Travel

ബാംഗ്ലൂരില്‍ നിന്ന് 180 കിലോമീറ്ററും പാലക്കാടിൽ നിന്ന് 268.2 കിലോമീറ്ററും അകലെ തമിഴ്നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. ഔഷധഗുണമുള്ള ജലവും, ബോട്ട് യാത്രയും ഏറെ പ്രസിദ്ധമാണ്. ഇവിടെ കാണുന്ന കാര്‍ബണ്‍ അടങ്ങിയ പാറകള്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്നവയാണ്. വേനല്‍ക്കാലത്ത് വെള്ളച്ചാട്ടത്തിന് ശക്തി കുറയും. വെള്ളച്ചാട്ടത്തിന് താഴെയുള്ള സവാരിയാണ് ഹൊഗനക്കലിലെ പ്രത്യേകത.

വെള്ളച്ചാട്ടങ്ങളിലൂടെയുള്ള ബോട്ട് സവാരിയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ചെറിയ കുട്ട വഞ്ചികളാണ് ഈ സവാരിക്കായി ഇവിടെയുള്ളത്. ഈ വെള്ളച്ചാട്ടങ്ങളിലൂടെ സാഹസികമായി തുഴയുന്ന വള്ളക്കാരും ഇവിടെയുണ്ട്. വെള്ളച്ചാട്ടങ്ങളിലൂടെയുള്ള സവാരി അതിമനോഹരമാണ്. നദിയിലൂടെ തുഴഞ്ഞും ഇടയ്ക്ക് വെള്ളച്ചാട്ടത്തിലൂടെയും വീണ്ടും പാറകളിലൂടെ നടന്നുമുള്ള സവാരിയാണിത്.

മഴക്കാലത്ത് അതിശക്തമായ വെള്ളമൊഴുകുന്നതിനാൽ ആ സമയത്ത് ഇവിടെ ബോട്ട് സവാരി ഉണ്ടായിരിക്കുന്നതല്ല. വളരെ പ്രത്യേകതയുള്ള പേരാണ് ഹൊഗനക്കല്‍. ഇതൊരു കന്നഡ വാക്കാണിത്. കന്നഡയിൽ ഹൊഗെ എന്നാൽ പുകയാണ്. കൽ എന്നാൽ പാറ. ഇത്തരത്തിലാണ് പുകയുന്ന പാറ എന്ന രീതിയിൽ ഈ സ്ഥലത്തിന് ഹൊഗനക്കല്‍ എന്ന പേര് ലഭിച്ചത്. ഈ സ്ഥലത്ത് നിന്ന് നോക്കിയാൽ മുകളിൽ നിന്നുള്ള വെള്ളം പാറകളിലൂടെ താഴേക്ക് ഒഴുകുമ്പോൾ ഒരു പുക പോലെയാണ് തോന്നുക.

വളരെ രുചികരമായ മീൻ ഫ്രൈ ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്. ഈ സവാരിയിൽ ഇടയ്ക്കിടയ്ക്ക് പാറക്കൂട്ടങ്ങൾ കാണാം. അവിടെയിരുന്ന് മീൻ ചൂണ്ടയിടുന്നവരെയും അത് പാചകം ചെയ്യുന്ന സ്ത്രീകളെയും കാണാം. അപ്പോൾ തന്നെ ചൂണ്ടയിട്ട് കിട്ടുന്ന മീൻ വളരെ ഫ്രഷ് ആയിരിക്കും. ഏതു മീൻ വേണമെന്ന് പറഞ്ഞാൽ അത് പ്രത്യേക രീതിയിൽ പാചകം ചെയ്ത് നൽകും. ഈ രുചികരമായ ഫിഷ് ഫ്രൈ കഴിച്ചുകൊണ്ടാകാം തുടർന്നുള്ള സവാരി.

വെള്ളച്ചാട്ടത്തിലൂടെയുള്ള തുഴച്ചിൽ സാഹസികമാണ്. ചിലപ്പോൾ വെള്ളച്ചാട്ടങ്ങളുടെ ചുവട്ടിൽ ഈ വഞ്ചി കറക്കുന്നത് ഇവിടുത്തെ പ്രധാന കാഴ്ചയാണ്. വെള്ളച്ചാട്ടത്തിന് പിന്നിൽ ചെറിയ ഗുഹകളുണ്ടാകും. അതിലൂടെയും സവാരിയുണ്ട്. ഇതെല്ലം ഹൊഗെനക്കലിലെ പ്രധാന പ്രത്യേകതകളാണ്. ഈ മലകളിലൂടെയും പാറകളിലൂടെയും സാഹസികമായി കയറുന്നവരെ ഇവിടെ കാണാം. ഇവർ പാറകളിൽ നിന്നും ഡൈവിംഗ് ചെയ്യുന്നവരാണ്. സവാരിക്കിടയിൽ ഈ സാഹസികരുടെ ഡൈവിംഗ് കാഴ്ചകളും കാണാം.

നിരവധി സിനിമകൾ ഹൊഗനക്കലിൽ ചിത്രീകരിച്ചിട്ടുണ്ട്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ് ഹൊഗെനക്കൽ. ഹിന്ദി, തമിഴ്, മലയാളം സിനിമകളിലെ നിരവധി ഗാന രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്. മലയാളത്തിലെ ഹിറ്റുകളിൽ ഒന്നായ നരനിലെ നിരവധി രംഗങ്ങൾ ഈ വെള്ളച്ചാട്ടത്തിലാണ് ചിത്രീകരിച്ചത്. കൂടാതെ കുഞ്ചാക്കോ ബോബൻ നായകനായ ‘നിഴൽ’ ചിത്രത്തിലെ ചില രംഗങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

ഹൊഗനക്കലിലെ വെള്ളച്ചാട്ടം ആസ്വദിക്കാൻ ട്രെയിനിൽ വരുന്നവർക്ക് സേലത്ത് ഇറങ്ങാം. സേലത്ത് നിന്ന് 114 കിലോമീറ്റർ ദൂരമുണ്ട് ഹൊഗെനക്കലിലേക്ക്. ഹൊഗനക്കലിൽ നിന്ന് 180 കിലോമീറ്റര്‍ ദൂരമുണ്ട് ബാംഗ്ലൂർ വിമാനത്തവാളത്തിലേക്ക്. ഇവിടെ നിന്നും ടാക്‌സികൾ ലഭ്യമാണ്.

മുന്‍പെങ്ങും ഉണ്ടായി‌ട്ടില്ലാത്ത വിധത്തില്‍ സ്ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വവും ചര്‍ച്ച ചെയ്യപ്പെ‌ടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. കടുത്ത പുരുഷാധിപത്യ രീതികളില്‍ നിന്നും മാറി ചിന്തിച്ച് സ്ത്രീയെയും പുരുഷനെയും ഒരുപോലെ കണക്കാക്കുന്ന രീതിയിലേക്കുള്ള യാത്രയിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കാത്ത ഇടങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അനീതിക്കെതിരെ വർഷങ്ങളായി വികാരാധീനമായ പ്രതിഷേധം ഉണ്ടായിട്ടും, നിരവധി സ്ത്രീകൾ നിരോധനങ്ങൾ ലംഘിച്ചിട്ടും, ഈ നിയമങ്ങൾ ഇപ്പോഴും ഉയർത്തിപ്പിടിക്കപ്പെടുന്നു. ഇതാ ലോകത്തില്‍ വിചിത്രമായ കാരണങ്ങള്‍ കാരണം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെ‌ട്ടിട്ടുള്ള ഇ‌ടങ്ങളെക്കുറിച്ച് വായിക്കാം.

മൗണ്ട് ആഥോസ്, ഗ്രീസ്

പൂര്‍ണ്ണമായും പുരുഷന്മാര്‍ മാത്രം വസിക്കുന്ന ഒരി‌ടമാണ് ടക്കുകിഴക്കൻ ഗ്രീസിലെ ചാൽസിഡൈസ് ഉപദ്വീപിന്‍റെ മുനമ്പിലെ മൗണ്ട് ആഥോസ്. 1,000 വർഷത്തിലേറെയായി സ്ത്രീ രൂപത്തെ – സ്ത്രീകളെ മാത്രമല്ല, മൃഗങ്ങളെയും ഇവിടെ നിരോധിച്ചിരിക്കുകയാണ്. ബൈസാന്‍റിയന്‍ വിശ്വാസത്തിന്റെ ഭാഗമായാണ് മൗണ്ട് ആഥോസിനെ കണക്കാക്കുന്നത്. അവര്‍ക്കിടയില്‍ വിശുദ്ധ മല എന്നാണത്രെ ഇത് അറിയപ്പെടുന്നത്. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ പെടുന്ന പുരുഷ സന്യാസിമാരും അവരു‌ടെ ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണ് ഇവിടെ വസിക്കുന്നത്. 2,262 പുരുഷന്മാരാണ് ഇവിടുത്തെ ആകെ ജനസംഖ്യ.
മുൻകാലങ്ങളിൽ, സ്ത്രീകൾ പ്രതിഷേധത്തിന്റെ ഭാഗമായി ഈ മലയിലേക്ക് നുഴഞ്ഞു കയറിയിരുന്നുവെങ്കിലും അത് ഇവിടുത്തെ സന്യാസിമാരുടെ ആത്മീയ പ്രബുദ്ധതയിലേക്കുള്ള അവരുടെ പാതയെ മന്ദഗതിയിലാക്കുന്നതായി പരാതിയുയര്‍ന്നിരുന്നു.

മൗണ്ട് ഒമിന്‍, ജപ്പാന്‍

ഷുഗെന്‍ഡോ സന്യാസിമാരുടെ ഭവനമാണ് മൗണ്ട് ഒമിൻ. പർവതങ്ങളിൽ ഒരു സന്യാസിയുടെ കർശനമായ സ്വയം നിഷേധം ശീലിച്ചതിനാൽ, സന്യാസിമാരില്‍ പ്രലോഭനത്തെക്കുറിച്ചുള്ള ചിന്തകൾ ഒരിക്കലും ഉണ്ടാകാതിരിക്കുവാനാണത്രെ സ്ത്രീകളെ ഇവിടെ വിലക്കിയിരിക്കുന്നത്. കഴിഞ്ഞ 1300 ല്‍ അധികം വര്‍ഷമായി ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ജപ്പാനിലെ നാറാ പ്രവിശ്യയിലെ ഹോൺഷോയിലെ കൻസായി മേഖലയിലെ യോഷിനോ-കുമാനോ നാഷനൽ പാർക്കിലാണ് മൗണ്ട് ഒമിന്‍ സ്ഥിതി ചെയ്യുന്നത്. പര്‍വ്വതത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ഒമിനേസൻജി ക്ഷേത്രം ഇവരുടെ ആത്മീയ കാര്യങ്ങളുടെ കേന്ദ്രമാണ്.

രണക്പൂര്‍ ജൈനക്ഷേത്രം

സാങ്കേതികമായി സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കാറുണ്ട്. എന്നാല്‍ ക്ഷേത്രത്തിനു പുറത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലെ നിബന്ധനകള്‍ എല്ലാം പാവിച്ചു വേണമത്രെ ഉള്ളില്‍ കടക്കുവാന്‍. കർശനമായ വസ്ത്രധാരണ രീതിക്ക് പുറമേ, ആർത്തവമുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല.

പട്ബൗസി സത്രം, അസം

ഇന്ത്യയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത മറ്റൊരിടം അസമിലെ പട്ബൗസി സത്രം ആണ്. ശുദ്ധതയുടെ പേരില്‍ തന്നെയാണ് ഇവിടെയും സ്ത്രീകള് വിലക്ക് നേരിടുന്നത്. നിരോധനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ആർത്തവം തന്നെയാണ്.

2010-ൽ, ആസാം ഗവർണർ ജെ.ബി. പട്‌നായിക്, ഈ പ്രദേശത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തിയപ്പോള്‍ പട്ബൗസി സത്രത്തിന്റെ അധികാരികളുമായി സംസാരിക്കുകയും 20 സ്ത്രീകളെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അധികകാലം തുടര്‍ന്നില്ല.

കാര്‍ത്തികേയ ക്ഷേത്രം, പുഷ്കര്‍

കാർത്തികേയ ഭഗവാന്റെ ബ്രഹ്മചാരി രൂപത്തെ ആരാധിക്കുന്ന ക്ഷേത്രമാണ് രാജസ്ഥാനിലെ പുഷ്കര്‍ കാര്‍ത്തികേയ ക്ഷേത്രം. ഇതിനാല്‍ സ്ത്രീകള്‍ ഈ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് പൂര്‍ണ്ണ വിലക്കാണ് നിലനില്‍ക്കുന്നത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകളെ അനുഗ്രഹിക്കുന്നതിനുപകരം ഭഗവാൻ ശപിക്കുന്നു എന്നൊരു ഐതിഹ്യമുണ്ട് .

ഇറാനിലെ സ്പോട്സ് സ്റ്റേഡിയങ്ങള്‍

1979 ലെ വിപ്ലവം മുതൽ, രാജ്യത്തുടനീളമുള്ള സ്റ്റേഡിയങ്ങളിൽ എല്ലാ കായിക മത്സരങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കുണ്ട്. പുരുഷ കളിക്കാർ ഷോർട്ട്‌സ് ധരിക്കുന്നതിനാലും അസഭ്യമായ ഭാഷയും പെരുമാറ്റവും ഇവി‌ടെ സാധാരണമാണെന്നും അത് അവരുടെ കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരുമായി അനാവശ്യമായി ഇടപഴകാൻ ഇടയാക്കുമെന്നതിനാലും സ്ത്രീകൾ ഈ പരിപാടികളിൽ പങ്കെടുക്കുന്നത് അനുചിതമാണെന്ന് നിരോധനത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നു.

തുടക്കത്തിൽ സ്ത്രീകൾക്ക് എല്ലാ കായിക ഇനങ്ങളും കാണുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു, എന്നാൽ അടുത്തിടെയാണ് സ്ത്രീകൾക്ക് വോളിബോൾ ഗെയിമുകളിലും തിരഞ്ഞെടുത്ത ചില ഇവന്റുകളിലും പങ്കെടുക്കാൻ അനുമതി ലഭിച്ചത്. എന്നാൽ ഫുട്ബോൾ, നീന്തൽ, ഗുസ്തി തുടങ്ങിയ മിക്ക കായിക ഇനങ്ങൾക്കും സ്റ്റേഡിയങ്ങൾ പുരുഷന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഗാലക്‌സി വാട്ടർ പാർക്ക്, ബവേറിയ, ജർമനി

യൂറോപ്പിലെ പ്രസിദ്ധമായ തെർമൽ ബാത്ത് കോംപ്ലക്സായ തേം എർഡിംഗിന്‍റെ ഭാഗമാണ് ഗാലക്‌സി വാട്ടർ പാർക്കില്‍ നിലവില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഗാലക്സിയിലെ ഹൈ-സ്പീഡ് സ്ലൈഡുകളിലൊന്നിൽനിന്ന് കയറിയപ്പോള്‍ സ്ത്രീകള്‍ക്ക് ചില അപകടങ്ങള്‍ സംഭവിച്ചതിനാലാണ് ഇവിടെ നിലവില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്.

