മാരത്തോൺ റണ്ണർ ശ്രീ അശോക് കുമാർ സംഘടിപ്പിക്കുന്ന 10-ാമത് മാരത്തോൺ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് ഈ വരുന്ന ഞായറാഴ്ച (25/ 01/26) സെൽസ് ഡൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടത്തപ്പെടുന്നു. മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയായ അശോക് കുമാർ സംഘടിപ്പിക്കുന്ന 10-ാമത്തെ ഇവന്റാണ്. വൈകുന്നേരം 3.30 മുതൽ വിവിധ കലാപരിപാടികളോടു കൂടി ആരംഭിക്കുന്ന പരിപാടിയിൽ ക്രോയ്ഡോൺ മേയറും, സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കുo.

ചാരിറ്റി ഇവന്റിലൂടെ ഇതുവരെ 45000 ൽ അധികം പൗണ്ട് സമാഹരിക്കുകയും അത് വിവിധ ചാരിറ്റികൾക്ക് നൽകുകയും ചെയ്തു. ഈ വർഷത്തെ ഇവന്റിലൂടെ ലഭിക്കുന്ന തുക പ്രശസ്ത മജീഷ്യൻ
ശീ ഗോപിനാധ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡി സെബിലിറ്റീസ് എന്ന പ്രസ്താനത്തിന്റെ പുരോഗതിക്കായാണ് നൽകുന്നത്. തന്റെ 53-ാമത്തെ വയസ്സിൽ 2014 ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷം കൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ് മേജർ മാരത്തോണുകൾ ഉൾപ്പെടെ 19 മാരത്തോണുകൾ ഓടി പൂർത്തിയാക്കിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി അപ്രതീക്ഷിതമായി മരണമടഞ്ഞു. ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് സ്റ്റെഫാൻ വർഗീസ് വിടപറഞ്ഞത്. 23 വയസ് മാത്രമായിരുന്നു പ്രായം. ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന സ്റ്റെഫാൻ കഴിഞ്ഞ ഒരു മാസമായി സ്റ്റുഡന്റ് പ്ലേസ്മെന്റിന്റെ ഭാഗമായി വിറ്റംബ്രോയിൽ താമസിച്ചു വരികയായിരുന്നു.
ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ സ്റ്റെഫാൻ മാതാപിതാക്കളുമായി രാത്രി പതിവുപോലെ സംസാരിച്ചിരുന്നു. തുടർന്ന് അടുത്ത ദിവസം രാവിലെ താമസ സ്ഥലത്ത് ലാപ്ടോപ്പിന് മുന്നിൽ കസേരയിൽ മരിച്ച നിലയിൽ ഇരിക്കുന്നതായാണ് കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സിംഗപ്പൂരിൽ നിന്നും യുഎഇയിലേക്ക് കുടിയേറിയ പത്തനംതിട്ട തിരുവല്ല പുതുശേരി സ്വദേശികളായ ഡോ. വിനോദ് വർഗീസ്, ഗ്രേസ് വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. ലൂട്ടനിൽ ആണ് ഇവർ താസിക്കുന്നത് . സോഫിയ വർഗീസ് ഏക സഹോദരിയാണ്. ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞാൽ ഡോക്ടർ ആകേണ്ടിയിരുന്ന മകന്റെ അപ്രതീക്ഷിത വേർപാടിൻറെ വേദനയിലാണ് കുടുംബവും യുകെ മലയാളികളും.
സ്റ്റെഫാൻ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
നോർത്താംപ്ടൺ: പുതുവർഷ പുലരിയിൽ നോര്‍ത്താംപ്ടണില്‍ അന്തരിച്ച ഡോ. ഷാജി ജോസഫിന് മറ്റന്നാൾ, ജനുവരി 19 ന് തിങ്കളാഴ്ച യാത്രാമൊഴിയേകും. പരേതൻ കോട്ടയം കൂത്രപ്പള്ളി പടിഞ്ഞാറേ വീട്ടില്‍ കുടുംബാംഗമാണ്. നോർത്താംപ്ടണിലെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഷാജി ജോസഫ്, മികച്ച സാമൂഹ്യ പ്രവർത്തകനും, സംഘാടകനുമായിരുന്നു.ഹോമിയോപ്പതിയിൽ ബിരുദധാരിയായ ഡോ. ഷാജി നാട്ടിലും യു കെ യിലുമായി ഹോമിയോ പ്രാക്റ്റിസ് നടത്തിയിരുന്നു.
