UK

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചേരുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. സുഷിൻ ശ്യാമിൻ്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ തകർപ്പൻ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെ സുഷിൻ ശ്യാം ഒരിക്കൽ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോൾ, ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ, കളറിംഗ് എന്നിവയുടെ അമ്പരപ്പിക്കുന്ന നിലവാരവും ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

അതോടൊപ്പം തന്നെ ചിത്രത്തിൻ്റെ കലാസംവിധാനം, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരുക്കിയ ലൊക്കേഷനുകൾ എന്നിവയും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ഷാജി നടുവിൽ, ജിബിൻ ജേക്കബ് എന്നിവർ ചേർന്ന് നിർവഹിച്ച പ്രൊഡക്ഷൻ ഡിസൈൻ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്. ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ അതിൻ്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും “പാട്രിയറ്റ്” എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പൊൾ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി – മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങൾ കൊച്ചിയിൽ വെച്ച് ചിത്രീകരിക്കും.

ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.

ഛായാഗ്രഹണം – മാനുഷ് നന്ദൻ, സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് – വൈശാഖ് പി വി, മേക്കപ്പ് – രഞ്ജിത് അമ്പാടി, ലിറിക്സ് – അൻവർ അലി, സംഘട്ടനം – ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ – ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം – ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് – നവീൻ മുരളി, വിഎഫ്എക്സ് – ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് – ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

യുകെയിലെ ഒരു പറ്റം കലാകാരന്മാർ മലയാള സിനിമയിലേക്കുള്ള അവരുടെ ആദ്യ ചുവടു വയ്പ്പ് നടത്തുന്നു.
അരങ്ങിലും അണിയറയിലും ഒരുപിടി പുതുമുഖങ്ങൾ അണി നിരക്കുന്ന “കണ്ടൻ ” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പേരുപോലെ തന്നെ വ്യത്യസ്തമായ ഒരു ത്രില്ലെർ ആണ്. ഷോർട്ട് ഫിലിംസിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ ജിബിൻ ആന്റണി ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. അലൻ ജെകബ് സിനിമട്ടോഗ്രാഫി നിർവഹിക്കുന്നു.

അഭിനയിക്കുന്നത് യുകെയിലെ പുതുമുഖ കലാകാരന്മാർ ആണ് . ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അടുത്ത വർഷം പകുതിയോടുകൂടി ചിത്രം കേരളത്തിലെയും യൂകെയിലെയും തീയേറ്ററുകൾ റിലീസ് ആകും എന്നാണ് അണിയറയിൽ നിന്നും അറിയാൻ സാധിച്ചത്. പുതുമുഖങ്ങൾ അണിനിരന്ന ഒട്ടനവധി മലയാള ചിത്രങ്ങൾ ചരിത്ര വിജയം നേടിയ മലയാള ചലച്ചിത്ര ചരിത്രത്തിലേക്ക്, ഈ കൊച്ചു ചിത്രം കൂടി എഴുതിച്ചേർക്കപ്പെടട്ടെ. ആശംസകൾ.

വിൽസൺ പുന്നോലി

എക്സിറ്റർ: എക്സിറ്ററിൻ്റെ ഏട്ടൻ രവിയേട്ടൻ നീണ്ട പതിനേഴ് വർഷത്തെ യുകെ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുകയാണ്. എക്സിറ്ററിൽ നിരവധി ഏട്ടന്മാർ ഉണ്ടെങ്കിലും സ്വഭാവത്തിലും പ്രവർത്തിയിലും അത് തെളിയച്ച ആ പേരിന് ഏറ്റവും അനുയോജ്യനായ ഏട്ടൻ തന്നെയാണ് എക്സിറ്റർ മലയാളികളുടെ പ്രിയങ്കരനായ രവിയേട്ടൻ.

നീണ്ട നാളത്തെ എക്സിറ്റർ ജീവിതത്തിൽ ഇന്നു വരെയും ആരോടും പരിഭവിക്കാത്ത ഏവരോടും സ്നേഹത്തോടും പുഞ്ചിരിയോടും പെരുമാറിയിരുന്ന രവിയേട്ടൻ വാക്കിലും പ്രവർത്തിയിലും അങ്ങേയേറ്റം ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തുന്ന പാലക്കാടൻ സൗഹൃദത്തിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു.

