Travel

ടോം ജോസ് ,തടിയംപാട് ,ജോസ് മാത്യു

കൊയോട്ടയിൽ നിന്നും ബുള്ളറ്റ് ട്രെയിനിൽ ഞങ്ങൾ ഹക്കോനായിലെക്കു യാത്രയായി, റെയിൽവേ സ്റ്റേഷനിൽ വലിയ തിരക്കുണ്ടായിരുന്നു. ബുള്ളറ്റ് ട്രെയിനിലെ യാത്ര എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു , മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുന്നത് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ മിഷിമ സ്റ്റേഷനിൽ എത്തി അവിടെ നിന്നും ബസിൽ ഹക്കോനായിൽ എത്തിച്ചേർന്നു . ഹാക്കനയിലെ അഷിനോക്കോ തടാകത്തിലൂടെയുള്ള ബോട്ടുയാത്ര അതിമനോഹരമായിരുന്നു. ഇടുക്കി ഡാം പോലെ മലകളാൽ ചുറ്റപ്പെട്ടതാണ് തടാകം. പിന്നീട് റോപ്പ് കാറിൽ കയറി വലിയൊരു മലയിലേക്കു പോയി. മലയുടെ മുകളിൽ ചെന്നപ്പോൾ കണ്ട മനോഹരമായ പ്രകൃതി മനോഹാരിത വിവരണനാതീതമാണ് . ഞങ്ങൾ ഹാകോനോയിൽ താമസിച്ച ഹോട്ടലും പരിസരവും പൂന്തോട്ടവും മറക്കാൻ കഴിയുന്നതല്ല .
ഹക്കോനോയിൽ നിന്നും പിറ്റേദിവസം ടോക്കിയോയിലേക്കു യാത്ര തിരിച്ചു പോകുന്ന വഴിയിൽ ജപ്പാനിലെ പരമ്പരാഗത ഗ്രാമവും ഫുജി പാർവ്വതവും കണ്ടു പാർവ്വതത്തെ പറ്റി മുൻപു എഴുതിയതുകൊണ്ടു ഇവിടെ വിവരിക്കുന്നില്ല .

State വിൽ withering away’ എന്ന് കമ്മ്യൂണിസം പഠിപ്പിക്കുന്നു എന്നാൽ സ്റ്റേറ്റിന്റെ സാന്നിധ്യം അനുഭപ്പെടാത്ത സ്ഥലമാണ് ജപ്പാൻ ,കാരണം ഒരു പോലീസുകാരനെയോ പോലീസ് വണ്ടിയോ റോഡിൽ കാണാനില്ല അതുകൊണ്ടു ഭകഷണം കഴിക്കാൻ വണ്ടിനിർത്തിയപ്പോൾ ഒരു പോലീസ് സ്റ്റേഷൻകണ്ടു നമ്മുടെ നാട്ടിലെ പെട്ടിക്കടയുടെ വലിപ്പമേ പോലീസ് സ്റ്റേഷന് ഉള്ളൂ . ഞാൻ ചെന്ന് പോലീസ് സ്റ്റേഷനിൽ മണിയടിച്ചു രണ്ടു പോലീസുകാർ ഓടിവന്നു അപ്പോൾ ഞാൻ പറഞ്ഞു ഇവിടുത്തെ പോലീസുകാരുടെ യൂണിഫോം കാണുന്നതിനു വേണ്ടിയാണു വന്നെതെന്ന് അവർ കുശലം പറഞ്ഞു കൂടെ നിന്ന് ഫോട്ടോയും എടുത്തു പിരിഞ്ഞു .

ഞങ്ങൾ ടോക്കിയോയിൽ എത്തി ടോക്കിയോ എന്നത് ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള പട്ടണമാണ് 1,43,0000 ജനസംഖ്യ . ഒരു വർഷം 19 .8 മില്യൺ സന്ദർശകർ ഈ പട്ടണം സന്ദർശിക്കുന്നു. ഫാഷൻ, ടെക്‌നോളജി ,രാഷ്ട്രീയം എന്നിവയുടെ കേന്ദ്രം കൂടിയാണിത്. ടോക്കിയോ ടവറിൽ കയറിനിന്നു ഞങ്ങൾ ടോക്കിയോ പട്ടണം ദർശിച്ചു. 1958 ൽ പണി പൂർത്തീകരിച്ച ടവറിനു 332.9 മീറ്ററാണ് ഉയരം . പാരിസിലെ ഈഫൽ ടവറിന്റെ മാതൃകയിലാണ് ഇതു പണിതിരിക്കുന്നത് ജപ്പാന്റെ ഭാഗ്യ നിറമായ ഓറഞ്ച് കളറിൽ ടവർ തിളങ്ങുകയാണ് . ആദ്യകാലത്തു റേഡിയോ ടവർ ആയിട്ടാണ് ഉപയോഗിച്ചിരുന്നത് ഇന്ന് ഇതുനിറയെ കടകളാണ് . പിന്നീട് ടോക്കിയോയിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടത്തിൽ കയറി അതിലെ സുപ്പർമാർക്കറ്റിൽ ഷോപ്പിംഗ് നടത്തി..

48 നിലകളുള്ള അംബരചുംബികളായ സൗധം ഉൾപ്പെടെ ധരാളം കണ്ണെത്താത്ത കെട്ടിടങ്ങൾ നമുക്ക് ടോക്കിയോയിൽ കാണാം. ഇത്തരം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കണ്ട് ഞങ്ങൾ ഹോട്ടലിലേക്ക് പോയി. രാവിലെ ഞങ്ങൾ ജപ്പാൻ നാഷണൽ മ്യൂസിയം കാണുന്നതിന് പോയി മ്യൂസിയത്തിൽ ജപ്പാന്റെ പഴയകാല കലാസാംസ്കാരിക തനിമ പുലർത്തുന്ന ചിത്രങ്ങളും സ്തൂപങ്ങളും ബുദ്ധപ്രതിമകളിലൂടെയും ജപ്പാന്റെ സമ്പന്നമായ പ്രാചീന ചരിത്രം നമുക്ക് വായിച്ചെടുക്കാൻ കഴിയും .

ഞങ്ങളുടെ യാത്ര സംഘത്തിലെ ലിവർപൂൾ സ്വദേശി മേരി ജോർജിന്റെ അഭ്യർത്ഥന പ്രകാരം ഞങ്ങൾ ഒരു ക്രിസ്ത്യൻ പള്ളി കാണുകയുണ്ടായി ടോക്കിയോയിലെ സെയിന്റ് ഇഗ്‌നേഷന്സ് കത്തോലിക്ക പള്ളിയാണ് ഞങ്ങൾ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കുർബാന നടക്കുന്നുണ്ടായിരുന്നു. എല്ലാവരും കുർബാനയിൽ സംബന്ധിച്ചു. പള്ളിയിലെ ബഞ്ചിനു മുൻപിൽ ഭൂകമ്പം ഉണ്ടായാൽ എന്തുചെയ്യണം എന്ന മാർഗരേഖ വിവരിക്കുന്ന പേപ്പർ ഉണ്ടായിരുന്നു. കൂടാതെ എല്ലാ സീറ്റിലും ഭൂകമ്പം ഉണ്ടായാൽ ഉപയോഗിക്കേണ്ട ഹെൽമെറ്റും വച്ചിട്ടുണ്ട്.

ഈ പള്ളി രണ്ടാം ലോകയുദ്ധത്തിന് ബോംബ് വീണു തകർന്നുപോയതാണ് പിന്നീട് പുനരുദ്ധീകരിച്ചു പള്ളിയുടെ മണി യുദ്ധാനന്തരം പട്ടാളം ഉപയോഗിച്ച തോക്ക് ഉരുക്കി ഉണ്ടാക്കിയതാണ് എന്നാണ് അറിയുന്നത്. ഇതിലൂടെ യുദ്ധത്തിനെതിരെ മനസാക്ഷി ഉയർത്തുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നു അവിടെ വച്ച് കണ്ടുമുട്ടിയ മലയാളി ജെസ്യൂട്ട് വൈദികൻ കോട്ടയം പാല സ്വാദേശി ഫാദർ ബിനോയ് ജെയിംസ് പറഞ്ഞു. അദ്ദേഹം ഞങ്ങളെ പള്ളിയും സെമിത്തേരിയും കൊണ്ടുപോയി കാണിച്ചു. പള്ളിയുടെ താഴെയുള്ള നിലയിലാണ് സെമിത്തേരി. അവിടെ മൃതദേഹങ്ങൾ കത്തിച്ച ശേഷം ചാരം ഒരു ബോക്സിൽ സൂക്ഷിക്കുന്നു നാട്ടിലെ പോലെ മണ്ണിൽ കുഴിച്ചിടാറില്ല അതാണ് അവിടുത്തെ നിയമം …40 വർഷം മുൻപാണ് ഈ നിയമം പ്രാബല്യത്തിൽ വന്നതെന്ന് എന്ന് ഫാദർ പറഞ്ഞു . നിരന്തരം ഭൂകമ്പത്തെ നേരിടുന്ന ഒരു ജനതയാണ് ടോക്കിയോയിൽ ഉള്ളതെന്ന് ഫാദർ കൂട്ടിച്ചേർത്തു ..

1549 ൽ ജെസ്യൂട്ട് മിഷനറീസ് ജപ്പാനിൽ എത്തിയെങ്കിലും വലിയരീതിയിൽ ആളുകളെ പരിവർത്തനം ചെയ്യാൻ കഴിഞ്ഞില്ല എന്നാൽ ഫ്രാൻസിസ് സേവ്യറിന്റെ സംഘം ജപ്പാനിൽ എത്തി മത പരിവർത്തനം നടത്തുകയും ജപ്പാന്റെ തനതു മതമായ ഷിന്ടോ മതത്തിന്റെ അമ്പലങ്ങൾ തകർക്കുകയും ബുദ്ധ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു എന്നാൽ ഇതിനു തിരിച്ചടിയായി ക്രിസ്ത്യൻസിനു നേരെ നടന്ന ആക്രമണത്തിൽ ഒട്ടേറെ വൈദികരെയും മിഷനറിമാരെയും കൊന്നൊടുക്കുകയും 1700 ആയപ്പോൾ ക്രിസ്‌ത്യൻ സമൂഹം പൂർണ്ണമായി നിരോധിച്ചു പിന്നീട് വിശ്വാസികൾ രഹസ്യമായിട്ടാണ് പ്രാർത്ഥിച്ചിരുന്നത് . 1871 ബ്രിട്ടീഷ് നേവി ഓഫീസർ ആയിരുന്ന ക്യാപ്റ്റൻ ഹെർബെർട് ക്ലിഫ്‌ഫോർഡിന്റെ പ്രവർത്തനഫലമായി ക്രിസ്ത്യാനികൾക്ക് നിയമപരിരക്ഷ ലഭിക്കുകയും അവിടെ പ്രവർത്തിക്കാൻ അനുമതി ലഭിക്കുകയും ചെയ്തു ജനസംഖ്യയിൽ 1.1 % മാത്രമാണ് ക്രിസ്ത്യൻസ് ഇന്നുള്ളത് .

 

മറ്റൊരു കാഴ്ചയാണ് ടോക്കിയോയിലെ ബീച്ചിൽ സ്ഥപിച്ചിരിക്കുന്ന Statue of Liberty , ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചിഹ്നമായി ടോക്കിയോ ബീച്ചിനെ ഈ പ്രതിമ അലങ്കരിക്കുന്നു .1999 ൽ ഫ്രഞ്ച് ജനത ജപ്പാൻ ജനതയ്ക്ക് നൽകിയതാണിത്..അമേരിക്കയിലെ Statue of Liberty യുടെ തനിപ്പകർപ്പാണിത് .

വൈകുന്നേരം ഹോട്ടലിൽ എത്തിയ ഞങ്ങൾ രാത്രിയിലെ ഭക്ഷണം കഴിക്കാൻ പോയത് പാരമ്പര്യ മലയാളി വസ്ത്രങ്ങൾ അണിഞ്ഞാണ് ഞങ്ങൾ റോഡിലൂടെ നടന്നപ്പോൾ ജപ്പാൻകാർക്കു അതൊരു പുതിയ കാഴ്ചയായിരുന്നു റെസ്റ്റോറന്റിൽ എത്തി ഭക്ഷണം കഴിച്ചു അവിടെ വച്ച് കൂട്ടത്തിൽ വിവാഹവാർഷികം ആഘോഷിക്കുന്നവരും ജന്മ ദിനം ആഘോഷിക്കുന്നവരും ചേർന്ന് കേക്ക് മുറിച്ചു. തിരിച്ചു ഹോട്ടലിൽ ചെന്ന് ഇത്രയും ആസ്വാദ്യജനകമായ ഒരു യാത്ര സംഘടിപ്പിച്ചതിനു ആഷിൻ സിറ്റി ടൂർ ആൻഡ് ട്രാവെൽസ് ഉടമ ജിജോ മാധവപ്പിള്ളിയോട് നന്ദി പറഞ്ഞു, ഞങ്ങളുടെ മൂന്നുദിവസത്തെ ടോക്കിയോ സന്ദർശനവും 10 ദിവസത്തെ ജപ്പാൻ സന്ദർശനവും അവസാനിപ്പിച്ച് യു കെ യിലേക്ക് തിരിച്ചു .

10 ദിവസത്തെ ഞങ്ങളുടെ ജപ്പാൻ സന്ദർശനത്തിൽനിന്നും മനസ്സിലായി ജപ്പാൻ ജനത വളരെ അധ്വാനശീലരും, ചിട്ടയായും ആത്മാർഥമായും ജോലി ചെയ്യുന്നവരും, രാജ്യസ്നേഹികളും, ശാന്തശീലരും ആണെന്ന്. മറ്റുള്ളവരെ ഉപദ്രവിയ്ക്കുകയോ, അന്യരുടെ മുതൽ നശിപ്പിക്കുമായോ , ഉത്പാദനം കുറയും തക്കവിധം കമ്പനികളിൽ സമരമൊ, പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുകയില്ല. അവരുടെ ആഹാരരീതിയും വളരെ വ്യത്യസ്ഥമാണ്. ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മൽസ്യം, മാംസം – എല്ലം ഉള്ള സമീക്രത ആഹാരമാണ് അവർ കഴിക്കുന്നത്. കൂടാതെ അമിതമായി ആഹാരം കഴിക്കുകയില്ല. 75% വയർ നിറയെ മാത്രമെ ആഹാരം കഴിക്കുകയുള്ളു. അതുകൊണ്ടായിരിക്കാം ഞങ്ങൾ അമിത വണ്ണക്കാരെയോ കുടവയർ ഉള്ളവരെയോ ജപ്പാനിൽ കണ്ടില്ല.

