UK

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാട്സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട തെറ്റായ ആരോപണത്തെ തുടർന്ന് ദമ്പതികളെ അറസ്റ്റ് ചെയ്തതായി സമ്മതിച്ച ഹർട്‌ഫോർഡ്‌ഷെയർ പോലീസ് £20,000 നഷ്ടപരിഹാരം നൽകി. മകൾ പഠിക്കുന്ന സ്കൂളിനെ കുറിച്ച് വാട്സ്ആപ്പിലും ഇമെയിലിലും അവർ പറഞ്ഞ കാര്യങ്ങളെ തുടർന്നാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ആവശ്യമായ സാഹചര്യം ഇല്ലായിരുന്നുവെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി. 11 മണിക്കൂറോളം തടങ്കലിൽ വച്ച സംഭവം കുടുംബത്തെ വലിയ മാനസിക സമ്മർദത്തിലാക്കിയതായും ദമ്പതികൾ പറഞ്ഞു.

റോസലിന്ദ് ലെവീനും മാക്സി അലനും സ്കൂളിന്റെ ഹെഡ്‌ടീച്ചർ നിയമന രീതിയെ കുറിച്ചും മകളുടെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ കുറിച്ചും സ്കൂളിനോട് തുടർച്ചയായി ഇമെയിൽ അയച്ചിരുന്നു. ഇതിനെതിരെ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു .

മൂന്ന് വയസ്സുള്ള മകന്റെ മുന്നിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വന്നിരുന്നു. സംഭവത്തിന് ശേഷം പോലീസിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അവർ പറഞ്ഞു . സ്കൂളിലെ നിയമനത്തെ കുറിച്ച് താൻ ചോദിച്ച ചോദ്യങ്ങൾ ചിലർക്കു പിടിച്ചില്ലായിരുന്നുവെന്നാണ് അലന്റെ നിഗമനം. സംഭവം പോലീസിന്റെ ഇടപെടലിന് വിധേയമാകേണ്ട കാര്യമല്ലായിരുന്നുവെന്ന് ഹർട്‌ഫോർഡ്‌ഷെയർ പോലീസ് കമ്മീഷണറും വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡൊണാൾഡ് ട്രംപ് സമർപ്പിക്കാനിരിക്കുന്ന അപകീർത്തി കേസിന് തക്ക അടിസ്ഥാനമില്ലെന്നും ശക്തമായി നേരിടാനാണ് തീരുമാനമെന്നും ബിബിസി ചെയർമാൻ സമീർ ഷാ വ്യക്തമാക്കി. ട്രംപിന്റെ 2021 ജനുവരി 6-ലെ പ്രസംഗത്തിലെ ഭാഗങ്ങൾ തെറ്റായി എഡിറ്റ് ചെയ്തതു കൊണ്ടാണ് തനിക്ക് അപകീർത്തി സംഭവിച്ചതെന്ന് ട്രംപ് ആരോപിക്കുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് താൻ പ്രോത്സാഹനപരമായ വാക്കുകൾ പറഞ്ഞുവെന്ന തെറ്റിദ്ധാരണയാണ് എഡിറ്റിലുണ്ടായതെന്നാണ് ബിബിസിക്കെതിരെ ഉള്ള ആരോപണം.

മൂന്നാം കക്ഷി നിർമ്മിച്ച ഡോക്യുമെന്ററി തെറ്റായി മുറിച്ചു പകർത്തിയെന്ന് ബിബിസി സമ്മതിച്ചെങ്കിലും, അത് അപകീർത്തിയുടെ പരിധിയിലെന്ന ട്രംപിന്റെ വാദം ശക്തമായി തള്ളി. പ്രസംഗത്തിലെ “fight like hell” എന്ന ഭാഗം തെറ്റായ സ്ഥാനത്ത് ചേർത്തതും, യഥാർത്ഥത്തിൽ ട്രംപ് “cheer on our brave senators…” എന്നാണ് പറഞ്ഞതെന്നും പിന്നീട് പുറത്തു വന്ന ആഭ്യന്തര റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഈ വിവാദ റിപ്പോർട്ട് ഡെയിലി ടെലിഗ്രാഫിന് ചോർന്നു കിട്ടിച്ചതിനെ തുടർന്ന് ബിബിസിയുടെ ഡയറക്ടർ ജനറലും ന്യൂസ് മേധാവിയും രാജിവെച്ചിരുന്നു.