നോർത്താംപ്ടണിലെ ‘ദി കാത്തോലിക് കത്തീഡ്രൽ ഓഫ് ഔർ ലേഡി ഇമ്മാക്കുലേറ്റ് & സെന്റ് തോമസ് ഓഫ് കാന്റർബറി കത്തീഡ്രലിൽ വെച്ച് ജനുവരി 19 ന്, തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് അന്ത്യോപചാര തിരുക്കർമ്മങ്ങൾ ആരംഭിക്കും. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും പൊതുദർശ്ശനത്തിനുമുള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് മൃദദേഹം കിങ്സ്തോര്‍പ്പ് സെമിത്തരിയില്‍ എത്തിച്ച്, ഉച്ചയ്ക്ക് 2 മണിയോട് സംസ്കാര ശുശ്രുഷകൾക്ക് ശേഷം അടക്കും.

പുതുവർഷ പുലരിയിൽ കുടുംബത്തെയും മലയാളിസമൂഹത്തെയും, ഏറെ വേദനിപ്പിച്ചു കൊണ്ടാണ് ഷാജിയുടെ മരണവാർത്ത അറിയുന്നത്. നോര്‍ത്താംപ്ടണ്‍ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന ഡോക്ടർ ഷാജിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. അതേ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സ് ആയിരുന്ന ഭാര്യ മിനിയും, മക്കളും മരണസമയത്ത് അരികിലുണ്ടായിരുന്നു.
പരേതന്റെ ഭാര്യ മിനി ഷാജി, ഇലഞ്ഞി ഊര്‍വ്വച്ചാലില്‍ കുടുംബാംഗമാണ്. മിനി, നോർത്താംപ്ടൺ ഹോസ്പിറ്റലിലെ സീനിയര്‍ നോനാറ്റല്‍ സ്റ്റാഫ് നേഴ്സാണ്. ഷെല്വിന്, ഷോല്സിന് എന്നിവർ മക്കളും, ഹെലന ഷെല്വിന് മരുമകളുമാണ്.
പരേതന് 68 വയസ്സ് പ്രായമായിരുന്നു. കുടുംബ നാഥന്റെ ആകസ്മിക മരണം ദുംഖത്തിലാഴ്ത്തിയ കുടുംബത്തിനു സാന്ത്വനവും, സഹായവുമായി വൈദികരായ സെബാസ്റ്റ്യന്‍, ബെന്നിയച്ചന്‍, മലയാളി സമൂഹം, ബന്ധു മിത്രാദികള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സ്നേഹോഷ്മളമായ സാന്നിദ്ധ്യം ഉണ്ടായിരുന്നത് കുടുംബത്തിന് ഏറെ ആശ്വാസമേകി.
പ്രിയ സഹോദരന് വിടചൊല്ലുവാനും, പ്രാർത്ഥനകൾ നേരുവാനും, ദുംഖാർത്തരായ കുടുംബാംഗങ്ങൾക്ക് സാന്ത്വനമേകുവാനും യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നും വലിയൊരു സമൂഹം എത്തിച്ചേരുമെന്നതിനാൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
Cathedral Address: The Catholic Cathedral of Our Lady Immaculate & St Thomas of Canterbury, Kingsthorpe Rd, Primrose Hill, Northampton NN2 6AG. ( Time 11 AM
Cemetery Address: Kingsthorpe Cemetery, NN2 8LU (Time 2 PM )
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളി മനസ്സുകളിൽ സംഗീതത്തിൻ്റെ വിസ്മയം തീർക്കാൻ മലയാളത്തിൻ്റെ പ്രിയ ഗായിക റിമി ടോമിയും സംഘവും യൂറോപ്പിലെത്തുന്നു. 2026 മെയ് ജൂൺ മാസങ്ങളിൽ യുകെയിലെ പ്രമുഖ പട്ടണങ്ങളിൽ മെഗാ ഷോ നടക്കും. പത്ത് സ്റ്റേജുകളിലായി നടക്കുന്ന മെഗാ ഷോ റിഥം ക്രിയേഷൻസ് യുകെ ആണ് യുകെയിലെത്തിക്കുന്നത്. ജൂൺ 7 ന് യോർക്ഷയറിലെ ബ്രാഡ്ഫോർഡിൽ മെഗാ ഷോ അരങ്ങേറും.
