UK

എബി ജെ. ജോസ്

പാലാ: ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആരംഭിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗ മത്സര പരമ്പരയുടെ നാലാം സീസണിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ‘വാഗ്മിത്വത്തിലേക്ക് ഒരു ചുവട്’ എന്ന പ്രചാരണ പരിപാടി മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

സംസാരിക്കാനുള്ള കഴിവ് ഒരു വ്യക്തിയുടെ വിജയത്തിന് മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശയങ്ങൾ രൂപപ്പെടുന്നതും അവ സമൂഹത്തിലേക്ക് എത്തിച്ചേരുന്നതും സംവാദങ്ങളിലൂടെയാണെന്നും അതുകൊണ്ടുതന്നെ പബ്ലിക് സ്പീക്കിംഗ് ഒരു മത്സര ഇനം മാത്രമല്ല, ജനാധിപത്യത്തിന്റെ അടിസ്ഥാനശക്തികളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയ്ക്ക് ഭാഷാപാടവവും ചിന്താശേഷിയും അവതരണമികവും വളർത്തിയെടുക്കാൻ ഓർമ്മയുടെ അന്തർദേശീയ പബ്ലിക് സ്പീക്കിംഗ് സംരംഭം മികച്ച അവസരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരത്തിൽ വിജയിക്കുന്നതിലും പ്രധാനമാണ് സ്വന്തം ആശയങ്ങൾ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും അവതരിപ്പിക്കാൻ കഴിയുന്ന വ്യക്തിത്വം വളർത്തിയെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ. ജോസ്, ഓർമ്മ കേരള ചാപ്റ്റർ ചെയർമാൻ കുര്യാക്കോസ് മാണിവയലിൽ, ട്രഷറർ ഷാജി ആറ്റുപുറം, പ്രസംഗ പരിശീലകരായ പ്രൊഫ. ടോമി ചെറിയാൻ, സോയി തോമസ് പങ്കെടുത്തു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. 2027 ഓഗസ്റ്റ് -ന് പാലായിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെയാണ് നാലാം സീസൺ സമാപിക്കുക.

മത്സരത്തിന്റെ രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും ഉടൻ തന്നെ www.ormaspeech.org എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും.

പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ

ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കേരളത്തിലേക്കുള്ള യാത്രകൾക്ക് ഏറെ പ്രയോജനകരമാകുന്ന ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ–ദോഹ സർവീസ് 2026 ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഈ ലക്ഷ്യത്തിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഓർമ്മാ ഇന്റർനാഷണൽ നടത്തിയ പ്രവർത്തനങ്ങളും വിവിധ തലങ്ങളിലെ ഇടപെടലുകളും സമൂഹത്തിനും മാധ്യമങ്ങൾക്കും മുന്നിൽ അവതരിപ്പിക്കുന്നതിനായി ഫിലഡൽഫിയയിൽ വിപുലമായ പ്രസ് മീറ്റ് സംഘടിപ്പിച്ചു.

ഫിലഡൽഫിയ, ന്യൂജഴ്‌സി, ഡെലവെയർ മേഖലകളിലെ പ്രമുഖ മലയാളം ടെലിവിഷൻ, പത്ര, ഓൺലൈൻ മാധ്യമ പ്രതിനിധികൾ, വിവിധ മലയാളി സംഘടനകളുടെ നേതാക്കൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്ത സമ്മേളനം ഓർമ്മാ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