കേസ് അമേരിക്കയിലെ ഫ്‌ളോറിഡയിൽ ഫയൽ ചെയ്യാനാണ് ട്രംപ് തീരുമാനിച്ചത്, കാരണം ബ്രിട്ടനിൽ ഒരു വർഷത്തെ സമയപരിധി കഴിഞ്ഞിരുന്നു. എന്നാൽ അമേരിക്കയിൽ സ്വതന്ത്ര പ്രസ്താവനാവകാശം ശക്തമായതിനാൽ കേസ് തെളിയിക്കുക കൂടുതൽ ബുദ്ധിമുട്ടാകുമെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ. ഡോക്യുമെന്ററി യുഎസിൽ സംപ്രേഷണം ചെയ്തിട്ടില്ലെന്നും, ട്രംപ് തിരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ട് അപകീർത്തി സംഭവിച്ചെന്ന വാദവും അംഗീകരിക്കാനാകില്ലെന്നും ബിബിസി കോടതിയിൽ ഉന്നയിക്കുമെന്നാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആശുപത്രികളിൽ സ്റ്റാഫ് കുറവ് അതിരൂക്ഷമായതോടെ, രോഗാവസ്ഥയിലായിട്ടും ജോലി ചെയ്യേണ്ടിവരുന്ന നേഴ്‌സുമാരുടെ എണ്ണം കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് നടത്തിയ പഠനത്തിൽ പങ്കെടുത്ത 20,000-ത്തിലധികം നഴ്‌സുമാരിൽ 66% പേർക്ക് അസുഖമുണ്ടായിരുന്നെങ്കിലും ഡ്യൂട്ടിക്ക് വരേണ്ടിവന്നതായി കണ്ടെത്തി. 2017-ലെ 49% എന്ന നിലയിൽ നിന്ന് ഇത് വളരെ കൂടുതലാണ് . സമ്മർദം, തിരക്ക്, കൂടുതൽ രോഗികൾ എന്നിവ കാരണം സ്വന്തം ആരോഗ്യനില അവഗണിക്കേണ്ടി വരുന്നതായി മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാർ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങൾ സഹിച്ചാണ് പലരും ജോലി തുടരുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 65% പേർക്ക് സമ്മർദ്ദമാണ് പ്രധാന രോഗകാരണമെന്ന് വ്യക്തമാക്കി. പ്രതിവാരമായി കുറഞ്ഞത് ഒരിക്കൽ എങ്കിലും കരാറിൽ നിശ്ചയിച്ച ജോലിസമയം കവിഞ്ഞ് ജോലി ചെയ്യേണ്ടി വരുന്നവരാണ് മിക്കവരും . അവരിൽ പകുതിയോളം പേർക്ക് അതിന് പ്രതിഫലവും ലഭിക്കുന്നില്ല. രോഗികളുടെ എണ്ണക്കൂടുതലും സ്റ്റാഫ് കുറവും ആണ് രോഗാവസ്ഥയിലും ജോലി ചെയ്യേണ്ടിവരുന്നതിന്റെ പ്രധാന കാരണം .ഇവിടെയും മലയാളി നേഴ്‌സുമാരുടെ സ്ഥിതി വ്യത്യസ്തമല്ല.


സ്വന്തം ആരോഗ്യസ്ഥിതി മോശമെങ്കിലും സഹപ്രവർത്തകർക്ക് അധികഭാരം വരാതിരിക്കാൻ ഡ്യൂട്ടി ഒഴിവാക്കാതെ വരുന്നവരും ഉണ്ട്. എൻഎച്ച്എസും ആരോഗ്യ വകുപ്പ് അധികൃതരും നേഴ്‌സുമാരുടെ ക്ഷേമം മെച്ചപ്പെടുത്താൻ ശ്രമങ്ങൾ നടത്തണമെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി നിക്കോള റേഞ്ചർ പറഞ്ഞു. എന്നാൽ അതു യാഥാർത്ഥ്യമാകാൻ കൂടുതൽ നേഴ്‌സുമാരെ കൂടി നിയമിക്കേണ്ടതുണ്ടെന്നാണ് സംഘടനയുടെ നിലപാട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊൽചെസ്റ്ററിലെ നേഴ്‌സ് എല്ല ഡൻജി തന്റെ ആശുപത്രി ജോലി ഉപേക്ഷിച്ച് പൂർണ്ണ സമയ വാൻ ജീവിതത്തിലേക്ക് മാറിയതായുള്ള വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. . കോവിഡ് കാലത്ത് ഇൻറൻസീവ് കെയറിൽ ജോലി ചെയ്തിരുന്ന അവൾക്ക് സമ്മർദ്ദവും മാനസിക ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഇതാണ് അവളെ ജീവിതത്തിൽ വലിയൊരു മാറ്റം തേടാൻ പ്രേരിപ്പിച്ചത്. 2022-ൽ £13,000 ചെലവിട്ട് ഒരു ഐവേക്കോ വാൻ സ്വന്തമാക്കി. അവൾ അതിനെ ഇരട്ട കിടപ്പുമുറി, അടുക്കള, ഷവർ, പോപ്പ്-അപ്പ് ടോയ്ലറ്റ് എന്നിവയുള്ള ചെറിയ ഒരു വീടാക്കി മാറ്റി. ഇതുവരെ പിസ (ഇറ്റലി) വരെ ഉൾപ്പെടെ 14 രാജ്യങ്ങളിലൂടെ അവൾ സഞ്ചരിച്ചിട്ടുണ്ട്.