ബ്രാഡ്ഫോർഡിൽ നടക്കുന്ന മെഗാ ഷോയുടെ ഏർളി ബേർഡ് ടിക്കറ്റ് ബുക്ക് ചെയ്യാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.
https://docs.google.com/forms/d/e/1FAIpQLScGhNy9cVla6ukH_WPvZ4kJlgmehc6bJXv1PgSLhEx_–RP1A/viewform?usp=sharing&ouid=106203537224041747248
വിസ്മാജിക് എൻ്റർടൈംമെൻ്റ് ലിമിറ്റഡ് ആണ് ബ്രാഡ്ഫോർഡിൽ മെഗാ ഷോ ഒരുക്കുന്നത്. അത്യാധുനിക ടെക്നോളജിയിലുള്ള ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം, മെഗാ സ്ക്രീനുകൾ ഉൾപ്പെട്ട ആയിരത്തിഅഞ്ഞൂറോളം പേർക്കിരുന്നു ആസ്വദിക്കാൻ പാകത്തിനുള്ള ലൈഫ് സെൻ്റർ ഹാളിലാണ് യോർ്ഷയറിലെ സൗത്ത് ഇന്ത്യാക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാ ഷോ അരങ്ങേറുന്നത്. വളരെ വിപുലമായ പാർക്കിംഗ് സൗകര്യവും ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്.
ജൂൺ 7 ന് നടക്കുന്ന മെഗാ ഷോയുടെ ഏർളി ബേർഡ് ടിക്കറ്റ് സെയിൽ ബോക്സിംഗ് ഡേയിൽ ആരംഭിച്ചു. ജനുവരി നാലിന് ഏർളി ബേർഡ് സെയിൽ അവസാനിക്കും. ആദ്യദിവസംതന്നെ വളരെ വലിയ പ്രതികരണമാണ് ഏർളി ബേർഡ് സെയിലിന് ലഭിച്ചത്. ഗോൾഡ്, സിൽവർ, സ്റ്റാൻഡേർഡ് യഥാക്രമം 50,35, 25 പൗണ്ടുകളിലായിട്ടാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിസ്ക്കൗണ്ട് സെയിലിൽ യഥാക്രമം 42, 28, 22.50 പൗണ്ടുകളിലായി ടിക്കറ്റുകൾ ലഭ്യമാണ്. യോർഷയറിലെ മിക്ക സൗത്ത് ഇന്ത്യൻ ഷോപ്പുകളിലും ലഭ്യമാണ്. കൂടാതെ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പരിലും ടിക്കറ്റുകൾക്കായി ബന്ധപ്പെടാവുന്നതാണ്.
WizMagic Entertainment Ltd
07727622470, 07860532396, 07411443880
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ പ്രസ്താവനകളും ഉയരുന്ന വംശീയതയും എൻഎച്ച്എസിലെ തൊഴിൽ അന്തരീക്ഷം മാറ്റുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ കാരണത്താൽ വിദേശ ഡോക്ടർമാരും നേഴ്സുമാരും എൻഎച്ച്എസിൽ നിന്ന് മാറിനിൽക്കുകയാണെന്ന അഭിപ്രായം ശക്തമാണ് . സർക്കാർ സ്വീകരിക്കുന്ന കടുത്ത കുടിയേറ്റ നയങ്ങളും പൊതുചർച്ചകളിലെ വംശീയ പരാമർശങ്ങളും യുകെയെ പുറമെനിന്നുള്ളവർക്ക് “സ്വാഗതം നൽകാത്ത വംശീയ രാജ്യമാക്കി കാണുന്ന സാഹചര്യം സൃഷ്ടിക്കുന്നതായി അക്കാദമി ഓഫ് മെഡിക്കൽ റോയൽ കോളേജസിന്റെ ചെയർ ജീനറ്റ് ഡിക്സൺ വ്യക്തമാക്കി.