ഒകിനോഷിമ, ജപ്പാന്‍

ജപ്പാനില്‍ സ്ത്രീകളെ വിലക്കിയിരിക്കുന്ന മറ്റൊരു സ്ഥലമാണ് ഒകിനോഷിമ. ഫുകുവോക എന്നും ഇതറിയപ്പെടുന്നു. മുനാകട്ട പട്ടണത്തിന്റെ ഭാഗമായ ഈ ദ്വീപ് യുനസ്കോയു‌‌‌‌ടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലും ഇ‌ടം നേ‌ടിയിട്ടുണ്ട്. ദ്വീപിലെ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കുന്ന ആഘോഷത്തിന് മാത്രമാണ് പുറമേ നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നത്. അതിലും പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. എല്ലാ വർഷവും മേയ് 27-നാണ് ഇവിടം തുറക്കുന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കടുത്ത ശൈത്യകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഗതാഗതം സ്തംഭിച്ചിരിക്കുന്നു. പാതകളിൽ മഞ്ഞുമൂടി കിടക്കുന്നു. എന്നാൽ ഇതിനുശേഷമുള്ള വസന്തകാലത്തിൽ ഡ്രൈവിംഗ് സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. ടയർ പ്രഷർ പരിശോധിക്കുക എന്നതാണ് ആദ്യത്തെ മാർഗം. ശൈത്യകാലത്ത് ടയറിൽ സമ്മർദ്ദം കൂടിയിരിക്കും. ഒപ്പം ഐസിലൂടെയാണ് വണ്ടി നീങ്ങുന്നതും. എന്നാൽ വസന്തകാലത്തിലേക്ക് കടക്കുമ്പോൾ ടയർ പ്രഷർ മാറേണ്ടതുണ്ട്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ടയർ പ്രഷർ പരിശോധിക്കാൻ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ടയർ ഇൻഫ്ലേറ്റർ വീട്ടിൽ സൂക്ഷിക്കാവുന്നതാണ്.

വസന്തകാലം എത്തുന്നതുവരെ മോശം കാലാവസ്ഥയിലൂടെയാണ് വാഹനം ഓടിക്കേണ്ടത്. അതുകൊണ്ട് തന്നെ വൈപ്പർ ബ്ലേഡുകളിൽ സമ്മർദ്ദം ഏറും. ദൃശ്യപരത അത്യാവശ്യമായതിനാൽ നിങ്ങളുടെ വൈപ്പർ ബ്ലേഡുകൾ ‘ഫ്രീ 5-പോയിന്റ് വിന്റർ കാർ ചെക്ക്’ ഉപയോഗിച്ച് പരിശോധിക്കുക. ടെക്നീഷ്യൻ നിങ്ങളുടെ ഹെഡ്ലൈറ്റുകളും ബ്രേക്ക് ലൈറ്റുകളും ബാറ്ററിലൈഫ്, വിൻഡ്‌സ്ക്രീൻ എന്നിവയും പരിശോധിക്കും. കൂടാതെ എംഒടി കാലാവധിയും. ശൈത്യകാലത്തെ തണുപ്പ് വിൻഡ്സ്‌ക്രീനിൽ വിള്ളലുകൾ ഉണ്ടാവുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ കാഴ്ചയെ മറയ്‌ക്കുകയും ഡ്രൈവിംഗ് അപകടകരമാക്കുകയും ചെയ്യും. ഈ ബുദ്ധിമുട്ട് മാറ്റാൻ ഹാൻഡി വിൻഡ്‌സ്ക്രീൻ ചിപ്പ് റിപ്പയർ സർവീസ് ഉപകാരപ്രദമാകും.

വർഷത്തിലെ ഏത് സമയമായാലും, നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട് പുതിയതോ പഴയതോ ആയ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാം. ഒരു വിദഗ്‌ധ കാർ സുരക്ഷാ പരിശോധന ഉപയോഗിച്ച് പൂർണ്ണ മനസമാധാനത്തോടെ വസന്ത കാലത്തിലേക്ക് വാഹനമോടിക്കുക. ഹോൺ മുതൽ നമ്പർപ്ലേറ്റ്, കൂളന്റ്, ബാറ്ററി വരെയുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചുകൊണ്ട് നിങ്ങളും കുടുംബവും റോഡിൽ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുള്ള സമഗ്രമായ മാർഗമാണിത്. വസന്ത കാലത്തിന് മുൻപ് പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് ബ്രേക്കുകൾ, സസ്‌പെൻഷൻ, ടയറുകൾ, വീൽ ബെയറിംഗുകൾ എന്നിവയും മറ്റ് പ്രധാന ഘടകങ്ങളും പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ലോകത്തിലെ ഏറ്റവും നീളമുള്ള ബസ് റൂട്ട് ഏതായിരിക്കും? ഇപ്പോൾ സർവ്വീസ് നടത്തുന്നില്ലെങ്കിലും, ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും നമ്മുടെ ഇന്ത്യയിലെ കൽക്കട്ടയിലേക്ക് ഉണ്ടായിരുന്ന ബസ് സർവ്വീസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ടായി കണക്കാക്കപ്പെടുന്നത്. ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്. 32669 കിലോമീറ്റർ (20300 മൈൽ ) നീളമുണ്ടായിരുന്നു ഈ യാത്രക്ക്. 1976 വരെ ഇത് സർവ്വീസ് നടത്തിയിരുന്നു.

1957 ലാണ് ലണ്ടൻ – കൽക്കട്ട (ഇന്നത്തെ കൊൽക്കത്ത) റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുന്നത്. അന്നത്തെ വാർത്തകൾ പ്രകാരം ഏകദേശം 50 ദിവസത്തോളം എടുത്തായിരുന്നു ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്.

ലണ്ടനിൽ നിന്നും ആരംഭിച്ച് ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ബസ് ഇന്ത്യയിലേക്ക് കിടന്നിരുന്നത്. ഇന്ത്യയിൽ പ്രവേശിച്ചതിന് ശേഷം ബസ് ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴി കൽക്കട്ടയിൽ എത്തിച്ചേരും. ഹിപ്പി റൂട്ട് എന്നാണു ഈ റൂട്ട് അറിയപ്പെടുന്നത്.

85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു അക്കാലത്ത് ഒരു വശത്തെ യാത്രക്ക് ഉള്ള ബസ് ചാർജ്. ഇത് ഇന്നത്തെ 8000 രൂപയോളം വരും. ഈ ടിക്കറ്റ് ചാർജ്ജിൽ യാത്രയ്ക്കിടയിലെ ഭക്ഷണം, താമസം തുടങ്ങിയവയും ഉൾപ്പെട്ടിരുന്നു. വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു.

സാധാരണ ബസ് സർവ്വീസ് എന്നതിലുപരി ഒരു ടൂർ എന്ന രീതിയിലായിരുന്നു ഇതിന്റെ യാത്ര ക്രമീകരിച്ചിരുന്നത്. യാത്രയ്ക്കിടയിൽ ബസ് യാത്രികർക്ക് സാൽസ്ബർഗ്, വിയന്ന, ഇസ്‌താംബൂൾ, ടെഹ്‌റാൻ, കാബൂൾ, ന്യൂ ഡൽഹി എന്നീ നഗരങ്ങളിൽ ഷോപ്പിംഗിനായും ഗംഗാ നദീതീരത്തെ ബനാറസ്, താജ്‌മഹൽ എന്നിവിടങ്ങളിൽ സന്ദർശനത്തിനായും സമയം അനുവദിച്ചിരുന്നു. ബസ്സിൽ മാത്രമല്ല അന്ന് കാറിലും വാനിലും ക്യാമ്പറുകളിലുമൊക്കെ യൂറോപ്യന്മാർ ഇന്ത്യയിലേക്ക് വന്നിരുന്നു.

വർഷങ്ങൾക്ക് ശേഷം ഈ ബസ് ഒരു അപകടത്തിൽപ്പെടുകയും പിന്നീട് സർവ്വീസിന് യോഗ്യമല്ലാതായിത്തീരുകയും ഉണ്ടായി. പിന്നീട് ഈ ബസ് ആൻഡി സ്റ്റുവർട്ട് എന്ന ബ്രിട്ടീഷ് സഞ്ചാരി വാങ്ങുകയും ചെയ്തു. വാങ്ങിയശേഷം അദ്ദേഹം ബസ് ഗാരേജിൽ കയറ്റി, ഒരു മൊബൈൽ ഹോം ആക്കി പണിതിറക്കുകയും ചെയ്തതോടെ ബസ്സിന്റെ അടുത്ത പ്രയാണത്തിന് തുടക്കമായി. ഡബിൾ ഡക്കർ ആക്കി പുതുക്കിപ്പണിത ഈ ബസ്സിന് ആൽബർട്ട് എന്നായിരുന്നു പേര് നൽകിയത്.

അങ്ങനെ 1968 ഒക്ടോബർ 8 നു സിഡ്‌നിയിൽ നിന്നും ഇന്ത്യ വഴി ലണ്ടനിലേക്ക് ഈ ബസ് യാത്ര നടത്തുകയും ചെയ്തു. 132 ഓളം ദിവസങ്ങളെടുത്തായിരുന്നു ഈ ബസ് ലണ്ടനിൽ എത്തിച്ചേർന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങൾ കേന്ദ്രമാക്കി ആൽബർട്ട് ടൂർസ് എന്ന പേരിൽ കമ്പനി തുടങ്ങുകയും, ലണ്ടൻ – കൊൽക്കത്ത – ലണ്ടൻ, ലണ്ടൻ – കൊൽക്കത്ത – സിഡ്‌നി തുടങ്ങിയ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുകയും ചെയ്തു.

ലണ്ടനിൽ നിന്നും പാക്കിസ്ഥാൻ വഴി ഇന്ത്യയിലെത്തുന്ന ബസ് കൽക്കട്ടയിൽ നിന്ന്​ ബർമ, തായ്​ലാൻഡ്​, മലേഷ്യ, വഴി സിംഗപ്പൂരിലും, അവിടെ നിന്ന്​​ ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് കപ്പൽ മാർഗ്ഗം എത്തിച്ചേരുകയും, അവിടെ നിന്നും റോഡ്‌മാർഗ്ഗം സിഡ്‌നിയിലേക്ക് പോകുകയുമാണ് ചെയ്തിരുന്നത്.

ഈ സർവ്വീസിൽ ലണ്ടൻ മുതൽ കൽക്കട്ട വരെ 145 പൗണ്ട് ആയിരുന്നു ചാർജ്ജ്. മുൻപത്തേതു പോലെത്തന്നെ ആധുനിക സൗകര്യങ്ങളൊക്കെയും ഈ സർവ്വീസിലും ഉണ്ടായിരുന്നു. ഇറാനിലെ പ്രശ്‍നങ്ങളും, പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായതും അതുവഴിയുള്ള യാത്രകൾക്ക് വളരെയേറെ അപകടസാധ്യതകൾ വർദ്ധിച്ചതുമൊക്കെ ഇതുവഴിയുള്ള യാത്രകൾക്ക് ഒരു തടസ്സമായി മാറിയതോടെ 1976 ൽ ഈ ബസ് സർവ്വീസ് അവസാനിപ്പിക്കുകയായിരുന്നു.

സർവ്വീസ് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനു മുൻപ് ഏകദേശം 15 ഓളം ട്രിപ്പുകൾ ആൽബർട്ട് ടൂർസ് പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്. ലോകം കണ്ട സഞ്ചാരി കൂടിയായ ആൽബർട്ട് എന്നു പേരുള്ള ഈ ബസ് ഇപ്പോൾ നന്നായി പരിപാലിച്ചു പോരുന്നു.

ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന ഈ റൂട്ടിലെ ബസ് യാത്ര ഇനി സാധ്യമാക്കാൻ യാതൊരു സാധ്യതയുമില്ല. എങ്കിലും എന്നെങ്കിലും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മാറി ഈ റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുമെന്നും, നമുക്ക് അതിൽ യാത്ര ചെയ്യാമെന്നുമൊക്കെ പ്രതീക്ഷിക്കാം.

കാരൂർ സോമൻ

ഇറ്റലി കാണാന്‍ വരുന്നവരില്‍ പലരും ഒരു പുരാതന സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി കിടക്കുന്ന പൊംപെയിലേക്ക് പോകാതിരിക്കില്ല. എന്റെ യാത്രകളെന്നും ചരിത്രങ്ങള്‍ തേടിയുള്ള യാത്രകള്‍ തന്നെയാണ്. ആ ചരിത്രാന്വേഷണത്തിന്റെ ചൂണ്ടുപലകകളായിട്ടാണ് ചരിത്രഗ്രസ്ഥങ്ങളെ കാണുന്നത്. ലണ്ടനില്‍ നിന്നുതന്നെ പോംപെയുടെ പൈതൃകം നിറഞ്ഞു നില്‍ക്കുന്ന ആല്‍ബര്‍റ്റോസി കാര്‍പിസി എഴുതിയ 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇന്നുമുള്ള പോംപെയി പുസ്തകം വാങ്ങി വായിച്ചു. ലോകത്തിന്റെ ഏത് ഭാഗത്തേക്ക് സഞ്ചരിച്ചാലും ആ സ്ഥലങ്ങളുടെ സവിശേഷതകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ രചിക്കപ്പെട്ട ജയിംസ് മില്ലിന്റെ ബ്രിട്ടീഷ് ഇന്ത്യാ ചരിത്രം ഇന്ത്യയില്‍ വരുന്ന മിക്ക സഞ്ചാരികളും വായിച്ചിട്ടുണ്ടാകണം. ബി.സി. അഞ്ചാം ശതകത്തിന് മുന്‍പുള്ള നമ്മുടെ മഹാ ശിലായുഗത്തെപ്പറ്റി ചരിത്രകാരന്മാര്‍ തരുന്ന തെളിവുകളില്‍ മുന്നില്‍ നില്‍ക്കുന്നത് ഇരുമ്പു ലോഹങ്ങളും വെട്ടുകല്ലില്‍ തീര്‍ത്ത ശവകല്ലറ, ശവ ശരീരം, മണ്‍ഭരണികളിലാക്കി മണ്ണിനടിയില്‍ കുഴിച്ചിട്ട ചരിത്രം തുടങ്ങിയവയാണ്.