അവളുടെ യാത്രയിൽ എല്ലായ്പ്പോഴും ഒപ്പം ഉണ്ടാകുന്നത് ബോണി എന്ന പ്രിയപ്പെട്ട ബെർനിഡൂഡിൽ നായയാണ്. ഭാഗിക സമയ പബ് ജോലികൾ, വെയർഹൗസ് ജോലികൾ, കൂടാതെ യൂട്യൂബ് ചാനൽ വഴി ലഭിക്കുന്ന വരുമാനമാണ് അവളുടെ പ്രധാന ജീവിതച്ചെലവുകൾ നിറവേറ്റുന്നത്. ഭാവിയിൽ ബിസിനസ് തുടങ്ങാനുള്ള ശ്രമത്തിലാണ് അവൾ. “എനിക്ക് ഏറ്റവും വലിയ ആനന്ദം നൽകുന്നത് ഓരോ ദിവസവും എനിക്ക് എന്ത് ചെയ്യണമെന്ന് ഞാൻ തന്നെ തീരുമാനിക്കാമെന്ന സ്വാതന്ത്ര്യമാണ്” എന്ന് അവൾ പറയുന്നു. കുടുംബവും ഈ തീരുമാനത്തിന് പൂർണ്ണ പിന്തുണ നൽകി.

വാൻ ജീവിതം ഇപ്പോൾ യുകെയിലെ പലർക്കും ഒരു സാധാരണ ആവാസ മാർഗമാവുകയാണ്. ബ്രിസ്റ്റോളിൽ മാത്രം 2019 മുതൽ 300% ഉയർച്ചയിലേക്കാണ് വാനുകളിൽ താമസിക്കുന്നവരുടെ എണ്ണം വളർന്നത്. വീട്ടുവാടകകൾ ഉയരുന്നതും ജീവിതച്ചെലവ് നിയന്ത്രിക്കാനാകാത്തതും പലരെയും ചക്രങ്ങളിൽ സഞ്ചരിക്കുന്ന വീടുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു. ലണ്ടനും എസ്സക്സും ഉൾപ്പെടുന്ന മേഖലകളിൽ പ്രവർത്തിക്കുന്ന ചില വാൻ ബിസിനസുകൾക്ക് വാൻ വാടകയ്ക്കല്ല, വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് തന്നെ “ഓരോ ആഴ്ചയും പതിനായിരക്കണക്കിന് കോൾ” ലഭിക്കുന്നുണ്ടെന്ന് പറയുന്നു. കടമില്ലാത്ത ജീവിതം, കുറച്ച് ചെലവിൽ സ്വതന്ത്രമായ യാത്ര എന്നിവയൊക്കെയാണ് ഈ പുതു ജീവിതശൈലിയിലേക്ക് വലിയ തോതിൽ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങൾ.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

നൂറ്റാണ്ടുകൾക്ക് മുൻപേ പെണ്ണുങ്ങൾക്കായി മാത്രം വരച്ചു വെച്ച ലക്ഷ്മണരേഖ എന്ന ചിന്താഗതിക്ക് ഇന്നും നമ്മുടെ സമൂഹത്തിൽ കാര്യമായ മാറ്റം വന്നിട്ടില്ല. ഒരു സ്ത്രീയുടെ സ്വഭാവത്തെയും ജീവിതത്തെയും വിലയിരുത്താനുള്ള അളവുകോലായി ഈ അദൃശ്യമായ വര ഇന്നും നിലനിൽക്കുന്നു. എന്നാൽ, ഇതിലും ഭീകരമായ സത്യം, ഇന്ന് ആ രേഖ മായ്ച്ചു കളയുന്നത് പലപ്പോഴും ഭർത്താക്കന്മാരുടെ നാവുകൾ കൊണ്ടുതന്നെ ആണെന്നതാണ്. അടുത്തിടെ വാർത്തകളിൽ വന്ന ചില വ്യക്തിപരമായ വിഷയങ്ങൾ മാരിയോ ജിജി കേസ് പോലുള്ളവ ഈ പറഞ്ഞ സത്യം വീണ്ടും സത്യമാണെന്ന് പറഞ്ഞുറപ്പിക്കുകയാണ് …

ഒരു ഭർത്താവ് സ്വന്തം പങ്കാളിയെ താഴ്ത്തിക്കെട്ടാൻ സമൂഹത്തിൽ ഉപയോഗിക്കുന്ന ചില വാക്കുകൾ എത്ര ഭീകരമാണ് എന്ന് നാം തിരിച്ചറിയണം. സ്ത്രീയെ ഇല്ലാതാക്കാൻ പുരുഷൻ പലപ്പോഴും ഉപയോഗിക്കുന്ന ഏറ്റവും വേഗമേറിയ ആയുധം അവളെ പൊതുസമൂഹത്തിൽ അവളുടെ സ്വഭാവശുദ്ധി ചോദ്യം ചെയ്യുന്നതോ, അല്ലെങ്കിൽ ലഹരിക്ക് അടിമയാണ് എന്ന് മുദ്രകുത്തുന്നതോ ആണ് …