ബ്രെക്സിറ്റിന് ശേഷം എൻഎച്ച്എസിലേക്കുള്ള വിദേശ മെഡിക്കൽ ജീവനക്കാരുടെ ഒഴുക്ക് നിലച്ചതായും, വിദേശ ഡോക്ടർമാർ സേവനം ഉപേക്ഷിക്കുന്നത് കൂടിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം നേഴ്സുമാരും മിഡ്വൈഫുമാരും പുതിയതായി ജോലിയിൽ ചേരുന്നത് ഗണ്യമായി കുറഞ്ഞു. നിലവിൽ യുകെയിലെ ഡോക്ടർമാരിൽ 42 ശതമാനവും വിദേശത്ത് യോഗ്യത നേടിയവരാണെന്നും, ഇവരുടെ സംഭാവനയില്ലാതെ എൻഎച്ച്എസിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ഡിക്സൻ മുന്നറിയിപ്പ് നൽകി . രാഷ്ട്രീയ നേതാക്കളുടെ കുടിയേറ്റ വിരുദ്ധ പ്രസ്താവനകൾ, മാധ്യമങ്ങളിലെ പ്രതികൂല റിപ്പോർട്ടുകൾ, സഹപ്രവർത്തകരിൽ നിന്നും രോഗികളിൽ നിന്നും നേരിടേണ്ടി വരുന്ന വംശീയ അധിക്ഷേപങ്ങൾ എന്നിവയാണ് വിദേശ മെഡിക്കൽ ജീവനക്കാരെ അകറ്റുന്നതെന്ന് അവർ പറഞ്ഞു.

വിദേശ എൻഎച്ച്എസ് ജീവനക്കാർക്ക് ദിനചര്യയിൽ പോലും സുരക്ഷിതത്വ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ട്രസ്റ്റുകളിലെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി. ആശുപത്രികളിലും പൊതുസമൂഹത്തിലും വംശീയ അധിക്ഷേപം വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് എൻഎച്ച്എസിൽ വംശീയതയ്ക്ക് “സീറോ ടോളറൻസ്” നയമാണെന്ന് ആവർത്തിച്ചു. സർക്കാർ വക്താവ്, വിദേശ മെഡിക്കൽ ജീവനക്കാരുടെ സേവനം അമൂല്യമാണെന്നും, എന്നാൽ ആഭ്യന്തരമായി പരിശീലനം നേടിയ ഡോക്ടർമാർക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നും പ്രതികരിച്ചു. കുടിയേറ്റ വിരുദ്ധ ഭാഷയും നയങ്ങളും തുടരുകയാണെങ്കിൽ എൻഎച്ച്എസിന്റെ പ്രവർത്തനസുരക്ഷ തന്നെ അപകടത്തിലാകുമെന്ന് മെഡിക്കൽ രംഗത്തെ നേതാക്കൾ നൽകുന്ന മുന്നറിയിപ്പ് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും എന്നാണ് കരുതപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സാന്‍ഡ്രിംഗ്ഹാം (നോര്‍ഫോക്): ബ്രിട്ടീഷ് രാജകുടുംബം ക്രിസ്മസ് ദിനത്തില്‍ സാന്‍ഡ്രിംഗ്ഹാമിലെ സെന്റ് മേരി മഗ്ദലേന്‍ ദേവാലയത്തില്‍ നടന്ന പ്രത്യേക ആരാധനയില്‍ ഭക്തിപൂർവ്വം പങ്കെടുത്തു. ചാള്‍സ് രാജാവും കാമില്ലയും, പ്രിന്‍സ് വില്യവും ഭാര്യ കാതറീനും (പ്രിന്‍സസ് ഓഫ് വെയില്‍സ്) മറ്റ് കുടുംബാംഗങ്ങളോടൊപ്പം ആരാധനയ്ക്ക് എത്തി.

ആരാധനയ്ക്ക് ശേഷം രാജാവും റാണിയും, പ്രിന്‍സ് വില്യം–കാതറീന് ദമ്പതികളും അവരുടെ മൂന്ന് മക്കളും ദേവാലയത്തിന് പുറത്തു കാത്തുനിന്നിരുന്ന ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. ക്രിസ്മസ് പ്രഭാതത്തിലെ തണുപ്പിനെ അവഗണിച്ച് ഒത്തുകൂടിയ ആരാധകരുമായി കൈവീശിയും ആശംസകള്‍ കൈമാറിയും രാജകുടുംബം ഇടപഴകി.

