Obituary

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്വിണ്ടനിൽ താമസിക്കുന്ന കോട്ടയം ഉഴവൂർ സ്വദേശികളായ കെ.സി. തോമസ്, സ്മിത ദമ്പതികളുടെ ഏഴു വയസ്സുകാരനായ മകൻ ഐഡൻ തോമസ് മരണമടഞ്ഞു. ന്യൂറോളജിക്കല്‍ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഐഡൻ മരണമടഞ്ഞത്. സ്വിണ്ടൻ ഗ്രേറ്റ്‌ വെസ്റ്റേൺ എൻഎച്ച്എസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു മരണം.

രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഐഡൻ കഴിഞ്ഞ രണ്ടു മാസമായി യുകെയിലെ വിവിധ ആശുപത്രികളിലായി ചികിത്സ തേടുകയായിരുന്നു. 10 ദിവസം മുൻപാണ് സ്വിണ്ടൻ ആശുപത്രിയിൽ ചികിത്സയിൽ തേടിയത്. ഇതേ രോഗത്തെ തുടർന്ന് ഐഡന്റെ സഹോദരി ഐറിൻ സ്മിത തോമസ് മാർച്ച് നാലിന് ലോകത്തോട് വിടപറഞ്ഞിരുന്നു. നാല് മാസത്തിനിടെ തങ്ങളുടെ രണ്ടു മക്കളെയും നഷ്ടപെട്ട ദുഖത്തിലാണ് ഈ കുടുംബം ഇപ്പോൾ.

കഴിഞ്ഞ വർഷം മാർച്ച്‌ 22 നാണ് അമ്മ സ്മിതയ്ക്ക് ജോലി ലഭിച്ചതിനെ തുടർന്ന് ആശ്രിത വിസയിൽ സഹോദരങ്ങളായ അഭിജിത്ത്, ഐറിൻ എന്നിവർക്ക് ഒപ്പം ഐഡൻ യുകെയിൽ എത്തിയത്. ഐഡന്റെ സഹോദരി ഐറിനെ അടക്കിയ സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയിൽ വെച്ച് സംസ്കാരം നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. മൃതസംസ്‌കാര ശുശ്രുഷകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

ഐഡൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇടുക്കി ജില്ലയിലെ തോപ്രാൻകുടി,മേരിഗിരി, ഉദയഗിരി പ്രദേശങ്ങളിലെ ആദ്യകാല സാമൂഹിക വികസന മുന്നേറ്റങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കാരക്കാട്ട് കുര്യൻ തോമസ് (കുട്ടിച്ചൻ ) 78 നിര്യാതനായി. മേരിഗിരിയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായ കുട്ടിച്ചൻ ചേട്ടൻ ഇടുക്കി ജില്ലയിലെ ആദ്യകാല സാമൂഹിക വികസനത്തിന് പ്രത്യേകിച്ച് റോഡുകൾ ഉൾപ്പെടെ ഉളള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ മുൻകൈയ്യെടുത്ത വ്യക്തിത്വമായിരുന്നു.

മേരിഗിരി മേഖലയിൽ വൈദുതി, ടെലിഫോൺ സൗകര്യങ്ങൾ എത്തിക്കുന്നതിൽ വളരെ അധികം പ്രയത്നിച്ച വക്തിയാണ് വിടവാങ്ങിയത്. പൊതുജനങ്ങളുടെ ഇടയിൽ കുട്ടി സാർ എന്ന ഓമന പേരിൽ അറിയപ്പെട്ടിരുന്ന കുട്ടിച്ചൻ കാരക്കാട്ട് ദീർഘകാലം കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഒരു മികച്ച സഹകാരി ആയിരുന്ന കുട്ടിച്ചൻ, ഉദയഗിരി സർവീസ് ബാങ്ക് മുൻ ബോർഡ് മെമ്പർ ആണ്.

മൃത സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (27/06/2025) രാവിലെ 11 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് ഉദയഗിരി സെൻ്റ് മേരീസ് ചർച്ചിൽ നടത്തപ്പെടുന്നതാണ്.

ഭാ​ര്യ: മേരിക്കുട്ടി പെരുവന്താനം പൗവ്വത്ത് കുടുംബാംഗമാണ് .  മക്ക​ൾ: അനീഷ്, അനിത. മ​രു​മ​ക്ക​ൾ: ബോബി ചെൻമരപ്പള്ളി, സിനി പറക്കുളങ്ങര.