കാരണം സമൂഹം ഒരു സ്ത്രീയുടെ വ്യക്തിത്വത്തെയും വിജയങ്ങളെയും അളക്കുന്നത് അവളുടെ സ്വഭാവഗുണം, പ്രത്യേകിച്ച് ലഹരി ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ അവൾ പാലിക്കുന്ന നിയന്ത്രണം അനുസരിച്ചാണ്. അവളോടൊപ്പം ഉറങ്ങിയ ഒരു പുരുഷൻ തന്നെ ഇത്തരം വാക്കുകൾ അവൾക്കെതിരെ ഉപയോഗിക്കുമ്പോൾ, അത് ഒരു വ്യക്തിപരമായ ആരോപണം എന്നതിലുപരി, അവളെ പൊതുരംഗത്ത് ഒറ്റപ്പെടുത്താനും, അവളുടെ വിശ്വാസ്യത എന്നെന്നേക്കുമായി തകർക്കാനുമുള്ള സാമൂഹികപരമായ ആയുധമായി മാറുന്നു.

ഒരു പുരുഷൻ മദ്യപാനിയാകുമ്പോൾ അത് പലപ്പോഴും ദുശ്ശീലം മാത്രമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഒരു സ്ത്രീയുടെ മേൽ ഈ ആരോപണം വരുമ്പോൾ, അത് അവളുടെ അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തെയും, ഭാര്യ എന്ന നിലയിലുള്ള കടമകളെയും, ഒരു വ്യക്തി എന്ന നിലയിലുള്ള മൂല്യത്തെയും ചോദ്യം ചെയ്യുന്ന ഒന്നായി മാറുന്നു.

ഒരു പങ്കാളി, പ്രത്യേകിച്ച് പൊതുരംഗത്ത് നിൽക്കുന്ന ഒരാൾ, ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ, അത് വെറും വൈവാഹിക തർക്കമായി നിലനിൽക്കുന്നില്ല. ഇത് ഒരു വ്യക്തിയുടെ ജീവിതത്തെയും ഭാവിയെയും ഇല്ലാതാക്കുന്ന ഭീകരവാദമായി മാറുന്നു. ഇവിടെ സുലൈമാൻ ഭീകരവാദി ആണോ എന്നതിലപ്പുറം അയാളുടെ വജ്രം പതിപ്പിച്ച വാക്കുകൾ ഭീകരവാദത്തിന്റെ ആയുധമാവുകയാണോ എന്നതാണ്.

എല്ലാ അടഞ്ഞ വാതിലുകളുടെയും പിന്നിൽ ഉഗ്രമായി യുദ്ധം നടക്കുന്നുണ്ട് . കാരണം ഒരുവൾ തൻ്റെ വഴികളിൽ ശക്തയാകുമ്പോൾ, താൻ ചെറുതാവുന്നുവെന്ന തോന്നൽ അവനിൽ അഹങ്കാരത്തിൻ്റെ വിറയലുണ്ടാക്കുന്നു. അങ്ങനെ അവനു നിയന്ത്രിക്കാൻ കഴിയാത്ത സ്ത്രീയെ കീഴടക്കാനുള്ള എളുപ്പവഴിയായി ചിലർ കാണുന്നത് അവളെ തെറ്റുകാരിയാക്കുക എന്നതാണ്. അവർ അവളെ ചെറുതാക്കാൻ ശ്രമിക്കും….
കുറ്റപ്പെടുത്താൻ കഥകൾ മെനയും…. സ്വന്തം ഇഷ്ടങ്ങൾക്ക് അവളെ കീഴ്പ്പെടുത്താനായി ഭാവനാസമ്പന്നമായ വലയങ്ങൾ നെയ്യും…,..അവൾ സന്തോഷത്തോടെ ചിരിക്കുമ്പോൾ പോലും ചോദ്യം ചെയ്യപ്പെടാം….,
അവൾ സ്വന്തമായി എടുക്കുന്ന തീരുമാനങ്ങൾ അഹങ്കാരമായി ചിത്രീകരിക്കപ്പെടാം….
അവളുടെ ശക്തിയെ തകർക്കാൻ മനസ്സിൽ കഥകൾ തീർത്ത്, അവളുടെ ചിറകുകൾ വെട്ടാൻ അവൻ ശ്രമിച്ചുകൊണ്ടേയിരിക്കും….ഇവിടെ, അവൻ ഉയരാൻ ശ്രമിക്കുകയല്ല അവൻ ചെയ്യുന്നത്. മറ്റൊരാളുടെ ചിറകുകൾ മുറിക്കുകയാണ്. മറ്റൊരാളെ അടിച്ചമർത്തി നേടുന്ന വിജയം ഒരിക്കലും യഥാർത്ഥ ഉയർച്ചയല്ല, അത് ഭീരുത്വത്തിൻ്റെയും അസുരക്ഷിതത്വത്തിൻ്റെയും അടയാളം മാത്രമാണ്.