ജോസ് തോമസ് (ചെയർ, ഓർമ്മാ ടാലന്റ് പ്രൊമോഷൻ ഫോറം) പരിപാടി പരിചയപ്പെടുത്തി. തുടർന്ന് ഓർമ്മാ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറവും, പബ്ലിക് അഫയേഴ്സ് ഫോറം ചെയർ വിൻസെന്റ് ഇമ്മാനുവേലും സമ്മേളനത്തിൽ പങ്കെടുത്ത വിശിഷ്ടാതിഥികളെയും വിവിധ സംഘടനാ പ്രതിനിധികളെയും മാധ്യമപ്രവർത്തകരെയും പരിചയപ്പെടുത്തി. തുടർന്ന് വിൻസെന്റ് ഇമ്മാനുവേൽ 2015 മുതൽ ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കുള്ള മികച്ച വിമാനസൗകര്യം യാഥാർഥ്യമാക്കുന്നതിനായി ഓർമ്മാ ഇന്റർനാഷണൽ നടത്തിയ വിവിധ ഇടപെടലുകളെക്കുറിച്ചും വിമാനത്താവള അധികൃതരുമായും ജനപ്രതിനിധികളുമായും വിമാനക്കമ്പനികളുമായും നടത്തിയ തുടർച്ചയായ ആശയവിനിമയങ്ങളെക്കുറിച്ചും വിശദീകരിച്ചു.

ഓർമ്മാ ഇന്റർനാഷണൽ പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ അവതരിപ്പിച്ച പ്രത്യേക റിപ്പോർട്ടിൽ, ഫിലഡൽഫിയ–കേരള വിമാനസൗകര്യത്തിനായി സംഘടന നടത്തിയ പ്രവർത്തനങ്ങളുടെ സമഗ്ര ചരിത്രം അവതരിപ്പിച്ചു.

2015 മുതൽ വിൻസെന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവള അധികൃതരുമായി നിരവധി കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചതായും, ഫിലഡൽഫിയ സിറ്റി മേയറുടെയും മറ്റ് ഭരണനേതൃത്വത്തിന്റെയും സഹകരണത്തോടെ ഇന്ത്യയിലെ കേന്ദ്ര മന്ത്രിമാർക്കും വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും ഔദ്യോഗിക നിവേദനങ്ങൾ സമർപ്പിച്ചതായും, സമൂഹത്തിന്റെ യാത്രാ ആവശ്യകതകൾ സംബന്ധിച്ച വിവരശേഖരണം നടത്തി വിമാനത്താവള അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തിയതായും റിപ്പോർട്ടിൽ വിശദീകരിച്ചു.

ഫിലഡൽഫിയ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾ, സമൂഹത്തിന്റെ ആവശ്യകതകൾ സംബന്ധിച്ച വിശദമായ അവതരണങ്ങൾ, വിമാനസർവീസ് വികസനവുമായി ബന്ധപ്പെട്ട പ്രത്യേക ഉപദേശക സമിതിയിൽ ഇന്ത്യൻ-മലയാളി സമൂഹത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തിയ നടപടി, വിവിധ ജനപ്രതിനിധികളുടെയും ഭരണനേതൃത്വത്തിന്റെയും പിന്തുണ ഉറപ്പാക്കിയത് തുടങ്ങിയ സുപ്രധാന ഇടപെടലുകളും റിപ്പോർട്ടിൽ വിശദമായി അവതരിപ്പിച്ചു.

ഈ പ്രഖ്യാപനത്തിന്റെ പൂർണ്ണമായ അംഗീകാരം ഒരു വ്യക്തിക്കോ സംഘടനയ്ക്കോ മാത്രം അവകാശപ്പെടാനാവില്ലെന്നും, ഫിലഡൽഫിയയിൽ നിന്നുള്ള കേരള വിമാനസർവീസിന്റെ ആവശ്യകത വിവിധ അധികാരകേന്ദ്രങ്ങളിൽ തുടർച്ചയായി ഉന്നയിക്കുകയും, സമൂഹത്തിന്റെ ശബ്ദം വിമാനത്താവള അധികൃതരിലേക്കും വിമാനക്കമ്പനികളിലേക്കും നയരൂപീകരണ കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നതിൽ ഓർമ്മാ ഇന്റർനാഷണൽ സജീവവും ശ്രദ്ധേയവുമായ പങ്കുവഹിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

സമ്മേളനത്തിൽ സംസാരിച്ച വിവിധ സംഘടനാ നേതാക്കൾ ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ സർവീസ് പുനരാരംഭിക്കുന്നത് പെൻസിൽവേനിയ, ന്യൂജഴ്‌സി, ഡെലവെയർ മേഖലകളിലെ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് വലിയ അനുഗ്രഹമാണെന്നും, ഭാവിയിൽ കേരളത്തിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കൂടുതൽ സൗകര്യപ്രദമായ വിമാനബന്ധങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ തുടരുമെന്നും അഭിപ്രായപ്പെട്ടു.