പോംപെയില്‍ അഗ്നിപര്‍വ്വതങ്ങളില്‍ നിന്ന് കുതിച്ചൊഴുകി വന്ന ലാവ മനുഷ്യജീവന്‍ എടുക്കുകയായിരുന്നു. ആ പ്രാചീന സാംസ്‌കാരം ഒരു നിശ്വാസം പോലെ എന്നില്‍ ഉദിച്ചുപൊങ്ങി. ഹോട്ടലില്‍ നിന്ന് രാവിലെ ഏഴുമണിക്കു മുന്‍പ് ടാക്‌സിയില്‍ റോമിലെ പോപ്പുലര്‍ സ്‌ക്വയറിലെത്തി. ഇവിടെ നിന്ന് ഏഴുമണിക്ക് തന്നെ ബസ് നേപിള്‍സിലെ പൊംപെയിലേക്ക് പുറപ്പെടും. പൊംപെയിലേക്ക് ട്രെയിന്‍ സര്‍വീസുകളുണ്ടെങ്കിലും സുഖകരമായ യാത്രയ്ക്ക് ടൂര്‍ ബസ്സുകളാണ് നല്ലത്. ഞങ്ങള്‍ ചെന്നിറങ്ങിയ ചത്വരത്തിന്റെ മദ്ധ്യഭാഗത്ത് ഒരു കെട്ടിടമുണ്ട്. കടകളൊന്നും തുറന്നിട്ടില്ല. അടുത്തുള്ള റോഡരികിലൂടെ ആളുകള്‍ നടക്കുന്നു, ചിലര്‍ ഓടുന്നു. മറ്റ് ചിലര്‍ സൈക്കിളിലാണ്. യുറോപ്പിലെങ്ങും സൈക്കിള്‍ സവാരി നിത്യ കാഴ്ചയാണ്. ആരോഗ്യത്തിനും ആയുസിനും വ്യായാമം അത്യാവശ്യമെന്ന് സ്‌കൂള്‍ പഠനകാലം മുതലെ അവര്‍ പഠിച്ചവരാണ്. ആ കൂട്ടത്തില്‍ സംസാരിച്ച് നടന്നു നീങ്ങുന്ന പ്രണയ ജോഡികളുമുണ്ട്. റോഡരികിലായി സെന്റ് മരിയ ദേവാലയവും അതിനടുത്തായി ലോകപ്രശസ്ത ചിത്രകാരനും, ശില്പിയും, ഗവേഷകനുമായിരുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മ്യൂസിയവുമുണ്ട്. ഇതൊക്കെ രാവിലത്തെ ശീതക്കാറ്റില്‍ ഞാനൊന്ന് നടന്നു കണ്ടതാണ്. അവിടേക്ക് നടന്ന് വരുന്നതും കാറില്‍ വന്നിറങ്ങുന്നതും സഞ്ചാരികളാണ്. റോഡരികില്‍ മരങ്ങള്‍ നിരനിരയായി നില്ക്കുന്നു.

ഉദയസൂര്യന്റെ തേജസ് കണ്ടെങ്കിലും മരങ്ങളിലൊന്നും പക്ഷികളെ കണ്ടില്ല. ആകെ കണ്ടത് പ്രാവുകളാണ്. അവരെല്ലാം മനുഷ്യരെപ്പോലെ കൂട്ടമായിരുന്ന് ഇന്നത്തെ പരിപാടികള്‍ പങ്കുവയ്ക്കുന്നു. ഈ സമയം കേരളത്തിന്റെ സ്വന്തം പക്ഷികളായ വെള്ളം കുടിക്കാത്ത വേഴാമ്പല്‍, കുയില്‍, മൈന, പൊന്മാന്‍, മരംകൊത്തി, മൂങ്ങ, മഞ്ഞക്കിളി, തത്ത, കാക്ക, പഞ്ചവര്‍ണ്ണക്കിളി…. ഒരു നിമിഷം ഓര്‍ത്തു. കേരളം എത്ര സുന്ദരമാണ്. ലോകത്ത് 450 ല്‍പരം പക്ഷികളാണുള്ളത്. കേരളത്തിൽ സൂര്യനുണര്‍ന്നാല്‍ പക്ഷികളെല്ലാം കൂടി മരച്ചില്ലകളില്‍ എന്തൊരു ബഹളമാണ്.

ഞങ്ങള്‍ക്ക് പോകേണ്ട ബസ്സ് വന്നു. അതില്‍ നിന്ന് മധുരം തുളുമ്പുന്ന ചിരിയുമായി ഒരു സുന്ദരി ഇറങ്ങി വന്നിട്ട് ”ബുയോണ്‍ ജീ ഓര്‍നോ” അഥവാ ഗുഡ്‌മോണിങ് എന്നു പറഞ്ഞു. ഇംഗ്ലീഷിലും ഇറ്റാലിയന്‍ ഭാഷയിലും വാചാലമായി സംസാരിക്കാന്‍ മിടുക്കി. അവളുടെ പേര് ‘റബേക്ക’. അവള്‍ ഇംഗ്ലണ്ടുകാരിയും കാമുകന്‍ ഇറ്റലിക്കാരനുമാണ്. ഞങ്ങളുടെ കഴുത്തിലണിയാന്‍ നീല നിറത്തിലുള്ള ബാഡ്ജ് തന്നു. ഒപ്പം ഹെഡ്‌ഫോണും. കൂട്ടം തെറ്റിപ്പോകാതിരിക്കനാണ് ഈ ബാഡ്ജ്. ഞങ്ങളെ ഇന്ന് നയിക്കുന്നത് റബേക്കയാണ്. പുലരിയില്‍ വിരിഞ്ഞു നില്ക്കുന്ന പൂവുപോലെ അവള്‍ അടുത്ത് വന്ന് ഓരോരുത്തരെ പരിചയപ്പെട്ടു. എല്ലാവരും എന്നെ ശ്രദ്ധിക്കുക. സ്‌നേഹ വാത്സല്യം നിറഞ്ഞ അവളുടെ മിഴികളിലേക്ക് എല്ലാവരും നോക്കി. എ.ഡി. 79ല്‍ വെസ്യുവീസ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് വിഷവാതകത്തില്‍ ജനങ്ങളെ മരണത്തിലേക്ക് നയിച്ചതും എ.ഡി. 62ല്‍ ഭൂമികുലുക്കമുണ്ടായി പകുതിയിലധികം പ്രദേശങ്ങളും അവിടുത്തെ മനുഷ്യരടക്കമുള്ള ജീവജാലങ്ങളും നശിച്ചതും ഇന്ന് ഈ സ്ഥലം യുനെസ്‌ക്കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയതുമെല്ലാം വിവരിച്ചു.

ഞങ്ങളുടെ പാസ്‌പോര്‍ട്ടും ടിക്കറ്റുമെല്ലാം പരിശോധിച്ചിട്ട് മയില്‍പ്പീലിപോലെ അഴകുവിരിച്ച് നില്‍ക്കുന്ന ഒരു ബസ്സിലേക്ക് കയറ്റി. അതിനുള്ളിലെ യാത്രികരെല്ലാം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ബസ് നീങ്ങി. ബസിന്റെ ജാലകത്തിന് പുറത്ത് പുതുമ നിറഞ്ഞ റോം മിന്നിമറയുന്നു. ഏകദേശം മൂന്ന് മണിക്കൂറെടുക്കും നാപ്പിള്‍സിലെത്താന്‍. വഴിയോരങ്ങളില്‍ ഉദയസൂര്യന്‍ വിരുന്നു നല്കിയതുപോലെ വിത്യസ്ത നിറത്തിലുള്ള പൂക്കള്‍ അണിഞ്ഞൊരുങ്ങി നില്ക്കുന്നു. റോമിലെ ഓരോ നഗരങ്ങളും തെരുവീഥികളും റോമന്‍ ഭരണകൂടത്തെ പ്രതിഫലിപ്പിക്കുന്നു. പലയിടത്തും മനോഹര മാര്‍ബിള്‍ ശില്പങ്ങള്‍ ഉയര്‍ന്നു നില്പുണ്ട്. നീണ്ടു കിടക്കുന്ന സുന്ദരമായ റോഡിലൂടെ ബസ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കെ റോഡില്‍ നിന്ന് അരകിലോമീറ്റര്‍ അകലത്തില്‍ ഹിമപര്‍വ്വതനിരകള്‍ പോലെ ഇരുഭാഗങ്ങളിലായി പര്‍വ്വതങ്ങള്‍ സൂര്യകിരണങ്ങളാല്‍ തിളങ്ങുന്നു. ഓരോ പര്‍വ്വതവും ഒന്നിനോടൊന്ന് മുട്ടിയുരുമ്മി നില്ക്കുന്നു. പര്‍വ്വതങ്ങളുടെ മുകള്‍ ഭാഗവുമായി മുട്ടിയുരുമ്മി നില്ക്കുന്നത് കാര്‍മേഘങ്ങളാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും പല രൂപത്തിലും ഭാവത്തിലുമുള്ള പര്‍വ്വതങ്ങളും പര്‍വ്വത നിരകളും കാണാറുണ്ട്. അതില്‍ നിന്നൊക്കെ വിത്യസ്തമായി ഒരു സഞ്ചാരിക്ക് ഇതൊരു അത്യപൂര്‍വ്വ കാഴ്ചയാണ്. റോമിന്റെയും പൊംപെയുടെയും ഇടയില്‍ ഇങ്ങനെ നീണ്ടു നീണ്ടു കിടക്കുന്ന പര്‍വ്വതങ്ങള്‍ ഞാനൊട്ടും പ്രതീക്ഷിച്ചില്ല. പര്‍വ്വതങ്ങളും അതിനോട് ചാഞ്ഞിറങ്ങി കിടക്കുന്ന കാടുകളും കൃഷിയിടങ്ങളും ചേതോഹരമായ കാഴ്ചയാണ്. ചില താഴ്‌വാരങ്ങളില്‍ വീടുകളുമുണ്ട്. സഞ്ചാരികളെല്ലാം അതെല്ലാം കണ്‍കുളിര്‍ക്കെ കണ്ടിരിക്കുന്നു. റോഡിലൂടെ ബസും കാറും മാത്രമല്ല കുതിരപ്പുറത്ത് പോകുന്നവരെയും കണ്ടു.

ഓരോ പര്‍വ്വതങ്ങളും കണ്ടുകൊണ്ടിരിക്കെ ഒരു പര്‍വ്വതത്തിന്റെ മുകളില്‍ വലിയൊരു കുരിശ് പര്‍വ്വതത്തില്‍ കിളിര്‍ത്തു നില്ക്കുന്നതുപോലെ തോന്നി. അതിന് മുകളില്‍ കാര്‍ മേഘക്കൂട്ടങ്ങള്‍ ഉരുണ്ടു കൂടുന്നു. ഈ റോഡിലൂടെയാണ് റോമന്‍ പട്ടാളം രാവിലെ പരേഡ് നടത്തിയിരുന്നത്. ഈ പ്രദേശം സമുദ്ര നിരപ്പില്‍ നിന്ന് നാല്പത് മീറ്റര്‍ ഉയരത്തിലാണ് നിലകൊള്ളുന്നത്. നഗരത്തിനടുത്തുകൂടിയാണി സാര്‍നോ നദിയൊഴുകുന്നത്. ഒരു ഭാഗത്ത് പര്‍വ്വതങ്ങളും താഴെ കടലുമൊക്കെ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളായിരുന്നു. അതിനൊപ്പം തന്നെ ദേവീ ദേവന്മാരുടെ ആരാധനാലായങ്ങളുയര്‍ന്നു. ആദ്യ ദൈവങ്ങള്‍ ചക്രവര്‍ത്തിമാരായിരുന്നു. ഞങ്ങളുടെ ഗൈഡ് ബസിനുള്ളില്‍ വച്ചുതന്നെ ഓരോ പ്രദേശത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചു. ആദ്യം ഞങ്ങള്‍ ബസ്സില്‍ നിന്നിറങ്ങുന്നത് പോര്‍ട്ട് മറീന ഗേറ്റിലാണ്. ഏ.ഡി. 62 ലെ വിഷവാതകം നിറഞ്ഞ അഗ്നിപര്‍വ്വ സ്‌പോടനത്തില്‍ ഈ പ്രദേശത്തിന്റെ നല്ലൊരു ഭാഗവും തകര്‍ന്ന് കിടക്കുന്ന കാഴ്ചയാണ്. തിരയില്ലാത്ത കടല്‍ത്തീരം ദൂരെ കാണാം. ആകാശത്തേക്ക് തലയുയര്‍ത്തിനില്ക്കുന്ന മറീന ഗേറ്റ് റോമന്‍സിന് ഒരഭിമാനസ്തംഭം തന്നെയായിരുന്നു. നടന്നെത്തിയത് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീനസിന്റെ ക്ഷേത്രമാണ്. സ്‌നേഹത്തിന്റെ ദേവതയാണ് വീനസ്. മാത്രവുമല്ല ആത്മീയ ചൈതന്യമുള്ള ഈ സുന്ദരി ദേവി എല്ലാം വീടുകള്‍ക്കും ഒരു കാവല്‍ മാലഖയെന്നും ജനങ്ങള്‍ വിശ്വസിച്ചു. ഇവിടെയും റോമിലും ഈ ദേവിയുടെ ക്ഷേത്രങ്ങള്‍ പണിയാന്‍ ചക്രവര്‍ത്തി ജൂലിയസ് സീസ്സറാണ് മുന്നട്ടിറങ്ങിയത്. പിന്നീട് കണ്ടത് അപ്പോളോ ദേവന്റെ ക്ഷേത്രം പൊളിഞ്ഞു കിടക്കുന്നതാണ്.