കുടുംബ കൗൺസിലർമാർ എന്ന നിലയിൽ പ്രശസ്തരായവർ പോലും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, സാധാരണ ദാമ്പത്യബന്ധങ്ങളിൽ എന്തായിരിക്കും സംഭവിക്കുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സമാധാനപരമായ ബന്ധങ്ങൾക്കും, പരസ്പര ബഹുമാനത്തിനും വേണ്ടി സംസാരിക്കുന്നവർ തന്നെ അടഞ്ഞ വാതിലുകൾക്ക് പിന്നിൽ പങ്കാളിയെ തകർക്കാൻ ശ്രമിക്കുമ്പോൾ, ഈ സമൂഹം അതിന്റെ ഇരകൾക്ക് നൽകുന്ന സന്ദേശം എന്താണ്.

ഒരു പുരുഷന് തന്റെ പങ്കാളിയെക്കുറിച്ച് ഏത് ദുരാരോപണവും ഉന്നയിക്കാം, സമൂഹം അത് ചോദ്യം ചെയ്യാതെ വിശ്വസിക്കുകയും, ഇരയെ ശിക്ഷിക്കുകയും ചെയ്യുമെന്നാണോ.

ഇതാണ് മാറ്റേണ്ട ചിന്താഗതി. ഒരു സ്ത്രീയെ തകർക്കാൻ ഒരു പുരുഷൻ ഉപയോഗിക്കുന്ന ഓരോ വാക്കിന്റെയും പിന്നിൽ, സ്ത്രീക്ക് എതിരെ സമൂഹത്തിൽ നിലനിൽക്കുന്ന ആഴത്തിലുള്ള ലിംഗവിവേചനം ഇപ്പോഴും ഒളിഞ്ഞിരിപ്പുണ്ട്. പണ്ടെങ്ങോ ബഹുമാനത്താൽ കെട്ടിപ്പടുത്ത പല ബന്ധങ്ങളിലും ഒരു ലക്ഷ്മണരേഖക്കകത്ത് നിൽക്കേണ്ടവളാണ് സ്ത്രീ എന്ന ധാരണ ഇന്നുമുണ്ട് . ഇത് മാറണമെങ്കിൽ, മാറ്റം വരേണ്ടത്. പരസ്പരമുള്ള ബഹുമാനമാണ് …

ദാമ്പത്യത്തിലെ അതിർവരമ്പ് എന്നത് പുരുഷൻ വരയ്ക്കുന്ന ലക്ഷ്മണരേഖയല്ല. അത് പരസ്പരം വാക്കുകളിലും പ്രവൃത്തികളിലും പുലർത്തുന്ന ബഹുമാനമാണ്. ആരോപണങ്ങൾ പൊതുവിടത്തിൽ വിടാതെ നിയമപരവും വ്യക്തിപരവുമായ തലങ്ങളിൽ മാത്രം കൈകാര്യം ചെയ്യാനുള്ള പക്വത കാണിക്കണം. ഒരു വ്യക്തിയുടെ മാനം എന്നത്, മറ്റ് തർക്കങ്ങൾ പരിഹരിക്കാനുള്ള വിലപേശൽ വസ്തുവായി മാറരുത്. ആരോപണങ്ങൾ ഉയരുമ്പോൾ, അത് ഉന്നയിച്ച വ്യക്തിയുടെ സ്വാധീനത്തെക്കാളും, ആരോപിക്കപ്പെട്ട വ്യക്തിക്ക് നീതി ലഭിക്കുന്നുണ്ടോ എന്നതിലാണ് സമൂഹം ശ്രദ്ധിക്കേണ്ടത്. ഓരോ സ്ത്രീയും തനിക്ക് ചുറ്റും വരച്ചിരിക്കുന്ന ഈ അദൃശ്യമായ ലക്ഷ്മണരേഖ മായ്ച്ചുകളഞ്ഞുകൊണ്ട്, സ്വന്തം മൂല്യങ്ങളിൽ അടിയുറച്ച ഒരു ജീവിതം പടുത്തുയർത്താൻ ഓരോരുത്തർക്കും സാധിക്കണം. ഒരു ഭീകരവാദിക്കും തകർക്കാനാവാത്ത വ്യക്തിത്വമാണ് അവരുടെ ഏറ്റവും വലിയ ആയുധം.

ഈ വാർത്തയിലൂടെ തന്നെ കൂടുതൽ പെൺകുട്ടികളും ഇനിയും അവിവാഹിതരായി തന്നെ കഴിയാൻ ശ്രമിക്കും….

ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .

പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ്‌ ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .

ഇന്റെഗ്രേറ്റിവ്‌ ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലീസ്റ്റർഷയർ ∙ ഇംഗ്ലണ്ടിലെ സ്റ്റാതേൺ ലോഡ്ജിലെ വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് മയക്കുമരുന്ന് കലർത്തിയ മിഠായി നൽകി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 76 വയസ്സുള്ള ജോൺ റൂബൻ കുറ്റം സമ്മതിച്ചു. റൂബൻ 13 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെ 17 കുറ്റങ്ങളാണ് ലീസ്റ്റർ ക്രൗൺ കോടതിയിൽ സമ്മതിച്ചത്. എങ്കിലും മറ്റൊരു ബാലനുമായി ബന്ധപ്പെട്ട ഒരു ഗുരുതര ലൈംഗിക കുറ്റം അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്. പ്രോസിക്യൂഷൻ ഈ കേസിൽ വാദം തുടരണമോ എന്നതിൽ തീരുമാനമെടുക്കാൻ രണ്ട് ആഴ്ച സമയം ചോദിച്ചിട്ടുണ്ട്.

27 വർഷത്തിലധികമായി റൂബൻ ഈ വേനൽക്കാല ക്യാമ്പ് നടത്തിവരികയായിരുന്നു. കുട്ടികൾ ഉറങ്ങാൻ തയ്യാറാകുന്ന സമയത്ത് മുറികളിലേക്കു ചെന്നു “സ്വീറ്റ് ഗെയിം” എന്ന പേരിൽ വേഗത്തിൽ മിഠായി കഴിക്കുവാൻ നിർബന്ധിക്കാറുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ മിഠായിലാണ് മയക്കുമരുന്ന് കലർത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. വർഷങ്ങളായി ക്യാമ്പിൽ കുട്ടികൾ അസുഖ ബാധിതരായിരുന്നത് ആവേശം മൂലമാണെന്ന് റൂബൻ വിശദീകരിച്ചിരുന്നുവെന്നും കോടതി പറഞ്ഞു. എങ്കിലും ഇത്തവണ അദ്ദേഹത്തിന്റെ വളർത്തുമകൻ സംശയം തോന്നി സാധനങ്ങൾ പരിശോധിച്ചപ്പോൾ ബേബി ഓയിൽ, വാസ്ലിൻ, സിറിഞ്ച് തുടങ്ങിയ വസ്തുക്കളും കണ്ടെത്തുകയായിരുന്നു.

സംഭവ രാത്രിയിലും കുട്ടികൾക്ക് മിഠായി നൽകിയിരുന്നു. അടുത്ത ദിവസം അസ്വാസ്‌ഥ്യം അനുഭവപ്പെട്ട കുട്ടികളെ കണ്ട റൂബന്റെ വളർത്തുമകൻ വീണ്ടും പൊലീസിനെ വിളിച്ചു. തുടർന്ന് എത്തിയ പൊലീസാണ് സമീപത്തെ പബ്ബിൽ ഭക്ഷണം കഴിക്കുന്നതിനിടെ റൂബനെ അറസ്റ്റ് ചെയ്തത്. എട്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അഞ്ച് പേർ ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ റൂബന്റെ ഉപകരണങ്ങളിൽ നിന്ന് 50-ൽ കൂടുതൽ ‘കാറ്റഗറി A’ ഉൾപ്പെടെയുള്ള അശ്ലീല ബാല വീഡിയോകളും കണ്ടെത്തി. “ഇത് അതീവ ദുഷ്കരമായ കുറ്റന്വേഷണം ആയിരുന്നുവെന്നാണ് ” ലീസ്റ്റർഷയർ പൊലീസിന്റെ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ നീൽ ഹോൾഡൻ പറഞ്ഞത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യൻ വംശജയായ ഹർഷിത ബ്രെല്ലയുടെ (24) കൊലപാതകത്തിന് ഒരു വർഷം പിന്നിടുമ്പോഴും പ്രതിയായ ഭർത്താവ് പങ്കജ് ലമ്പയെ പിടികൂടാനാകാത്തതിൽ കുടുംബം വിമർശനവുമായി മുന്നോട്ട് വന്നു . യുകെയിൽ വെച്ചാണ് ഹർഷിത ബ്രെല്ല കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം നവംബർ 14 – ന് ലണ്ടനിലെ ഇൽഫോർഡിൽ ഒരു കാറിന്റെ ബൂട്ടിൽ നിന്നാണ് ഹർഷിതയുടെ മൃതദേഹം കണ്ടെത്തിയത്. യുകെയും ഇന്ത്യയും അന്വേഷണത്തിൽ ഗൗരവതരമായ നീക്കങ്ങൾ കാണിച്ചില്ലെന്നാണ് ഡൽഹിയിൽ താമസിക്കുന്ന അവളുടെ കുടുംബം ആരോപിക്കുന്നത്.