എക്സിറ്ററിലെ സാമൂഹ്യക സാംസ്കാരിക സംഘടനാ മതപരമായ പ്രവർത്തനങ്ങളിൽ സഹരിച്ചിരുന്ന രവിയേട്ടൻ്റെ വീട് എന്നും ഞങ്ങൾക്ക് സംഘടന സൗഹൃദ മതപരമായ കൂട്ടായ്മകൾക്ക് ഇടത്താവളം ആയിരുന്നു.

അസ്സോസ്സിയേഷൻ തെരെഞ്ഞെടുപ്പുകൾ എത്തുമ്പോൾ എന്നും ചെർമാൻ സ്ഥാനത്തേക്ക് ആദ്യം എത്തുന്ന പേരായിരുന്നു രവിയേട്ടൻ്റെയെങ്കിലും ഒരു പക്ഷെ, എക്സിറ്ററിൽ ആ പദവി സ്നേഹപൂർവ്വം ഏറ്റവും അധികം നിരാകരിച്ച വ്യക്തിയും രവിയേട്ടൻ തന്നെയായിരുന്നുവെന്നതും സത്യം തന്നെ.

പ്രിയതമ ശ്യാമളയുടെ ചിക്സാർത്ഥം നാട്ടിലേക്ക് മടങ്ങുന്ന അവരുടെ കുടംബത്തിൻ്റെ എക്സ്റ്ററിൽ നിന്നു വിട പറച്ചിൽ ഞങ്ങൾക്ക് വലിയ നഷ്ടം തന്നെ. ജീവിതത്തിലും പ്രവർത്തിയിലും തൊഴിൽ രംഗത്തും ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും എന്നും മുൻഗണന നല്കിയരുന്ന ശ്യാമളയ്ക്ക് ആര്യോഗ്യം വീണ്ടെടുത്ത് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ സാധിക്കട്ടെയെന്ന് അത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഏക മകൾ ലച്ചുവിനു വിവാഹ മംഗളങ്ങൾ നേരുന്നതിനോടൊപ്പം നാട്ടിൽ സന്തോഷകരമായ ജീവിതം ഉണ്ടാകട്ടെയുന്നു പ്രാർത്ഥിക്കുന്നു.

1990 ൽ കൂട്ടുകാരെ റയിൽവേ സ്റ്റേഷനിൽ യാത്രയാക്കാൻ പോയി അവരോടെപ്പം തന്നെ ബോംബയിലും അവിടെ നിന്നും ഗൾഫിലും എത്തി പ്രവാസ ജീവിതം തുടങ്ങിയ രവിയേട്ടൻ സൗന്ദര്യത്തിനും കലയ്ക്കും സംസ്കാരത്തിനും ആഘോഷങ്ങൾക്കും പേരുകേട്ട കാവശ്ശേരിയിലേക്ക് മടങ്ങുമ്പോൾ അവിടുത്തെ വിശാല വയലേലകളിലേക്കും വേലയുടെയും പൂരത്തിലേക്കും ആഘോഷങ്ങളിലേക്കുമുള്ള തിരികെയെത്തൽ കൂടിയാകും. കുടിയേറ്റ വിരുദ്ധ ചിന്തകൾ അനുദിനം ചൂടേറി വരുന്ന നാട്ടിൽ നിന്നുമുള്ള തിരിച്ചു പോക്ക് ഒരു പക്ഷെ, രവിയേട്ടൻ്റയും കുടംബത്തിൻ്റെ മുമ്പേ നടക്കൽ കൂടിയാകാം.