അവരുടെ ജീവിതശൈലിയും ആഹാരരീതിയും കൊണ്ടായിരിക്കാം 100 വയസിനു മുകളിൽ ആരോഗ്യത്തോടുകൂടി ജീവിക്കുന്നവരുടെ എണ്ണം വളരെകൂടുതാണ് ജപ്പാനിൽ … അവരുടെ രാജ്യസ്നേഹം മൂലം ജപ്പാൻകാർ മറ്റു രജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നത് വളരെ വിരളമാണ്. അതുപോലെ പുറം രാജ്യക്കാർ ജപ്പാനിൽ ജോലി ചെയ്യുന്നതും വളരെ കുറവാണു. അലസമായി അവർ തെരുവുകളിൽകൂടി അലഞ്ഞു നടക്കാറില്ല. ബാറുകൾ വിരളമായി ഉണ്ടെകിലും മദ്യപാനം അവർക്കു കുറവാണു. ഭിക്ഷക്കാരെ കാണാനില്ല , ഭക്ഷണം വെയ്സ്റ്റ് ആക്കുന്ന ശീലം അവർക്കില്ല ,വ്യായാമം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഞങ്ങൾ താമസിച്ച മിക്ക ഹോട്ടലുകളിലും ജിം, സ്പാ, നീന്തൽ കുളങ്ങൾ എന്നിവ ഉണ്ടായിരുന്നു.

ഞങ്ങളുടെ ഗ്രൂപ്പിൽ 95% ആൾക്കാരും ജോലിയിൽ നിന്നു വിരമിച്ചവർ അല്ലെങ്കിൽ 60 വയസിൽ കൂടുതൽ ഉള്ളവർ ആയിരുന്നു. ഈ യാത്രയിൽ ആർക്കും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളോ ,ആരും തമ്മിൽ അഭിപ്രായ വ്യത്യസങ്ങളോ ഉണ്ടായില്ല എന്നത് വലിയൊരു സന്തോഷമായി മാറി. 20/25 വര്‍ഷം മുൻപ് യുകെയിൽ കുടിയേറിയവരാണ് എല്ലാവരും അന്ന് ഒട്ടേറെ ബാധ്യതകൾ എല്ലാവർക്കും ഉണ്ടായിരുന്നു . കുടുംബം പുലർത്താൻ കഠിനാധ്വാനം ചെയ്യണം , നാട്ടിൽ വീട് വക്കണം, മാതാപിതാക്കൾക്ക് പണം അയക്കണം ഇങ്ങിനെ പല ഉത്തരവാദിത്യങ്ങൾ ഉള്ളതിനാൽ വിനോദ സഞ്ചാരത്തിനൊ, സുഖമായി /ആർഭാടമായി ജീവിക്കാനോ സാധിച്ചില്ല. എന്നാൽ ഇപ്പോൾ എല്ലാ ഉത്തരവാദിത്യങ്ങളും തീർന്നു , മക്കൾ എല്ലാം പഠിച്ചു ജോലിയായി, അതുകൊണ്ടു സമ്പാദിച്ച പണംകൊണ്ട് ഇപ്പോൾ മിക്കവരും വേൾഡ് ടൂർ നടത്തുകയാണ്. “Life is short, enjoy it. Tomorrow is not guaranteed, so live today” എന്ന ആശയം എല്ലാവരും ഉൾക്കൊണ്ടു എന്ന് തോന്നുന്നു. “If you have dream to achieve, forget age, you will become young” എന്ന അബ്ദുൽ കലാമിന്റെ വാക്കുകൾ എല്ലാവരും പിന്തുടരുന്നതായി തോന്നി .

ഞങ്ങളുടെ യാത്രയെ പൊട്ടിച്ചരിപ്പിക്കുന്ന നർമ്മം കൊണ്ട് സമ്പന്നമാക്കിയ റാണി ,ഉഷ ,സണ്ണി രാഗാമാലിക .ഫിലിപ്പ് ,ജിജോ മാധവപ്പള്ളി .എന്നിവരെയും ഞങ്ങളുടെ ഗൈഡ് ആയി പ്രവർത്തിച്ച ജാക്ക് ,കെൻ ,ഹെന്ന ,എന്നിവരെയും നന്ദിയോടെ ഓർക്കുന്നു .യാത്രാവിവരണം അവസാനിച്ചു .

ഹിരോഷിമ, ദുരന്തത്തിന്റെയും മനുഷ്യ കരുത്തിൻെറയും സമാധാനത്തിൻെറയും വിളഭൂമി . ജപ്പാൻ യാത്രാ വിവരണം… ഭാഗം 1

 

 

വിശുദ്ധ പർവ്വതവും ദൈവ പുത്രനായ ചക്രവർത്തിയും. ജപ്പാൻ ഇടുക്കിപോലെ മലകളുടെ നാട്. ജപ്പാൻ യാത്രാ വിവരണം… ഭാഗം 2

മാനുകൾ ദൈവത്തിന്റെ സന്ദേശകർ,ലോകത്തിലെ ഏറ്റവും വലിയ തടികൊണ്ടു നിർമ്മിച്ച ബുദ്ധക്ഷേത്രവും, പ്രതിമയും. ജപ്പാൻ യാത്രാ വിവരണം…ഭാഗം 3

കുറുക്കൻ ദൈവവും, കൊയോട്ടോ എന്ന ജപ്പാന്റെ സാംസ്‌കാരിക തലസ്ഥാനവും കിമോണോ ധരിക്കലും . ജപ്പാൻ യാത്രാ വിവരണം…നാലാം ഭാഗം

 

ടോം ജോസ് തടിയംപാട് ,ജോസ് മാത്യു

ജപ്പാൻ എന്നുപറയുന്നത് പ്രധാനപ്പെട്ട നാലു ദീപുകളുടെ സമുച്ചയമാണ് പന്ത്രണ്ടര കോടിയാണ് ജനസംഖ്യ. ജപ്പാന്റെ മതസാഹോദര്യവും സഹിഷണ്ണതയും ലോകം മാതൃകയാക്കേണ്ടതാണ് ജപ്പാൻ ചക്രവർത്തിയുടെ മതമായ ഷിന്ടോ മതത്തിന്റെ അനുയായികളാണ് 48.6 %. വിദേശ മതമാണെങ്കിലും രണ്ടാമത്തെ പ്രബലമായ മതമാണ് ബുദ്ധമതം. ഇതിനു 46.4 % അനുയായികളാണ് ഉള്ളത്. ക്രിസ്ത്യൻ 1.1 ശതമാനവും മറ്റെല്ലാ മതങ്ങളും കൂടി 4 % മാണുള്ളത്.  അതും 95 % കുടിയേറി വന്നവരും എന്നിട്ടും ബിൽലാദൻ ജപ്പാനെ ആക്രമിക്കും എന്ന് പറഞ്ഞെങ്കിലും ജപ്പാനിൽ ഇസ്ലാമിക ആക്രമണം ഇതുവരെ ഉണ്ടായില്ല എന്നാണ് അറിയുന്നത് .

എന്തുകൊണ്ടാണ് ഷിന്ടോ മതവും ബുദ്ധിസവും ചേർന്നുപോകുന്നതും ആ രാജ്യ൦ സമാധാനപരമായി പോകുന്നതും എന്ന് ചോദിച്ചാൽ അതിനുത്തരം ഈ രണ്ടു മതങ്ങൾക്കും മതപുസ്തകമോ കേന്ദ്രീകരിച്ച ദൈവങ്ങളോ ,പ്രവാചകന്മാരോയില്ല. ഇതിന്റെ രണ്ടിന്റെയും അടിത്തറ നിൽക്കുന്നത് പ്രകൃതി ആരാധനയിലും വ്യക്തി നവീകരണത്തിലുമാണ്. കൂടാതെ സ്വയമായി ഉരുത്തിരിഞ്ഞു വന്ന ഒരു കടുത്ത സാംസ്ക്കാരിക അടിത്തറ അവരുടെ സമൂഹത്തിനുണ്ട്. അത് തകർക്കാൻ സെമിറ്റിക്ക് മതങ്ങളായ സമാധാന മതങ്ങൾക്ക് അവിടെ ശക്തിയില്ല എന്നതാണ് ജപ്പാന്റെ സമാധാനത്തിന്റെ അടിത്തറ.

എന്താണ് രണ്ടു പ്രധാന മതങ്ങളുടെയും പഠിപ്പിക്കൽ എന്ന് നമുക്ക് നോക്കാം. പ്രകൃതിദത്ത ഘടകങ്ങൾ, പൂർവ്വികർ, ശ്രദ്ധേയരായ ചരിത്ര വ്യക്തികൾ എന്നിവയിൽ കാണപ്പെടുന്ന കാമി (ആത്മാക്കൾ അല്ലെങ്കിൽ ദേവതകൾ) ആരാധനയെ കേന്ദ്രീകരിച്ചുള്ള ജപ്പാനിലെ തദ്ദേശീയ മതമാണ് ഷിന്ടോ മതം . ഈ വിശ്വാസത്തിന് ഒരൊറ്റ സ്ഥാപകനോ വിശുദ്ധ ഗ്രന്ഥമോ ഇല്ല. കൂടാതെ ആചാരപരമായ ആചാരങ്ങൾ, ശുദ്ധീകരണം, ആരാധനാലയങ്ങളിലൂടെയും ചടങ്ങുകളിലൂടെയും ആത്മീയ ശക്തികളുമായുള്ള ബന്ധം നിലനിർത്തൽ എന്നിവയ്ക്ക് ഇത് പ്രാധാന്യം നൽകുന്നു.

നൂറ്റാണ്ടുകളായി വികസിച്ച പുരാതന ജാപ്പനീസ് ആത്മീയ ആചാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നുമാണ് ഷിന്റോ മതം ഉത്ഭവിച്ചത്. ഈ മതത്തിന് ഔപചാരിക സിദ്ധാന്തങ്ങളോ കർശനമായ ധാർമ്മിക നിയമങ്ങളോ ഇല്ല, പകരം ശരിയായ ആചാരങ്ങളിലൂടെയും ശുദ്ധമായ ഉദ്ദേശ്യങ്ങളിലൂടെയും മനുഷ്യരും കാമിയു൦ തമ്മിലുള്ള നല്ല ബന്ധം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പൊതു ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിലൂടെയും കാമിദാന എന്നറിയപ്പെടുന്ന കുടുംബ ബലിപീഠങ്ങളിൽ ആരാധന നടത്തുന്നതിലൂടെയും ജാപ്പനീസ് ആളുകൾ ഷിന്റോ പരിശീലിക്കുന്നു. സാധാരണ സ്ഥലത്തിനും പവിത്ര സ്ഥലത്തിനും ഇടയിലുള്ള അതിർത്തി അടയാളപ്പെടുത്തുന്ന ടോറിൽ ഗേറ്റുകൾ പോലുള്ള വ്യതിരിക്തമായ വാസ്തുവിദ്യാ ഘടകങ്ങൾ ഈ പുണ്യസ്ഥലങ്ങളിൽ ഉണ്ട്. ആരാധനാലയങ്ങൾ അല്ലെങ്കിൽ ഒന്നിലധികം ഘടനകളുള്ള സമുച്ചയങ്ങൾ ഉൾക്കൊള്ളുന്നു. അവയുടെ വാസ്തുവിദ്യാ ശൈലികൾ പ്രധാനമായും ഹീയാൻ കാലഘട്ടത്തിലാണ് രൂപപ്പെട്ടത്. പൂജാരിമാർ ശുദ്ധീകരണ ചടങ്ങുകൾ നടത്തുന്നു. വഴിപാടുകൾ അർപ്പിക്കുന്നു. പ്രാദേശിക കാമിയെ അല്ലെങ്കിൽ ദേവതകളെ ബഹുമാനിക്കുന്ന സീസണൽ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു.

ജാപ്പനീസ് സാമ്രാജ്യ കുടുംബം ഷിന്റോ പാരമ്പര്യങ്ങളുമായി ശക്തമായ ചരിത്ര ബന്ധങ്ങൾ നിലനിർത്തുന്നു.. സാമ്രാജ്യത്വ പാരമ്പര്യത്തിന്റെ പുരാണ പൂർവ്വികൻ എന്ന നിലയിൽ സൂര്യദേവതയായ അമതേരാസുവിന് പ്രത്യേക പ്രാധാന്യമുണ്ട്. ഷിന്റോ മതത്തിനു ജാപ്പനീസ് സാംസ്കാരിക സ്വത്വ൦ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണുള്ളത്. സീസണൽ ആഘോഷങ്ങൾ മുതൽ, പ്രകൃതിയോടുള്ള ആരാധന ഇതൊക്കെ ആധുനിക ജാപ്പനീസ് സമൂഹത്തിന്റെ സാംസ്ക്കാരിക മേന്മ രൂപപ്പെടുത്തുന്നതിനു സഹായിച്ചിട്ടുണ്ട് .

ആറാം നൂറ്റാണ്ടിൽ കൊറിയയിൽ നിന്ന് വന്ന ഒരു പ്രധാന വിശ്വാസ പാരമ്പര്യത്തെയാണ് ജപ്പാനിലെ ബുദ്ധമതം പ്രതിനിധീകരിക്കുന്നത്, നാല് ഉത്തമസത്യങ്ങളിലൂടെയും ജ്ഞാനോദയത്തിലേയ്ക്കുള്ള പാത പഠിപ്പിക്കുന്നതിലൂടെയും ഷിന്റോ പാരമ്പര്യങ്ങളുമായി സഹവർത്തിക്കുമ്പോൾ തന്നെ ധ്യാനരീതികൾ, ക്ഷേത്ര ആചാരങ്ങൾ, ദാർശനിക പഠിപ്പിക്കലുകൾ എന്നിവ ജാപ്പനീസ് ബുദ്ധമതം സംയോജിപ്പിക്കുന്നു.

നൂറ്റാണ്ടുകളായി ജാപ്പനീസ് സംസ്കാരവുമായി പൊരുത്തപ്പെടുന്ന ബുദ്ധമതം, ജാപ്പനീസ് സമൂഹത്തെ രൂപപ്പെടുത്തുന്ന വ്യത്യസ്തമായ സ്കൂളുകളും ആചാരങ്ങളും വികസിപ്പിച്ചെടുത്തു. പഠനത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രങ്ങളായി വർത്തിച്ച ക്ഷേത്രങ്ങളുടെ ശൃംഖലകളിലൂടെയാണ് മതം വ്യാപിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും രാജാവ് വരുത്തിയ ബുദ്ധ പുരോഹിതന്മാർ ജാപ്പനീസ് ബുദ്ധമതത്തെ സമ്പന്നമാക്കി അവർ നടത്തിയ പുതിയ പഠിപ്പിക്കലുകൾ, വാസ്തുവിദ്യാ ശൈലികൾ, കലാ പാരമ്പര്യങ്ങൾ എന്നിവ ജപ്പാനെ പ്രോജ്വലമാക്കി .

ജാപ്പനീസ് ആളുകൾ വീട്ടിലെ ബലിപീഠങ്ങളിലെ ദൈനംദിന ആചാരങ്ങൾ, ക്ഷേത്ര സന്ദർശനങ്ങൾ, എന്നിവയിലൂടെ ബുദ്ധമതം ആചരിക്കുന്നു. ബുദ്ധക്ഷേത്രങ്ങൾ ജാപ്പനീസ് ജീവിതത്തിൽ, പ്രത്യേകിച്ച് ശവസംസ്കാര ചടങ്ങുകൾക്കും പൂർവ്വിക ആരാധനയ്ക്കും പ്രധാന പങ്കു വഹിക്കുന്നു. ബുദ്ധമത പഠിപ്പിക്കലുകളുടെ ഈ പ്രായോഗിക പ്രയോഗം, ജാപ്പനീസ് ദൈനംദിന ജീവിതത്തിൽ ബുദ്ധമത ആചാരങ്ങൾ ഷിന്റോ പാരമ്പര്യങ്ങളെ പൂരകമാക്കുന്ന പ്രകൃതിയോടുള്ള ആരാധന ഈ മതങ്ങളെ സമന്വയിപ്പിക്കുന്നു .