പ്രസ് മീറ്റിൽ ഓർമ്മാ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറം, പബ്ലിക് അഫയേഴ്സ് ഫോറം ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ഓർമ്മാ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, ഫിലഡൽഫിയ പോലീസ് സർജന്റും ഓർമ്മാ ഫിലഡൽഫിയ വൈസ് പ്രസിഡന്റുമായ ബ്ലെസൺ മാത്യു, ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ഡബ്ല്യു.എം.സി ഫിലഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ് നൈനാൻ മത്തായി, ഡബ്ല്യു.എം.സി ഫിലഡൽഫിയ സെക്രട്ടറി ലൂക്കോസ് മാത്യു, ഡബ്ല്യു.എം.സി വൈസ് ചെയർ ജെയിംസ് പീറ്റർ, ഓർമ്മാ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈലാ രാജൻ, ഡബ്ല്യു.എം.സി ഫിലഡൽഫിയ ചെയർപേഴ്സൺ അജി പണിക്കർ, ഫിലഡൽഫിയ സിറ്റി കമ്മീഷണർ മാത്യു തരകൻ, പമ്പ പ്രസിഡന്റ് അലക്സ് തോമസ്, തോമസ് പോൾ, ജോയ് തട്ടാർകുന്നേൽ, സാറ ഐപ്പ്, ലൈല മാത്യു, കോട്ടയം അസോസിയേഷൻ പ്രതിനിധി ജീമോൻ ജോർജ്, ഏഷ്യാനെറ്റ് പ്രതിനിധിയും ഓർമ്മാ വിഷ്വൽ മീഡിയ കോർഡിനേറ്ററുമായ അരുണ്‍ കോവാട്ട്, ഓർമ്മാ ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, ജോ തോമസ്, ഫ്രാൻസിസ് പടയാട്ടി, രാജു പടയാട്ടിൽ, സണ്ണി പടയാട്ടി, ഏറോപാക്‌സ് ട്രാവൽസിന്റെ ജോർജ് പനയ്ക്കൽ, ജോർജുകുട്ടി അമ്പാട്ട്‌, ജേക്കബ് കോര, ഓർമ്മാ ഫിലഡൽഫിയ വൈസ് പ്രസിഡന്റ് സെബിൻ സെബാസ്റ്റ്യൻ, ജോൺ പണിക്കർ, പോൾ തെക്കുംതല, ഷാജി (മയൂര), ഫിലിപ്പോസ് ചെറിയാൻ, മാനുവൽ തോമസ് എന്നിവർ ഉൾപ്പെടെ വിവിധ മലയാളി സംഘടനകളുടെ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.

പ്രമുഖ മലയാളം ടെലിവിഷൻ ചാനലുകളുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും പത്രമാധ്യമങ്ങളുടെയും പ്രതിനിധികൾ സമ്മേളനം വിശദമായി റിപ്പോർട്ട് ചെയ്തു.

ഓർമ്മാ ഇന്റർനാഷണൽ പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ നന്ദി രേഖപ്പെടുത്തി.

