക് മടങ്ങിയിരുന്നുവെങ്കിലും ദുഃഖവാർത്തയെ തുടർന്ന് വീണ്ടും നാട്ടിലെത്തിയിട്ടുണ്ട്.
ഓക്സ്ഫോർഡിലെ മലയാളി സമൂഹത്തിൽ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഷിജോ. സാമൂഹിക പ്രവർത്തനങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽ നിന്നിരുന്ന അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനായിരുന്നു. ഓക്സ്ഫോർഡ് പള്ളിയിലെ കൈക്കാരനായും സേവനം അനുഷ്ഠിച്ചിരുന്നു.
ഷിജോയുടെ കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി ഒരുമ അസോസിയേഷനും സുഹൃത്തുക്കളും ചേർന്ന് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഗോഫണ്ട്മി വഴിയാണ് സഹായം സമാഹരിക്കുന്നത്. സംഭാവനകൾ നൽകുന്നതിനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
ഷിജോ ജേക്കബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിൻഡനിലെ ആദ്യകാല മലയാളിയും, സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ്ബിന്റെ പ്രസിഡന്റും, സ്വിൻഡൻ സ്റ്റാർസിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും വിൽഷെയർ മലയാളി അസ്സോസിയേഷന്റെ മുൻ കമ്മറ്റിഅംഗവുമായ സോണി കാച്ചപ്പിള്ളിയുടെ ഭാര്യാപിതാവും ബിന്ദു സോണിയുടെ പിതാവുമായ അങ്കമാലി മഞ്ഞപ്ര വടക്കേപുറത്താൻ വീട്ടിൽ ഔസേഫ് പൗലോസ് (76) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (5-3-2026) രാവിലെ 10 മണിക്ക് അമലാപുരം സെന്റ് ജോസഫ് പള്ളിയിൽ.
പരേതന്റെ വേർപാടിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്ററ്യൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, റീജിയണൽ ഭാരവാഹികളായ സുനിൽ ജോർജ്, ജോബി തോമസ്, രാജേഷ് നടേപ്പിള്ളി എന്നിവരും വിൽഷെയർ മലയാളീ അസോസിയേഷൻ ഭാരവാഹികളായ ജിജി സജി, ഷിബിൻ വർഗീസ്, കൃതേഷ് കൃഷ്ണൻ, സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ് ഭാരവാഹികളായ, ജോർജ് തോമസ്, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, അഗസ്റ്റിൻ ജോസഫ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ബിന്ദു സോണിയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അബർഡീലിന് സമീപമുള്ള ബ്രീമറിൽ ഷെഫായി ജോലി ചെയ്തിരുന്ന അരുൺ ശ്രീധർ അന്തരിച്ചു. ആലപ്പുഴയാണ് സ്വദേശം . ഇന്ന് പുലർച്ചെ 2.10ന് ആണ് മരണം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ നില വഷളാകുകയായിരുന്നു. മരണാനന്തര നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
മിഡിൽ ഈസ്റ്റിൽ ഹോട്ടൽ മേഖലയിൽ ജോലി ചെയ്തിരുന്ന അരുൺ ഏകദേശം ഒമ്പത് മാസം മുമ്പാണ് യുകെയിൽ എത്തിയത്. ദുബായിൽ നിന്ന് എത്തിയ അദ്ദേഹം അബർഡീൻ പ്രദേശത്തെ ബ്രീമറിൽ പുതിയ ജോലി ആരംഭിച്ചിരുന്നു. ഭാര്യ ഒന്നര വർഷം മുമ്പ് യുകെയിലെത്തിയിരുന്നു. 18, 19 വയസ്സുള്ള രണ്ട് ആൺമക്കളുണ്ട്.
ഇവിടെ പുതിയ ആളായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെ തുടർന്ന് അബർഡീൻ മലയാളി അസോസിയേഷൻ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ട്. സംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബം ആലോചിക്കുന്നതെന്നാണ് ലഭ്യമായ വിവരം.
അരുൺ ശ്രീധറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അയർലൻഡിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മലയാളി യുവതി നിമ്മി ജോയ് (34) കേരളത്തിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ തോട്ടത്തിമല സ്വദേശിനിയായ നിമ്മി, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ ഗുരുതര അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യനില ക്രമേണ വഷളാകുകയും അയർലൻഡിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയുമായിരുന്നു.
ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിലേക്ക് എത്തിയ നിമ്മിക്ക് ജനുവരി 25ന് ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ ഉൾപ്പെടെ വിദഗ്ധപരിചരണത്തിൽ തുടരുന്നതിനിടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചതോടെ നില അതീവ ഗുരുതരമാകുകയും ഒടുവിൽ മരണം സംഭവിക്കുകയും ചെയ്തു.
അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിൽ സുപരിചിതയും സജീവ സാന്നിധ്യവുമായിരുന്ന നിമ്മി വിവിധ സാംസ്കാരിക, സാമൂഹിക, ആത്മീയ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. ഭർത്താവ് വിപിൻ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നു.
നിമ്മി ജോയിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.