തുടര്‍ന്നുള്ള യാത്രയില്‍ ബസ്സില്‍ നിന്നിറങ്ങുന്നത് പിരമിഡ് രൂപത്തില്‍ തീര്‍ത്തിരിക്കുന്ന ആംഫി തീയറ്റര്‍ കാണാനാണ്. ബി.സി.80 കളില്‍ കായിക കലാരംഗത്ത് ദൃശ്യവിരുന്നൊരുക്കിയെന്ന് കേള്‍ക്കുമ്പോള്‍ ആരിലും ആശ്ചര്യമുണ്ടാക്കും. മേല്‍കൂരയില്ലാത്ത തീയറ്ററുകള്‍ക്കുള്ളില്‍ അയ്യായിരം മുതല്‍ ഇരുപത്തയ്യായിരമാളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. റോമിന്റെ ആദ്യകാല ചക്രവര്‍ത്തി അഗസ്റ്റിന്റെ കാലം മുതല്‍ ആരംഭിച്ചതാണ് ആംഫി തിയേറ്ററുകള്‍. ഒന്നു മുതല്‍ ഇരുപത് പടികളുണ്ട്. മൂന്ന് ഭാഗത്ത് കാഴ്ചക്കാര്‍ ഇരിക്കുമ്പോള്‍ ഒരു ഭാഗം വലിയ സ്റ്റേജാണ്. ആ സ്റ്റേജിന്റെ അടുത്തായി ഇരിക്കുന്നത് രാജകുടുംബാംഗങ്ങളും, ഉന്നത പട്ടാള ഉദ്യോഗസ്ഥരും, ഗോത്രത്തലവന്മാരും സമ്പന്നരുമാണ്. റോമക്കാരുടെ പ്രധാന പട്ടാള കേന്ദ്രമായതിനാല്‍, ഞായര്‍ ദിവസങ്ങളില്‍ നാടന്‍ കലാപരിപാടികളും, മല്ലന്മാര്‍ തമ്മിലും മനുഷ്യരും മൃഗങ്ങളും തമ്മിലുമുള്ള സംഘട്ടനങ്ങള്‍ നടക്കാറുണ്ട്. നമ്മുടെ ഏതെങ്കിലും വലിയ പാറമലകളിലും ഇതുപോലുള്ള തിയറ്ററുകള്‍ നിര്‍മ്മിക്കാവുന്നതാണ്. മഴവെള്ളം ഒഴുകിപോകാനുള്ള സംവിധാനമുണ്ട്. അകത്തേക്ക് വരാനും പുറത്തേക്ക് പോകാനും ഒരു ഗേറ്റ് മാത്രമെയുള്ളു. ആ ഭാഗങ്ങളില്‍ ഏതോ തുരങ്കത്തിലെന്നപോലെ ശുചിമുറികളും മറ്റ് കാര്യായലങ്ങളുമുണ്ട്.

ബസ്സിലിരിക്കെ മനസ്സില്‍ നിറഞ്ഞത് ഗ്രീക്ക് -റോമാ ആധുനിക സംസ്‌കാരത്തില്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തെപ്പറ്റിയാണ്. മുന്നില്‍ കാണുന്ന ഒരോന്നും റോമന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ഒരു ദേശം എങ്ങനെ പൂന്തോട്ടങ്ങളാലും, കെട്ടിടങ്ങളാലും മാത്രമല്ല മൂത്രപ്പുരകള്‍ എങ്ങനെയായിരിക്കണമെന്നുകൂടി പഠിപ്പിക്കുന്നു. നമ്മുടെ ഇന്ത്യ 2020ല്‍ എത്തിയിട്ടും ശുചിമുറികളില്ലെന്ന് കേള്‍ക്കുമ്പോള്‍ ഒരു ഞെട്ടലുണ്ടാക്കുന്നു. ഇവിടുത്തെ ആംഫിതീയറ്ററുകളും, ചിത്രപ്പണികളും, വാദ്യോപകരണങ്ങളും, ലോഹങ്ങളും, മനോഹരങ്ങളായ ശില്പങ്ങളും മണ്‍പാത്രങ്ങളും പലയിടങ്ങളില്‍ കണ്ട ഫൗണ്ടനുകളും, നേപ്പിള്‍സിലെ കടലോര പ്രദേശങ്ങളുമൊക്കെ എത്ര മനോഹരങ്ങളാണ്.

ബസ്സില്‍ നിന്നിറങ്ങുന്നത് ബി.സി. 78-120 കാലയളവില്‍ തീര്‍ത്ത പൊംപെയുടെ ബസലിക്കയിലാണ്. ബി.സി.യിലും ഇവിടെ ബസിലിക്കയെന്ന പേരുള്ളത് എനിക്കിപ്പോഴാണ് മനസ്സിലായത്. ആധുനിക മനുഷ്യര്‍ കൂടുതല്‍ കേട്ടിട്ടുള്ളത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയാണ്. റോമന്‍ സാമ്രാജ്യത്തിന്റെ പട്ടാള അധിപന്മാര്‍, ജുപിറ്റര്‍, അപ്പോളോ, ഹെര്‍ക്കുലീസ്, ഡയാനാ, ഇസ്സിസ് തുടങ്ങിയ ദേവീദേവന്മാരുടെ ക്ഷേത്രങ്ങള്‍, നീറോ ചക്രവര്‍ത്തി മല്ലന്മാര്‍ക്കായി തീര്‍ത്ത തിയേറ്ററുകള്‍, പൂന്തോപ്പുകള്‍, ദേവിദേവന്മാരുടെ, ചക്രവര്‍ത്തിമാരുടെ മാര്‍ബിള്‍ പ്രതിമകള്‍, കടകമ്പോളങ്ങള്‍ എല്ലാം തന്നെ മൗണ്ട് വെസുവിയസ് എന്ന അഗ്നിപര്‍വ്വതം ഹിരോക്ഷിമ, നാഗസാക്കി ബോംബിനെക്കാള്‍ ശക്തമായി ആകാശമാകെ മൂന്ന് ദിവസത്തോളം ഇരുട്ടുപരത്തികൊണ്ട് പത്ത് കിലോ മീറ്റര്‍ ദുരത്തില്‍ പൊംപെനഗരത്തെ അന്തരീക്ഷത്തിലുയര്‍ന്ന വിഷദ്രാവകത്തിലും അഗ്നിപര്‍വ്വതത്തില്‍ നിന്ന് ഉരുകിയൊലിച്ചിറങ്ങിയ കറുത്ത ലാവയിലും മൂടിപുതച്ചു.

പ്രകൃതി പൊംപെയി നഗരത്തെ മാത്രമല്ല റോമന്‍ ചക്രവര്‍ത്തിമാരെയും വെല്ലുവിളിച്ചു. ലോകത്തെ വിറപ്പിച്ചവരുടെ കഴുത്തില്‍ പുമാലക്ക് പകരം വിഷമാലകള്‍ ഹാരമണിയിച്ച് ചുംബിച്ചു. യുദ്ധങ്ങളില്‍ ചോരപ്പുഴയൊരുക്കിയവര്‍ മരണത്തിന് ഇങ്ങനെയൊരു മുഖമുള്ളതറിഞ്ഞില്ല. ഏ.ഡി. 62ല്‍ ഭൂമികുലുക്കത്തില്‍ പൊംമ്പയിയുടെ നല്ലൊരു വിഭാഗം ദേശങ്ങളെ നശിപ്പിച്ചെങ്കിലും അവര്‍ ഒരു പാഠവും പഠിച്ചില്ലെന്ന് പ്രകൃതി ദേവിക്ക് തോന്നിയോ? പൊംപെയി മാത്രമല്ല അതിനടുത്തുള്ള ഹെര്‍കുലേനിയം നഗരമാകെ ചാമ്പലായി. അതുവഴി ഒഴികികൊണ്ടിരുന്ന സാര്‍നോ നദിപോലും ലാവയാല്‍ മൂടപ്പെട്ടു. ഏ.ഡി. 1500ന്റെ അവസാന കാലഘട്ടത്തിലാണ് അതിന് വീണ്ടും ജീവന്‍ വച്ചത്. റോമന്‍ ചക്രവര്‍ത്തിമാരുടെ സമ്പത്തിന്റെ സിംഹഭാഗവും ഇവിടുത്തെ ക്ഷേത്രഗുഹകള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. അതില്‍ മരതകല്ലുകള്‍, രത്‌നങ്ങള്‍, ചക്രവര്‍ത്തിമാരുടെ പടമുള്ള നാണയങ്ങള്‍, വെള്ളി, ചെമ്പ് തുടങ്ങിയ വിലപിടിപ്പുള്ളത് ഉണ്ടായിരുന്നു. ക്ഷേത്രങ്ങളില്‍ ഇവയൊക്കെ സൂക്ഷിക്കാനുള്ള കാരണം ദേവീ ദേവന്മാരുടെ കടാക്ഷമുണ്ടാകുമെന്ന വിശ്വാസമാണ്.

ഇതിനടുത്ത് തന്നെയാണ് യുറോപ്പിലെ ശക്തന്മാരായ മല്ലന്മാര്‍ (ഗ്ലാഡിയേറ്റേഴ്‌സ്) താമസ്സിച്ചിരുന്നത്. അതും ചക്രവര്‍ത്തിമാര്‍ക്ക് കരുത്ത് പകര്‍ന്നു. മല്ലന്മാര്‍ തമ്മിലും, മല്ലന്മാരും മൃഗങ്ങളും തമ്മിലും, കൊടും കുറ്റവാളികളും മൃഗങ്ങളും തമ്മിലുമുള്ള പ്രധാന മത്സരങ്ങള്‍ റോമിലെ കൊളീസിയത്തിലാണ് നടന്നിരുന്നതെങ്കിലും അവിടെ നിന്നുള്ള സിംഹം, പുലി, ഇന്‍ഡ്യയില്‍ നിന്ന് കടല്‍ മാര്‍ഗ്ഗമെത്തിയ ഇന്‍ഡ്യന്‍ കടുവ, ചെന്നായ് ഇവരെല്ലാം പൊംമ്പയിലുമുണ്ടായിരുന്നു. ഈ കൊടും ക്രൂരതകള്‍ കണ്ട് ആസ്വാദിക്കുക ചക്രവര്‍ത്തിമാര്‍ക്ക് ഒരു വിനോദമായിരുന്നു. പരസ്പരം പൊരുതി പരാജയപ്പെടുന്ന മല്ലന്‍ ചക്രവര്‍ത്തിയോട് ”രക്ഷിക്കണം” എന്നപേക്ഷിച്ചാല്‍ കാഴ്ചക്കാരുടെ അഭിപ്രായം മാനിച്ച് വിടുതല്‍ നല്കുമായിരിന്നു. ക്രിസ്തീയ വിശ്വാസികള്‍ക്ക് ആ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇവരില്‍ കൂടുതലും വന്യമൃഗങ്ങളുമായുള്ള പോരാട്ടത്തിലാണ് വീരമൃത്യു വരിച്ചത്.

സഞ്ചാരികളെല്ലാം പലയിടത്തുമായി എല്ലാം കണ്ടു നടക്കുന്നു. ഏതോ ഒരു ശവകുടീരത്തില്‍ വന്ന പ്രതീതി. ചിന്നിച്ചിതറികിടക്കുന്ന ഒരു തിയേറ്ററിന് മുന്നില്‍ ചെന്നപ്പോള്‍ ഗൈഡ് പറഞ്ഞു. ഇവിടെ നാടകരൂപത്തിലുള്ള ഗ്രീക്ക്-റോമന്‍ കലകള്‍ അവതരിപ്പിച്ചിട്ടുണ്ട്. റോമാക്കാര്‍ കലാ സാഹിത്യത്തെ ഇഷ്ടപ്പെട്ടിരുന്നു. ഗ്രീക്ക് റോമാക്കാര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ദുഃഖ കഥകളും തമാശകളുമാണ്. ഗ്രീക്ക് കഥയുടെ പശ്ചാത്തലത്തില്‍ റോമന്‍സാണ് അഭിനയിക്കുന്നത്. അതില്‍ നൃത്തവുമുണ്ട്. അതിനെ മിമ്മിയെന്നും പാന്ററ്റോമിമ്മിയെന്നും വിളിക്കും. ഇതിന്റെയെല്ലാം പിന്നണിയില്‍ പാടാനും മ്യൂസിക്ക് പകരാനും ഒരു സംഘമുണ്ട്. ഗൈഡ് ചരിത്രബോധമുള്ള ഒരു സ്ത്രീയായി എനിക്ക് തോന്നി. ഞാന്‍ വായിച്ച ചരിത്രപുസ്തകത്തിലൂടെ അവരുടെ വാക്കുകള്‍ ഓരോ താളുകളായി മറിഞ്ഞുകൊണ്ടിരുന്നു. കൂട്ടംകൂടി നില്ക്കുന്നവര്‍ ചരിത്രാന്വേഷികളെപ്പോലെയാണ് അവരുടെ ഓരോ വാക്കും ശ്രദ്ധിക്കുന്നത്. അത് ചരിത്രത്തിന്റെ ആഴങ്ങള്‍ തേടിയുള്ള യാത്രയായിരിന്നു.

ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ സംസ്ഥാനമാണ് ഗോവ. അറബിക്കടലിനോട് ചേർന്ന തീരപ്രദേശങ്ങളാല്‍ വ്യാപിച്ചിരിക്കുന്നു. മണൽ നിറഞ്ഞ ബീച്ചുകൾ, രാത്രിയില്‍ സജീവമായ തെരുവുകള്‍, ലോക പൈതൃക വാസ്തുവിദ്യാ സ്ഥലങ്ങൾ തുടങ്ങീ പ്രതിവർഷം 2 ദശലക്ഷത്തിലധികം അന്താരാഷ്ട്ര ആഭ്യന്തര വിനോദ സഞ്ചാരികളെ എത്തിച്ചേരുന്നുണ്ട് ഗോവയില്‍. നിങ്ങൾക്ക് അറിയാത്ത ഗോവയെക്കുറിച്ചുള്ള ചില വസ്തുതകൾ ഇനി പറയുന്നവയാണ്.

ഗോവയിൽ 7000 ത്തിലധികം ബാറുകളുണ്ട്! 2013 ലെ ഒരു കണക്കനുസരിച്ച് 7078 ബാറുകൾ ഗോവയിൽ മദ്യം വിളമ്പാൻ ലൈസൻസുണ്ട്. ലൈസൻസില്ലാത്തവയുടെ കണക്ക് എടുത്താല്‍ ഇതിലധികം വരും.ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കിലും ഏറ്റവും കൂടുതൽ ആളോഹരി വരുമാനം. 2012 ലെ ഒരു സെൻസസ് സൂചിപ്പിക്കുന്നത് രാജ്യത്തെ ആളോഹരി വരുമാന സൂചികയിൽ പ്രതിവർഷം ശരാശരി 192,652 രൂപയാണ് ഗോവക്കാര്‍ക്കുള്ളത്.
ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല ഗോവയിലായിരുന്നു ആരംഭിച്ചത്. 1500 കളിൽ ഒരു വളരെ കുറച്ചു ആളുകള്‍ മാത്രയായിരുന്നു അന്ന് സ്കൂള്‍ വിദ്യാഭ്യാസം ഉണ്ടായിരുന്നത്.