ഫിലഡൽഫിയ മേഖലയിലെ മലയാളി സമൂഹത്തിന്റെ പൊതുതാൽപര്യ വിഷയങ്ങളിൽ ഭാവിയിലും സജീവമായി ഇടപെടുമെന്നും, കേരളത്തിലേക്കും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കൂടുതൽ സൗകര്യപ്രദമായ വിമാനബന്ധങ്ങൾ യാഥാർഥ്യമാക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾ, വിമാനക്കമ്പനികൾ, വിമാനത്താവള അധികൃതർ, വിവിധ മലയാളി സംഘടനകൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തനം തുടരുമെന്നും ഓർമ്മാ ഇന്റർനാഷണൽ നേതൃത്വം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഹോമെക്സ് ലീഗലും മലയാളം യുകെയും സംയുക്തമായി സംഘടിപ്പിച്ച ‘പ്രെഡിക്ട് ആൻഡ് വിൻ ഫിഫ ലോകകപ്പ് 2026’ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ച മത്സരാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് ഗ്രാൻഡ് പ്രൈസും പ്രത്യേക സമ്മാനങ്ങളും ആണ് ലഭിക്കുന്നത് . യുകെയിലെ മലയാളി ഫുട്ബോൾ പ്രേമികളിൽ നിന്ന് മികച്ച പങ്കാളിത്തമാണ് മത്സരത്തിന് ലഭിച്ചത്

ലെസ്റ്റർ സ്വദേശിനിയായ അനിറ്റ് വർഗീസ് ഗ്രാൻഡ് പ്രൈസ് അവാർഡ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെസ്റ്റ് യോർക്ക്ഷയറിലെ  വെയ്ക്ക്ഫീൽഡ് സ്വദേശിയായ അരുണ്‍ അലക്സാണ്ടർ രണ്ടാം സ്ഥാനവും സ്പെഷ്യൽ ഗിഫ്റ്റ് ഹാംപറും സ്വന്തമാക്കി. ലെസ്റ്റർ സ്വദേശിയായ മഹേഷ് ചന്ദ്രശേഖരൻ മൂന്നാം സ്ഥാനവും എക്സ്ക്ലൂസീവ് ഗിഫ്റ്റ് പാക്കും നേടി. വിജയികളുടെ പേരുകൾ  ഹോമെക്സ് ലീഗലും  മലയാളം യുകെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

 

ഫിഫ ലോകകപ്പ് 2026ന്റെ ആവേശം യുകെയിലെ മലയാളി സമൂഹത്തിനിടയിൽ കൂടുതൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. ജൂലൈ 8 വരെ എൻട്രികൾ സ്വീകരിച്ച മത്സരത്തിൽ നിരവധി പേർ ആണ് പങ്കെടുത്തത് . ശരിയായ ഉത്തരം നൽകിയ എട്ട് പേരെയാണ് അന്തിമഘട്ടത്തിലേക്ക് പരിഗണിച്ചത്. ഇവർക്ക് 101 മുതൽ 108 വരെ നമ്പറുകൾ നൽകി നറുക്കെടുപ്പിലൂടെയാണ് ആദ്യ മൂന്ന് വിജയികളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യത ഉറപ്പാക്കുന്നതിനായി നറുക്കെടുപ്പ് പ്രക്രിയയുടെ വീഡിയോ ചിത്രീകരണവും നടത്തിയിരുന്നു.

യുകെയിലെ ലെസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ലീഗൽ, പ്രോപ്പർട്ടി വാങ്ങൽ-വിൽപ്പന നടപടികളുമായി ബന്ധപ്പെട്ട നിയമ- കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെ ഭവന ഉടമകൾക്കും നിക്ഷേപകർക്കുമായി കൺവേയൻസിംഗ്, പ്രോപ്പർട്ടി സർവേ ഉൾപ്പെടെയുള്ള സേവനങ്ങൾ കമ്പനി നൽകുന്നുണ്ട്.