ന്യൂസ് ഡെസ്ക്. മലയാളം യുകെ

യുകെയിലെ മലയാളി അസ്സോസിയേഷനുകളിൽ മുൻനിരയിൽ നിൽക്കുന്ന കീത്തിലി മലയാളി അസ്സോസിയേഷൻ്റെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ഓണാഘോഷവും സംയുക്തമായി ആഘോഷിച്ചു. സെപ്റ്റംബർ 13 ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് കീത്തിലി വിക്ടോറിയാ ഹാളിൽ അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് ഡോ. അഞ്ചു ഡാനിയേലിൻ്റെ പ്രാർത്ഥനാ ഗാനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. കീത്തിലി മലയാളി അസ്സോസിയേഷൻ്റെ ചുറ്റുപാടുമുള്ള യോർക്ഷയറിലെ മിക്ക അസ്സോസിയേഷനുകളുടെ പ്രസിഡൻ്റുമാർ ആഘോഷ പരിപാടിയിൽ അതിഥികളായെത്തിയത് ശ്രദ്ധേയമായി.യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ, യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് അമ്പിളി സെബാസ്റ്റ്യൻ, ലീഡ്സ് മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് വിനീത എബി, കമ്മറ്റിയംഗം രെഞ്ചിൻ പ്രകാശ്, യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ്, വെസ്റ്റ് യോർക്ഷയർ മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് സിബി മാത്യൂ എന്നിവരുടെ മഹനീയ സാന്നിധ്യം ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.കീത്തിലി മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻ്റ് ഷിബു മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി. യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ, കീത്തിലി മലയാളി അസ്സോസിയേഷൻ്റെ പ്രഥമ പ്രസിഡൻ്റ് ഡോ. സുധിൻ ഡാനിയേൽ, യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് അമ്പിളി സെബാസ്റ്റ്യൻ, കീത്തിലി മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ഷിബു മാത്യൂ, സെക്രട്ടറി ടോം ജോസഫ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി കീത്തിലി മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷവും പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. കീത്തിലി മലയാളി അസ്സോസിയേഷനിലെ മുൻകാല പ്രസിഡൻ്റുമാരും നിലവിലെ കമ്മറ്റിയംഗങ്ങളും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഉൾപ്പെടെ മറ്റ് അസ്സോസിയേഷനിലെ പ്രസിഡൻ്റുമാരും കീത്തിലി മലയാളി അസ്സോസിയേഷൻ ട്രസ്റ്റിമാർക്ക് വേണ്ടി അലക്സ് എബ്രാഹവും ആശംസാപ്രസംഗങ്ങൾ നടത്തി. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം അസ്സോസിയേഷൻ സ്ഥാപക പ്രസിഡൻ്റ് ഡോ. സുധിൻ ഡാനിയേൽ സന്ദേശം നൽകി. തുടർന്ന് കീത്തിലി മലയാളി അസ്സോസിയേഷൻ്റെ പതിനഞ്ച് വർഷത്തെ ഓർമ്മൾ പുതുക്കുന്ന ചിത്രങ്ങൾ സ്ക്രീനിൽ തെളിഞ്ഞു. അസ്സോസിയേഷനിലെ ഓരോ വ്യക്തികളുടെയും രൂപത്തിലും ഭാവത്തിലും വന്ന മാറ്റങ്ങൾ നിറ കൈയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്. തുടർന്ന് അസ്സോസിയേഷനിൽ പുതുതായി അംഗമായവരെ പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. അമ്പതിൽപ്പരം കുടുംബങ്ങളാണ് അസ്സോസിയേഷനിൽ പുതുതായി എത്തിയത്. എല്ലാവരുടെയും ചിത്രങ്ങൾ മെഗാ സ്ക്രീനിൽ പ്രദർശിപ്പിച്ച് അസ്സോസിയേഷനിലെ എല്ലാ മെമ്പേഴ്സിനേയും പരസ്പരം പരിചയപ്പെടുത്തി. പുതിയതെന്നോ പഴയതെന്നോ യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തിയ ആഘോഷമാണ് കാണാൻ കഴിഞ്ഞത്. ഡോ. അഞ്ചു ഡാനിയേൽ, ഷിജു പൂണോലി, സോജൻ മാത്യൂ എന്നിവർ ചേർന്ന ടീം സ്റ്റേജ് കോംബിയറിംഗിലൂടെ കാണികളെ ആവേശത്തിമിർപ്പിലാക്കി.

ഔദ്യോഗീക പരിപാടികൾക്ക് ശേഷം ഡോ. അഞ്ചു ഡാനിയേലിൻ്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര നടന്നു. അസ്സോസിയേഷനിലെ ഇരുപതിൽപ്പരം പേർ ശ്രുതിയും താളവും തെറ്റാതെ നൃത്തച്ചുവടുവെച്ചപ്പോൾ കാണികൾ ഒന്നടങ്കം നിറ കൈയ്യടിയോടെയാണ് മെഗാ തിരുവാതിരയെ വരവേറ്റത്. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ നടന്നു. 24 കൂട്ടം കറികളും രണ്ടുതരം പായസവുമടങ്ങിയ ഓണസദ്യ ആസ്വദിച്ചത് മുന്നൂറോളം ആളുകളാണ്. ഓണസദ്യയ്ക്കു ശേഷം അസ്സോസിയേഷനിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ സ്‌റ്റേജിൽ അരങ്ങേറി. ബോളിവുഡ് ഡാൻസുകൾ, കോമഡി സ്കിറ്റുകൾ അങ്ങനെ നീളുന്ന കലാപരിപാടികൾ ഓണാഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി.2010ൽ നാൽപ്പതോളം കുടുംബങ്ങളുടെ ബലത്തിൽ രൂപം കൊണ്ട കീത്തിലി മലയാളി അസ്സോസിയേഷൻ്റെ അംഗബലം നൂറ് കുടുംബങ്ങൾക്ക് മുകളിലായി. കഴിഞ്ഞ കാല കമ്മറ്റികളുടെ നിസ്വാർത്ഥമായ കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമാണിതെന്ന് വ്യക്തമാണ്. അസ്സോസിയേഷനിലെ എല്ലാ മെമ്പേഴ്സിനും തുല്യ പ്രാതിനിധ്യവും പരിഗണനയും കൊടുത്തു കൊണ്ട് അരങ്ങേറിയ ഓണോത്സവത്തിന് വൈകിട്ട് അറ് മണിയോടെ തിരശ്ശീല വീണു.