അതേസമയം, ആന്‍ഡ്രൂ മൗണ്ട്ബാറ്റന്–വിന്‍ഡ്സര്‍ (മുന്‍ പ്രിന്‍സ് ആന്‍ഡ്രൂ) ചടങ്ങില്‍ പങ്കെടുത്തില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പുത്രിമാരായ പ്രിന്‍സസ് ബിയാട്രിസും പ്രിന്‍സസ് യൂജീനിയും ഭര്ത്താക്കന്മാരോടൊപ്പം ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്രിസ്മസ് ദിനത്തില്‍ രാജകുടുംബം ജനങ്ങളോടൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വലിയ മധ്യമ ശ്രദ്ധ നേടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: രാജ്യത്തെ പലരും ഇപ്പോഴും കടുത്ത ജീവിത ചിലവിന്റെ സമ്മർദ്ദം അനുഭവിക്കുന്നുവെന്ന് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ തുറന്നുപറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുക എന്നത് തന്റെ പ്രധാന മുൻഗണനയാണെന്ന് ഡൗണിങ്ങ് സ്ട്രീറ്റിൽ നിന്ന് റെക്കോർഡ് ചെയ്ത സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വളർച്ച മന്ദഗതിയിലായതും ബജറ്റിലെ നികുതി വർധനവിനെച്ചൊല്ലി ചാൻസലർ റേച്ചൽ റീവ്സിനെതിരെ വിമർശനം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം.

ക്രിസ്തുമസ് സ്നേഹത്തിന്റെയും സമൃദ്ധിയുടെയും കാലമാണെങ്കിലും, നഷ്ടങ്ങളും ബുദ്ധിമുട്ടുകളും പലർക്കും ഈ സമയത്ത് കൂടുതൽ വേദനാജനകമാകാമെന്ന് സ്റ്റാർമർ പറഞ്ഞു. അതുകൊണ്ട് തന്നെ അയൽവാസികളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സുഖവിവരം അന്വേഷിക്കാനും, ഒറ്റപ്പെട്ടവരെ കരുതാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു ഫോൺവിളി പോലും വലിയ മാറ്റം സൃഷ്ടിക്കാമെന്നും അതാണ് ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്രിസ്തുമസ് ദിനത്തിൽ പോലും ജോലി ചെയ്യുന്ന എൻഎച്ച്എസ് ജീവനക്കാർക്കും, അടിയന്തര സേവന വിഭാഗങ്ങൾക്കും, സായുധസേനയിലെ അംഗങ്ങൾക്കും സ്റ്റാർമർ പ്രത്യേകമായി നന്ദിപറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി സേവനമനുഷ്ഠിക്കുന്ന ഇവരോടൊപ്പം, ഭക്ഷണം വിതരണം ചെയ്യുകയും ഒറ്റപ്പെട്ടവരെ സഹായിക്കുകയും ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യം മുഴുവൻ നിങ്ങളുടെ സേവനത്തിന് നന്ദി പറയുന്നു എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: നികുതി സംബന്ധമായ കാര്യങ്ങൾ വേഗത്തിലും ലളിതമായും പരിശോധിക്കാൻ എച്ച് എം ആർ സി ആപ്പ് ഏറ്റവും എളുപ്പമാർഗങ്ങളിലൊന്നാണെന്ന് ബ്രിട്ടീഷ് റവന്യൂ വകുപ്പ് (HMRC) അറിയിച്ചു. 2025-ഓടെ ഏഴുകോടിയിലധികം പേർ ഈ ആപ്പ് ഉപയോഗിക്കുന്നതായി സർക്കാർ കണക്കുകൾ പുറത്തു വന്നിരുന്നു. മുൻവർഷം ഇത് അഞ്ചുകോടിയായിരുന്നു. സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ, എച്ച് എം ആർ സിയുടെ ചീഫ് കസ്റ്റമർ ഓഫീസർ മിർട്ടിൽ ലോയ്ഡ്, മൊബൈൽ ഫോണിലൂടെ തന്നെ നികുതി വിവരങ്ങൾ നേരിട്ട് ലഭ്യമാകുന്നതാണ് ആപ്പിന്റെ പ്രധാന ആകർഷണമെന്ന് വ്യക്തമാക്കി. 2025-ൽ മാത്രം നാല് മില്യണിലധികം ഡൗൺലോഡുകളും 136 മില്യൺ ലോഗിനുകളും രേഖപ്പെടുത്തിയതായും എച്ച് എം ആർ സി അറിയിച്ചു.