കേരളത്തിലെ പ്രവാസി മലയാളികൾക്കായി സമഗ്ര ഭവന പരിപാലന സേവനങ്ങൾ നൽകുന്ന ഹോമെക്സ് എസ്റ്റേറ്റ്സും ഹോമെക്സ് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന സംരംഭമാണ്. “നിങ്ങളുടെ വീട് – ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന സ്ഥാപനം, വിദേശത്തുള്ള വീടുടമകൾക്കായി കേരളത്തിലുള്ള അവരുടെ വസ്‌തുവകകളുടെ പ്രോപ്പർട്ടി മാനേജ്‌മെന്റ്, എസ്റ്റേറ്റ് മാനേജ്‌മെന്റ്, പ്രോപ്പർട്ടി സെയിൽസ്, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. വീടുകളുടെ സ്ഥിരപരിപാലനം, മാസാന്ത്യ ഫോട്ടോ-വീഡിയോ ഇൻസ്പെക്ഷൻ റിപ്പോർട്ടുകൾ, ബിൽ പേയ്മെന്റുകൾ, കീ കസ്റ്റഡി, ഡീപ് ക്ലീനിംഗ്, പ്രീ-പോസ്റ്റ് മൺസൂൺ കെയർ തുടങ്ങിയ സേവനങ്ങളിലൂടെ പ്രവാസികൾക്ക് വിശ്വസനീയമായ പിന്തുണ ഉറപ്പാക്കുകയാണ് ഹോമെക്സ് എസ്റ്റേറ്റ്സ്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോമെക്സ് ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനം, കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവ സാന്നിധ്യമറിയിച്ചുകൊണ്ട് BAYTA Homes എന്ന ഭവന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: എബോള വൈറസുമായി സമ്പർക്കത്തിൽപ്പെട്ടിരിക്കാമെന്ന ആശങ്കയെ തുടർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടനിലെ ഒരു ആരോഗ്യപ്രവർത്തകനെ പ്രത്യേക വിമാനത്തിൽ ലണ്ടനിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലെങ്കിലും അതീവ ജാഗ്രതാ നടപടിയുടെ ഭാഗമായാണ് ഇയാളെ ഐസൊലേഷനിൽ പാർപ്പിച്ച് വിദഗ്ധരുടെ നിരീക്ഷണത്തിൽ തുടരുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) അറിയിച്ചു.

എബോള രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ആരോഗ്യപ്രവർത്തകന് വൈറസുമായി സമ്പർക്കമുണ്ടായിരിക്കാമെന്ന സംശയം ഉയർന്നത്. രോഗത്തിന്റെ ഇൻക്യൂബേഷൻ കാലയളവ് രണ്ട് മുതൽ 21 ദിവസം വരെയായതിനാൽ ഈ മുഴുവൻ സമയവും നിരീക്ഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ബ്രിട്ടനിൽ എബോള സ്ഥിരീകരിച്ച കേസുകളില്ലെന്നും പൊതുജനങ്ങൾക്ക് ഭീഷണി വളരെ കുറവാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കോംഗോയിലും ഉഗാണ്ടയിലും ഈ വർഷം റിപ്പോർട്ട് ചെയ്ത എബോള വ്യാപനം ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. രോഗബാധിതരുടെ രക്തം, ശരീരസ്രവങ്ങൾ, മലിനമായ വസ്തുക്കൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നത്. പനി, ക്ഷീണം, തലവേദന, തൊണ്ടവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് ഛർദി, വയറിളക്കം, വയറുവേദന, ചർമത്തിലെ പാടുകൾ എന്നിവയും കരൾ, വൃക്ക പ്രവർത്തനങ്ങളെ ബാധിക്കുന്ന ഗുരുതര ലക്ഷണങ്ങളും ഉണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടന്റെ തെക്കൻ തീരമായ പ്ലൈമത്തിനോട് ഏകദേശം 45 മൈൽ അകലെ അന്താരാഷ്ട്ര സമുദ്രപരിധിയിൽ റഷ്യൻ നാവികസേനയുടെ ന്യൂസ്ട്രാഷിമി യുദ്ധക്കപ്പൽ തിങ്കളാഴ്ച അപൂർവമായ തൽസമയ വെടിവയ്പ്പ് അഭ്യാസം നടത്തി. കപ്പലിനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ എച്ച്എംഎസ് ടൈൻ സുരക്ഷാ കാരണങ്ങളാൽ അകലേക്ക് മാറിയ ശേഷമാണ് ഏകദേശം 30 മിനിറ്റ് നീണ്ടുനിന്ന അഭ്യാസം നടന്നത്.