കൊലപാതകത്തിന് ദിവസങ്ങൾ മുമ്പ് ഭർത്താവിനെതിരെ ഹർഷിത നൽകിയ ഗാർഹിക പീഡന പരാതിയിൽ യുകെ പൊലീസ് വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നാണ് കുടുംബത്തിന്റെ മറ്റൊരു ആരോപണം. നോർത്താംപ്റ്റൺഷയർ പോലീസിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ ഇൻഡിപ്പെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (IOPC) അന്വേഷണം പൂർത്തിയാക്കി. ഹർഷിതയെ ലൈംഗികമായും മാനസികമായും സാമൂഹികമായും പീഡിപ്പിച്ചുവെന്ന വിവരങ്ങൾ അവൾ എഴുതി വെച്ച കുറിപ്പിൽ വ്യക്തമാണ്. ഇന്ത്യൻ വംശജയായ ഹർഷിതയോടുള്ള സുരക്ഷാ വീഴ്ച വിദേശ വിദ്യാർത്ഥികളും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധിയെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും കുടുംബം ആരോപിക്കുന്നു.

പ്രതി പങ്കജ് ലമ്പ ഇന്ത്യയിലേക്ക് ഒളിച്ചു രക്ഷപ്പെട്ടതായാണ് യുകെ പോലീസിന്റെ നിഗമനം. ഗുരുഗ്രാമിൽ ഇയാളെ കണ്ടതായി കുടുംബത്തിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ ഇന്ത്യൻ അധികൃതരും ഗൗരവമായി ഇടപെട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു . ഡൽഹി പൊലീസ് ബന്ധുക്കളെ അറസ്റ്റ് ചെയ്തെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. “മകൾക്കുള്ള നീതി ലഭിക്കുന്നതുവരെ ഞങ്ങൾക്ക് സമാധാനം ഇല്ലെന്നും പോരാട്ടം തുടരുമെന്നും ഹർഷിതയുടെ മാതാവ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ എൻ.എച്ച്.എസ്. കാത്തിരിപ്പ് പട്ടിക മൂന്ന് മാസത്തെ തുടർച്ചയായ വർധനയ്ക്ക് ശേഷം കുറവ് രേഖപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സെപ്റ്റംബർ അവസാനം കാത്തിരിക്കുന്നവരുടെ എണ്ണം 7.39 മില്യൺ ആയിരുന്നു . ഇത് മുൻമാസത്തെ 7.41 മില്യണിൽ നിന്ന് ചെറിയ കുറവ് ആണ് . ഇതിൽ 61.8 ശതമാനം രോഗികൾക്ക് 18 ആഴ്ചയ്ക്കുള്ളിൽ ചികിത്സ ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ചതാണെങ്കിലും സർക്കാർ ലക്ഷ്യമിട്ട 92 ശതമാനത്തെക്കാൾ താഴെയാണ്.

അതേസമയം, ഫ്ലൂ കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് എൻ.എച്ച്.എസ്. പുറത്തിറക്കിയ അഭ്യർത്ഥനയ്‌ക്ക് പിന്നാലെ കഴിഞ്ഞ ആഴ്ചയിൽ മാത്രം ഒരു മില്യൺ പേർ ഫ്ലൂ വാക്സിനിനായി എത്തിയതായുള്ള റിപ്പോർട്ട് പുറത്തുവന്നു . ഇപ്പോൾ വരെ 14.4 മില്യൺ പേരാണ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കുന്നത്, കഴിഞ്ഞ വർഷത്തേക്കാൾ അല്പം കൂടുതലാണിതെന്ന് എൻ.എച്ച്.എസ്. അറിയിച്ചു. മുതിർന്നവർ, ഗർഭിണികൾ, ചില രോഗസ്ഥിതികളുള്ളവർ, 16 വയസ്സിന് താഴെയുള്ളവർ എന്നിവർക്കാണ് സൗജന്യ വാക്സിൻ ലഭ്യമാകുന്നത്.

എന്നിരുന്നാലും, ശൈത്യകാലം കടുത്തതായിരിക്കുമെന്നും എൻ.എച്ച്.എസ്. മെഡിക്കൽ ഡയറക്ടർ പ്രൊഫ. മേഘന പണ്ഡിത് അറിയിച്ചു. അതോടൊപ്പം, റെസിഡന്റ് ഡോക്ടർമാരുടെ അഞ്ചുദിവസത്തെ പണിമുടക്ക് വെള്ളിയാഴ്ച ആരംഭിക്കുന്നതിനാൽ ആരോഗ്യ സേവനങ്ങൾ കൂടുതൽ സമ്മർദ്ദത്തിലാകുമെന്നാണ് കരുതപ്പെടുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഡ്രൈവിംഗ് ടെസ്റ്റുകളുടെ നീണ്ട കാത്തിരിപ്പും ഓൺലൈൻ തട്ടിപ്പുകളും കുറയ്ക്കാൻ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. ഇനി മുതൽ ഡ്രൈവിംഗ് പഠിക്കുന്നവർക്ക് നേരിട്ട് മാത്രമേ ടെസ്റ്റ് ബുക്കിംഗ് ചെയ്യാൻ സാധിക്കൂ. നിലവിൽ ചില ഏജൻസികൾ ടെസ്റ്റ് സ്ലോട്ടുകൾ വാങ്ങി വൻ തുകയ്ക്ക് വീണ്ടും വിൽക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. പുതിയ നടപടികൾ വിദ്യാർത്ഥികളെ “ചൂഷണത്തിൽ നിന്ന് രക്ഷപ്പെടുത്തും” എന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഹൈഡി അലക്സാണ്ടർ പറഞ്ഞു,

ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്ക് ഇനി അവരുടെ വിദ്യാർത്ഥികളുടെ പേരിൽ ടെസ്റ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല. ഒരാൾക്ക് ടെസ്റ്റ് മാറ്റുകയോ സ്ഥലം മാറ്റുകയോ ചെയ്യാനുള്ള തവണകളിലും നിയന്ത്രണം വരും. ഇതോടൊപ്പം പ്രതിരോധ വകുപ്പിൽ നിന്നുള്ള 36 പരീക്ഷ നടത്തിപ്പുകാരെ ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസിയിലേക്ക് (DVSA) നിയോഗിക്കും. നിലവിലെ ശരാശരി കാത്തിരിപ്പ് സമയം 21 ആഴ്ചയാണെന്നും 2026 വേനലോടെ അത് ഏഴ് ആഴ്ചയാക്കാനുള്ള ലക്ഷ്യം കൈവരിക്കുമെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി അറിയിച്ചു.

ടെസ്റ്റ് സ്ലോട്ടുകൾ ഓട്ടോമേറ്റഡ് സംവിധാനം ഉപയോഗിച്ച് പിടിച്ചെടുക്കുന്നതും ചില കമ്പനികൾ അവ £500 വരെ വിലയ്ക്ക് വീണ്ടും വിൽക്കുന്നതും വ്യാപകമായിരുന്നു. ഇതിനെതിരെ എംപിമാർ സർക്കാരിനോട് ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു . ട്രെയിനിംഗ് സ്കൂൾ ഉടമകൾ ഈ നിയന്ത്രണങ്ങളെ സ്വാഗതം ചെയ്തു. എന്നാൽ ചില ഇൻസ്ട്രക്ടർമാർക്ക് ഇത് വിദ്യാർത്ഥികൾക്ക് സ്ലോട്ടുകൾ നേടുന്നതിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയാണ് പങ്കുവെച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ സാമ്പത്തിക വളർച്ച മന്ദഗതിയിലായതും തൊഴിലില്ലായ്മ ഉയർന്നതുമടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത മാസം തന്നെ പലിശനിരക്കിൽ കുറവ് വരുത്താൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . നിലവിൽ 4 ശതമാനമായി നിലനിൽക്കുന്ന അടിസ്ഥാന പലിശനിരക്ക് ഡിസംബറോടെ കുറയാമെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ. നവംബർ അവലോകന യോഗത്തിൽ നിരക്ക് മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ ചർച്ച ആയത്.

പണപ്പെരുപ്പം ഇപ്പോഴും ലക്ഷ്യമായ 2 ശതമാനത്തേക്കാൾ കൂടുതലാണെങ്കിലും, വിലവർധനയുടെ വേഗം കുറഞ്ഞു വരുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് . വായ്പയും ചെലവിടലും പ്രോത്സാഹിപ്പിച്ച് ബിസിനസ് മേഖലയെയും വീടുവാങ്ങുന്നവരെയും സഹായിക്കാനാണ് നിരക്കിളവിന്റെ ലക്ഷ്യം. തൊഴിലില്ലായ്മ 5 ശതമാനത്തിലേക്ക് ഉയർന്നതും വേതനവർധന മന്ദഗതിയിലായതുമാണ് ബാങ്കിന് ആശങ്കയാകുന്നത്.

അമേരിക്കൻ ഫെഡറൽ റിസർവും യൂറോപ്യൻ സെൻട്രൽ ബാങ്കും ഇതിനകം പലിശനിരക്കിൽ ഇളവ് നൽകിയതോടെ, ബാങ്ക് ഓഫ് ഇംഗ്ലണ്ടും അതേ പാത പിന്തുടരുമെന്നാണ് പരക്കെ പ്രതീക്ഷിക്കുന്നത് . നിരക്കിളവ് വായ്പയെടുത്തവർക്ക് ആശ്വാസമാകുമെങ്കിലും, നിക്ഷേപങ്ങൾക്കുള്ള വരുമാനം കുറയാനും സാധ്യതയുണ്ട്. വളർച്ചയും വിലസ്ഥിരതയും തമ്മിലുള്ള ശരിയായ തുലനം കണ്ടെത്തുക ബാങ്കിന് പ്രധാന വെല്ലുവിളിയായിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Copyright © . All rights reserved