നിത്യേനയുള്ള നികുതി കാര്യങ്ങൾ നിയന്ത്രിക്കാൻ പൊതുജനം ആപ്പിനെ വ്യാപകമായി ആശ്രയിക്കുന്നതായി എച്ച് എം ആർ സി അറിയിച്ചു. പ്രത്യേകിച്ച് മുതിർന്നവരും വിരമിച്ചവരുമായ വലിയൊരു വിഭാഗം സ്റ്റേറ്റ് പെൻഷൻ്റെ വിവരങ്ങൾ പരിശോധിക്കാൻ ആപ്പ് ഉപയോഗിക്കുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ചൈൽഡ് ബെനിഫിറ്റ് അപേക്ഷകൾ, നാഷണൽ ഇൻഷുറൻസ് നമ്പർ ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കൽ എന്നിവയും ഈ ആപ്പിൻ്റെ പ്രധാന ഉപയോഗങ്ങളിലൊന്നാണ്. ഇതുകൂടാതെ, ടാക്സ് കോഡ്, വരുമാന–ബെനിഫിറ്റ് വിവരങ്ങൾ, കഴിഞ്ഞ അഞ്ച് വർഷത്തെ തൊഴിൽ–വരുമാന ചരിത്രം, സെൽഫ് അസെസ്മെന്റ് നികുതി, അടയ്ക്കാനുള്ള തുക, സ്റ്റേറ്റ് പെൻഷൻ പ്രവചനം, നാഷണൽ ഇൻഷുറൻസ് സംഭാവനകളിലെ കുറവുകൾ എന്നിവയും ആപ്പിലൂടെ പരിശോധിക്കാനാകും.

അതോടൊപ്പം അധികമായി അടച്ച നികുതി തിരികെ ആവശ്യപ്പെടൽ, എച്ച് എം ആർ സിയ്ക്ക് അയച്ച ഫോമുകളും കത്തുകളും ട്രാക്ക് ചെയ്യൽ, ഡിജിറ്റൽ അസിസ്റ്റന്റിലൂടെ സഹായം തേടൽ, വിലാസവും പേരും പുതുക്കൽ, സെൽഫ് അസെസ്മെന്റ് അല്ലെങ്കിൽ സിംപിൾ അസെസ്മെന്റ് പേയ്മെന്റുകൾ നടത്തൽ, നികുതി കണക്കാക്കാനുള്ള ടാക്സ് കാൽക്കുലേറ്റർ ഉപയോഗിക്കൽ തുടങ്ങിയ സേവനങ്ങളും ആപ്പ് നൽകുന്നു. ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും സൗജന്യമായി ലഭിക്കുന്ന എച്ച് എം ആർ സി ആപ്പ്, പിൻ നമ്പർ, വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് സുരക്ഷിതമായി ലോഗിൻ ചെയ്യാനാകുമെന്നും എച്ച് എം ആർ സി അറിയിച്ചു. നികുതി കാര്യങ്ങളെ കുറിച്ച് ജനങ്ങളുടെ ഇടയിൽ സംവാദം പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക ബോധവൽക്കരണം വർധിപ്പിക്കാനുമാണ് ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിൽ കെയർ സംവിധാനത്തിൽ വളർന്നു പിന്നീട് അതിൽ നിന്ന് പുറത്തേക്ക് കടക്കുന്ന കുട്ടികളും യുവാക്കളുമാണ് ‘കെയർ ലീവേഴ്സ്’ എന്ന് അറിയപ്പെടുന്നത്. ഫോസ്റ്റെർ കെയർ, റെസിഡൻഷ്യൽ ഹോമുകൾ അല്ലെങ്കിൽ ലോക്കൽ അതോറിറ്റികളുടെ സംരക്ഷണത്തിൽ കഴിഞ്ഞ ശേഷം സ്വതന്ത്ര ജീവിതത്തിലേക്ക് കടക്കുന്ന ഇവർക്ക് 25 വയസ്സ് വരെ സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 25-ാം പിറന്നാൾ വരെ സൗജന്യ മരുന്നുകൾ (പ്രിസ്ക്രിപ്ഷൻ), ദന്തചികിത്സ, കണ്ണുപരിശോധനയും കണ്ണട സേവനങ്ങളും ലഭ്യമാകും. ആരോഗ്യ–സാമൂഹ്യ പരിചരണ വകുപ്പ് (DHSC) പ്രഖ്യാപിച്ച ഈ നടപടി, കെയർ ലീവേഴ്സ് നേരിടുന്ന ഗുരുതരമായ ആരോഗ്യ അസമത്വങ്ങൾ കുറയ്ക്കുക ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. 2025-ൽ 17 മുതൽ 21 വയസ് വരെ ഏകദേശം 53,230 കെയർ ലീവേഴ്സും, 22 മുതൽ 25 വയസ് വരെ 44,430 പേരുമുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്.