ഞങ്ങൾ മൂന്നുദിവത്തെ ഒസാക്ക സന്ദർശനം പൂർത്തിയാക്കി ജപ്പാന്റെ സാംസ്കാരിക തലസ്ഥാനവും 794 മുതൽ 1868 വരെ ജപ്പാന്റെ തലസ്ഥാനവും കലാകേന്ദ്രവുമായ കൊയോട്ടയിൽ എത്തി ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന ഷിന്ടോ മതത്തിന്റെ അമ്പലമായ Fushimi -ku സന്ദർശനം നടത്തി. ഇവിടുത്തെ ഒരു ആരാധനാ മൂർത്തി കുറുക്കനാണ്. കുറുക്കന്റെ പ്രതിമകൾ അമ്പലത്തിന്റെ സമസ്ത മേഖലയിലും പ്രതിഷ്ഠിച്ചിട്ടുണ്ട്. Inariyama മലയിൽ 4 കിലോമീറ്റർ ചുറ്റളവിലാണ് ഈ ക്ഷേത്രം വ്യാപിച്ചുകിടക്കുന്നു. 10000 Toril ( പാരമ്പര്യമായ ജപ്പാന്റെ വാതിൽ ) കൊണ്ട് 4 കിലോമീറ്റർ ദൂരം അലങ്കരിച്ചിരിക്കുന്നു. ജപ്പാന്റെ ഭാഗ്യമായ ഓറഞ്ച് കളറുകളാണ് ഈ വാതിലുകൾക്കുള്ളത്. രണ്ടുമണിക്കൂർ മലകയറണം മുകളിലത്തെ സന്നിധാനത്തിൽ എത്താൻ. അവിടെ കണ്ട മറ്റൊരു ആചാരം ഒരു ഉരുളൻ കല്ല് എടുത്തു ഉയർത്തി താഴെ വയ്ക്കുക എന്നതാണ്. ഞാനും ജോൺ മുളയിങ്കലും ആ കല്ലുയർത്തി അനുഗ്രഹം തേടി പ്രേമിക്കുന്ന കാമുകി കാമുകന്മാർ ജപ്പാന്റെ പാരമ്പര്യ വസ്ത്രമായ കിമോണ അണിഞ്ഞു ഇവിടെ പ്രാർത്ഥനയ്ക്ക് എത്തുന്നു. ഈ ക്ഷേത്രത്തിലെ ശിൽപ്പചാതുര്യം അവിസ്മരണീയമാണ്.

പിന്നീട് ഞങ്ങളെല്ലാവരും കിമോണ ധരിച്ചു നിജോ കാസിൽ കാണുന്നതിനുവേണ്ടി പോയി ഷോഗൺ കാലഘട്ടത്തിൽ ഇവിടെയായിരുന്നു ജപ്പാന്റെ തലസ്ഥാനം. പിന്നീട് സമുറായികൾ അധികാരം പൂർണ്ണമായി രാജാവിന് തിരിച്ചു നൽകിയത് ഈ കൊട്ടാരത്തിൽ വച്ചാണ്. ജപ്പാന്റെ പഴയകാല കലാസൃഷ്ടികളും ഛായാ ചിത്രങ്ങളും ഈ കൊട്ടാരത്തിലുണ്ട് . കൊട്ടാരത്തിനു ചുറ്റുമുള്ള പൂന്തോട്ടം അതിമനോഹരമായിട്ടാണ് അലങ്കരിച്ചിരിക്കുന്നത്‌. പൂന്തോട്ടത്തിലെ സ്വർണ്ണകൊട്ടാരവും അതിമനോഹരം. കൊയോട്ടയിൽ പിന്നീട് കണ്ടത് ഒരു വൈൻ ഫാക്ടറി ആയിരുന്നു. പഴയകാലത്ത് അരിയിൽനിന്നും വൈൻ ഉത്പാദിപ്പിച്ചിരുന്നത് അവിടെ കാണാൻ കഴിഞ്ഞു. അവിടെ നിന്നും ഞങ്ങൾ എല്ലാവരും വൈൻ വാങ്ങി തിരിച്ചു കൊമോക്കവ നദി തീരത്തുകൂടി നടന്നപ്പോൾ ആ നദിയുടെ വിശുദ്ധി കാണാൻ കഴിഞ്ഞു. ഇതു സൂചിപ്പിക്കുന്നത് ജപ്പാൻകാരുടെ പ്രകൃതിയാരാധനയാണ് .

യാത്രാ വിവരണം തുടരും…

ടോം ജോസ് തടിയംപാട് ,ജോസ് മാത്യു

ഞങ്ങൾ മെയ് 6 ന് മാഞ്ചസ്റ്ററിൽ നിന്നും പുറപ്പെട്ട് ഖത്തർ കൂടി 17 മണിക്കൂർ യാത്ര ചെയ്താണ് ജപ്പാനിലെ ഒസാക്ക എയർപോർട്ടിൽ ഇറങ്ങിയത്. ജപ്പാൻ സമയം വൈകുന്നേരം 5 മണിക്കാണ് അവിടെ എത്തിയത്. ജപ്പാൻ സമയവും യു കെ സമയവും തമ്മിൽ 8 മണിക്കൂർ വ്യത്യസമുണ്ട്. യാത്രാ ഷീണവും സമയ വ്യത്യസവും ഞങ്ങളെ തളർത്തിയിരുന്നു, എയർപോർട്ടിൽ നിന്നും ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകാനുള്ള ബസും മൂന്നു ഗൈഡുകളും തയാറായി നിന്നിരുന്നു. ഞങ്ങൾ ബസിൽ കയറിയപ്പോൾ ജപ്പാൻകാരനായ ഡ്രൈവർക്കുവേണ്ടി ഗൈഡ് നടത്തിയ ആദ്യ അനൗൺസ്‌മെന്റ് ജപ്പാനിലെ ബസ് ഡ്രൈവർമാർ ബസ് അവരുടെ ഭവനമായിട്ടാണ്‌ കാണുന്നത് അതുകൊണ്ടു നിങ്ങളുടെ വെയ്സ്റ്റുകൾ സീറ്റിന്റെ പുറകിൽ സൂക്ഷിച്ചിട്ടുള്ള പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിക്കണം, ദയവായി വലിച്ചെറിയരുത് എന്നതായിരുന്നു . ഇതു ജപ്പാൻ ജനതയുടെ ശുചിത്വബോധത്തിന്റെ ഭാഗമാണ് എന്ന് പിന്നീട് മനസിലായി. ഇത്ര ശുചിത്വ ബോധമുള്ള രാജ്യ൦ ഞാൻ കണ്ടിട്ടില്ല. അത് പിന്നീട് വിശദികരിക്കാം.

അതിമനോഹരമായ ലിബറ എന്ന 4 സ്റ്റാർ ഹോട്ടലിൽ ആയിരുന്നു ഞങ്ങളുടെ അടുത്ത മൂന്നുദിവസത്തെ താമസം. ഹോട്ടലിലെ ടോയിലറ്റിൽ ഇരുന്നാൽ മതി കഴുകാൻ ഒരു സ്വിച്ചിട്ടാൽ മതി അതൊക്കെ ഒരു പുതിയ അനുഭമായിരുന്നു . ഒസാക്കയിലെ അജി നദിയുടെ തീരത്തുള്ള 14 നിലയുള്ള ലിബറ ഹോട്ടലിന്റെ മുകളിൽ കയറി നിന്നാൽ ഒസാക്ക പട്ടണം മുഴുവനായി കാണാം. അതിമനോഹരമായി പ്രകാശാലങ്കാരം നടത്തിട്ടുള്ള ഓവർ ബ്രിഡ്‌ജും തിളങ്ങുന്ന അജി നദിയും ഞങ്ങളുടെ കണ്ണുകൾക്ക് ആനന്ദം പകർന്നു. ഞങ്ങൾ ഭക്ഷണം കഴിച്ചു വിശ്രമിക്കാൻ പോയി .

രാവിലെ 9 മണിക്ക് ഭക്ഷണം കഴിച്ചു ബസിൽ കയറി യാത്ര ആരംഭിച്ചു. ഞങ്ങൾ പോയത് Todai ji Temple കാണുന്നതിന് വേണ്ടിയാണ് . ലോകത്തിലെ ഏറ്റവും വലിയ തടികൊണ്ട് നിർമ്മിതമായ ബുദ്ധ ക്ഷേത്രമാണിത്. ഇതിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള വെങ്കലം കൊണ്ട് നിർമ്മിച്ച ബുദ്ധ പ്രതിമയ്ക്കു 16 മീറ്റർ ഉയരമുണ്ട്. രണ്ടു മൈൽ ചുറ്റളവിൽ വിവിധ തരം കെട്ടടങ്ങളും വളരെ വലിയ ഉദ്യാനവും അടങ്ങുന്നതാണ് ഈ ക്ഷേത്ര സമുച്ചയം . ആറാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് ബുദ്ധിസം ജപ്പാനിൽ എത്തുന്നത്. അന്നത്തെ രാജാവ് ഷൊമു ബുദ്ധിസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചൈനയിൽ നിന്നും ബുദ്ധ സന്യസിമാരെ ജപ്പാനിൽ എത്തിച്ചു മത പ്രചാരണം നടത്തി. Todai ji Temple പണി തീർത്തത് എ ഡി 745 നും 752 നും ഇടയിലാണ്. പിന്നീട് പലപ്രാവശ്യം തീപിടുത്തം ഉണ്ടാകുകയും ക്ഷേത്രം കത്തി നശിക്കുകയും ചെയ്തു. ഇപ്പോൾ കാണുന്ന ക്ഷേത്രം 1692 പണികഴിപ്പിച്ചതാണ്. തടി കൊണ്ടുള്ള നിർമ്മാണവും അതിലെ കൊത്തുപണികളും കലാ മേന്മയും ബുദ്ധ പ്രതിമയും കാണുന്നതിനുവേണ്ടി ലോകമെമ്പാടുമുള്ള സഞ്ചാരികൾ എവിടെ എത്തുന്നു .

ക്ഷേത്ര ഉദ്യാനത്തിൽ മേയുന്ന മാൻ കൂട്ടങ്ങൾ വരുന്ന സഞ്ചാരികൾക്കു മനസു കവരുന്ന കാഴ്ചയാണ്. മാനുകൾ ദൈവത്തിന്റെ സന്ദേശവാഹകർ ആണെന്നാണ് ജപ്പാനിലെ ഏറ്റവും വലിയ മതമായ ഷിന്ടോ മത വിശ്വാസം, അതുകൊണ്ടു അവിടെ ചെല്ലുന്ന എല്ലാവരും മാനുകൾക്കു ഭക്ഷണം കൊടുക്കുന്നു അതിലൂടെ ദൈവത്തിന്റെ അനുഗ്രഹം തേടുന്നു . ഒസാക്കയെ അറിയപ്പെടുന്നത് ജപ്പാന്റെ അടുക്കള എന്നാണ് ജപ്പാന്റെ ആദ്യ തലസ്ഥാനമായിരുന്നു ഒസാക്ക. പിന്നീട് കൊയോട്ടയിലേക്കും സമുറയികാലഘട്ടത്തിനു ശേഷം ടോക്കോയോയിലേക്കും തലസ്ഥാനം മാറ്റുകയായിരുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ പോയി ജപ്പാൻ ഭക്ഷണം കൂടുതലും മൽസ്യ നിബിഡമാണ്. ചോപ്പ് സ്റ്റിറ്റിക് എന്നുവിളിക്കുന്ന തടികോലുകൊണ്ടു വേണം കഴിക്കാൻ. അത് പരിചിതമല്ലാത്ത ഞങ്ങൾ കുറച്ചു വിഷമിച്ചു. പ്രാദേശിക ഹോട്ടലുകളിൽ സ്‌പൂണും ഫോർക്കും ലഭ്യമല്ല. ഭക്ഷണം നമ്മുടെ മേശയ്ക്കും മുകളിൽ വച്ചിരിക്കുന്ന ചെറിയ അടുപ്പിൽ അപ്പോൾ തന്നെ വേവിച്ചു കഴിക്കുന്നതാണ് അവിടുത്തെ ശീലം. ഇതൊന്നും പരിചിതമല്ലാത്തത് കൊണ്ട് ഞങ്ങൾ അൽപം ബുദ്ധിമുട്ടിയാണെങ്കിലും ജപ്പാൻ വിഭവങ്ങൾ ആസ്വദിച്ചു .

പിന്നീട് ഞങ്ങൾ നാറാ നാഷണൽ മ്യൂസിയം കാണുന്നതിനു പോയി. ജപ്പാൻന്റെ ചരിത്രത്തിലെ ബുദ്ധകാലഘട്ടത്തിന്റെ കലാ രൂപങ്ങളും ശില്പങ്ങളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മറ്റൊന്ന് ഞങ്ങൾ കണ്ടത് നാറാ സയൻസ് മ്യൂസിയമായിരുന്നു അതും വളരെ മനോഹരമായിരുന്നു . ഞങ്ങളുടെ യാത്രയിൽ ഉടനീളം ഞങ്ങളെ അത്ഭുതപ്പെടുത്തിയത് ജപ്പാൻ ജനതയുടെ പൗരബോധമാണ്. ലോകത്തിലെ മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ചു ജപ്പാനിലെ ക്രൈം റേറ്റ് വളരെ താഴെയാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ടോക്കിയോ പട്ടണമാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പട്ടണം . ഒരു തുണ്ടു കടലാസു പോലും റോഡിൽ കാണാനില്ല. ബസിൽ കയറാൻ കാത്തുനിൽക്കുന്ന ആളുകൾ ലൈൻ ആയി നിൽക്കുന്നത് കണ്ടാൽ ആ ജനതയുടെ അച്ചടക്കം മനസിലാകും. റോഡിൽ വൈസ്റ്റു ബിന്നുകൾ കാണുന്നത് അപൂർവ്വമെങ്കിലും ആളുകൾ ഒരു വൈസ്റ്റും തറയിൽ ഇടില്ല .