1956 ൽ ഗോവയിലെ സെന്റ് പോൾസ് കോളേജിലാണ് ആദ്യത്തെ അച്ചടിശാല സ്ഥാപിച്ചത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗോവയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ടാക്സി പെര്‍മിറ്റ് ഉണ്ട്! അപരിചിതനോടൊപ്പം സവാരി ചെയ്യുന്നതിനെക്കുറിച്ച് ആകുലപ്പെടാതെ നിങ്ങൾക്ക് ഒരു ബൈക്ക് യാത്രക്കാരനോട്‌ ധൈര്യമായി ലിഫ്റ്റ് ചോദി ക്കുകയും യാത്ര ചെയ്തതിന് പണം നല്‍കുവാനും സാധിക്കും. ഗോവയിൽ ഉടനീളം മോട്ടോർ സൈക്കിൾ ടാക്സികൾ നിറഞ്ഞിരിക്കുന്നു.

ധാരാളം ആളുകൾക്ക് അറിയാത്ത ഒരു വസ്തുതയുണ്ട്. ഗോവക്കാർക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് കൂടാതെ പോർച്ചുഗീസ് പാസ്പോര്‍ട്ടും സ്വന്തമാക്കാം. രണ്ട് പാസ്പോര്‍ട്ട്‌കളും കൈവശം വെക്കാവുന്നതാണ്.പഴയ ഗോവയിലെ സെന്റ് കത്തീഡ്രൽ പള്ളി ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയാണ്! 250 അടി നീളവും 181 അടി വീതിയുമുണ്ട്.ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സ്കൂൾ 1842 ൽ ഗോവയിലെ പനാജിയിലാണ് സ്ഥാപിതമായത്. 2004 ൽ ഇത് പൊളിച്ചുമാറ്റി.ഗോവയില്‍ രണ്ട് ഔദ്യോഗിക ഭാഷകളുണ്ട്. കൊങ്കണിയും മറാത്തിയുമാണവ….

റ്റിജി തോമസ്

യാത്രയുടെ സമയത്ത് ഡൽഹിയിൽ നല്ല തണുപ്പായിരുന്നു. പക്ഷേ ഉള്ളിൽ രാഷ്ട്രീയ ചൂട് നന്നായിട്ടുണ്ട്. പൗരത്വബില്ലിനോട്‌ അനുബന്ധിച്ചുള്ള സമരങ്ങളും ജെ.ൻ.യു, ജാമിയമില്ല യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും അനുബന്ധ പ്രശ്നങ്ങളും ഡൽഹിയിലെ രാഷ്ട്രീയ ചൂടിന് എരിവ് പകർന്ന സമയം. രണ്ടുദിവസത്തെ ഡൽഹി യാത്രയിൽ കണ്ടുമുട്ടിയവരും സംവേദിച്ചവരും എല്ലാം ഈ ചൂടും തണുപ്പും അടുത്തറിയുന്നവരായിരുന്നു.

എയർപോർട്ടിനു വെളിയിൽ രാത്രി 12 മണിക്ക് ടാക്സിക്കായി കാത്തുനിന്നപ്പോൾ ഡൽഹിയുടെ തണുപ്പ് ശരിക്കും അനുഭവിച്ചറിഞ്ഞു. പ്രതീക്ഷിച്ച ടാക്സി എത്താതിരുന്നത് ഭാഗ്യമായി. സ്കോട്‌ലൻഡ്കാരൻ റോബർട്ടിനെ പരിചയപ്പെടാനായി. പ്രതീക്ഷിച്ചതിനേക്കാൾ പകുതി തുകയിൽ ഷെയർ ടാക്സിയിൽ ഹോട്ടലിലേയ്ക്ക് യാത്ര. റോബർട്ട് ഡൽഹി സന്ദർശിക്കാനെത്തിയത് ഗോവയിൽ നിന്നാണ്. കഴിഞ്ഞ തവണത്തെ ഇന്ത്യ സന്ദർശനത്തിൽ കുമരകവും, മൂന്നാറും, തേക്കടിയും സന്ദർശിച്ചതിന്റെ ഉത്സാഹം കേരളത്തെ കുറിച്ച് സംസാരിച്ചപ്പോൾ റോബർട്ടിന്റെ വാക്കുകളിലുണ്ടായിരുന്നു.

സുഹൃത്തുക്കൾ അയച്ചു തന്ന ഹോട്ടലിൻെറ പേര് ഗൂഗിൾ മാപ്പിൽ ലൊക്കേറ്റ് ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഡൽഹിയിലെ പല ചെറിയ ഹോട്ടലുകളും അങ്ങനെയാണ്, ഗൂഗിൾമാപ്പിനു പുറത്തായിരിക്കും. പക്ഷേ പറഞ്ഞുകൊടുത്ത അഡ്രസ്സ് വച്ച് ഗൂഗിളിനേക്കാൾ കറക്റ്റ് ആയി ടാക്സിഡ്രൈവർ കാർത്തിക്ക് എന്നെ ഹോട്ടലിലെത്തിച്ചു.

രാജ്യതലസ്ഥാനത്ത് ആരോട് സംസാരിച്ചാലും അതിനൊപ്പം സമകാലീന സംഭവങ്ങൾ കടന്നുവരുന്നത് സ്വാഭാവികം. പ്രത്യേകിച്ച് വിദ്യാർഥികൾ ആകുമ്പോൾ. ഹോട്ടലിൽ വച്ച് പരിചയപ്പെട്ട അനിൽ വർമയും കൂട്ടുകാരും ബിജെപി അനുഭാവികളാണ്. സ്വാഭാവികമായും പൗരത്വ ബില്ലിനെ അനുകൂലിച്ചും ജെഎൻയു സംഭവങ്ങളെ ന്യായീകരിച്ചുമുള്ള വാദമുഖങ്ങൾ അവർ നിരത്തി. വർഷങ്ങൾക്കു മുൻപു വിദ്യാഭ്യാസം പൂർത്തിയാക്കിയ കനയ്യകുമാർ ഇപ്പോഴും ജെഎൻയുവിലെ വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കുകയും ഇടപെടുകയും ചെയ്യുന്നു എന്ന ആരോപണവും അവർ നിരത്തി. ഏതൊരു രാഷ്ട്രീയ അനുഭാവിയെയും പോലെ പ്രശ്നങ്ങളിൽ ഒരു വശം മാത്രം പരിഗണിക്കുന്ന വാദമുഖങ്ങളാണ് തങ്ങളുടേതെന്ന് സമ്മതിക്കാൻ അവർ തയ്യാറുമല്ല. പക്ഷേ ഡൽഹി നിയമസഭ ഇലക്ഷനിൽ കൂടുതൽ വിജയസാധ്യത കേജരിവാളിനാണ് എന്ന് സമ്മതിക്കാൻ അവർ മടി കാട്ടിയില്ല. പക്ഷെ രാഷ്ട്രീയ പ്രവർത്തകരുടെ പൊതു സ്വഭാവം ഉണ്ടല്ലോ, എതിർ പാർട്ടിയുടെ നേതാവായ കേജരിവാളിന് അതിന്റെ ക്രെഡിറ്റ്‌ കൊടുക്കുവാൻ അവരുടെ മനസ്സ് അനുവദിക്കുന്നില്ല. അവരുടെ അഭിപ്രായത്തിൽ ബിജെപിയുടെ സ്ഥാനാർഥികൾ മോശമായതുകൊണ്ട് ആം ആദ്മി പാർട്ടി ജയിച്ചു കയറും അത്രമാത്രം.

പക്ഷേ ഡൽഹിയിൽ എന്തിന്റയോ പേരിൽ ജനങ്ങൾക്ക് പരസ്പരവിശ്വാസവും സ്നേഹവും നഷ്ടമായിരിക്കുന്നു. ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും വസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ ധൃവീകരിക്കപ്പെട്ടിരിക്കുന്നു. പലർക്കും പലതും തുറന്നുപറയാൻ പേടി ഒരു സാഹജഭാവമായി മാറിയിരിക്കുന്നു. അഭിപ്രായങ്ങൾ പരസ്യമായി സ്വന്തം പേരിനൊപ്പം പറയുന്നതിനും ഒരു ഫോട്ടോ ഫ്രെയിമിലേക്ക് വരുന്നതിനും അനിലിനും കൂട്ടുകാർക്കും എന്തോ ഒരു ഭയം വിലക്കിയിരുന്നു. കടുത്ത പാർട്ടി അനുഭാവിയായ തന്റെ സഹോദരന്റെ സാധ്യതകളെ അത് ചിലപ്പോൾ ബാധിച്ചേക്കാം എന്ന് ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ബിരുദത്തിന് പഠിക്കുന്ന അനിലിന്റെ അഭിപ്രായം.

ഡൽഹിയിലെ ഒരു വഴിയോര ഭക്ഷണശാല

ഡൽഹി എപ്പോഴും ശബ്ദമയമാണ്. ഉറക്കെ സംസാരിക്കുന്ന ആൾക്കാർ. അതിലും ഉറക്കെ തുടർച്ചയായി വാഹനങ്ങളുടെ ഹോൺ ശബ്ദം മുഴങ്ങുന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ തെരുവുകളിൽ വാഹനപ്രളയം. തെരുവോരത്തെ ഭക്ഷണശാലകളിൽ അതിരാവിലെ തന്നെ ഭക്ഷണം റെഡി. കൊടും തണുപ്പിലും രാവിലെ നടക്കാൻ ഇറങ്ങുന്നവർ. അങ്ങനെ രാവിലെയുള്ള നടത്തത്തിൽ ആണ് പെരുമണ്ണൂർ കാരനായ ബാബുവിനെ പരിചയപ്പെടുന്നത്. ബാബു നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു മെട്രോ സ്റ്റേഷനിലേയ്ക്ക്. ബാബു ആറുമാസമേ ആയിട്ടുള്ളൂ ഡൽഹിയിൽ വന്നിട്ട്. സ്വന്തമായി ട്രാവലിംഗ് ഏജൻസി നടത്തുന്നു. ബാബുവിന്റെ അഭിപ്രായത്തിൽ ഡൽഹി തരുന്ന സാധ്യതകൾ വളരെയേറെയാണ്. എല്ലാവരെയും ഉൾക്കൊള്ളാൻ തയ്യാറുമാണ്. രാഷ്ട്രീയ ഭിന്നതകൾക്കും വൈരങ്ങൾക്കും അപ്പുറം രാജ്യത്തെമ്പാടും നിന്നും ആൾക്കാർ ഡൽഹിയിൽ വന്നു കൊണ്ടിരിക്കുന്നു, ജീവിതം പടുത്തുയർത്താൻ.

റിപ്പബ്ലിക്ദിന പരേഡിനായിട്ടുള്ള ഒരുക്കങ്ങൾ

പ്രൊഫസർ ആശിഷ് മണിക്ക് ജോലി സ്ഥലത്തെത്താൻ 30 കിലോമീറ്റർ യാത്രചെയ്യണം. പൗരത്വബില്ലും അനുബന്ധ പ്രശ്നങ്ങളും കാരണം പോലീസ് ചില വഴികളിലെ യാത്ര പൂർണമായും തടഞ്ഞിരിക്കുന്നു. ഇന്ന് അദ്ദേഹത്തിന് 30 കിലോമീറ്റർ താണ്ടാൻ മൂന്ന് മണിക്കൂറിലേറെയെടുക്കും. പലരും ട്രാഫിക് ബ്ലോക്ക് കാരണം മെട്രോയിലേക്ക് മാറിയിരിക്കുന്നു. പക്ഷെ തിരക്കുള്ള സമയങ്ങളിൽ മെട്രോയിൽ സൂചി കുത്താൻ ഇടമില്ല.

പക്ഷേ റിട്ടയർമെന്റിനു ശേഷവും ഡൽഹിയിൽ നിന്ന് സ്വന്തം നാട്ടിലേയ്ക്ക് ഒരു തിരിച്ചു പോക്കിനെകുറിച്ച് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നില്ല. അന്തരീക്ഷ മലിനീകരണവും ട്രാഫിക് ബ്ലോക്കുകൾക്കും അപ്പുറം ഡൽഹി മാനസികമായി എല്ലാവരും ആകർഷിച്ചു വശീകരിക്കുന്നു.

തെരുവോരത്തെ ഒരു സ്നേഹകാഴ്ച്ച : ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററുമായി നായ

എന്റെ യാത്രയുടെ സമയത്ത് ഡൽഹിയിൽ തിരഞ്ഞെടുപ്പ് ചൂട് ആയി വരുന്നതേയുള്ളൂ.
ഇലക്ഷനോടനുബന്ധിച്ചുള്ള പോസ്റ്ററുകൾ ഒന്നും തന്നെ കാണാൻ സാധിച്ചില്ല. റെഡ് ഫോർട്ടിന് അടുത്ത് മോദിയുടെയും കെജ്‌രിവാളിന്റെയും രണ്ട് പോസ്റ്ററുകൾ കണ്ടു. ഒരുപക്ഷേ തിരഞ്ഞെടുപ്പിന് ഇനിയും ഒരു മാസം കൂടി ഉള്ളതുകൊണ്ടാവാം പോസ്റ്ററുകളുടെ അഭാവം.

ഇന്ത്യ ഗേറ്റ് മുതൽ രാഷ്ട്രപതിഭവൻ വരെയുള്ള രാജകീയ വീഥികളിൽ റിപ്പബ്ലിക് ദിന പരേഡിനുള്ള പരിശീലനം നടക്കുന്നു. അതിനാൽ തന്നെ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളാണ്. കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർ ദൂരെനിന്നു ഫോട്ടോയും സെൽഫിയും എടുത്ത് തൃപ്തിപ്പെടുന്നു. ഇന്ത്യ ഗേറ്റിനു കുറച്ചുമാറി വഴിയോര ഭക്ഷണശാലയിൽ ചായ കുടിച്ചപ്പോൾ ഉള്ള കാഴ്ച അപൂർവ്വമായിരുന്നു. ആരോ മൃഗസ്നേഹികൾ ഒരു നായയുടെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.ഈ സ്നേഹത്തിന്റെയും കരുതലിന്റെയും സ്പർശം എല്ലാം മനുഷ്യരിലേക്കും നീളട്ടെ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു പോയി.