ആരോഗ്യ രംഗത്തേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിനായി എൻഎച്ച്എസിൽ കെയർ ലീവേഴ്സിനായി ശമ്പളമുള്ള ഇന്റേൺഷിപ്പുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. കൂടാതെ എൻഎച്ച്എസ് ജോലികൾക്കായി ‘ഗ്യാരണ്ടീഡ് ഇന്റർവ്യൂ’ പദ്ധതിയും നടപ്പാക്കും. ഇതിൻ്റെ ഭാഗമായി ജോലിക്ക് അപേക്ഷിക്കുമ്പോൾ കെയർ ലീവർ ആണെന്ന് വ്യക്തമാക്കാനുള്ള പ്രത്യേക ഓപ്ഷൻ ഉൾപ്പെടുത്തും. ജോലി വിവരണത്തിൽ പറയുന്ന അടിസ്ഥാന യോഗ്യതകൾ നിറവേറ്റുന്നവർക്ക് മറ്റ് ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളോടൊപ്പം നിർബന്ധമായും ഇന്റർവ്യൂവിന് പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വൈകല്യമുള്ളവർക്കുള്ള നിലവിലെ എൻഎച്ച്എസ് ഇന്റർവ്യൂ നയങ്ങളുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കെയറിലുണ്ടായിരുന്ന കുട്ടികൾ നേരിടുന്ന തുടർച്ചയായ വെല്ലുവിളികൾ വലിയ സാമൂഹിക പ്രശ്നമാണന്ന് ആരോഗ്യ–സാമൂഹ്യപരിചരണ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. കെയറിലുണ്ടായിരുന്നവർക്ക് അകാലമരണം സംഭവിക്കാനുള്ള സാധ്യത 70 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായും സർക്കാർ ചൂണ്ടിക്കാട്ടി. മുൻ കുട്ടികളുടെ സാമൂഹ്യപരിചരണ ഉപദേഷ്ടാവായ ജോശ് മക്അലിസ്റ്ററുടെ ശുപാർശകൾ അംഗീകരിച്ചുകൊണ്ട്, കെയർ ലീവേഴ്സിന്റെ ആവശ്യങ്ങൾ നിയമപരമായി പരിഗണിക്കുന്നതിന് പുതിയ കുട്ടികളുടെ ക്ഷേമ–വിദ്യാഭ്യാസ ബില്ലും സർക്കാർ കൊണ്ടുവരും. താമസം, മാനസികാരോഗ്യം, തൊഴിൽ എന്നിവയിൽ ശക്തമായ പിന്തുണ ഉറപ്പാക്കുന്നതിലൂടെ കെയർ ലീവേഴ്സിന് കൂടുതൽ സമത്വപരമായ ജീവിതാവസരങ്ങൾ ഒരുക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളെ നടുക്കി മലയാളിയും നാല് മക്കളുടെ പിതാവുമായ റിജോ പോളിന്റെ ആകസ്മിക വേർപാട്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് റിജോ കുഴഞ്ഞു വീണതും മരണം സംഭവിക്കുന്നതും. പരേതന് 45 വയസ്സാണ് പ്രായം. ഭാര്യ റാണി, മക്കൾ റോസ്മിൻ, റോസ്മോൾ, റോസ് മേരി, റോവൻ. പരേതൻ ചാലക്കുടി കറുകുറ്റി സ്വദേശി ആണ്.