 

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊച്ചുമക്കളെ നോക്കാനായി യുകെയിലെത്തിയ മലയാളി വീട്ടമ്മ ചന്ദ്രി (63) അന്തരിച്ചു. വേളം ചെറുകുന്നിലെ പരേതനായ കാഞ്ഞിരോറ ചോയിയുടെ ഭാര്യയായ ചന്ദ്രി, സതാംപ്ടണിൽ മകൻ സുമിത്തിന്റെ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. നെഞ്ചുവേദനയെ തുടർന്ന് സെപ്റ്റംബർ 15-നാണ് സതാംപ്ടൺ ജനറൽ ആശുപത്രിയിൽ മരണം സംഭവിച്ചത്.

മൃതശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നതാണ് കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ യുകെയിലേയ്ക്ക് വന്നപ്പോൾ ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടില്ലാത്തതിനാൽ ആശുപത്രിയിൽ 5000 പൗണ്ടിന്റെ ബിൽ അടയ്ക്കാനുണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ചെലവും ബന്ധുക്കൾക്ക് വഹിക്കാൻ പ്രയാസമായതിനാൽ ആശങ്കയിലാണ് കുടുംബം.

സുമിത് ടെസ്‌കോ വെയർഹൗസിലും ഭാര്യ ജോയ്‌സ് കെയററായും ജോലി ചെയ്യുന്നു. ചന്ദ്രിയുടെ മറ്റു മക്കൾ സന്ദീപ് (ഒമാൻ), സുശാന്ത് എന്നിവരും മരുമക്കൾ ജോയിസ്, പ്രീജ, സഹോദരങ്ങൾ വാസു, ചന്ദ്രൻ, ശശി എന്നിവരും നാട്ടിലാണ്.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ലണ്ടനില്‍ സ്വീകരിച്ച “വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ” പുരസ്‌കാരത്തെ ചുറ്റിപ്പറ്റി കടുത്ത വിവാദം. സര്‍ക്കാര്‍ അനുമതിയോടെ നഗരസഭയുടെ ഫണ്ടില്‍ നിന്നാണ് ആര്യയുടെ യാത്രയ്ക്കും ചെലവുകള്‍ക്കും അനുമതി ലഭിച്ചത്. എന്നാല്‍, പുരസ്‌കാരചടങ്ങ് യഥാര്‍ത്ഥ ബ്രിട്ടീഷ് പാര്‍ലമെന്റിലല്ല, ഹൗസ് ഓഫ് കോമണ്‍സിലെ വാടക ഹാളിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്.

സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആര്യയെ അഭിനന്ദിച്ച് പോസ്റ്റുകള്‍ നിറച്ചപ്പോള്‍, എതിരാളികള്‍ പണം കൊടുത്താണ് അവാര്‍ഡ് വാങ്ങിയത് എന്നാരോപിച്ച് രംഗത്തെത്തി. ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ പോലും ‘ആര്യ രാജേന്ദ്രന്‍, സിപിഎം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, പുരസ്‌കാരം നല്‍കിയ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സംഘടന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയുമായി ബന്ധമുള്ള സ്ഥാപനം ആണെന്നുമാണ് ആരോപണം.