അറ്റൻഷനായി തലകുനിച്ചു ആളുകളെ സ്വീകരിക്കുന്ന ജപ്പാൻ മാതൃക പോലെ അവരിൽ അൽപം പോലും അഹങ്കാരം ഇല്ലാത്തവരായി തോന്നി ഞങ്ങൾ താമസിച്ച ഹോട്ടലിലും സന്ദർശന കേന്ദ്രങ്ങളിലും അവരുടെ പെരുമാറ്റ രീതി ആർക്കും മാതൃകയാക്കാവുന്നതാണ് . e state as a ‘necessary evil’ എന്നാണ് പൊളിറ്റിക്കൽ സയൻസിൽ പഠിപ്പിക്കുന്നത്, ഞങ്ങളുടെ യാത്രയിൽ ഒരു പോലീസ് സൈന്യത്തെയും ഒരു സ്ഥലത്തും കണ്ടില്ല. ജപ്പാനിൽ സ്റ്റേറ്റ് അപ്രക്ഷീതമായി കൊണ്ടിരിക്കുന്നു എന്ന് തോന്നി . ഒരു ഭിക്ഷക്കാരനെയും കണ്ടില്ല ,ഭക്ഷണം പാഴാക്കുന്നവർ 300 യെൻ പിഴയായി നൽകണം. മോട്ടോർ വ്യാസായത്തിന്റെ നാടാണെകിലും സൈക്കിൾ യാത്രയ്ക്ക് പ്രാധാന്യ൦ കൊടുക്കുന്ന നാട്. അമിത ശരീരം കൊണ്ട് നടക്കുന്നവർ ഇല്ലാത്ത നാടാണ് ജപ്പാൻ . സ്ത്രീകൾ സമസ്തമേഖലയിലും നിറഞ്ഞു നിൽക്കുന്നു. ഒരു റോഡപകടം പോലും ഞങ്ങളുടെ യാത്രക്കിടയിൽ ദർശിച്ചില്ല.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സാമ്പത്തികമായും, ആരോഗ്യപരമായും, ജനസംഖ്യപരമായും വളരെ അധഃപതിച്ചുപോയ ജപ്പാൻ ആ ജനതയുടെ രാജ്യസ്നേഹവും, ഉത്സാഹവും, പ്രബുദ്ധതയും കാരണം ഉയർന്നെഴുന്നേൽക്കുകയും യുദ്ധവും ആറ്റം ബോംബു കൊണ്ടും തകർന്നടിഞ്ഞ ജപ്പാൻ ഇപ്പോൾ, 75 വർഷത്തിനുശേഷം, ലോകത്തിലെ മികച്ച സാമ്പത്തിക, സാംസ്‌കാരിക, വികസിത രാജ്യമായി മാറുകയും ചെയ്തു. ഇലക്ട്രോണിക്സ്, വാഹന ഉത്പാദനം മുതലായ ഇൻഡസ്ട്രിയൽ വിപ്ലവം വഴി ഈ കൊച്ചു രാജ്യം ഇന്ന് ലോകത്തിലെ ഒരു വൻ ശക്തിയാണ്.

ഇൻഡസ്ട്രിയൽ പ്ലാന്റുകളാലും ബഹുനില കെട്ടിടങ്ങളാലും നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യമായിരിക്കും ജപ്പാൻ എന്ന് വിചാരിച്ച ഞങ്ങൾക്ക് കോച്ച് വഴിയും ട്രെയിൻ വഴിയുമുള്ള യാത്രയിൽ മലകളും, കാടുകളും, പർവ്വതങ്ങളും, നദികളും, തടാകങ്ങളും കൊണ്ട് പ്രകൃതി രമണീയമായ ഒരു രാജ്യമാണ് ജപ്പാൻ എന്ന് മനസ്സിലായി. ഭൂപ്രകൃതിയെ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ കാടും, കടലും, കായലും, കുന്നും, മലകളും ഒന്നും നശിപ്പിക്കാതെ പ്രകൃതിയെ അവർ നിലനിർത്തുന്നു. മലപ്രദേശമായ ഇടുക്കിയിൽ ജീവിച്ച എനിക്കും ജോസ് മാത്യുവിനും ഞങ്ങൾ രണ്ടുപേർക്കും ജപ്പാനിൽകൂടി യാത്രചെയ്തപ്പോൾ ഇത് ഇടുക്കിയാണോ എന്നുവരെ തോന്നി.

ജിജൊ മാടപ്പള്ളിയുടെ Ashin City എന്ന ട്രാവൽ ഏജൻസിയുടെകൂടെ 35 പേർ അടങ്ങുന്ന ഒരു സംഘമായി ജപ്പാൻ ടൂറിനു പോയതിനാൽ ഞങ്ങൾക്ക് കൂടുതൽ ടെൻഷനും വിഷമവും ഇല്ലാതെ ടൂർ വളരെ സന്തോഷപ്രദവും ആനന്ദകരവുമായിരുന്നു. താമസവും ആഹാരങ്ങളും യാത്രാസൗകര്യങ്ങളും അതുപോലെ കാണേണ്ട സ്ഥലങ്ങളും എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത് അറേഞ്ച് ചെയ്തതിനാൽ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പാട്ടും, കൂത്തും, നർമ്മ സല്ലാപങ്ങളുമായി ഒരു ഫാമിലി പോലെ ഞങ്ങൾ ആനന്ദിച്ചു.

എന്നും രാവിലെ 5 മുതൽ ഒരു മണിക്കൂർ ഞാനും ജോസ് മാത്യുവും George and Mary Memadathil ലും കൂടി നടക്കുവാൻ പോകുമായിരുന്നു. കായലിന്റെയും കാടിന്റെയും അരികിൽ കൂടിയുള്ള നടത്തം വ്യായാമത്തിനപ്പുറം ജപ്പാന്റെ പ്രകൃതിയെ ആഴത്തിൽ അറിയുവാനും സാധിച്ചു.

തുടരും …

ടോം ജോസ് തടിയംപാട്, ജോസ് മാത്യു

ഞങ്ങളുടെ യാത്രയുടെ ഏഴാം ദിവസമാണ് ജപ്പാനിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായ ചരിത്രം ഉറങ്ങുന്ന ഫുജി പർവ്വതം കാണാൻ പോയത്, 3776 മീറ്റർ ഉയരവും 100 കിലോമീറ്റർ നീളവുമുള്ള ജപ്പാനിലെ ഏറ്റവും ഉയരമുള്ള ഈ പർവ്വതം കാണാൻ ലോകത്തങ്ങോളമിങ്ങോളമുള്ള വിനോദസഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നു. പ്രകൃതിയെ ആരാധിക്കുന്ന രണ്ടു പ്രധാന മതങ്ങളായ ഷിന്ടോ ,,ബുദ്ധമതങ്ങളുടെ ആരാധനമൂർത്തി കൂടിയാണ് ഈ പർവ്വതം സൂര്യ ഭഗവാനോട് ഏറ്റവും അടുത്തു നിൽക്കുന്നു എന്നതാണ് ഈ പർവ്വതം വിശുദ്ധമാകാൻ കാരണം. ഏകദേശം ഒരു ലക്ഷം വർഷം മുൻപ് ഇവിടെ രൂപപ്പെട്ട അഗ്നിപർവ്വതത്തിൽ നിന്നാണ് ഫുജി പർവ്വതത്തിന്റെ ഉത്ഭവം. പലഘട്ടത്തിൽ ഉണ്ടായ അഗ്നിപർവ്വതത്തിന്റെ പൊട്ടിത്തെറിയിലൂടെ പതിനായിരം വർഷം മുൻപ് ഇപ്പോൾ കാണുന്ന പർവ്വതം രൂപംകൊണ്ടു എന്നാണ് പറയുന്നത് . ഓരോ പൊട്ടിത്തെറി കഴിയുമ്പോഴും പർവ്വതം വളർന്നു കൊണ്ടിരിക്കുന്നു. അവസാനം പൊട്ടിത്തെറിച്ചത് 1707 ൽ ആയിരുന്നു. അതിൽനിന്നും ഒഴുകി വന്ന ലാവകൊണ്ട് രണ്ടു ചെറിയ പർവ്വതങ്ങൾ രൂപപ്പെട്ടത് നമുക്ക് അകലെനിന്ന് നോക്കിയാൽ കാണാം . മഞ്ഞുമൂടി കിടക്കുന്ന ഈ പർവതത്തിന്റെ മുകൾ ഭാഗം കാണുക എന്നത് വളരെ അപൂർവമാണ്. ഞങ്ങൾ ചെന്ന ദിവസം നല്ല കാലാവസ്ഥയായിരുന്നതു കൊണ്ടു മഞ്ഞുമൂടി കിടക്കുന്ന ഐസ് പൊതിഞ്ഞു നിൽക്കുന്ന ഫുജി പർവ്വതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞു.

ഒരു വർഷം രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനുമിടയിൽ ആളുകൾ ഫുജി പർവ്വതത്തിൽ കയറി അനുഗ്രഹം തേടുന്നുണ്ട് . ഒരുദിവസം മുൻപ് കയറ്റം ആരംഭിച്ചാൽ മുകളിൽ എത്തി രാത്രിയിൽ അവിടെ തങ്ങി രാവിലെ സൂര്യോദയം ദർശിക്കുക എന്നതാണ് സന്ദർശകരുടെ ഉദ്ദേശം . ജപ്പാനിലെ വേനൽകാലമായ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ് പർവ്വതാരോഹോണം നടത്താൻ അനുവാദമുള്ളൂ. യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാനമായ ഏതൻസിലെ അർക്കപ്പോലീസ് മലപോലെ ജപ്പാന്റെ സാംസ്‌കാരിക തലസ്ഥാനം കൂടിയാണ് ഈ പർവ്വതം. ഒട്ടേറെ സാഹിത്യകാരന്മാർ ഈ പർവ്വതത്തെ വർണ്ണിച്ചിട്ടുണ്ട്. ജപ്പാന്റെ മധ്യദേശത്തുള്ള ഹോൻഷു ദീപിലാണ്‌ ഈ പർവ്വതം സ്ഥിതിചെയ്യുന്നത് . ഈ പർവ്വതത്തിനു ചുറ്റും വലിയ നാലു തടാകങ്ങളുണ്ട്. അതിൽ ഏറ്റവും വലിയ തടാകമായ യമനക്ക തടാകത്തിനു അടുത്തു നിന്നാണ് മഞ്ഞണിഞ്ഞു കിടക്കുന്ന ഈ പർവ്വത റാണിയെ ഞങ്ങൾ ദർശിച്ചത്.

നമ്മുടെ ഇടുക്കി പോലെ ജപ്പാൻ നദികളും മലകളുടെയും നാടാണ് . 12955 മലകളും 21000 നദികളും അവിടെയുണ്ട് . മലകളെയും നദികളെയും സംരക്ഷിക്കുന്നതിൽ ജപ്പാൻകാരുടെ ശ്രദ്ധ എത്രമാത്രം ഉണ്ടെന്നു അറിയാൻ ഈ യാത്ര ഉപകരിച്ചു.

പിന്നട് ഞങ്ങൾ പോയത് മറ്റൊരു ദൈവ പുത്രൻ ജീവിക്കുന്ന ടോക്കിയോയിലെ രാജകൊട്ടാരത്തിലേയ്ക്കാണ് ടോക്കിയോ പട്ടണത്തിന്റെ നടുവിൽ വലിയൊരു ഉദ്യാനത്തിന് നടുവിലാണ് രാജകൊട്ടാരം സ്ഥിതിചെയ്യുന്നത് …ആദ്യ ജപ്പാൻ ചക്രവർത്തി ആയിരുന്ന ജിമ്മു സൂര്യഭഗവാന്റെ ദേവതയായ Amaterasu വിൽ നിന്നും ജന്മമെടുത്തു എന്നാണ് വിശ്വാസം. ചക്രവർത്തിയുടെ മതമായ ഷിന്ടോ മതമാണ് ജപ്പാനിലെ ഏറ്റവും വലിയ മതം. അവർ സൂര്യനെയാണ് ആരാധിക്കുന്നത്. 1946 ജപ്പാനിൽ പുതിയ ഭരണഘടന പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ജപ്പാനിലെ സർവ്വാധികാരിയും ഷിന്ടോ മതത്തിന്റെ പ്രധാന വൈദികനും ചക്രവർത്തിയും ആയിരുന്നു.. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജകീയ പരമ്പരയാണ് ജപ്പിനിലേത് എന്നാണ് പറയപ്പെടുന്നത്. 2600 വർഷത്തെ ചരിത്രം ഈ രാജ കുടുംബത്തിനുണ്ട് ബി സി 600 ആദ്യ രാജാവ് ജിമ്മു തുടങ്ങി വച്ച രാജ പരമ്പര ഇന്നും Nuruhito ചക്രവർത്തിയിലൂടെ തുടരുന്നു. ആദ്യ രാജകീയ ആസ്ഥാനം നാറയിൽ ആയിരുന്നു. പിന്നീട് ഷോഗൺ കാലഘട്ടത്തിൽ കൊയോട്ടയിൽ ആയിരുന്നു ആസ്ഥാനം. 1868 ൽ കൊയോട്ടയിൽ വച്ച് രാജാവിനെ അപ്രസക്തമാക്കി ഭരിച്ചിരുന്ന സമുറായികളിൽ നിന്നും രാജാവ് അധികാരം തിരിച്ചു വാങ്ങി. 1869 ൽ ആസ്ഥാനം ടോക്കിയോവിലേക്കു മാറ്റുകയും ടോക്കിയോ ജപ്പാന്റെ തലസ്ഥാനമായി മാറുകയും ചെയ്തു.


രണ്ടാം ലോക മഹായുദ്ധത്തിലേയ്ക്ക് അനാവശ്യമായി ജപ്പാനെ നയിച്ച് 2 .85 മില്യൺ ആളുകളെ കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അന്നത്തെ രാജാവ് Hirohito സ്ഥാനത്യാഗം ചെയ്യണമെന്നും ജപ്പാൻ ജനതയോട് ക്ഷമ പറയണമെന്നും ശക്തമായ ആവശ്യം ഉയർന്നിരുന്നു. യുദ്ധത്തിനു ശേഷം അധികാരം ഏറ്റെടുത്ത അമേരിക്ക രാജാവിനെ നിലനിർത്തുകയും പുതിയ ഭരണഘടനയിലൂടെ രാജാവിന്റെ ദൈവിക അധികാരം എടുത്തു മാറ്റുകയും രാജാവ് തന്നെ ഞാൻ ഒരു സാധാരണ മനുഷ്യനാണ് എന്ന് പ്രഖ്യപിക്കുകയും ചെയ്തു തുടർന്ന് രാജാവ് രാജ്യത്തിന്റെ നാമമാത്ര തലവൻ ആയി മാറി. എങ്കിലും ഇന്നും രാജാവിനെയും രാജകീയതയെയും തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമായി കാണുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വലിയ സമൂഹം ജപ്പാനിൽ ഉണ്ട്. അതുകൊണ്ടു തന്നെ അവിടുത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളോ പത്രങ്ങളോ രാജാവ് നിലനിൽക്കണോ വേണ്ടയോ എന്ന ഒരു ചർച്ചപോലും നടത്താൻ തയാറാകുന്നില്ല എന്നതാണ് വസ്തുത.

ഇപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന Nuruhito ചക്രവർത്തിക്ക് ഒരു പെൺകുട്ടി മാത്രമാണ് ഉള്ളത്. അതുകൊണ്ടു പിന്തുടർച്ചക്കാർ ഇല്ലാത്തതുകൊണ്ട് ചക്രവർത്തിയുടെ കാലശേഷം ജപ്പാൻ റിപ്പബ്ലിക്ക് ആകും എന്ന് വാദിക്കുന്നവരും ജപ്പാനിൽ ഉണ്ട്. എന്നാൽ ചക്രവർത്തിയുടെ അനുജൻ Fumihito യുടെ മകൻ രാജാവായി ജപ്പാനിൽ രാജഭരണം നിലനിൽക്കും എന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്.