കുട്ടിച്ചൻ മുണ്ടക്കയം കരിനിലത്ത് കാരക്കാട്ട് പരേതരായ കെ.കെ. തോമസിൻെറയും ഏലിയാമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: പരേതനായ കെ. ടി ജോസഫ് (പാറത്തോട്), കെ. ടി തോമസ് (കരിനിലം), പരേതനായ ആന്റണി തോമസ് (കരിനിലം), മേരിക്കുട്ടി തോമസ് കരിപ്പാപ്പറമ്പിൽ, മോളി ജോസഫ് കല്ലറയ്ക്കൽ (ആലക്കോട്).

മലയാളം യുകെ ന്യൂസ് ഡയറക്ടർ ബോർഡ് മെമ്പർ ജോജി തോമസ് സഹോദര പുത്രനാണ്.

പരേതൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കവൻട്രിയിൽ ഏഴു വയസുകാരൻെറ അപ്രതീക്ഷിത വേർപാടിൻെറ ഞെട്ടലിലാണ് യുകെ മലയാളികൾ. എന്നും വരുന്നത് പോലെ സ്‌കൂളിൽ പോയി വന്നതായിരുന്നു ഏഴു വയസുകാരനായ റൂഫസ് കുര്യന്‍. വീട്ടിൽ വന്നതിന് പിന്നാലെ പനിയുടെ ലക്ഷണം കാണിച്ചതിനാൽ മരുന്ന് കഴിച്ച് കിടന്നുറങ്ങി. ശരീരത്തില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ അല്പം ആശങ്ക തോന്നിയെങ്കിലും നേഴ്‌സായ അമ്മയ്ക്കും അതൊരു സാധാരണ പനിയായി മാത്രമാണ് തോന്നിയത്. എന്നാൽ അർധരാത്രിയോടെ കുട്ടിക്ക് കലശലായ ക്ഷീണവും ബുദ്ധിമുട്ടും തോന്നിയതിന് പിന്നാലെ അടുത്തുള്ള ആശുപത്രിയിൽ കുട്ടിയെ കൊണ്ടുവരികയായിരുന്നു.

കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ എ ആന്‍ഡ് ഇ യില്‍ എത്തി വൈകാതെ തന്നെ കുട്ടി മരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ വേർപാടിൻെറ ഞെട്ടലിലും ദുഃഖത്തിലാണ് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ഇപ്പോൾ. സാധാരണ പനിയുമായി സ്‌കൂളില്‍ നിന്നെത്തിയ കുഞ്ഞ് ആശുപത്രിയില്‍ എത്തിച്ചിട്ടും മരിച്ചെന്ന വാര്‍ത്ത യുകെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.

ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുൻപ് മാത്രമാണ് റൂഫസും കുടുംബവും യുകെയിൽ എത്തിയത്. ആലപ്പുഴ സ്വദേശികളാണ് റൂഫസിന്റെ മാതാപിതാക്കളായ കുര്യന്‍ വര്‍ഗീസും ഷിജി തോമസും. ഏക സഹോദരന്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

റൂഫസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു മാസം മുമ്പ് മാത്രം വിവാഹിതനായ നവവരൻ കാർ അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. പാലാ രാമപുരം കൊണ്ടാട് അറയാനിക്കവല മാളിയേക്കല്‍ പേണ്ടാനത്ത് ജോസഫിന്റെ മകന്‍ ഡോണറ്റ് (36) ആണ് മരിച്ചത്. പരുക്കേറ്റ ഭാര്യ അമര്‍ലിയ (34) ചികിത്സയിലാണ്. ഡോണറ്റ് ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്.

മെയ് 26 -ന് ആയിരുന്നു ഇവരുടെ വിവാഹം. മെയ് 11 -നായിരുന്നു ഡോണറ്റ് വിവാഹത്തിനായി ഇറ്റലിയിൽ നിന്ന് നാട്ടിൽ എത്തിയത്. തിരിച്ചിറപള്ളിയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ജൂലൈ രണ്ടിന് ഡോണറ്റ് ഇറ്റലിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അമ്മ: ചിന്നമ്മ. സഹോദരങ്ങൾ: ജാന്‍സി, ജിന്‍സി (സൗദി). ഭാര്യ അമര്‍ലിയ കണ്ണൂര്‍ അലവില്‍ പൂവങ്കേരിയില്‍ കുടുംബാഗമാണ്. ഡോണറ്റിന്റെ അച്ഛന്‍ ജോസഫ് (അപ്പച്ചന്‍) അടിമാലി തോക്കുപാറ സ്വദേശിയാണ്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ മലയാളികൾക്കിടയിലെ സാമൂഹിക പ്രവർത്തകനും വിൽഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ പ്രിൻസ്‌മോൻ മാത്യുവിന്റെ ജേഷ്ഠസഹോദരനും തൊടുപുഴ കരിംകുന്നം ഏലംതാനത്ത് എ എം മത്തായിയുടെയും ലീലാമ്മ മത്തായിയുടെയും മകനുമായ ബിനു മാത്യു ജൂൺ 22 ന് നിര്യാതനായി. ചുങ്കം ഇടവക മരുതൂർ വീട്ടിൽ ഷൈനിയാണ് ഭാര്യ. അലക്സ്, അലക്സി, ആഷ്‌ലി എന്നിവർ മക്കളാണ്. സംസ്കാരം ജൂൺ 24 ചൊവ്വാഴ്ച 3 മണിക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ക്നാനായ ചർച്ചിൽ നടത്തപ്പെടും.