നഗരത്തിലെ യാഥാര്‍ത്ഥ്യ പ്രശ്‌നങ്ങള്‍ അവഗണിച്ച് മേയര്‍ തട്ടിക്കൂട്ടി ലഭിച്ച അവാര്‍ഡ് വാങ്ങാനാണ് വിദേശയാത്ര നടത്തിയിരിക്കുന്നത് എന്ന് ബി.ജെ.പി നേതാക്കള്‍ വിമര്‍ശിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സീഡ് ബോള്‍ ക്യാമ്പെയ്ൻ പ്രവര്‍ത്തനത്തിന് നല്‍കിയ പുരസ്‌കാരം സ്വീകരിക്കാനായിരുന്നു യാത്രാനുമതി. എന്നാല്‍, നഗരത്തിലെ മാലിന്യ നിയന്ത്രണ പ്രശ്‌നങ്ങള്‍ ഗുരുതരമാകുമ്പോഴാണ് മേയര്‍ ഇത്തരം അവാർഡ് നേടിയതെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത് .

ജില്ലിങ്ങാമിലെ വുഡ്‌ലാൻഡ്‌സ് അക്കാദമിയിൽ സെപ്റ്റംബർ 21 മുതൽ എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 12 മണിക്ക് ബോളിവുഡ് ഡാൻസ് ക്ലാസുകൾ ആരംഭിക്കുന്നു. 7 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് മാത്രമായാണ് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഈ ക്ലാസുകൾ. കുട്ടികളുടെ ആരോഗ്യവും സൗന്ദര്യവും കൂടി പരിഗണിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

ബോളിബീറ്റ് ഡാൻസ് ഫിറ്റ്നസ് സ്ഥാപകനായ ശ്രീ രതീഷ് ക്ലാസുകൾക്ക് നേതൃത്വം നൽകും. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി, ആർട്ടിസ്റ്റിക് പ്രകടനം വളർത്താനും, ശാരീരിക ഫിറ്റ്നസ് ഉറപ്പാക്കാനുമുള്ള അവസരമായിരിക്കും ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക് 07442669185, 07478728555 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

ബർമിംഗ്ഹാമിലെ സോഹോ റോഡിൽ (351–359 Soho Road, B21 9SE) മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ യുകെയിലെ നാലാമത്തെ   ഷോറൂം സെപ്റ്റംബർ 6-ന് വൈകിട്ട് 2 മണിക്ക് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ബോളിവുഡ് താരം കരീന കപൂർ ഖാൻ ഉദ്ഘാടനം നിർവഹിക്കും.

1993-ൽ കേരളത്തിൽ നിന്നു തുടക്കം കുറിച്ച മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്ന് ലോകമെമ്പാടും 13 രാജ്യങ്ങളിലായി 391-ത്തിലധികം ഷോറൂമുകളുമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നാണ്. യുകെയിൽ ലണ്ടൻ, ലെസ്റ്റർ എന്നിവിടങ്ങളിൽ വിജയകരമായി ഷോറൂമുകൾ ആരംഭിച്ച ശേഷം, ബർമിംഗ്ഹാമിൽ തുറക്കുന്ന പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം ആഭരണ പ്രേമികൾക്കായി ഒരു പുതിയ അനുഭവം സമ്മാനിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലണ്ടൻ: വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുടിയേറ്റം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുശക്തമായ ഒരു നവകേരള സൃഷ്ടിക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്റർ അപു ജോൺ ജോസഫ്. പ്രവാസി കേരള കോൺഗ്രസ് യുകെ നേതൃയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ അപു ജോൺ ജോസഫ് .

പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കും കേരളത്തിൻറെ പുരോഗതിക്കുമായി പ്രവാസികളുടെ പിന്തുണ ഉറപ്പാക്കുന്നതിൽ കേരള കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധ മാണ്. ലോകമെമ്പാടുമുള്ള കേരള കോൺഗ്രസ് കുടുംബാംഗങ്ങളെ ചേർത്തുനിർത്തുന്നതിനാണ് യുകെ, യുഎസ്, ഓസ്ട്രേലിയ, ഗൾഫ് കൺട്രീസ്, മറ്റു യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ എല്ലാ രാജ്യങ്ങളിലും പ്രവാസി കേരള കോൺഗ്രസിൻറെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതെന്ന് ശ്രീ അപു അറിയിച്ചു.

തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ബിജു മാത്യു ഇളംതുരുത്തിയിൽ മുൻ കെഎസ് സി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ടോണ്ടൻ മലയാളി അസോസിയേഷൻ ജോയിൻ സെക്രട്ടറി കൂടിയാണ് ബിജു.

ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ യുക്മ സൗത് ഈസ്റ് റീജിയണൽ പ്രസിഡൻറ് കൂടിയാണ്. മുൻകാലങ്ങളിൽ കെഎസ് സി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് , യുക്മ സൗത് ഈസ്റ് റീജിയണൽ ജനറൽ സെക്രട്ടറി, മലയാളി അസോസിയേഷൻ റെഡ് ഹിൽ -സറെ സെക്രട്ടറി, സീറോ മലബാർ മിഷൻ ട്രസ്റ്റി തുടങ്ങി വിവിധ നിലകളിൽ പ്രവാസി സമൂഹത്തിൽ പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് ശ്രീ ജിപ്സൺ.

യുകെയിലെ മലയാളി സമൂഹത്തിനായി സേവനങ്ങൾ വിപുലീകരിക്കാനും പ്രവാസി രാഷ്ട്രീയ-സാമൂഹിക ഇടപെടലുകൾ കൂടുതൽ ഫലപ്രദമാക്കാനും പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. കേരളാ കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾ പ്രവാസി സമൂഹത്തിലേക്കെത്തിക്കാനും, യുകെയിലെ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുമായി സഹകരണം ശക്തിപ്പെടുത്താനും പുതിയ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വിലയിരുത്തി.

പുതിയ കമ്മിറ്റിയുടെ നേതൃത്വം ഏറ്റെടുത്തവർ:

• പ്രസിഡന്റ് – ബിജു മാത്യു ഇളംതുരുത്തിയിൽ

• സെക്രട്ടറി – ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ

• വൈസ് പ്രസിഡന്റ് – ജോസ് പരപ്പനാട്ട്

• നാഷണൽ കോ-ഓർഡിനേറ്റർ – ബിനോയ് പൊന്നാട്ട്

• ജോയിന്റ് സെക്രട്ടറി – ജെറി തോമസ് ഉഴുന്നാലിൽ

• ട്രഷറർ – വിനോദ് ചന്ദ്രപ്പള്ളി

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിറ്റാജ് അഗസ്റ്റിൻ, ജിൽസൺ ജോസ് ഓലിക്കൽ, ജോണി ജോസഫ്, ലിറ്റു ടോമി, തോമസ് ജോണി, ജിസ് കാനാട്ട്, സിബി കാവുകാട്ട്, ബേബി ജോൺ എന്നിവരെയും തെരഞ്ഞെടുത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളി രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഹോംക്സ് ഇന്ത്യ ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും യഥാക്രമം മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും സഹകരണ തുറമുഖം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും നിർവഹിച്ചു. ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റിൽ നടന്ന പ്രകാശന കർമ്മത്തിലും തുടർ ചടങ്ങുകളിലും മുൻ എംപി ജോസഫ് ചാഴിക്കാടൻ നവജീവൻ ട്രസ്റ്റ് രക്ഷാധികാരി പി.യു.തോമസ്, ഫാ. ബിജു കുമരനാൽ, ഫാ . സണ്ണി മാത്യു എസ്. ജെ, അബ്ദുൽ മജീദ് മരയ്ക്കാർ, പി. എൻ. സിബി പള്ളിപ്പാട്, സിബി കെ. ചാഴിക്കാടൻ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

 

മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസാണ് മഴമേഘങ്ങൾക്ക് അവതാരിക എഴുതിയിരിക്കുന്നത്. സാമൂഹിക മത സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങളുടെ ഉള്ളടക്കം. ഒരു പ്രവാസിക്ക് താൻ ജീവിക്കുന്ന സമൂഹത്തെയും താൻ വിട്ടുപോന്ന ദേശത്തെയും കുറിച്ച് മനസ്സിൽ ഉടലെടുക്കുന്ന നിരീക്ഷണങ്ങളും ആകുലതകളും ആണ് മിക്ക ലേഖനങ്ങളിലെയും പ്രതിപാദ്യ വിഷയം. നിത്യജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെ ഒരു നല്ല സാമൂഹിക നിരീക്ഷകനെന്ന നിലയിൽ ശരിയുടെ ഭാഗത്തുനിന്ന് ഇതിലെ ലേഖനങ്ങളിൽ എഴുത്തുകാരൻ വിലയിരുത്തിയിരുന്നു. ഭൂതകാലത്തെ കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ വിങ്ങൽ മഴമേഘങ്ങളിലെ മിക്ക ലേഖനങ്ങളുടെയും പൊതുസ്വഭാവമാണ്. ഒരു പ്രവാസി മലയാളിയുടെ ജന്മനാടിനോടുള്ള പൊക്കിൾകൊടി ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലായി ഇത് വായനക്കാർക്ക് അനുഭവപ്പെടും.

RECENT POSTS
Copyright © . All rights reserved