റിജോ വർക്ക് ചെയ്യുന്ന നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നവർക്കായി ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ പങ്കെടുക്കവെ ആണ് റിജോ കുഴഞ്ഞുവീണത്. അരമണിക്കൂറോളം CPR കൊടുത്തു ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയം സംഭവിക്കുകയായിരുന്നു. പാരാമെഡിക്കൽ ടീമും സ്ഥലത്തെത്തിയിരുന്നു.
ജീവിതത്തിലെ ദുർഘടനിമിഷങ്ങളെ മനഃസാന്നിധ്യം കൊണ്ടും ഭാര്യയുടെ ആത്മാർത്ഥമായ സഹനം കൊണ്ടും നേരിട്ട് വിജയം നേടിയെടുത്തപ്പോൾ ആണ് ഇത്തരത്തിൽ ഒരു വേർപാട് സംഭവിച്ചിരിക്കുന്നത്.
കോവിഡ് കാലത്തു നാട്ടിലെ എല്ലാ ബിസിനസ്സും നഷ്ടപ്പെട്ടപ്പോൾ ആണ് റിജോയും കുടുംബവും യുകെ ലക്ഷ്യമാക്കിയത്. നാട്ടിലെ ഒരു വിസ ഏജന്റിന് 20 ലക്ഷം കൊടുത്തിട്ടാണ് ലണ്ടന്‍ സമീപത്തായി രണ്ട് വർഷം മുൻപ് റിജോയും കുടുംബവും എത്തുന്നത്. എന്നാൽ പിന്നീട് അവിടെയല്ല മിഡ്ലാൻസിലെ ബർട്ടൻ ഓൺ ട്രെന്റിലാണ് ഹോം എന്ന് ഏജന്റ് അറിയിക്കുന്നത്. കോവിഡിൽ എല്ലാം നഷ്ടപ്പെട്ട് ബാക്കി ഉണ്ടായിരുന്ന എല്ലാം വിറ്റു കിട്ടിയ പണമായിരുന്നു ഏജന്റിന് നൽകിയത്. അങ്ങനെ ബർട്ടൻ ഓൺ ട്രെന്റിൽ എത്തിയപ്പോൾ ആണ് റിജോ ഒരു സത്യം മനസ്സിലാക്കിയത്. പറഞ്ഞ ഒരു നഴ്സിംഗ് ഹോം അവിടെ ഇല്ല എന്ന വസ്തുത തിരിച്ചറിയുന്നതും താൻ വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കിയതും.
ചെറിയ നാല് കുട്ടികൾ. ആരെയും പരിചയമില്ല. അങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ റിജോ നാട്ടിലെ ഒരു ധ്യാന സെന്ററിൽ ഉള്ള അറിയുന്ന ഒരു സിസ്റ്ററിനു ഹൃദയഭേദകമായ ഒരു വോയിസ് മെസ്സേജ് അയക്കുന്നത്. ഈ മെസ്സേജ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും നാട്ടിൽ തിരിച്ചുപോയ ഒരാൾ കേൾക്കാൻ ഇടവരുകയും ആ വ്യക്തി തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സുഹുത്തുക്കൾ വഴി സ്റ്റോക്ക് ഓൺ ട്രെന്റിൽ വിസ ഒരുക്കുകയും ചെയ്തത്. അങ്ങനെ ഒരു വിധത്തിൽ ജീവിതം മുൻപോട്ട് നീങ്ങവേ ആണ് മരണം നടന്നിരിക്കുന്നത്.
ഒരു മാസത്തിനുള്ളിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ നടക്കുന്ന മൂന്നാമത്തെ മരണമാണ്. റിജോയുടെ ആകസ്മിക വേർപാടിൽ പരേതന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ദുഖാർത്തരായ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.