ടോം ജോസ് തടിയംപാട് ,  ജോസ് മാത്യു

ഞങ്ങളുടെ ജപ്പാൻ യാത്രയുടെ നാലാം ദിവസമാണ് ഹിരോഷിമയിൽ എത്തുന്നത് ഞങ്ങൾ എത്തുമ്പോഴും ഹിരോഷിമയിൽ ആറ്റം ബോബിന്റെ ശക്തിയിൽ പൂർണ്ണമായി തകരാതെ നിന്ന Genbaku Dome (ഹിരോഷിമ പീസ് മെമ്മോറിയൽ ) നോട് ചേർന്ന് ഒഴുകുന്ന മോട്ടോയാസു നദി സമാധാനമായി ഒഴുകി കൊണ്ടിരിക്കുന്നു ആ നദിക്കു കുറുകെ നിൽക്കുന്ന പാലത്തിൽ നിന്ന് dome നെ ലക്ഷ്യമാക്കി ഞങ്ങൾ നിരന്നുനിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ആ നദിയിലെ വെള്ളം കണ്ണീരായി എനിക്ക് തോന്നി അത്രമാത്രം വേദനയാണ് 1945 ആഗസ്ത് 6 സമയം 8 .15 മുതൽ ഈ നദി അനുഭവിച്ചത്‌ അന്നാണ് അമേരിക്കയുടെ യുദ്ധവിമാനം ലിറ്റിൽ ബോയ് എന്ന ആറ്റം ബോംബ് Genbaku Dome നെ ലക്ഷ്യമാക്കി ഹിരോഷിമയിലേക്കു വാർഷിച്ചത് എന്നാൽ തൊട്ടടുത്തുള്ള ഷൈമ ആശുപത്രിയുടെ 600 മീറ്റർ ഉയരത്തിൽ വച്ച് ആ ബോംബ് പൊട്ടുമ്പോൾ അത് ലോക ചരിത്രത്തിലെ ഭീകരമായ കൂട്ടക്കൊലയുടെയും പിന്നീട് ലോകസമാധാനത്തിൻെറയും പ്രതീകമായി മാറി .

ലോക ചരിത്രത്തിലെ ആദ്യ ആറ്റം ബോംബ് പൊട്ടിത്തെറിച്ചപ്പോൾ രണ്ടു സെക്കന്റിനുള്ളിൽ പുറത്തേക്കു വമിച്ച ചൂട് 7700 ഡിഗ്രി ആയിരുന്നു. രണ്ടു സെക്കൻറ് കഴിഞ്ഞു മൂന്നു സെക്കന്റിലേക്കു പ്രവേശിച്ചപ്പോൾ ചൂട് 3000 നും 4000 നും ഇടയിലായി തൽക്ഷണം 70000 ത്തോളം ആളുകൾ ചൂടുകൊണ്ട് ഉരുകി മരിച്ചു വീണു. ധാരാളം ആളുകൾ ജീവൻ രക്ഷിക്കാൻ മോട്ടോയാസു നദിയിലേക്ക് എടുത്തുചാടി. പക്ഷെ അവരെ ചൂടിൽ നിന്ന് രക്ഷിക്കാൻ അവൾക്കു കഴിഞ്ഞില്ല. അവരെല്ലാം ശവശരീരങ്ങളായി അവളുടെ മാറിലൂടെ ഒഴുകി. ആ കണ്ണീരിന്റെ വേദന പാലത്തിൽ നിന്ന് നദിയിലേക്കു നോക്കിയ എനിക്ക് ശാന്തമായി ഒഴുകുമ്പോഴും അവളിൽ കാണാൻ കഴിഞ്ഞു .

ബോംബ് പൊട്ടിയതിനു ശേഷം രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള തടികൊണ്ട് നിർമ്മിച്ച എല്ലാ കെട്ടിടങ്ങളും കത്തിയമർന്നു. 1,40000 മനുഷ്യർ മരിച്ചു വീണു. 5 കിലോമീറ്റർ അകലെപോലും ബോംബിന്റെ പൊടിപടലങ്ങൾ എത്തി ,ജീവിച്ചിരുന്നവർ ക്യാൻസർ രോഗികൾ ആയിമാറി. മൂന്നര കിലോമീറ്റർ ചുറ്റളവിൽ താമസിച്ച മനുഷ്യരുടെ തൊലി പൂർണ്ണമായി കത്തിയെരിഞ്ഞു. ഏകദേശം 92 % വരുന്ന ഹിരോഷിമ പട്ടണം തകർന്നടിഞ്ഞു. 76000 കെട്ടിടങ്ങൾ തകർന്നു വീണു. അങ്ങനെ ഹിരോഷിമ ഒരു ശവപ്പറമ്പായി മാറി. ആ പ്രദേശത്ത് ആകെ അവശേഷിച്ചത് 1915 ൽ പണി പൂർത്തീകരിച്ച ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ അഥവാ Genbaku Dome (ഹിരോഷിമ പീസ് മെമ്മോറിയൽ )ന്റെ മുകൾഭാഗം പൂർണ്ണമായി ഉരുകി നശിച്ചു. ഈ മഹാ സൗധം ഇന്ന് ലോകത്തോട് സമാധാനം ആശംസിച്ചു കൊണ്ട് തലയുർത്തി നിൽക്കുന്നു. ഇതു കാണുവാൻ ലോകം ഹിരോഷിമയിലേയ്ക്കു ഒഴുകിയെത്തുന്ന കാഴ്ചയാണ് അവിടെ കണ്ടത് .

പക്ഷെ ഇന്ന് നമുക്ക് അവിടെ കാണാൻ കഴിയുന്നത് ജപ്പാൻ ജനതയുടെ കരുത്താണ്. അനുഭവത്തിൽ നിന്നും അവർ പഠിച്ച പാഠം വലുതാണ്. ആ പ്രദേശം മുഴുവൻ അവർ പച്ച പുതപ്പിച്ചു പടുകൂറ്റൻ കെട്ടിടങ്ങൾ നിർമ്മിച്ചും വ്യവസായങ്ങൾ പടുത്തുയർത്തിയും അവർ നമ്മളെ അതിശയിപ്പിക്കുന്നു. അവിടെ നിലനിർത്തിയിട്ടുള്ള Genbaku Dome ഇല്ല എങ്കിൽ അങ്ങനെ ഒരു ബോംബ് വീണ സ്ഥലമാണ് എന്ന് നമുക്ക് തോന്നുന്നില്ല. അത്രമാത്രം വലിയ വികസനമാണ് ഈ 80 വർഷംകൊണ്ട് അവർ നേടിയത്. ജപ്പാൻ ജനതയുടെ അധ്വാനവും ബുദ്ധിയും എന്താണ് എന്ന് അവർ ലോകത്തെ പഠിപ്പിക്കുകയാണ് ഈ പട്ടണം ചൂണ്ടികാണിച്ചുകൊണ്ട്.


.
പസഫിക്ക് സമുദ്രത്തിലെ നാലു പ്രധാന ദീപുകളുടെ സമാഹാരമാണ് ജപ്പാൻ എന്ന രാജ്യ൦. 2600 വർഷത്തെ ചരിത്രമുള്ള രാജാവും യുദ്ധതന്ത്രജ്ഞരായ സമുറായികളും, കഠിനാധ്വാനികളും ബുദ്ധിമാന്മാരുമായ മനുഷ്യരും നിറഞ്ഞ ഒരു രജ്ജ്യമാണ് ജപ്പാൻ . രാജാവ് സൂര്യനിൽ നിന്നും ജനിച്ചതാണ് എന്നാണ് വിശാസം. രാജാവ് രാഷ്ട്രീയ അധികാരിയും അദ്ദേഹത്തിന്റെ മതമായ ഷിൻടോ മതത്തിന്റെ പ്രധാന പൂജാരിയുമാണ്. അങ്ങനെ മതവും അധികാരവും പൂർണ്ണമായി കേന്ദ്രികരിക്കപ്പെട്ട പൂർണ്ണ അധികാരമായിരുന്നു ജപ്പാൻ ചക്രവർത്തിയുടേത് .

ഇങ്ങനെ ഒക്കെ ആയിരുന്നുവെങ്കിലും ജപ്പാൻ എന്ന കൊച്ചു രാജ്യത്തിനു വളരാൻ വേണ്ട അസംസ്കൃത വസ്തുക്കൾ അവിടെയുണ്ടായിരുന്നില്ല. അതുകൊണ്ടു അതു ലഭിക്കുന്നതിനുവേണ്ടി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്തു മുതൽ മറ്റു രാജ്യങ്ങളെ കീഴടക്കാൻ തുടങ്ങി ചൈനയുടെ ഭാഗമായ മഞ്ചുറിയ, മലയ, ഫ്രാൻസിന്റെ കോളനികളായ പസഫിക് ദീപുകൾ എന്നിവ അവർ പിടിച്ചടുക്കുകയും ക്രൂരമായ ആക്രമണവും ബലാൽസംഗവും കൊള്ളയുമാണ് ജപ്പാൻ സൈന്യ൦ അവിടെ നടത്തിയത്. അതിനാൽ രണ്ടാം ലോക മഹായുദ്ധത്തിൽ പക്ഷം ചേരാതിരുന്ന അമേരിക്ക ജപ്പാനെ ഉപരോധിച്ചു. ജപ്പാൻ 90 % പെട്രോൾ വാങ്ങിയിരുന്നത് അമേരിക്കയിൽ നിന്നായിരുന്നു. ഉപരോധം ജപ്പാനെ വലച്ചു . കൂടാതെ അമേരിക്ക പസഫിക്കിൽ വ്യാപിക്കുന്ന ജപ്പാൻ ശക്തിയെ തടയാൻ Oahu, Hawaii, ദീപിൽ ഒരു വലിയ നേവൽ ബെയ്‌സ് (Pearl Harbor )സ്ഥാപിക്കുകയും ചെയ്തു. ഇതിൽ പ്രതിക്ഷേധിച്ച് ജപ്പാൻ Pearl Harbor ആക്രമിക്കുകയും ഏകദേശം 25000 സൈനികരെ കൊന്നൊടുക്കുകയും വലിയ നഷ്ടങ്ങൾ അമേരിക്കയ്ക്ക് വരുത്തുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചു അമേരിക്ക ജപ്പനെതിരെ യുദ്ധം പ്രഖ്യപിക്കുകയും ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാനപട്ടണങ്ങൾ ബോംബിട്ടു നശിപ്പിക്കുകയും അവരുടെ കാണപ്പെട്ട ദൈവമായ ചക്രവർത്തിയുടെ പാലസിൽ ബോംബ് ഇടുകയും ചെയ്തു. ചക്രവർത്തിക്കു വേണ്ടി മരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത് എന്ന ചിന്തയിൽ യുദ്ധം തുടർന്ന ജപ്പാനെ കീഴ്‌പ്പെടുത്താൻ 1945 അമേരിക്ക കണ്ടുപിടിച്ച ആറ്റം ബോംബ് ജപ്പാന്റെ വ്യാവസായിക , സൈനിക കേന്ദ്രമായ ഹിരോഷിമയിൽ വർഷിക്കാൻ അമേരിക്ക തീരുമാനിക്കുകയാണ് ചെയ്തത്. ബോംബ് ഇടുന്നതിനു മുൻപ് അമേരിക്കൻ പ്രസിഡന്റ് ഹാരിസ് ട്രൂമാൻ കൊടുത്ത മുന്നറിയിപ്പുകൾ ജപ്പാൻകാർ വകവെച്ചില്ല. കാരണം ഇത്തരം ഒരു ആയുധം അമേരിക്കയുടെ കൈയ്യിലുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു .

ഹിരോഷിമയിൽ ബോംബ് വർഷിച്ച ശേഷം മൂന്നുദിവസം കഴിഞ്ഞു നാഗസാക്കിയിലും അമേരിക്ക ബോംബ് വർഷിച്ചപ്പോൾ ചക്രവർത്തിക്ക് കിഴടങ്ങാതെ മാർഗമില്ലാതെ വന്നു. അങ്ങനെ ദൈവം മനുഷ്യരുടെ മുൻപിൽ കിഴടങ്ങി . പിന്നീട് ലോകം കാണുന്നത് ആണവ നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടി മുൻപിൽ നിന്ന് പോരാടുന്ന ജപ്പാനെയാണ് . ലോകസമാധാനത്തിനു വേണ്ടി അവർ സ്ഥാപിച്ച യുദ്ധ സ്മാരകത്തിൽ അവർ എഴുതി വച്ചിരിക്കുന്നത് Let all the souls here rest in peace ,for we shall not repeat the evil ( ഇവിടെയുള്ള എല്ലാ ആത്മാക്കളും സമാധാനത്തോടെ വിശ്രമിക്കട്ടെ, നമ്മൾ ആ തിന്മ ആവർത്തിക്കില്ല). എന്നാണ് ജപ്പാൻ അവർ ചെയ്ത തിന്മയിൽ നിന്നും ഉയർത്തെഴുന്നേറ്റു ലോകത്തിനു മാതൃകയായി നിൽക്കുന്നു .

Genbaku Dome (ഹിരോഷിമ പീസ് മെമ്മോറിയൽ ) നോട് ചേർന്ന് തന്നെ സ്ഥാപിച്ചിട്ടുള്ള Hiroshima peace മെമ്മോറിയൽ മ്യൂസിയത്തിൽ നിറയെ ബോംബ് വീണ സമയത്തു ഉരുകിയ സാധനങ്ങളും അന്നത്തെ മനുഷ്യരുടെ അവസ്ഥയും വിവരിക്കുന്നുണ്ട് ,ബോംബ് വീണ സമയത്തെ മനുഷ്യരുടെ അവസ്ഥ ചിത്രീകരിക്കുന്ന ഒരു ചെറിയ ഡോക്യൂമെന്ററിയും കാണിക്കുന്നുണ്ട്. ഇതെല്ലാം കണ്ടിറങ്ങിയപ്പോൾ മനസ് മരവിച്ച അവസ്ഥയായിരുന്നു ഞങ്ങളുടേത് . അമേരിക്കൻ പ്രസിഡന്റ് ഒബാമ ഈ മെമ്മോറിയൽ സന്ദർശിക്കുകയും ബോംബിനെ അതി ജീവിച്ച മനുഷ്യരെ കണ്ടു സംസാരിക്കുകയും മെമ്മോറിയലിൽ പുഷ്‌പചക്രം അർപ്പിക്കുകയും ചെയ്‌തെങ്കിലും അമേരിക്ക ആറ്റം ബോംബ് ഇട്ടതിന് ഇന്നും ക്ഷമ പറഞ്ഞിട്ടില്ല.!!!!….

യു കെ യുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന 35 മലയാളികൾ അടങ്ങിയ യാത്രാ സംഘമാണ് ജപ്പാൻ സന്ദർശിച്ചത് ഞങ്ങളുടെ ട്രാവൽ ഏജൻസി മികച്ച സൗകര്യങ്ങളാണ് യാത്രയിൽ ഉടനീളം ഒരുക്കി തന്നത്.