 

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് .                                   [email protected]

 

സ്വന്തം ലേഖകൻ

അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഗവൺമെന്റുകളെല്ലാം ഉത്തരവിട്ടിരിക്കുന്ന ഈ സമയത്ത്, ആഭ്യന്തര അന്താരാഷ്ട്ര വിനോദ യാത്രകൾ എന്ന് തുടങ്ങാനാവും എന്ന ചോദ്യം ഉയരുന്നുണ്ട്. പ്രതീക്ഷിക്കാത്ത സമയത്ത് ലോക് ഡൗൺ പിൻവലിക്കാമെന്നും ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്താമെന്നും ടൂറിസം രംഗത്തെ വിദഗ്ധർ പറയുന്നു. ഏപ്രിൽ മെയ് മാസങ്ങളിലെ മുഴുവൻ വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്, മരുന്നുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ തുടങ്ങിയ അത്യാവശ്യ സർവീസുകൾ മാത്രമേ നടക്കുന്നുള്ളൂ. ജൂലൈ പകുതിയോടെ എയർലൈൻ സർവ്വീസുകൾ സാധാരണ നിലയിലാകും എന്ന് പ്രതീക്ഷിക്കുന്നു.

വരാനുള്ള 3 മാസങ്ങളിലെ വിനോദസഞ്ചാരത്തെക്കുറിച്ച് എന്തെങ്കിലും ഉറപ്പിച്ചു പറയുക സാധ്യമല്ലെങ്കിലും, ഈ കാലയളവിനുള്ളിൽ ലോകം മുഴുവൻ വൈറസ് മുക്തമായി സാധാരണനിലയിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷ. ഓരോ രാജ്യങ്ങളും ലോക ഡൗണിന് വ്യത്യസ്തമായ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. പ്രവാസികളുൾപ്പെടെയുള്ള യുകെക്കാർ ലോക്ഡൗൺ പിൻവലിച്ചാൽ ആദ്യം സന്ദർശിക്കുന്നത് രാജ്യത്തിനുള്ളിലെ ടൂറിസ്റ്റ് സ്പോട്ടുകൾ ആവും. ജനങ്ങൾ സെർച്ച് ചെയ്യുന്ന ലിസ്റ്റുകളിൽ ഇപ്പോഴും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ട് എന്നത് ആശാവഹമാണെന്ന് വക്താക്കൾ പറഞ്ഞു.

അതേസമയം വിനോദയാത്രായാനങ്ങൾ സ്വന്തമായുള്ള ശതകോടീശ്വരന്മാർ തങ്ങളുടെ ഏകാന്തവാസം ചെലവിടുന്നത് കപ്പലിനുള്ളിൽ തന്നെയാണെന്ന വാർത്തകൾക്കൊപ്പം വിമർശനങ്ങളും പുറത്തുവന്നിരുന്നു. 590 കോടി രൂപയുടെ കപ്പലിനുള്ളിൽ അടച്ചിട്ടിരിക്കുന്നത് സുഖമുള്ള കാര്യമാണെന്ന് ഒരാൾ ട്വീറ്റ് ചെയ്തിരുന്നു, എന്നാൽ കടുത്ത വിമർശനങ്ങളെ തുടർന്ന് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും എല്ലാവരും സുഖമായിരിക്കാൻ ആശംസിക്കുന്നു എന്ന് തിരുത്തുകയും ചെയ്തു. കപ്പലിനുള്ളിൽ ആവശ്യ സാധനങ്ങളുടെ സ്റ്റോക്ക് ഉണ്ടെങ്കിൽ തന്നെ എല്ലാവരും വീട്ടിൽ ഇരിക്കാൻ പറയുന്ന സമയത്ത് ഈ കപ്പലുകളിലെ തൊഴിലാളികൾ എവിടെയായിരുന്നു എന്ന ചോദ്യം ഉയർന്നു വന്നിട്ടുണ്ട്.

കാരൂർ സോമൻ

ഭാഷയിൽ നിന്ന് സൗന്ദര്യം കണ്ടെത്തുന്നവരാണ് സാഹിത്യ പ്രതിഭകളെങ്കിൽ പാറ – തടി നിറച്ചാർത്തുകളിൽ നിന്ന് സൗന്ദര്യം സംസ്കരിച്ചെടുക്കുന്നവരാണ് ശില്പികൾ , ചിത്രകാരൻമാർ. ആദിമകാലങ്ങളിൽ സാഹിത്യവും കലയും ആ കാവ്യാത്മകതയിൽ നിന്നുള്ള സൗന്ദര്യ രൂപങ്ങളായിരുന്നു . കവി , ചിത്രകാരൻ , ശില്പി , ദാർശനീകൻ , ആർക്കിടെക്റ്റ് , ശാസ്ത്രജ്ഞർ തുടങ്ങി സർവ്വ കലയുടെയും യജമാനനായ മൈക്കലാഞ്ജലോ ഡി ലോഡോവിക്കോ ബൂനോ ഇറ്റലിയിലെ ഫ്ളോറൻസിനടുത്തു ക്രപീസ് എന്ന ഗ്രാമത്തിൽ ലുടോവിക്കോ ഡിയുടെയും അമ്മ ഫ്രാൻസിക്കായുടെയും മകനായി 1475 മാർച്ച് 6 ന് ജനിച്ചു . മൺമറഞ്ഞ വീരശൂരഭരണാധികാരികൾ , ആത്മീയാചാര്യൻമാർ , കലാസാഹിത്യ പ്രതിഭകൾ ഇവരുടെ ജീവിത കഥകൾ നമുക്കെന്നും വഴികാട്ടികളാണ് . മൈക്കലാഞ്ജലോയെ ഞാൻ കാണുന്നത് ഭാരതത്തിലെ ഋഷീശ്വരൻമാരായ വ്യാസമഹർഷി , വാൽമികി മഹർഷിക്കൊപ്പമാണ്. മനുഷ്യർ ക്ഷണികമായ ജീവിതസുഖങ്ങളിൽ മുഴുകുമ്പോൾ ഈ മഹൽ വ്യക്തികൾ മനുഷ്യകുലത്തിന് സമ്മാനിച്ചത് അനന്തമായ ആത്മ – അനുഭൂതി സംസ്കാരമാണ് . നമ്മുടെ വേദങ്ങളിൽ ജ്ഞാനമെന്നാൽ ബ്രഹ്മം എന്നാണ്. സരസ്വതി നദിയുടെ തീരത്തു പാർത്തിരുന്ന വ്യാസ മഹർഷി ലോക ചരിത്രത്തിനു നൽകിയത് ആത്മ – ദാർശനീക ഭാവമുളള മഹാഭാരതവും , വാൽമീകി മഹർഷി നൽകിയത് ഭാരതത്തിലെ ആദ്യസർഗ്ഗസാഹിത്യ കൃതിയായ രാമായണവുമാണ് . പാശ്ചാത്യരാജ്യങ്ങളിൽ സാഹിത്യത്തിനൊപ്പം ആത്മദർശനികഭാവമുളള മനോഹരങ്ങളായ ശില്പങ്ങളും വിതങ്ങളും വാസ്തുശാസ്ത്രവുമുണ്ടായി . ഈ മഹാപ്രതിഭകളുടെ സൃഷ്ടികിൽ നിറഞ്ഞുനിൽക്കുന്നത് ഉദാത്തമായ മാനവികതയാണ് , സ്നേഹമാണ് , ആത്മാവാണ് , ആത്മാവിന്റെ അർഥവും ആഴവും ആനന്ദവുമറിയാത്തവർ ഈ മനോഹര സ്യഷ്ടികളെ മത ചിഹ്നങ്ങളാക്കി ആദ്ധ്യാത്മികതയുടെ വിശുദ്ധിയെ കളങ്കപ്പെടുത്തി മതസംസ്കാരത്തിലേക്ക് വഴി നടത്തുന്നു .

റോമിലെ സിസ്റ്റയിൻ ചാപ്പലിൽ പുണ്യാത്മകളുടെ കാലടിപ്പാടുകൾ പതിഞ്ഞ മണ്ണിൽ ആനന്ദലഹരിയോടെ അതിനുളളിലെ വർണ്ണോജ്വലമായ നഗ്ന ചിത്രങ്ങൾ കണ്ട് എന്റെ മനസ്സ് വസന്തം പൂത്തുലയുന്ന ദിവ്യാനുഭൂതിയിലേക്ക് വഴുതിവീണു . എ . ഡി . 1477 – 1481 ൽ പോപ്പിന്റെ കൊട്ടാരത്തിനടുത്തുള്ള ചാപ്പൽ അതിന്റെ പൂർണ്ണതയിലെത്തിക്കുന്നത് പോപ്പ് സിക്സ്റ്റസ്സ് നാലാമാനാണ് . ഏകദേശം ആറായിരത്തി ഇരുന്നുറ് ചതുരശ്രയടി ചുറ്റളവും , അറുപത് അടി ഉയരവുമുണ്ട്. സഞ്ചാരികൾക്ക് തലമുകളിലേക്കുയർത്തി മാത്രമേ ന അന്യാദർശ സുന്ദര ചിത്രങ്ങൾ കാണാൻ സാധിക്കു . അവിടെ ഒരു ചിത്രകാരൻ ഇതൊക്കെ വരക്കുമ്പോൾ ആ കണ്ണും കാതും കഴുത്തും എത്രമാത്രം ആ മനസ്സിനെ ശരീരത്തെ വേദനിപ്പിച്ചു കാണുമെന്ന് ആരും ഓർത്തു പോകും . സുന്ദരിമാരായ സ്വർഗ്ഗീയ മാലാഖമാരെ നഗ്നരായി വരച്ചിരിക്കുന്നത് കൗതുകത്തോടെയാണ് കണ്ടത് . ഈശ്വരന്റെ സ്യഷ്ടിയിൽ എല്ലാം നഗ്നരാണ് . ആദിമ മനുഷ്യർ നഗ്നരായിരുന്നപ്പോൾ ആധുനിക മനുഷ്യർ അതിൽ നിന്ന് മോചനം നേടി . 1508 – 1512 ലാണ് പോപ്പ് ജൂലിയാസ് രണ്ടാമൻ സിസ്റ്റയിൻ ചാപ്പലിലെ ചിത്രങ്ങൾ പുനരുദ്ധീകരിക്കാൻ മക്കിളാഞ്ചലോയെ ഏൽപിക്കുന്നത് . അതിൽ ആരെയും ആശ്ചര്യപ്പെടുത്തുന്ന ലോകാത്ഭുത സ്യഷിയായി കണ്ടത് യേശുവിന്റെ അന്ത്യവിധി എന്ന ചിത്രമാണ് . സ്വർഗ്ഗത്തിൽ നിന്ന് മണ്ണിലെത്തിയ ദിവ്യ പ്രകാശമായി അതവിടെ പ്രകാശം പരത്തുന്നു . ഇതിൽ യേശുക്രിസ്തു മനുഷ്യവർഗ്ഗത്തെ വിധിക്കുന്ന ന്യായാധിപനാണ് . ദൈവദൂതന്മാർ കാഹളം മുഴക്കുന്നു മാലാഖമാർ ഒരു പുസ്തകത്തിൽ നന്മ തിന്മകളുടെ കണക്കുകൾ നിരത്തി ഒരു കൂട്ടരെ സ്വർഗ്ഗത്തിലേക്കും മറ്റൊരു കൂട്ടരെ നരകത്തിലേക്കുമയക്കുന്നു . ഇതിൽ – ക്രിസ്തുവിന് താഴെ നഗ്നനായ ഒരാളിന്റെ കൈയികളിൽ മിന്നുന്ന കത്തിയും മൈക്കിളിന്റെ ഉരിച്ച തോലുമായിനിൽക്കുന്നതിനെ സൂചിപ്പിക്കുന്നത് നീണ്ട വർഷങ്ങൾ തന്നെ പീഡിപ്പിച്ച് ഭയപ്പെടുത്തി പണി ചെയിപ്പിച്ച പോപ്പ് ജൂലിയസ് രണ്ടാമനെ നഗ്നനായി നിർത്തുന്നതാണ് അതിനെക്കാൾ ദയനീയമായി കണ്ടത് മൈക്കളിനെ മാനസികവും ശാരീരവുമായി തളർത്തിയ വിലക്കെടുത്ത ഒരടിമയെപോലെ കണ്ട ബെറോമിനോ കർദ്ദിനാളിന്റെ ശരീരത്ത് ഒരു പാമ്പ് ചുറ്റിവരിഞ്ഞ് കർദ്ദിനാളിന്റെ ജനനേന്ദ്രിയത്തിൽ കടിക്കുന്നതാണ് . അധികാരത്തിന്റെ അഹന്തയിൽ അത്മാവില്ലാത്ത പുരോഹിതർക്കെതിരെ നരകത്തിൽ തള്ളിയിടുന്നതു പോലെയാണ് അവർക്കെതിരെ പ്രതികാരവാഞ്ചയോടെ സൗന്ദര്യപ്പൊലിമയുളള ചിത്രങ്ങൾ വരച്ചത് . ഓരോ ചിത്രങ്ങളും ആഹ്ലാദോന്മാദം നൽകുന്നവയാണ് . ഇരുട്ടിനെയും വെളിച്ചത്തെയും വേർതിരിക്കുന്ന കരുണക്കായി കൈനീട്ടുന്ന “ സൃഷ്ടി ” , സൂര്യഗ്രഹങ്ങൾ , കടൽ , പ്രപഞ്ചത്തിന്റെ ഉൽഭവം , നോഹയുടെ പേടകം വെളളപ്പൊക്കം , മോശയുടെ നാളുകൾ , യേശുവും ശിഷ്യൻമാരും , അന്ത്യഅത്താഴം , ഉയർത്തെഴുന്നേൽപ്പ് മുതലായ ഹൃദയഹാരിയായ ചിത്രങ്ങൾ ചിത്രകലക്ക് നൽകുന്ന സൗന്ദര്യ ശാസ്ത്രപഠനങ്ങൾ കൂടിയാണ് .