ബിനു മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കാഞ്ഞിരപ്പള്ളി ∙പങ്ങപ്പാട്ട് പരേതനായ പ്രഫ. പി.ആർ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പത്മ ജി. പിള്ള (85) അന്തരിച്ചു. തിങ്കൾ രാവിലെ 9 ന് വീട്ടിൽ എത്തിച്ച്‌ 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം. കോഴിക്കോട് വെള്ളാവൂർ നെരമണ്ണിൽ കുടുംബാംഗമാണ്. പൊൻകുന്നം ഗവ. ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. മക്കൾ: സുചിത്ര, ശ്രീജിത്ത്, സ്വപ്ന, ശ്രീകാന്ത് പങ്ങപ്പാട്ട്. മരുമക്കൾ: തൊടുപുഴ തയ്യിൽ ടി.എൻ. അജിത് കുമാർ (റിട്ട. എയർ വൈസ് മാർഷൽ), ആലുവ ഗോപീപത്മത്തിൽ രേഖ ശ്രീജിത്ത് (എൻജിനീയർ) , തൊടുപുഴ എടാട്ട് സുധീന്ദ്രനാഥ് (റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ, ഹിന്ദുസ്ഥാൻ പെട്രോളിയം), ചോറ്റി കവിതാ നിവാസിൽ കവിത ശ്രീകാന്ത് ( എൻജിനീയർ).

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെയർ വിസയിൽ യുകെയിലെത്തിയ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പാമ്പാകുട സ്വദേശി ദീപു മേൻമുറിയാണ് മരണമടഞ്ഞത്. അടുത്തയിടെ കെയർ ഹോമിലെ ജോലി ദീപുവിനെ നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ദീപുവെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തിയത്.

താത്കാലികമായി മാഞ്ചസ്റ്ററിലെ ഒരു മലയാളി റസ്റ്റോറന്റിൽ ഷെഫായി ദീപു ജോലി നോക്കി വരികയായിരുന്നു. ജോലിക്ക് ദീപു എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമമംഗലം നെയ്ത്തുശാലപ്പടിയിലാണ് ഇദ്ദേഹത്തിന്റെ വീട്. നിഷ ദീപുവാണ് ഭാര്യ. ആറുമാസം മുന്‍പ് അമ്മയുടെ മരണത്തെ തുടര്‍ന്ന് ദീപു നാട്ടില്‍ എത്തിയിരുന്നു.

ദീപുവിൻറെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകണമെന്ന അഭ്യർത്ഥന സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ കൂടി നടത്തിയിട്ടുണ്ട്. കെയർ വിസയിൽ യുകെയിൽ എത്തി ജോലി നഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള പദ്ധതിയിൽ നാല് ശതമാനത്തിന് മാത്രമേ പ്രയോജനം ചെയ്യുന്നുള്ളൂവെന്ന വാർത്ത കഴിഞ്ഞദിവസം മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.കെയർ വിസയ്ക്കായി ഭീമമായ തുക ചിലവഴിച്ച് യുകെയിൽ എത്തി ചതിക്കുഴിയിൽ വീഴുന്നവരിൽ ഭൂരിഭാഗവും മലയാളികളാണ് എന്നതാണ് യാഥാർത്ഥ്യം.

ദീപു മേൻമുറിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മിൽട്ടൺ കെയിൻസിൽ താമസിക്കുന്ന കൂടല്ലൂർ മൈലപ്പറമ്പിൽ ബേബിയുടെ പിതാവ് മൈലപറമ്പിൽ മത്തായി (85) നിര്യാതനായി . വിസിറ്റിംഗ് വിസയിൽ മകനും കുടുംബവും ഒപ്പം താമസിക്കാൻ എത്തിയപ്പോഴാണ് മരണം സംഭവിച്ചത്. . മൃത സംസ്കാര ശുശ്രൂഷ 2025 ജൂൺ 5 വ്യാഴാഴ്ച മിൽട്ടൺ കെയിൻസ് സെൻറ് എഡ്വേർഡ് കാത്തലിക് ദേവാലയത്തിൽ രാവിലെ 11 മണിക്ക് ആരംഭിക്കും. ഭാര്യ പരേതയായ മറിയം ഏറ്റുമാനൂർ ഐക്കര തുണ്ടത്തിൽ കുടുംബാംഗം

മക്കൾ : ബേബി , മിനി
(മരുമക്കൾ: അനുമോൾ പിള്ളവീട്ടിൽ , ഡോ:സോന ഡൽഹി.

ബേബിയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Funeral service at
St Edward the confessor Catholic Church. Burchard Cres, MK5 6DX

Burial at Selbourne Avenue, MK3 5BX

മൃതസംസ്കാര ശുശ്രൂഷയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബക്കിങ്ഹാമിലെ മലയാളികളുടെ പ്രിയപ്പെട്ട ശ്രീരാജ് വിട പറഞ്ഞു. കോട്ടയത്തിനടുത്തുള്ള നീണ്ടൂർ സ്വദേശിയായ ശ്രീരാജ് പി എസ് (42) ആണ് നാട്ടിൽ ക്യാൻസർ രോഗത്തിന് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. നാട്ടിൽ അവധിക്ക് വന്നപ്പോൾ നടത്തിയ പതിവ് പരിശോധനകൾക്കിടെ രോഗം കണ്ടെത്തുകയായിരുന്നു. തുടർന്ന് യുകെയിൽ എത്തി സ്റ്റോക് മാന്‍ഡിവില്‍ ഹോസ്പിറ്റലിൽ ചികിത്സ നടത്തിയിരുന്നു. വീണ്ടും തുടർ ചികിത്സകൾക്കായി നാട്ടിലെത്തിയപ്പോൾ ആണ് ശ്രീരാജ് മരണത്തിന് കീഴടങ്ങിയത്.

വി. പി ശശിയുടെയും തങ്കമ്മയുടെയും മകനാണ്. ബക്കിങ്ഹാമിലെ ക്‌ളയര്‍ഡന്‍ ഹൗസില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്ന സുബിയ വിജയനാണ് ഭാര്യ. ശ്രേയ ശ്രീരാജ് (14), ശ്രീനിധി ശ്രീരാജ് (12), ശ്രീബാല ശ്രീരാജ് (10) എന്നിവര്‍ മക്കളാണ്. ബെഡ്‌ഫോര്‍ഡില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്ന ശശികല സാബിസ് മൂത്ത സഹോദരിയാണ്. ബക്കിങ്ഹാമിലെ മലയാളി കൂട്ടായ്മയിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന ആളായിരുന്നു ശ്രീരാജ്. അതുകൊണ്ടു തന്നെ ശ്രീരാജിന്റെ ആകസ്മിക നിര്യാണം ഏറെ വേദനയാണ് സുഹൃത്തുക്കൾക്ക് സമ്മാനിച്ചത്. സംസ്കാര ശുശ്രൂഷകൾ ഇന്ന് ജൂൺ 5-ാം തീയതി ഉച്ചകഴിഞ്ഞ് 3. 30ന് വീട്ടുവളപ്പിൽ നടത്തും.

ശ്രീരാജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

റെഡ്ഡിംഗിൽ മലയാളി യുവതി മരണമടഞ്ഞു. റെഡ്ഡിംഗിലെ മിനി – ജോസി ദമ്പതികളുടെ മകൾ പ്രസീന വർഗീസ് ആണ് കുഴഞ്ഞു വീണതിനെ തുടർന്ന് മരണമടഞ്ഞത്. പ്രസീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നാണ് പ്രാഥമിക വിവരം. പ്രസീനയ്ക്ക് ഹൃദയ സ്തംഭനം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വെറും 24 കാരിയായ പ്രസീനയുടെ മരണം യുകെയിലെ മലയുയാളികളെ ഞെട്ടിച്ചിരിക്കുകയാണ്..

റെഡ്ഡിംഗിലെ മിനി – ജോസി ദമ്പതികളുടെ മകളാണ് പ്രസീന. പ്രസീനയുടെ കുടുംബം റെഡ്ഡിംഗ് മലയാളി സമൂഹത്തിനും സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പങ്കുവയ്ക്കപ്പെടുന്നത്. നാട്ടില്‍ പാലാ സ്വദേശികളാണ് ഇവര്‍.
പ്രസീനയുടെ വേര്‍പാടിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആറു മണിയ്ക്ക് ഇവരുടെ വീട്ടില്‍ വച്ച് ഒപ്പീസ് പ്രാര്‍ത്ഥന നടത്തി. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. പ്രസീനയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

Copyright © . All rights reserved