(തുടരും )

ലാലി രംഗനാഥ്

ഏതു യാത്രയുടെയും അവസാനത്തെ ദിവസം എനിക്ക് മനസ്സിൽ വല്ലാത്ത ഒരു നോവ നുഭവപ്പെടും. എനിക്കു മാത്രമാണോ എന്നറിയില്ല ഒരുപക്ഷേ ചിലരെങ്കിലും എന്റെ മാനസികാവസ്ഥയിലൂടെ തന്നെ കടന്നു പോകുന്നവർ ആയിരിക്കും.

ഹാരിസ് തലേന്ന് ശുഭരാത്രി പറയുമ്പോൾ നാളെ ഒരു ദിവസം കൂടിയേ നമ്മൾ മണാലിയിലുള്ളൂ എന്ന് ഓർമ്മിപ്പിക്കാൻ മറന്നില്ല. പിറ്റേന്ന് റിവർ റാഫ്റ്റിംഗും പൂർത്തീകരിക്കാത്ത മാൾറോഡ് ഷോപ്പിംഗും ആണെന്ന് പറഞ്ഞത് ചില ഷോപ്പിംഗ് ഭ്രമക്കാരിലെങ്കിലും ഒരുണർവ് ഉണ്ടാക്കിയിരുന്നു.

പിറ്റേന്ന് രാവിലെ റിവർ റാഫ്റ്റിംഗ് എന്ന സാഹസികമായ ജലയാത്രയ്ക്ക് എല്ലാവരും മാനസികമായി തയ്യാറെടുത്തു കൊണ്ട് തന്നെ പ്രഭാത ഭക്ഷണവും കഴിഞ്ഞ് യാത്ര തിരിച്ചു. ബിയാസ് നദിയുടെ ഓളങ്ങളോട് കിന്നാരം പറഞ്ഞ്, ഒച്ചയും ബഹളവുമായി വളരെ ആവേശകരമായുള്ള ആ യാത്ര അല്പം ഭീതിയൊക്കെയുണ്ടാക്കിയെങ്കിലും, അവിസ്മരണീയമായ ഒന്നുതന്നെയായിരുന്നു.

ഉച്ചയോടു കൂടി മാൾ റോഡിൽ എത്തിയ ഞങ്ങളിൽ പലരും ഭക്ഷണത്തിനായി, പല ഹോട്ടലുകളെയാണ് ആശ്രയിച്ചത്. പഞ്ചാബി ഭക്ഷണമൊന്നു പരീക്ഷിച്ചു നോക്കാമെന്നാണ് അന്നെനിക്ക് തോന്നിയത്. വളരെ സ്വാദേറിയ ബട്ടർ ചിക്കനും കുൽച്ചെയും കഴിച്ച്,ഹോട്ടലിൽ നിന്നും ഇറങ്ങിയപ്പോൾ പലരും ഷോപ്പിംഗ് ചെയ്തു തുടങ്ങിയിരുന്നു. ആഹ്ലാദം നിറഞ്ഞ അവരുടെ മുഖം കണ്ടപ്പോളെനിക്കും അവരോടൊപ്പം കൂടി ‘ബാർഗയിൻ ചെയ്യുക’.. എന്ന കല മനസ്സിലാക്കാനുള്ള ഒരു കൗതുകം തോന്നി. കുറച്ചുസമയത്തിനകം തന്നെ എന്റെ കൈപ്പിടിയിൽ ഒതുങ്ങാത്തതാണതെന്നു മനസ്സിലാക്കി, വെറുതെ കാഴ്ചക്കാരിയായി മാറി നിൽക്കേണ്ടി വന്നു. കരവിരുതിനാൽ മോടികൂട്ടിയ ഷാളുകൾ എന്നെ ഏറെ ആകർഷിച്ചതിനാൽ, നാലഞ്ചു ഷോളുകൾ വാങ്ങി എന്റെ ഷോപ്പിംഗ് അവസാനിപ്പിച്ചു.

അപ്പോഴാണ് അവിടെ അടുത്ത് തന്നെയുള്ള ടിബറ്റൻ മൊണാസ്ട്രിയെക്കുറിച്ച് അറിയാനിടയായത്.ഷോപ്പിംഗ് തൽപരരല്ലാത്ത, ഞങ്ങൾ ചെറിയൊരു സംഘം അടുത്തുതന്നെയുള്ള ടിബറ്റൻ മൊണാസ്ട്രി സന്ദർശിക്കാൻ തീരുമാനിച്ചു. മാൾ റോഡിലെ വലിയ തിരക്കുകൾക്കിടയിൽ നിന്നും ഹൃദ്യമായ ഒരു ശാന്തതയിലേക്ക് പറിച്ച് നടപ്പെട്ടപ്പോൾ മനസ്സിന് വല്ലാത്തൊരുന്മേഷം തോന്നി. മനോഹര കൊത്തുപണികളുള്ള കവാടം. മൊണാസ്ട്രിക്ക് മുന്നിൽ നൂറിലേറെ ടിബറ്റൻ പ്രയർ ഫ്ലാഗുകൾ. ഇവ എപ്പോഴും കാറ്റിൽ പറന്നുകൊണ്ടിരിക്കണമെന്നാണത്രേ ടിബറ്റൻ വിശ്വാസം. ആ കാറ്റ് മന്ത്രങ്ങളെ പ്രപഞ്ചത്തിലാകമാനം വ്യാപിപ്പിക്കുമെന്നും, ഫ്ലാഗിന്റെ ഓരോ ചലനവും ഓരോ മൗന പ്രാർത്ഥനയാണെന്നും, അവർ വിശ്വസിക്കുന്നു. എന്തുതന്നെയായാലും അവിടം വിട്ടിറങ്ങുമ്പോൾ മനസ്സ് വല്ലാത്ത ഒരു ശാന്തതയെ പുൽകിയിട്ടുണ്ടായിരുന്നു.

മടക്കയാത്രയുടെ ചെറിയൊരു നോവ് ഉള്ളിലൊ തുക്കി,അഞ്ചുമണിയായപ്പോഴേക്കും ഞാനും ഭർത്താവും ബസ്സിൽ കയറി ഇടം പിടിച്ചിരുന്നു.

പിറ്റേന്ന് രാവിലെ ഒൻപത് മണിക്ക് മണാലിയോട് വിട പറയുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി. കാരണം ഡൽഹി വരെയുള്ള ബസ് യാത്രയ്ക്ക് ശേഷം ഞാനും ഭർത്താവും മാത്രം ബാംഗ്ലൂർക്കാണ് യാത്ര ചെയ്യേണ്ടതെന്ന കാര്യം ഓർമ്മയിൽ വന്നപ്പോൾ ഒരു കുടുംബം പോലെ ഒന്നിച്ച് അഞ്ചു ദിവസം കഴിഞ്ഞ കൂട്ടുകാരെ പിരിയേണ്ടി വരുമല്ലോ എന്ന ഒരു സത്യം പത്തി വിടർത്തി മുന്നിൽ നിന്നതുപോലെ.

ഡൽഹിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ഫ്ലൈറ്റ് കയറിയത് ഞാനും ഭർത്താവും മാത്രമായിരുന്നില്ല, കൂടെ കുളിരുള്ള മണാലിയുടെ ആവാഹിച്ചെടുത്ത സൗന്ദര്യവും മറക്കാനാവാത്ത കുറെ ഓർമ്മകളും കൂടിയായിരുന്നു.. ഇന്നും ആ ഓർമ്മകൾ പലപ്പോഴും മനസ്സിന് കുളിർമയേകാറുണ്ട്..

അവസാനിച്ചു.

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര

അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.

ടോം ജോസ് തടിയംപാട്

പോപ്പിന്റെ അധികാരത്തെ ചോദ്യ൦ ചെയ്തുകൊണ്ട് 1536 ൽ ഹെൻഡ്രി എട്ടാമൻ രാജാവ് സ്ഥാപിച്ച ആംഗ്ലിക്കൻ ചർച്ചിനെ സപ്പോർട്ട് ചെയ്ത പ്യൂരിറ്റൻമാർ പിന്നീട് അധികാരത്തിൽവന്ന എലിസബത്ത് ഒന്നാം രാജ്ഞിയിൽ നിന്നും കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിച്ചെങ്കിലും അത് നടന്നില്ല. എലിസബത്ത് ഒന്നാം രാജ്ഞിയെ തുടർന്ന് അധികാരത്തിൽ വന്ന ജെയിംസ് ഒന്നാമൻ രാജാവിന്റെ അധികാരത്തെയും ആംഗ്ലിക്കൻ സഭയെയും ധിക്കരിക്കുന്ന മതനിഷേധികളുടെ ഒരു കൂട്ടമായി ഇവർ മാറി തുടർന്ന് ഇവർ കൂടുതൽ മതപീഡനങ്ങൾക്കു വിധേയമായി .

1593-ൽ, ഇംഗ്ലീഷ് പാർലമെന്റ് സ്വതന്ത്ര സഭകളെ നിരോധിച്ചു. ഇംഗ്ലീഷ് (ആംഗ്ലിക്കൻ) പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കി. എന്നാൽ ഈ തീരുമാനത്തെ എതിർത്തുകൊണ്ട് രാജ്യത്തുടനീളം, പ്യൂരിറ്റൻമാരുടെ ഗ്രൂപ്പുകൾ ഒത്തുകൂടിക്കൊണ്ടിരുന്നു. ഇത്തരം ചെറിയ മതനിഷേധ സഭകളിൽ ഒന്ന് 1606-ൽ നോട്ടിംഗ്ഹാംഷെയറിലെ സ്‌ക്രൂബി ഗ്രാമത്തിൽ ഒത്തുകൂടാൻ തുടങ്ങി ,തടവ് അല്ലെങ്കിൽ വധശിക്ഷയുടെയും നിരന്തരമായ ഭീഷണിയിൽ ആയിരുന്നു ഇവർ ജീവിച്ചിരുന്നത് .

3 വർഷത്തിന് ശേഷം, അവർ ഇംഗ്ലണ്ടിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരായി. . ആംസ്റ്റർഡാം വഴി നെതർലാൻഡ്‌സിലെ ലൈഡനിലേക്ക് അവർക്ക് കുടിയേറേണ്ടിവന്നു, അവിടെ അവരുടെ മതപരമായ സ്വാതത്ര്യം കൂടുതൽ അംഗീകരിക്കുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത് . പ്യൂരിറ്റൻമാർ മതപുസ്തകത്തിൽ എഴുതിയതുപോലെ ജീവിക്കാൻ ആഗ്രഹിച്ചവരായിരുന്നു അവർ രാജാവിന്റെ ദൈവദത്ത അധികാരത്തെയോ സഭയുടെ അധികാരത്തെയോ അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു.

1618-ൽ, ഒരു ദശകത്തിനുള്ളിൽ, അവർ വീണ്ടും താമസം മാറ്റാൻ തീരുമാനിച്ചു. അവർക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു, അവരുടെ പൈതൃകം സംരക്ഷിക്കാൻ അവർ ആഗ്രഹിച്ചെത്തിയ , നെതർലാൻഡിൽ മറ്റൊരു സ്പാനിഷ് കത്തോലിക്കാ അധിനിവേശം ഉണ്ടാകുമെന്ന് അവർ ഭയപ്പെട്ടു, അത് അവരുടെ മതസ്വാതന്ത്ര്യത്തിന് ഭീഷണിയാകുമെന്നു അവർ തിരിച്ചറിഞ്ഞു .

ഇംഗ്ലീഷ് രാജാവിന്റെ അധികാരങ്ങൾ ഇല്ലാത്ത വടക്കേ അമേരിക്കയിലേക്ക് കുടിയേറി പാർക്കാൻ അവർ തീരുമാനിച്ചു. 1620 അഗസ്റ്റ് ഒന്നിന് ഒരു ചെറുകപ്പലിൽ യാത്ര പുറപ്പെടുന്നതിനു മുൻപ് റോട്ടർഡാമിലെ സെന്റ് ആന്റണീസ് പള്ളിയുടെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു പിന്നീട് ഇംഗ്ലീഷ് ചാനൽ കടന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തി അവിടെ,ചില വ്യാപാരികൾ നൽകിയ സാമ്പത്തിക സഹായത്തോടെ ഒരു കൂട്ടം കോളനിവാസികളുമായി ചേർന്ന്, അവർ മെയ്‌ഫ്ലവർ എന്ന കപ്പലിൽ കയറി. സെപ്റ്റംബർ ഒടുവിൽ അവർ ഇംഗ്ലണ്ടിലെ പ്ലൈമൗത്തിൽ നിന്നും അമേരിക്കയിലേക്ക് യാത്ര പുറപ്പെട്ടു .

കപ്പലിൽ 102 യാത്രക്കാരുണ്ടായിരുന്നു, അവരിൽ പകുതിയോളം പ്യൂരിറ്റൻ വംശജരാണ്. 66 ദിവസത്തെ യാത്രയിൽ കൊടുങ്കാറ്റുള്ള അറ്റ്‌ലാറ്റിക്ക് സമുദ്രം കടന്നതിനുശേഷം, 1620 നവംബർ 11-ന് അവർ കേപ് കോഡിൽ (ഇന്നത്തെ മസാച്യുസെറ്റ്സിലെ പ്രൊവിൻസ്‌ടൗണിന് സമീപം) നങ്കൂരമിട്ടു. ഇവരാണ് ആധുനിക അമേരിക്കയുടെ പിതാക്കൾ അഥവ പിൽഗ്രെയിം ഫാദേഴ്‌സ് എന്നറിയപ്പെടുന്നത്. യാത്രക്കിടയിൽ രോഗം ബാധിച്ചു പകുതിയോളംപേർ മരിച്ചിരുന്നു . .ഇവരുടെ എല്ലാ തീരുമാനങ്ങളും കൂടിആലോചിച്ചു ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുന്ന രീതിയായിരുന്നു അതാണ് ഇന്നുകാണുന്ന ജനാധിപത്യ അമേരിക്കയുടെ മൂലക്കല്ല്, ഇവർ ബൈബിളിനെ ആണ് മുറുകെ പിടിച്ചിരുന്നത് ..

ഞങ്ങളുടെ ഏഴു ദിവസത്തെ കപ്പൽയാത്രയുടെ ഭാഗമായിട്ടാണ് റോട്ടർഡാമിലെ ഈ സെയിന്റ് ആന്റണിസ് പള്ളി സന്ദർശിക്കാൻ ഇടയായത് .ആദ്യ ദിവസം ഞങ്ങൾ എത്തിയത് ജർമനിയിലെ ഹാംബർഗിൽ ആയിരുന്നു അവിടെ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ ഒരു വൺവേ റോഡ് കാണുകയുണ്ടായി അവിടെ രാവിലെ മുതൽ 4 മണിവരെ ഒരു സൈഡിലേക്കാണ് വൺ വേ എങ്കിൽ വൈകുന്നേരം 4 മണിമുതൽ മറു സൈഡിലേക്കാണ് വൺ വേ.. ഇതിനു കാരണം അവിടെ നൂറ്റാണ്ടുകളായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റിയാൽ മാത്രമേ റോഡ് വികസിക്കാൻ കഴിയുകയുള്ളു പ്രകൃതി സ്നേഹികളായ അവർ അത് ചെയ്യാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് ഇത്തരം ഒരു പരീക്ഷണം നടത്തിയത് എന്നാണ് ഗൈഡ് പറഞ്ഞത് .