പ്രകൃതിയേയും ദൈവത്തെയും മനുഷ്യനെയും സൗന്ദര്യാത്മകമായി അസാധാരണമാംവിധം ചിത്രീകരിക്കുക മാത്രമല്ല , റോമിൽ വാണിരുന്ന ആത്മീയതയുടെ മൂടുപടമണിഞ്ഞ ശുഭ്രവസ്ത്രധാരികളായ ചില ശ്രഷ്ട്ടപുരോഹിതരുടെ അസ്വസ്ഥമായ ഹൃദയഭാവങ്ങൾ ചിത്രങ്ങളിൽ നിറം പിടിക്കുന്നു . അന്ത്യവിധി എന്ന ചിത്രം വിശ്വോത്തരമാക്കാൻ പ്രധാനകാരണം യേശുവും പുരോഹിതരുമായുള്ള ഏറ്റുമുട്ടലാണ് , എനിക്കപ്പോൾ ഓർമ്മവന്നത് യേശു ജറുസലേം ദേവാലയത്തിൽ നിന്ന് കച്ചവടത്തിനും സമ്പത്തിനും കൂട്ടുനിന്ന പുരോഹിതന്മാരെ ആ ദേവാലയത്തിൽ നിന്നും ആട്ടി പുറത്താക്കിയ സംഭവമാണ് . ആ ദേവാലയത്തിന്റെ അന്ത്യത്തിന് കാരണക്കാരൻ യേശുവാണോയെന്നും ചിന്തിച്ച നിമിഷങ്ങൾ . 1550 ൽ ജീയോർജിയോ വാസരി പുറത്തിറക്കിയ മൈക്കിളിന്റെ ആത്മകഥയിൽ നിന്നാണ് പലതുമറിയുന്നത് . ചെറുപ്പം മുതലേ ദേവാലയത്തിൽ പോകുക , മാതാപിതാക്കളേക്കാൾ വേഗത്തിൽ നടക്കുക , പെട്ടെന്ന് കോപം വരുക തുടങ്ങി പലതുമുണ്ടായിരുന്നു . ചെറുപ്പത്തിൽ തന്നെ ഗ്രീക്കും , ഇംഗ്ലീഷും പഠിച്ചു . അതിന്റെ ഫലമായി വായനയും കൂടി , മകന്റെ ബുദ്ധിപ്രഭാവത്തിൽ മാതാപിതാക്കൾ സന്തുഷ്ടരായിരുന്നു . ചെറുപ്പത്തിലെ കവിതകൾ എഴുതി , അന്നത്തെ സാഹിത്യത്തിന്റെ ഉൽഭവകേന്ദ്രം ഗ്രീസ്സായിരുന്നു . ആത്മദർശനമുളള കവിതകളിൽ നിറഞ്ഞു നിന്നത് ആത്മാവെന്ന് പുരോഹിതർ വിലയിരുത്തി , പതിമൂന്നാമത്തെ വയസ്സിൽ ഫ്ളോറൻസിലെ ചിത്രകല പരിശീലനത്തിനിടയിൽ സഹപാഠിയോട് കോപിച്ചതിന് അവൻ മൈക്കിളിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചു . നീണ്ടനാൾ ചികിത്സയിലായിരുന്നു . മാതാപിതാക്കൾ മകനെ മെഡിസിൻ പഠിപ്പിക്കാൻ വിടുന്നതിനിടയിൽ ഒരു ബന്ധു വിന്റെ മാർബിൾ കടയിൽ സ്വയം ജോലി ചെയ്ത് കാശുണ്ടാക്കാൻ തീരുമാനിച്ചു . അവധി ദിവസങ്ങളിലെല്ലാം കടയിൽ പോവുക പതിവായിരുന്നു . അവിടെ പൊട്ടിപ്പൊളിഞ്ഞു കിടന്ന മാർബിൾ കഷണങ്ങളിൽ ശില്പങ്ങൾ ചെത്തി മിനുക്കിയെടുത്തു . കവിതയിൽ പേരെടുത്ത മൈക്കിൾ ശില്പങ്ങൾ തീർത്തു തുടങ്ങി . ആരാധനപോലെ സത്യത്തിലും ആത്മാവിലും നിറഞ്ഞു നിൽക്കുന്ന മനോഹര ചിത്രങ്ങളും ശില്പങ്ങളുമായിരുന്നു അവയെല്ലാം. കവിതയും പഠനവും ശില്പവും ചിത്രങ്ങളും മൈക്കിളിനൊപ്പം സഞ്ചാരിച്ചു . ദേവാലയങ്ങളുടെ ചുവരുകളിൽ ചിത്രങ്ങൾ വരക്കാനും പെയിന്റടിക്കാനും മൈക്കിളും കുട്ടുകാരും മുന്നോട്ടുവന്നു . 1484 ൽ ഫ്ളോറൻസിലെ ചിത്രകാരൻമാരെയും ശിൽപികളെയും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ക്ഷണിച്ചു . അതിൽ മൈക്കിളുമുണ്ടായിരുന്നു. അവർക്ക് നേതൃത്വം നല്കിയത് ചിത്രക്കാരനും ശില്പിയുമായിരുന്ന ഡോമിനിക്കോ ഗിരിൾഡായിരുന്നു . അത് മൈക്കിളിന് ഏറെ ഗുണം ചെയ്തു . ഒരു തപസ്സുപോലെ ശില്പങ്ങളും ചിത്രങ്ങളും രൂപമെടുത്തു . 1490 – 92 ലാണ് ആരെയും ആശ്ചര്യപ്പെടുത്തുന്ന “ മഡോണ ” , 1498 – 99 ലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ നഗ്നനായ യേശുക്രിസ്തുവിനെ അമ്മയായ മറിയയുടെ മടിയിൽ കിടത്തുന്ന പിയറ്റ് ” . 1504 ലെ മനോഹരമായ ഡേവിഡിന്റെ ശില്പം , 1505 ലെ അടി മയായ സ്ത്രീ . ഇതുപോലുളള സുന്ദരവും പ്രശസ്തവുമായ ധാരാളം സ്യഷ്ടികൾ പൂർണ്ണ ചന്ദ്രനെപ്പോലെ മണ്ണിൽ തിളങ്ങി . 1546 ൽ അദ്ദേഹത്തെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആർക്കിടെക്റ്റ് ആയി നിയമിച്ചു.

സിസ്റ്റയിൻ ചാപ്പലിൽ നിന്നാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്ന വെളുത്ത പുക ഉയുരുന്നത് . മനുഷ്യന് മേലുളള അന്ധകാരമകറ്റാൻ പ്രകാശത്തെ പ്രപഞ്ചത്തിലേക്കയക്കുന്ന ദൈവത്തിന്റെ തേജസ്സും കൈയൊപ്പുമാണ് ഓരോ സ്യഷ്ടികളിലും കാണുന്നത്. അതു കാണുന്നവർക്കും ആത്മാഭിഷേക ആശീർവാ ദങ്ങളാണ് ലഭിക്കുക . അദ്ദേഹം ഈശ്വരനും മനുഷ്യനുമായുളള ബന്ധം ഊട്ടിയുറപ്പിക്കുക മാത്രമല്ല ആത്മീയ ജീവിതത്തിലെ ജഡീകരായ പുരോഹിതരുടെ മാലിന്യങ്ങൾ ഓരോ ചിത്രത്തിലുടെ കഴുകികളയാനും ശ്രമിച്ചു . അന്ത്യനാളുകളിൽ ധാരാളം കഷ്ടതകൾ സഹിച്ച് ജീവിക്കുമ്പോൾ കൊട്ടാരജീവിതം നയിച്ചവരും മധുരം നുകർന്നവരും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല. 1564 ഫെബ്രുവരി 18 ന് 88 – മത്തെ വയസ്സിൽ അദ്ദേഹം മരിച്ചു . മൈക്കലാഞ്ചലോയുടെ ഭൗതികശരീരം റോമിലടക്കാൻ അനുവദിച്ചില്ല . അദ്ദേഹത്തെ അടക്കം ചെയ്ത് ഫ്ളോറൻസിലാണ് . അവിടുത്തെ ബസലിക്കയിലുളള ശവകുടീരത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് . ” സർവ്വകലകളുടെയും പിതാവും യജമാനനും ഇവിടെ ഉറങ്ങുന്നു . ‘ ‘ എല്ലാം രാജകീയ പ്രൗഡിയുടെ തിരുമുറ്റത്തെtക്കാൾ സ്നേഹത്തിന്റെ , ആത്മാവിന്റെ മേലങ്കിയണിഞ്ഞ പ്രപഞ്ച ശില്പിയായ ആ മഹാമാന്ത്രികനെ നമിച്ച് ഞാൻ മടങ്ങി .

കാരൂർ സോമൻ

ഓരോ യാത്രകളും നല്ല സാഹിത്യകൃതികൾ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ് നൽകുന്നത്. ഈ വർഷത്തെ എന്റെ കേരള യാത്രയിൽ കണ്ടത് “കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ” എന്ന മട്ടിലാണ്. കാക്കയുടെ സ്ഥാനത്തു് അധികാരികളും കോഴിയുടെ സ്ഥാനത്തു് പ്രതിപക്ഷവുമാണ്. രണ്ടു കൂട്ടരും മതങ്ങൾ ഈശ്വരനെ ദാനമായി നല്കുന്നതുപോലെ ജനാധിപത്യവും മതേതരത്വവു൦ നിർവ്യാജമായ വാൽസല്യത്തോടെ ജനത്തിന് നൽകുന്നു. അതിന്റ ഫലമോ അന്ധത, ദാരിദ്ര്യ൦, പട്ടിണി, അനീതി, സങ്കുചിത ചിന്തകൾ ജീവിതത്തെ ദുരന്തപൂർണ്ണമാക്കുന്നു. എങ്ങും കാക്കകൾ, പരുന്തുകൾ ഇരയെ തേടി വട്ടമിട്ട് പറക്കുന്നു. മനുഷ്യ ജീവിതത്തിന്റ കടിഞ്ഞാൺ ഇവരുടെ കൈകളിലാണ്. അതിനാൽ അടിമകളുടെ എണ്ണം പെരുകുന്നു. പാവങ്ങൾ ഇന്നും ദുഃഖ ദുരിതത്തിലാണ്. സ്വാതന്ത്ര്യം അനുഭവിക്കുന്നത് അധികാരികളും, അഴിമതിക്കാരും, സ്തുതിപാഠകരും, ചുമടുതാങ്ങികളുമാണ്.

പ്രളയത്തിന്റ പ്രത്യാഘതങ്ങൾ ഭയാനകമെന്ന് ഹൈന്ദവ പുരാണങ്ങളിലും തോറയിലും ബൈബിളിലും ഖുറാനിലുമുണ്ട്.
ഇപ്പോൾ ജീവിതത്തെ ഭീതിജനകമായ കൊറോണ പിടിമുറുക്കിയിരിക്കുന്നു. എങ്ങും കൊറോണയുടെ നിഴൽപ്പാടുകൾ.
ഏതാനം വർഷങ്ങൾക്ക് മുൻപ് ലണ്ടനിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ “കല” അവരുടെ സാഹിത്യ മത്സരത്തിൽ എന്റെ “കോഴി” എന്ന കഥക്ക് ഒന്നാം സമ്മാനം തരികയുണ്ടായി. ഈ കോഴി ഇത്ര അപകടകാരിയെന്ന് ആലപ്പുഴയിലും മറ്റും പടർന്ന് പിടിച്ച കോയി വർഗ്ഗത്തിൽപ്പെട്ട കോയി കൊറോണ കോഴികളെ കൂടെ നടന്ന പൂവൻ കോഴികൾക്ക്പോലും മനസ്സിലായില്ല. ഈ കോയി കൊറോണ കോഴികൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതിന്റ ലക്ഷണങ്ങൾ അവിടെയും കണ്ടു തുടങ്ങി. മേശപ്പുറത്ത് എത്തുന്ന ഈ കോയി കൊറോണ കോഴി ശത്രുവോ മിത്രമോ എന്നത് രുചിയോടെ അകത്താക്കുന്നവർ ആലോചിക്കണം.

ദേവാധിദേവന്മാരെ പാടിപുകഴ്ത്തിയ ആഡംബര ദേവാലയങ്ങൾക്ക് ആരാധകരെ സംരക്ഷിക്കാൻ സാധിക്കാതെ പ്രാർത്ഥനകൾ നിർത്തിവെച്ചു. പാട്ടും പ്രാത്ഥനയും തളിരും പൂവും പൂജകളും നിസ്കാരങ്ങളും വെട്ടിച്ചുരുക്കി ഈശ്വരന്മാർ സവാരിക്കും സർക്കിട്ടിനും പോയി. ആത്മാവിൽ തള്ളി തുള്ളിയാടിയ ദേവാലങ്ങൾ അനാഥാലയങ്ങളായിരിക്കുന്നു. മത മേധാവികൾ ധർമ്മ സങ്കടത്തിലാണ്. പഴയതുപോലെ ആൾക്കൂട്ടം വരുമോ? പണപ്പെട്ടി കാലിയാകുമോ? ജാതി മതങ്ങളുടെ വിളവെടുപ്പ് എത്ര നാൾ തുടരുമെന്നറിയില്ല. ഇനിയും ജീവിച്ചിരിക്കുന്നവരോട് പറയും ദൈവം നിന്നെ രക്ഷിച്ചു. മരിച്ചവരോട് ഇനിയും എന്ത് പറയാനാണ്? ചിലർ വിശ്വസിക്കുന്നത് ദൈവത്തെ വഞ്ചിച്ചു ജീവിക്കുന്നവർക്ക് ദൈവം കൊടുക്കുന്ന ശിക്ഷയാണ് ഇതുപോലുള്ള കൊറോണ-കോവിഡ് വൈറസ്. എന്തായാലും ദൈവത്തിന്റ സന്താനങ്ങളെ രക്ഷിക്കേണ്ട ചുമതല ദൈവത്തിനാണ്. മനുഷ്യത്വമില്ലാതെ പ്രവർത്തിക്കാൻ മനുഷ്യന് മാത്രമല്ല ദൈവത്തിനുമറിയാമെന്ന് ഇപ്പോൾ ചിലരൊക്കെ മുറുമുറുക്കുന്നുണ്ട്.