പിന്നീട് ഞങ്ങൾ റോട്ടർഡാമിലെത്തി അവിടുത്തെ കാഴ്ചകൾ കണ്ടതിനുശേഷം ബെൽജിയത്തിലെ സിബർഗിലെത്തി അവിടുത്തെ കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിൽ സൈക്കിളിൽ എത്തിയ മലയാളിയെ പരിചയപ്പെട്ടു അവിടുത്തെ ആളുകൾ കൂടുതലും സൈക്കിൾ യാത്രയാണ് ഇഷ്ടപ്പെടുന്നെതെന്നും സർക്കാർ യാത്രയെ പ്രമോട്ട് ചെയ്യുന്നു എന്നും പറഞ്ഞു .യാത്രക്കിടയിൽ കപ്പിൽവച്ചു കട്ടപ്പന സ്വദേശി സുഹൃത്തു ജോബി ബേബിയേയും യു കെ മലയാളികളുടെ ഇടയിലെ കലാകാരൻ ബേസിംഗ്‌സ്‌റ്റോക്കിൽ താമസിക്കുന്ന സി എ ജോസഫ് ചേട്ടനെയും കാണുവാനും കഴിഞ്ഞു .

ലാലി രംഗനാഥ്

രാവിലെ എട്ടുമണിക്ക് തന്നെ സോളാങ്‌ വാലിയിലേക്ക് യാത്ര പുറപ്പെടണമെന്ന് തലേദിവസം രാത്രി ഹാരിസ് ഒന്നുകൂടി ഓർമിപ്പിച്ചിരുന്നു. ഡിന്നറിനോടൊപ്പം ഹിമാലയൻ സുന്ദരികളുടെ പരമ്പരാഗത നൃത്തരൂപമാസ്വദിക്കുമ്പോഴും എന്റെ മനസ്സ് മഞ്ഞുമലകളിലെ കേട്ടറിഞ്ഞ വിസ്മയങ്ങൾ അനുഭവിച്ചറിയാനുള്ള ആവേശത്തിലായിരുന്നു.

മൂന്ന് ടെമ്പോ ട്രാവലറുകളിലായിട്ടാണ് ഞങ്ങൾ മണാലിയിൽ നിന്നും ഏകദേശം പതിമൂന്ന് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സോളാങ്‌ വാലിയിലേക്ക് പുറപ്പെട്ടത്. വഴിയിൽ ഒരു കച്ചവട കേന്ദ്രത്തിൽ നിന്നും കോട്ടും ബൂട്ടും കൈയുറകളും സ്വന്തമാക്കുകയും ചെയ്തു. യാത്രയിലുടനീളം കണ്ണുകൾക്ക് കുളിർമ്മയേകി സമാനതകളില്ലാത്ത, മഞ്ഞുമൂടിയ താഴ്‌വരകളുടെ സൗന്ദര്യം മനസ്സിലേക്കാവാഹിച്ചെടുത്ത്, സ്വർഗ്ഗീയ നിമിഷങ്ങളിലൂടെ കടന്നുപോയത് വിവരണാതീതം.
ലോകമെമ്പാടുമുള്ള സ്കീ ആരാധകരുടെ സ്വപ്നഭൂമിയാണവിടം. പാരാഗ്ലൈഡിങ്ങും ആസ്വദിക്കാനാവുന്ന പ്രധാന വിനോദം.

ഹിമാലയൻ കൊടുമുടികളുടെ മനോഹരമായ താഴ്‌വരകളിലൂടെ സഞ്ചരിക്കുന്നതിന്റെ,
നിങ്ങളുടെ മുടിയിഴകളെ തഴുകി പോകുന്ന തണുത്ത പർവ്വതക്കാറ്റ് നിങ്ങളിലുണ്ടാക്കുന്ന വിസ്മയത്തിന്റെയൊക്കെ ആനന്ദം നിങ്ങൾ തന്നെ അനുഭവിച്ചറിയണം.

എന്തെന്നോ! ഇത്തരം സാഹസികതയുടെ കാര്യത്തിൽ ഞാനെന്നും പിന്നോക്കംനിൽക്കുന്ന ധൈര്യശാലിയായതുകൊണ്ട്, ഇത് ഞാൻ അനുഭവിച്ചറിഞ്ഞതല്ല.. കേട്ടറിഞ്ഞതാണെന്നുള്ള സത്യം പറയാനും മടിയൊന്നുമില്ല കേട്ടോ?

ഞങ്ങൾ സോളാങ് വാലിയിൽ എത്തിച്ചേർന്നപ്പോൾ, അവിടെ വല്ലാത്ത തിരക്കായിരുന്നു. മഞ്ഞുമൂടിയ മലകൾ ഹൃദയഹാരിയായിരുന്നുവെങ്കിലും ചുറ്റുപാടുകൾ വൃത്തിഹീനമായി തോന്നിയത് എന്നെ അല്പം നിരാശപ്പെടുത്തി. അപ്പോഴാണ് ഏകദേശം പത്ത് കിലോമീറ്റർ കൂടി മുന്നോട്ടു പോയാൽ നമുക്ക് മാത്രമായൊരു മഞ്ഞിന്റെ താഴ്‌വര നമ്മളെ കാത്തിരിപ്പുണ്ടെന്നും അവിടേക്ക് പോകാമെന്നും ഹാരിസ് പറഞ്ഞത്. അതിനായുള്ള പ്രത്യേക അനുവാദം അദ്ദേഹം നേടിയിരുന്നുവത്രേ. ചെറുതായൊന്നു മങ്ങിപ്പോയിരുന്ന ഉത്സാഹം എല്ലാവരിലും സടകുടഞ്ഞെഴുന്നേറ്റു, യാത്ര തുടർന്നു.

അവിടെ എത്തിപ്പെട്ടപ്പോൾ അതൊരു അത്ഭുതക്കാഴ്ച തന്നെയായിരുന്നു. ചെളിയും മാലിന്യങ്ങളുമൊന്നും നിറയാത്ത മഞ്ഞിന്റെ കൂട്ടത്തിൽ മൂന്ന് മണിക്കൂർ എന്തെല്ലാം വിനോദങ്ങളിലൂടെയാണ് നമ്മൾ സമയം നീക്കിയതെന്ന്‌ ഇന്നുമോർക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിരാണ്.

റോഡിൽ നിന്നും വലിയ താഴ്ചയിലേക്ക് ഒരു ടയറിൽ കയർ കെട്ടി, മഞ്ഞിലൂടെ താഴേക്ക് നിരങ്ങി ഇറങ്ങുക, മഞ്ഞിൽത്തന്നെ മറിഞ്ഞ് പന്ത് കളിക്കുക, ഫോട്ടോയ്ക്ക് വേണ്ടി ഇരുന്നും കിടന്നും പോസ്ചെയ്യുക,കൈകളിൽ മഞ്ഞു കോരിയെടുത്ത് വീശിയെറിയുക… മറക്കാനാവാത്ത മുഹൂർത്തങ്ങൾ തന്നെയായിരുന്നു.

വിശപ്പോ ദാഹമോ അലട്ടാത്ത നിമിഷങ്ങളിൽ നിന്നും, മൂന്നു മണിക്കൂറിനു ശേഷം.. ആ സ്വപ്നലോകത്തു നിന്നും, യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിയപ്പോൾ വിശപ്പ് മുറവിളി കൂട്ടിത്തുടങ്ങിയിരുന്നു.

വലിയ ഹോട്ടലുകളൊന്നുമില്ലാത്ത സ്ഥലത്ത് ചെറിയ വാനുകളിൽ പാചകം ചെയ്തു കിട്ടിയ ഓംലെറ്റും സാൻവിച്ചുമെല്ലാം കഴിച്ച് ഒരു മസാല ചായയും കുടിച്ച് മടക്കയാത്രയ്ക്കൊ രുങ്ങുമ്പോഴും മനസ്സ് മഞ്ഞിൽക്കുളിച്ച നിമിഷങ്ങളിൽനിന്നും മടങ്ങാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല.എല്ലാവരുടെ മുഖത്തും ആ ആഹ്ലാദം പ്രകടമായിരുന്നു.

മടങ്ങും വഴിയിൽ അനുഭവിച്ചറിഞ്ഞ zip ലൈൻ യാത്ര വല്ലാത്തൊരു സാഹസമായിപ്പോയെന്നു ബിയാസ് നദിയുടെ മുകളിലൂടെ റോപിൽ തൂങ്ങിക്കിടന്ന് മലമുകളിലേക്ക് പോയപ്പോൾ ഒരു നിമിഷം പശ്ചാത്തപിച്ചു പോയിരുന്നു…തിരിച്ചെത്തിയപ്പോഴാണ് ആയുസ്സിന് ദൈർഘ്യമുണ്ടെന്നുറപ്പായത്. അതും ഒരനുഭവം.

ഭർത്താവുമൊത്ത് മണാലിയുടെ ഉൾപ്രദേശങ്ങളിലൂടെയുള്ള ചെറിയൊരു ബൈക്ക് യാത്രയുമാസ്വദിച്ച് , ഹോട്ടലിലേക്ക് മടങ്ങുമ്പോഴും കൈകളിൽ മഞ്ഞു കോരിയെടുത്തതിന്റെ മരവിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല.. മനസ്സിന്റെ കുളിരും.
തുടരും..

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര

അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം

ലാലി രംഗനാഥ്

ഹിഡുംബ ക്ഷേത്രത്തിലെ സന്ദർശനവും കഴിഞ്ഞ് വസിഷ്ഠ ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ, ഞങ്ങളെല്ലാവരും ചെറിയരീതിയിലുള്ള ഭക്ഷണം മാത്രം കഴിച്ച് യാത്ര തുടരാമെന്നുള്ള തീരുമാനത്തിലെത്തി..മാൾ റോഡിലെ വിവിധതരം ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളെക്കുറിച്ച് ഹാരിസ് വിശദീകരിച്ചപ്പോൾ വിപുലമായ ഉച്ചഭക്ഷണം അവിടെനിന്നാകാമെന്നുറപ്പിച്ച്,മോമോസും ചാറ്റ്സുമൊക്കെ കഴിച്ച്, ടൗണിൽ നിന്നും ഏകദേശം മൂന്നരകിലോമീറ്റർ മാത്രമകലത്തിൽ സ്ഥിതി ചെയ്യുന്ന വസിഷ്ഠഗ്രാമത്തിലെത്തി. അവിടെയാണ് മണാലിയിലെ ആകർഷണ കേന്ദ്രങ്ങളിലൊന്നായ വസിഷ്ഠക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രത്തിനെക്കുറിച്ച് വിശദമായറിയാൻ എന്താണൊരു വഴിയെന്നാലോചിച്ചു നിൽക്കുമ്പോഴാണ്, ഗൈഡിന്റെ രൂപത്തിൽ മലയാളം സംസാരിക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ എന്റെ ശ്രദ്ധയിൽപ്പെട്ടത്. മലയാളിയുടെ മുഖച്ഛായയാണ് എന്നെ ആകർഷിക്കാൻ കാരണമെന്ന്, മലയാളത്തെയും മലയാളിയെയും ഏറെ സ്നേഹിക്കുന്ന ഞാൻ പറയുമെങ്കിലും, ഹിന്ദി ഭാഷ സംസാരിക്കുന്ന ഗൈഡുകൾ പറയുന്നത് എനിക്ക് മനസ്സിലാവില്ലയെന്നുള്ളതാണ് സത്യം. രണ്ടാം ഭാഷ ഹിന്ദിയാണ് പഠിച്ചതെന്നുള്ളത് ഒരു രഹസ്യമായി സൂക്ഷിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട് കേട്ടോ.

മലയാളിയായ അച്ഛന്റെ മുഖച്ഛായയും ഹിമാലയൻ സുന്ദരിയായ അമ്മയുടെ നിറവുമുള്ള ഗൈഡ് രാഗേഷ് പറഞ്ഞുതന്ന വസിഷ്ഠ ക്ഷേത്രത്തിനെക്കുറിച്ചുള്ള അറിവുകൾ എന്നിലൊരു പുതിയ ഉണർവുണ്ടാക്കിത്തന്നിരുന്നു. എനിക്കു മാത്രമല്ല ,സംഘത്തിലുള്ള മിക്കപേർക്കും.. എന്തെന്നോ നമ്മുടെ ഭാഷയിൽ ഒരു വിവരണം കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം തന്നെയാണ്.

“മലയാള ഭാഷതൻ മാദകഭംഗി നിൻ
മധുവൂറും മൊഴികളായ്‌ പൊഴിയുമ്പോൾ…”.

എന്നൊക്കെ പാടണമെന്ന് എനിക്ക് മാത്രമാണോ തോന്നിയത് എന്ന് പോലും ഞാൻ സംശയിച്ചു രാഗേഷിന്റെ സംസാരം കേട്ടപ്പോൾ.
നിറം കുറഞ്ഞ കൃഷ്ണമണികളുള്ള പാതി മലയാളിയുടെ അത്രത്തോളം സ്ഫുടമല്ലാത്ത മലയാളഭാഷ കേൾക്കാൻ നല്ല രസമായിരുന്നു.

ക്ഷേത്രത്തിന് നാലായിരം വർഷത്തിലേറെ പഴക്കമുണ്ടെന്നും സപ്തർഷികളിൽ ഒരാളായ മഹാമുനി വസിഷ്ഠന്റെ പേരിലാണ് ഈ ക്ഷേത്രമെന്നും, മലയാളവും അല്പം ഹിന്ദിയും കലർത്തി വിശദീകരിച്ച്, അമ്പലത്തിനുള്ളിലെ കാഴ്ചകളിലേക്ക് അയാൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. മരവും ഇഷ്ടികയും കൊണ്ടുള്ള ആ പഴയ നിർമ്മാണരീതി വളരെ മനോഹരമായി തോന്നി. ക്ഷേത്രത്തിനകത്ത് ധോത്തി ധരിച്ച ഋഷിയുടെ കറുത്ത കല്ലുചിത്രമുണ്ടെന്നതും ഒരു പ്രത്യേകതയായിരുന്നു.

അവിടുത്തെ മറ്റൊരു പ്രധാന ആകർഷണങ്ങളിലൊന്നാണ് ചൂടുള്ള നീരുറവ. അതിന്റെ ഗുണഗണങ്ങൾ വർണ്ണിക്കുമ്പോൾ രാഗേഷ് വല്ലാതെ വാചാലനായിരുന്നു. പല ത്വക്ക് രോഗങ്ങൾക്കും ഔഷധ പ്രാധാന്യമുള്ള ഈ നീരുറവ ഫലപ്രദമാണെന്നും ചർമ്മത്തിലെ അണുബാധകളും രോഗങ്ങളുമകറ്റാൻ പലരും ഈ വെള്ളത്തിൽ കുളിക്കാറുണ്ടെന്നും മറ്റും വളരെ ആവേശത്തോടെ അയാൾ പറഞ്ഞപ്പോൾ ഒന്ന് കുളിച്ചാലോ എന്ന് മാത്രമല്ല തോന്നിയത്, ഇയാളുടെ ജൻമോദ്ദേശം തന്നെ മണാലിയിലെ ഗൈഡാവുക എന്നതായിരുന്നോ,എന്നുകൂടി ചിന്തിച്ചു പോയി.

രാഗേഷിനോടും വസിഷ്ഠമുനിയോടും യാത്ര പറഞ്ഞശേഷം,ബസ്സിൽ മാൾ റോഡിലെത്തിയപ്പോൾ വിശപ്പെന്നെ വല്ലാതെ തളർത്തിയിരുന്നു. ഹാരിസ് ചൂണ്ടിക്കാണിച്ച ഹോട്ടലിൽ ഫിഷ് കറി കിട്ടുമെന്ന് ഒന്നുകൂടി ഉറപ്പിച്ച്, വളരെ ആവേശത്തോടെയാണ് അവിടെ കയറിയത്. മെനുവിൽ ‘ഫിഷ്’ ”എന്നെഴുതിക്കണ്ടപ്പോഴുണ്ടായ ഒരു സന്തോഷം, .വാക്കുകൾക്കുമപ്പുറം.

നമ്മുടെ നാട്ടിൽ കിട്ടുന്ന തരം മീനായിരുന്നില്ലെങ്കിലും, വൈറ്റ് റൈസും മീൻകറിയും കഴിച്ച സംതൃപ്തിയിൽ തന്നെയാണ് ഭക്ഷണം കഴിച്ചിറങ്ങിയത്.

പിന്നീട് സംഘം ചെറിയൊരു ഷോപ്പിങ്ങിനായി കൂട്ടംകൂട്ടമായി പല കടകളിലും കയറിയിറങ്ങാൻ തുടങ്ങി..

മണാലിയുടെ ഹൃദയമെന്ന് വേണമെങ്കിൽ മാൾ റോഡിനെ വിശേഷിപ്പിക്കാം. ഇവിടെ സ്ഥിതിചെയ്യുന്ന സെൻട്രൽ മാർക്കറ്റാണ് സഞ്ചാരികളെ ഇവിടേയ്ക്കാർഷിക്കുന്ന ഒരു പ്രധാന ഘടകം. ഷോപ്പിങ്ങൊക്കെ വേഗം തീർത്ത്,, പറഞ്ഞ സമയത്തുതന്നെ ബസ്സിനടുത്തെത്തിയപ്പോൾ, സംഘം മുഴുവനായും എത്തിയിട്ടില്ലെന്നെനിക്ക് മനസ്സിലായി . വിവരമന്വേഷിച്ചപ്പോഴാണറിയുന്നത് ഷോപ്പിംഗ് ഭ്രമക്കാരികളായ ഭാര്യമാരെ തിരികെക്കൊ ണ്ടുവരാൻ പല ഭർത്താക്കന്മാരും അവിടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുന്നു എന്നുള്ള രസകരമായ വസ്തുത.
ഒരു ദിവസം കൂടി ഷോപ്പിങ്ങിനായി മാറ്റി വച്ചിട്ടുണ്ടെന്നുള്ള ഒരർദ്ധസത്യം അവരെ ധരിപ്പിച്ചിട്ടാണത്രേ പിന്നീട് നിർബന്ധപൂർവ്വം എല്ലാവരെയും ബസ്സിൽ കയറ്റിയത്.
(ഹാരീസിന്റെ രഹസ്യ മൊഴി )

(അക്കാര്യത്തിൽ എന്റെ ഭർത്താവ് ഭാഗ്യവാനാണ്.. ഷോപ്പിങ്ങിനായി അധിക സമയമൊന്നും മിനക്കെടാനിഷ്ടമില്ലാത്ത ഭാര്യ.. അത് എന്റെ മടിയുടെ ഭാഗമാണ് ട്ടോ )

ഹോട്ടലിലേയ്ക്കുള്ള യാത്ര തുടരുമ്പോൾ ബസ്സിനകത്ത് മുഴുവനും ഷോപ്പിംഗ് വിശേഷങ്ങളുടെ ചർച്ചയായിരുന്നു. ഞാനപ്പോൾ സ്വപ്നലോകത്തിലൂടെയുള്ള ചെറിയൊരു സഞ്ചാരത്തിലും. പിറ്റേന്ന് രാവിലെ കാണാൻ പോകുന്ന മഞ്ഞുമലകളിലേക്ക് സ്വപ്നത്തിലൂടെയുള്ള ഒരു യാത്രയിൽ….

അടുത്ത ഭാഗം.. മഞ്ഞു മലകളിലേക്ക് ഒരു സ്വപ്നയാത്ര… തുടരും.

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര

അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം

ലാലി രംഗനാഥ്

പലതരം മെനുവോട് കൂടിയ പ്രഭാത ഭക്ഷണവും കഴിഞ്ഞ് അല്പംപോലും വിശ്രമിക്കാൻ നിൽക്കാതെ എല്ലാവരും സുന്ദരിയെ കാണാനുള്ള ആവേശവുമായി പെട്ടെന്ന് തന്നെ റെഡിയായി ഹോട്ടലിന്റെ ലോബിയിൽ വന്നു.

മണാലിയിലെ ഞങ്ങളുടെ ആദ്യത്തെ യാത്ര “ഹിഡിമ്പ” ക്ഷേത്രത്തിലേയ്ക്കായിരുന്നു. നഗരപ്രദക്ഷിണവും ‘വസിഷ്ഠ’ ഗ്രാമ സന്ദർശനവും കൂടി ഉൾപ്പെടുത്തിയാണ് ഇന്നത്തെ യാത്രയെന്നറിയിക്കുക മാത്രമല്ല, ആ സ്ഥലത്തെ പ്രത്യേകതകളെക്കുറിച്ച് കൂടി ഹാരിസ് വിശദീകരിച്ചപ്പോൾ കാണാനുള്ള കൗതുകമേറി വന്നു.

ശരീരമാകെ അരിച്ചുകയറുന്ന തണുപ്പിനെ പ്രതിരോധിക്കാൻ സ്വെറ്ററും തൊപ്പിയും കൂട്ടിനു ണ്ടായിരുന്നെങ്കിലും മനസ്സിന്റെ കുളിർമ്മയ്ക്ക് ആവരണമിടാനാകാത്തത് കൊണ്ട് തന്നെ, കുളിരുള്ള മനസ്സുമായി ഞങ്ങളെല്ലാവരും ഒമ്പതുമണിക്ക് തന്നെ ഹിഡിമ്പ ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെട്ടു. മഹാഭാരത കഥയിലെ ഭീമസേനന്റെയും ഹിടിമ്പ എന്ന രാക്ഷസിയുടെയും പ്രണയത്തിന്റെ സ്മാരകമായും നാടോടിക്കഥകളിൽ സൂചനയുണ്ടത്രേ.

ബസ്സിനു പുറത്തേക്കാഴ്ചകൾ മനോഹരമെന്ന ഒറ്റവാക്കിൽ ഒതുങ്ങുന്നതായിരുന്നില്ല. അത്രയ്ക്ക് ഭംഗിയായിരുന്നു മഞ്ഞണിഞ്ഞ മണാലിക്ക്. കാഴ്ചകൾ കണ്ടിരുന്ന്‌, ലക്ഷ്യസ്ഥലമെത്തിയത് ഞാനറിഞ്ഞതേയില്ല.ബസ്സിറങ്ങി അല്പദൂരം നടന്ന് വേണം ക്ഷേത്രത്തിലെത്താൻ. ഉയരം കൂടിയ ദേവാദാരു മരങ്ങൾക്കിടയിലൂടെ , ഹിമാലയൻ സൗന്ദര്യവുമാസ്വദിച്ചുകൊണ്ട് ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ പാടാനറിയാത്ത ഞാൻ പോലും പാടിപ്പോയി..

“ആരേയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ…” എന്ന്.

തടിയും കല്ലും കൊണ്ട് നിർമ്മിച്ച ഹിഡിമ്പക്ഷേത്രം പ്രാചീന ആർക്കിടെക്സ്ചർ രീതികളുടെ ഒരു ശേഷിപ്പാണ്. വ്യത്യസ്തമായ രീതിയിലുള്ള ഒരു പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. ഒത്ത നടുവിൽ ചെറിയൊരു ദേവി വിഗ്രഹവുമായി ഒരു ഗുഹ. ചുറ്റുമായി അമ്പലം. മഹാഭാരതകഥയിലെ ഭീമസേനന്റെ ഭാര്യ ഹിടിമ്പി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.

ആദ്യ കാഴ്ചയിൽ ഒരു മാന്ത്രിക ചിത്രത്തിന്റെ പശ്ചാത്തലമാണോയെന്നെനിക്ക് സംശയം തോന്നിപ്പോയി ക്ഷേത്രത്തിനുള്ളിൽ കടന്നപ്പോൾ. മരം കൊണ്ടാണ് ചുവരും മേൽക്കൂരയും നിർമ്മിച്ചിരിക്കുന്നത്. ചുവരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മാൻ തലയോട്ടികൾ പതിപ്പിച്ചിട്ടുണ്ട്. സത്യത്തിൽ അവിടെ നിന്നപ്പോൾ ദൈവീക ചിന്തകൾക്കപ്പുറം എന്റെ മനസ്സിനെ ഭരിച്ചത് ചെറിയൊരു ഭയമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ ഈ ക്ഷേത്രനിർമ്മിതി മണാലിയിലെ മാറ്റി നിർത്താനാവാത്ത ഒരു സന്ദർശനസ്ഥലമാണെന്നതിൽ തർക്കമൊന്നുമില്ല. ‘ദുംഗ്രി’ എന്ന പാർക്കിന്റെ നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എന്നത് ആകർഷണീയമായ ഒരു കാര്യവുമാണ് .

അല്പനേരം ഞങ്ങളെല്ലാവരും ക്ഷേത്രത്തിനുള്ളിലും പുറത്തുമായി ചെലവഴിച്ച് പുറത്ത് കടക്കുമ്പോൾ, ചുറ്റും കമ്പിളി ഉടുപ്പുകളും മറ്റും വിൽക്കുന്ന കച്ചവടക്കാരുടെ ( കൂടുതലും ഹിമാലയൻ സുന്ദരികളാണ്) തിരക്കായിരുന്നു.

പക്ഷേ എന്നെ ഏറെ ആകർഷിച്ചത് ദേവദാരു മരങ്ങൾക്കിടയിൽ, സ്വപ്നം പൂത്ത മിഴികളുമായി പരസ്പരം പ്രണയം പങ്കുവെക്കുന്ന ദമ്പതികളുടെ ശരീരഭാഷയാണ്. ഫോട്ടോകൾക്ക് വേണ്ടി സ്വയം മറന്നവർ പോസ് ചെയ്യുന്നത് വെറുതെ നോക്കി നിന്നപ്പോൾ മനസ്സിന്റെ കുളിരിന് ഹൃദ്യതകൂടി. യൗവനവും വാർദ്ധക്യവുമെല്ലാം യുവത്വത്തിൽ എത്തിനിൽക്കുന്ന കാഴ്ച…സുന്ദരം.

അവിടെ കണ്ട മറ്റൊരു കാഴ്ച കണ്ണിന് കുളിർമ പകരുന്ന ഒന്നായിരുന്നു . അതിൽ ഞാനുമൊന്ന് ഭ്രമിച്ചു. മണാലിക്കാരുടെ ഔദ്യോഗിക വസ്ത്രമായ “പാട്ടു”വുമണിഞ്ഞ് നിൽക്കുന്ന ടൂറിസ്റ്റുകളെ കണ്ടപ്പോൾ എനിക്കും ആ വസ്ത്രമണിഞ്ഞൊരു ഫോട്ടോ എടുത്താലോയെന്നൊരു മോഹം വെറുതെ മനസ്സിൽ കടന്നുകൂടി..

” പലരും ഉപയോഗിക്കുന്ന ഒന്നാണ്.. കോവിഡ് കാലമൊക്കെയാണ്”..
ഈ വക ദുഷ്ചിന്തകളൊക്കെ പാടേ മറന്ന് “പാട്ടു” അണിയാനുള്ള തിടുക്കമായിരുന്നു പിന്നീട്. ഹിമാലയൻ സുന്ദരിമാർ എന്നെ വസ്ത്രമണിയിക്കാൻ മത്സരിച്ചപ്പോൾ, എന്റെ കോസ്റ്റൂമെറെ തിരഞ്ഞെടുക്കാനെനിക്ക് അൽപ്പമൊന്നു പണിപ്പെടേണ്ടി വന്നുവെന്നുള്ളത് മറ്റൊരു കാര്യം.

കടും ചുവപ്പ് നിറമുള്ളതാണീ വസ്ത്രം. കട്ടിയേറിയ കടും നിറത്തിലുള്ള ഈ ഷാൾ നമ്മുടെ വസ്ത്രത്തിന് മുകളിൽ പ്രത്യേക രീതിയിൽ, ‘ബൂമിനി’ യെന്നറിയപ്പെടുന്ന സിൽവർ പിന്നുകളുപയോഗിച്ചുറപ്പിക്കും. സിൽവർ ആഭരണങ്ങളും വില്പനക്കാർ തന്നെ അണിയിക്കും. പുതിയൊരു വേഷത്തിൽ നമ്മളെ കാണുമ്പോളുണ്ടാകുന്ന ഒരു കൗതുകം.. അതൊരു നല്ല അനുഭവം തന്നെയായിരുന്നു.

പാട്ടുവുമണിഞ്ഞു നിന്നപ്പോൾ ഹിമാലയൻ സൗന്ദര്യം എന്നിലേക്ക് ആവാഹിക്കപ്പെട്ടോയെന്ന്, ഒരു നിമിഷം ഭർത്താവെടുത്ത എന്റെ ഫോട്ടോയിൽ നോക്കി വെറുതെ ഒന്ന് സംശയിക്കുകപോലും ചെയ്തു ഞാൻ. സംശയമായത് കൊണ്ട് ആരോടും പറഞ്ഞൊന്നുമില്ല കേട്ടോ..

സംഘങ്ങളെല്ലാവരും തന്നെ ഫോട്ടോയെടുപ്പിന്റെ തിരക്കിലായിരുന്നു. ദേവദാരു മരങ്ങളുടെയും ദേവീക്ഷേത്രത്തിന്റെയും പശ്ചാത്തലം അത്രമേൽ ഹൃദയഹാരിയായ ഒന്നായിരുന്നു. കൂടെ അരിച്ചു കയറുന്ന തണുപ്പ് കൂടി ആയാലോ..

ഉച്ചയോടടുത്തപ്പോൾ ഹിഡിമ്പ ദേവിയോട് യാത്ര പറഞ്ഞിറങ്ങിയ ഞങ്ങൾ ഭക്ഷണശേഷം “വസിഷ്ഠ” ഗ്രാമ സന്ദർശനം ലക്ഷ്യമാക്കി യാത്ര തുടർന്നു…

തുടരും….

 

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര

അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം

 

RECENT POSTS
Copyright © . All rights reserved