കാലാകാലങ്ങളിലായി വില്പന ചരക്കുകളായി തുടരുന്ന അന്ധത നിറഞ്ഞ ആചാരാനുഷ്ടാനങ്ങൾക്ക് കോയി കൊറോണ വൈറസ് പിടിച്ചിരിക്കുന്നു. മണ്ണിലെ ദൈവങ്ങളുടെ സമ്പാദ്യം മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും ഗ്രാമീണർക്കില്ല. അതൊക്കെ മനസ്സിലാക്കിയവർ വികസിത രാജ്യങ്ങളിലാണ്. ഇനിയും ദേവാലയങ്ങൾ മോടിപിടിപ്പിക്കാൻ ആരെങ്കിലും മുന്നോട്ട് വരുമോ? ശാസ്ത്രത്തിന് മുന്നിൽ മണ്ണിലെ കുശവൻ തീർത്ത എല്ലാം ബിംബങ്ങളും ഉടഞ്ഞ ചരിത്രങ്ങളാണുള്ളത്. റോമൻ ചക്രവർത്തിമാർ നൂറ്റാണ്ടുകളായി എത്രയോ ദേവി ദേവന്മാരെ ആരാധിച്ചു. അതെല്ലാം യൂറോപ്പിലും ഇറ്റലിയിലുമൊക്കെ വെറും ശേഷിപ്പുകളായി കല്ലോട് കല്ല് ചേർന്ന് കിടക്കുന്നത് സംശയത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. ഇന്നത്തെ നമ്മുടെ ആരാധന മൂർത്തികളുടെ ആയുസ്സ് എത്ര നാൾ പൂങ്കിളിയുടെ പാട്ടുപോലെ തുടരുമെന്നറിയില്ല. ധനസമ്പത്തു് കൂടിയപ്പോൾ മനുഷ്യർ ഈശ്വരനിൽ നിന്നകന്നതാണ് ജഡിക ജീവിതത്തിന് കരണമെങ്കിലും വിശുദ്ധ വേദ വാക്യങ്ങൾ ദുഷ്ടജനങ്ങളുടെ കാതുകൾക്കെന്നും പ്രകാശംപോഴിക്കുന്ന ദീപങ്ങളാണ്.

പതിനാലാം നൂറ്റാണ്ടിൽ ഏകദേശം 475 മില്യൺ ജനങ്ങളാണ് പ്ളേഗ് മൂലം യൂറോപ്പിൽ മരണമടഞ്ഞത്. ഇംഗ്ലണ്ടിലെ എഡ്‌വേർഡ് രാജാവ് പോലും 1348 ൽ പ്ലേഗിനെ ഭയന്ന് ലണ്ടനിൽ നിന്ന് മാറി താമസിച്ച ചരിത്രവുമുണ്ട്. ദൈവത്തിൽ നിന്നും രക്ഷയില്ലെന്ന് കുറച്ചു പേർക്കെങ്കിലും മനസ്സിലായിട്ടുണ്ട്. തലമുറകളായി ദൈവിക അനുഗ്രഹമെന്ന് വിശ്വസിച്ചവർ, ദേവാലയങ്ങളിൽ സ്നേഹപാരമ്യത്തോടെ കെട്ടിപുണർന്നവരുടെ മുഖങ്ങൾ ഇപ്പോൾ മ്ലാനമാണ്. മരണത്തിനിപ്പോൾ മാധുര്യത്തിന്റ മുഖമാണ് ആത്മാവിന്റേതല്ല. ജീവിത ദർശനങ്ങൾ ഇല്ലാത്തവർക്ക് ഈ ജീവിതം ക്ഷണികം.

ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാര്ഷികാഘോഷത്തിന്റ ഭാഗമായി സംഘടിപ്പിച്ച പുരസ്‌കാര സന്ധ്യ 2020 കോട്ടയത്തുള്ള അർകാഡിയ ഹോട്ടലിൽ നടന്നു. ആ മഹനീയ ചടങ്ങിൽ സാഹിത്യ-സാംസ്‌കാരിക -മാധ്യമ രംഗത്ത്‌ നീണ്ട നാളുകൾ തിളക്കമാർന്ന സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ കോട്ടയത്തിന്റ ജനപ്രിയ നായകനും മുൻ ആഭ്യന്തര മന്ത്രിയും എം.എൽ.എ.യുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചു. സാഹിത്യ രംഗത്തെ സമഗ്ര സംഭവനക്ക് എന്നെയും തെരെഞ്ഞെടുത്തു. കോട്ടയത്തിന്റ ജനകിയ നായകൻ തോമസ് ചാഴിക്കാടൻ എം.പി. ആശയ- ആഹ്ളാദം പകരുന്ന വാക്കുകളാണ് സമ്മാനിച്ചത്. കോട്ടും സുട്ടുമണിഞ്ഞ കസേരക്കും പേരിനും പദവിക്കുമായ് ഓടി നടക്കുന്ന അസൂയ മുത്തവർക്ക് മലയാള ഭാഷക്കായി പരിശ്രമം ചെയ്യുന്നവരെയോ സർഗ്ഗപ്രതിഭകളുടെ കഷ്ടപ്പാടുകളോ തിരിച്ചറിയാറില്ല. അവരിലെ സവിശേഷത തലയില്ലാത്ത സോഷ്യൽ മീഡിയയിൽ എന്തും ഉന്തിത്തള്ളി കയറ്റി അയക്കലാണ്. മനുഷ്യരിൽ മാത്രമല്ല പരദോഷം കാണുന്ന കോഴി പനി പിടിച്ച കോയി കൊറോണ വൈറസ് ഫേസ് ബുക്കിലും കാണാറുണ്ട്. ഈ അടുത്ത കാലത്തിറങ്ങിയ “പ്രതി പൂവൻ കോഴി” സിനിമ ഇവർക്കായി സൃഷ്ടിച്ചതാണോ എന്ന് തോന്നി. അതിലെ വർഗ്ഗ ഗുണം ഇവരിലുമുണ്ട്. സാഹിത്യം മൂർച്ചയേറിയ ആയുധമാണ്. അത് തലച്ചോറുള്ള മാധ്യമങ്ങളിൽ മാത്രമെ വായിക്കാൻ സാധിക്കു. നല്ലതുണ്ടോ നായ് തിന്നുന്നു. ഇതുപോലുള്ള കുറുക്കന്മാർ കരഞ്ഞാൽ നേരം പുലരില്ല. കുശവനുണ്ടോ നല്ല കലത്തിൽ കഞ്ഞിവെക്കുന്നു?

തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃതി ഭവനിൽ മാർച്ച് അഞ്ചിന് ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാര ചടങ്ങിൽ വെച്ച് “കാലപ്രളയം” നാടകം മാവേലിക്കര എം.എൽ.എ ശ്രീ. ആർ. രാജേഷ് ,സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷൻ, ഡോ.ജോർജ് ഓണക്കൂറിന്റ് സാന്നിധ്യത്തിൽ പ്രകാശനം നടത്താൻ തീരുമാനിച്ചെങ്കിലും അന്നത്തെ മന്ത്രി സഭ തീരുമാനത്തിൽ എല്ലാം പൊതുപരിപാടികളും ഉപേക്ഷിച്ചു. മാർച്ച് 11 ന് ലോകത്തെ ഏറ്റവും വലിയ അന്തേവാസി ജീവ കാരുണ്യ സ്ഥാപനമായ പത്തനാപുരം ഗാന്ധി ഭവനിൽ മാതൃ സ്മരണ സംഗമം ഉദ്ഘടന൦ ചെയ്യാനെത്തിയപ്പോൾ കാലപ്രളയം നാടകം നടൻ ടി. പി. മാധവന് നൽകി ഡോ.പുനലൂർ സോമരാജൻ നിർവഹിച്ചു. ഗാന്ധിഭവന്റെ നേതൃത്വത്തിൽ നടന്ന മാതാപിതാ ഗുരു ദൈവം എന്ന ഗുരുവന്ദന സന്ദേശത്തിൽ ഞാനറിയിച്ചത് “ഈശ്വരന്റെ ആത്മാവുള്ളവരിൽ തീർച്ചയായും മാതാ പിതാ ഗുരുക്കന്മാരുണ്ട്. സാമൂഹ്യ ജീവിതത്തിൽ ജനാധിപത്യത്തേക്കാൾ ഏകാധിപതികളുടെ വളർച്ചയാണ് കാണുന്നത്. ജീവ കാരുണ്യ രംഗത്ത് ഇന്ന് ഇന്ത്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഡോ.പുനലൂർ സോമരാജനെ ഇന്ത്യൻ ഭരണകൂടം കാണാതെപോകുന്നത് ദുഃഖിതന്റെ മനസ്സ് വായിക്കാൻ കഴിയാത്തതാണ്. ദരിദ്രരരെ സൃഷ്ടിക്കുന്നവർക്ക് അതൊരു പുത്തരിയല്ല. എം.എ.യൂസഫലിയെപ്പോലുള്ളവരെ ഭരണകർത്താക്കൾ കണ്ടു പഠിക്കണമെന്ന് ഞാനറിയിച്ചു. സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിച്ചു.

“കാലപ്രളയം” നാടകത്തിന്റ ആമുഖത്തിൽ നിന്ന് “മനുഷ്യന്റ തിന്മകൾക്കതിരെ കാലമയക്കുന്ന സംഹാരത്തിന്റ ശുദ്ധികരണ പ്രക്രിയയാണ് കാലപ്രളയം. ഏത് നിമിഷവും മനുഷ്യർ കെട്ടിപ്പൊക്കുന്ന അംബരചുംബികളായ കെട്ടിടങ്ങൾവരെ ഇടിഞ്ഞു താഴെവീഴുന്ന ദയനീയാവസ്ഥ. മനുഷ്യൻ പ്രകൃതിയോട് കാട്ടുന്ന ക്രൂരത മനുഷ്യന് വരാനിരിക്കുന്ന ദുരന്തങ്ങൾ നോക്കെത്താത്ത ദൂരത്തിൽ നീണ്ടു നീണ്ടു കിടക്കുന്നതായി തോന്നുന്നു. അവതാരികയിൽ ഡോ.ജോർജ് ഓണക്കൂർ എഴുതുന്നു. “പോയവർഷത്തിൽ കേരളത്തെ ഗ്രസിച്ച പ്രളയദുരന്തത്തിന്റ പശ്ചാത്തലഭൂമികയിൽ നിന്നുകൊണ്ട് മനുഷ്യ മോഹങ്ങളുടെ നിരർത്ഥകത വെളിപ്പെടുത്തുകയാണ് നാടകകൃത്തു്. മൂന്ന് തലമുറകൾ നാടകത്തിൽ പ്രത്യക്ഷപ്പെടുന്നു. അവരുടെ മോഹങ്ങൾ, എന്തും വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുള്ള വെമ്പലുകൾ, അതിനുവേണ്ടി ജാതി-മാത്ത്-വർഗ്ഗിയ ശക്തികളെ കുട്ടുപിടിക്കുന്നതിന്റ അപകടങ്ങൾ വെളിപ്പെടുന്നു.”

തിരുവനന്തപുരത്തു നിന്ന് ലണ്ടനിലേക്ക് മടങ്ങുമ്പോൾ എയർപോർട്ടിനുള്ളിലെ ഡി.സി.യുടെ പുസ്തകശാലയിൽ നിന്ന് പ്രമുഖ സാഹിത്യകാരൻ ശ്രീ. സി.വി.ബാലകൃഷ്ണന്റ “തന്നത്താൻ നഷ്ടപ്പെടും പിന്നെത്താൻ കണ്ടെത്തിയും” എന്ന യാത്രാവിവരണ പുസ്തകം വാങ്ങി. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സാഹിത്യകാരൻ. അദ്ദേഹത്തിന്റ നോവലുകൾ ഞാൻ വായിച്ചിട്ടുണ്ട്. അതിനാലാണ് അദ്ദേഹമെഴുതിയ യാത്രാവിവരണം വാങ്ങിയത്. കുറെ വായിച്ചപ്പോഴാണ് മനസ്സിലായത് ഇത് പൂർണ്ണമായി ഒരു യാത്രാവിവരണമല്ല അതിലുപരി പല സാഹിത്യകാരന്മാരുടെ, ചലച്ചിത്ര മേഖലയിലെ പലരെപറ്റി അദ്ദേഹമെഴുതിയ ലേഖനങ്ങളാണ്. വായനക്കാരനെ തെറ്റിധരിപ്പിക്കാൻ ആദ്യ പേജിൽ യാത്രാവിവരണമെന്നാണ് പ്രസാധകർ എഴുതിയത്. പുസ്തകങ്ങൾ വിറ്റഴിക്കാൻ പ്രസാധകർ കണ്ടെത്തുന്ന ഓരോരോ കുറുക്കുവഴികൾ ഓർത്തിരിന്നു. എയർപോർട്ടിനുള്ളിൽ മറ്റൊരു പുസ്തകശാലയില്ലാത്തതും കലയും കാലവും മലയാള സാഹിത്യത്തെ സമ്പന്നമാക്കുന്നതിന്റ തെളിവാണ്.

മനുഷ്യർ പ്രകൃതിയോട് കാട്ടുന്ന ക്രൂരത കാലപ്രളയമെങ്കിൽ കാക്ക- കോയി- കൊറോണ കോഴികൾ ഈശ്വരനോട് കാട്ടുന്ന ക്രൂരതയാണോ ഈ പകർച്ചവ്യാധികൾ? എവിടെ നോക്കിയാലും നീതി നിഷേധങ്ങൾ നടമാടുകയാണ്. പലതും ഹൃദയം പിളർക്കുന്ന കാഴ്ചകൾ. തെറ്റുകൾ മനുഷ്യ സഹജമാണ്. തെറ്റുകുറ്റങ്ങൾ തിരിച്ചറിയുന്നവരാണ് നന്മയുള്ള മനുഷ്യർ. അന്ധ വിശ്വാസവും അഹന്തയും അസൂയയും അറിവില്ലായ്മയും തലയില്ലാത്ത മാധ്യമങ്ങളിൽ എഴുതി രസിക്കുന്നവരും, ഈശ്വരന്റെ പേരിൽ മനുഷ്യരെ ചുഷണം ചെയ്യുന്നവരും സമുഹത്തിൽ പകർച്ചവ്യാധികൾ പരത്തുന്നവരുമാണ്. നിർമ്മല സ്‌നേഹത്തിന്റ ആഴവും അഴകും മനസ്സിന്റ മടിത്തട്ടിൽ താലോലിക്കുന്നവർക്കെന്നും ഒരു ആത്മീയ – സാംസ്കാരികാടിത്തറയുണ്ട്. കണ്ണാടിപ്പുരയിൽ ഇരുന്ന് കല്ലെറിയുന്നവർക്ക് ഏതുവിധത്തിലും മലീമസമായ വാക്കുകൾ എഴുതിവിടാം. ആരെയും ചുഷണം ചെയ്യാം. കണ്ണില്ലാത്തവന് എന്തിന് കണ്ണാടി?

RECENT POSTS
Copyright © . All rights reserved