ബ്രിട്ടീഷ് ജലപരിധിക്ക് സമീപം റഷ്യൻ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ഈ വർഷം പതിവായിരിക്കുകയാണ്. കഴിഞ്ഞ മാസം അഡ്മിറൽ ഗ്രിഗോറോവിച്ച് എന്ന റഷ്യൻ ഫ്രിഗേറ്റ് ഐൽ ഓഫ് വൈറ്റ് പ്രദേശത്തിന് സമീപം സഞ്ചരിച്ചിരുന്ന ബ്രിട്ടീഷ് വിനോദയാനത്തിന് മുന്നറിയിപ്പ് വെടിയുതിർത്തെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നിലവിലെ അഭ്യാസത്തിൽ ഏത് ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് റഷ്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

റഷ്യയുമായുള്ള സമുദ്രബന്ധിത സംഘർഷാവസ്ഥ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. കഴിഞ്ഞ മാസം റഷ്യയുമായി ബന്ധമുള്ള ഒരു എണ്ണക്കപ്പൽ ബ്രിട്ടീഷ് സേന പിടിച്ചെടുത്തതിനെ തുടർന്ന് പ്രതികാര നടപടികൾ ഉണ്ടാകാമെന്ന ആശങ്ക ഉയർന്നിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം, റഷ്യൻ കപ്പലിന്റെ പ്രവർത്തനങ്ങൾ റോയൽ നേവി നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും രാജ്യസുരക്ഷ സംരക്ഷിക്കാൻ സജ്ജമാണെന്നും അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാം, രാജ്യത്തെ തെരുവുറക്കവും ഭവനരഹിതത്വവും അവസാനിപ്പിക്കുന്നത് തന്റെ സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഡൗണിങ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ ആദ്യ ഔദ്യോഗിക പ്രസംഗത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ഒരു വികസിത രാജ്യത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് രാത്രിയിൽ തെരുവുകളിൽ ഉറങ്ങേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ബേൺഹാം പറഞ്ഞു. സുരക്ഷിതമായ താമസസൗകര്യം ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്നും ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര-പ്രാദേശിക ഭരണകൂടങ്ങൾ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിതച്ചെലവിലെ വർധന, വാടകവീടുകളുടെ കുറവ്, തൊഴിലില്ലായ്മ, സാമൂഹിക അസമത്വങ്ങൾ തുടങ്ങിയവയാണ് ഭവനരഹിതത്വം വർധിക്കാൻ പ്രധാന കാരണങ്ങളെന്ന് ബേൺഹാം ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി പുതിയ സാമൂഹിക ഭവന പദ്ധതികൾ, കുറഞ്ഞ വരുമാനക്കാർക്കുള്ള വാടകസഹായം, പ്രാദേശിക കൗൺസിലുകൾക്ക് അധിക ധനസഹായം എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. തെരുവുറക്കം അവസാനിപ്പിക്കുന്നതിനായി നൂറുകണക്കിന് ദശലക്ഷം പൗണ്ടിന്റെ പ്രത്യേക ഫണ്ടും അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ബേൺഹാം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒരു ദശകത്തിനിടെ ബ്രിട്ടന് ലഭിക്കുന്ന ഏഴാമത്തെ പ്രധാനമന്ത്രിയാണ് ആൻഡി ബേൺഹാം. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക വെല്ലുവിളികളും നേരിടുന്ന ഘട്ടത്തിലാണ് അദ്ദേഹം അധികാരത്തിലെത്തുന്നത്. രാജ്യത്ത് സ്ഥിരതയും ജനവിശ്വാസവും വീണ്ടെടുക്കുക, പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുക, ലണ്ടന് പുറത്തുള്ള മേഖലകളുടെ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകുക എന്നിവയാണ് തന്റെ സർക്കാരിന്റെ മുൻഗണനകളെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വടക്കൻ മേഖലകൾക്കും വ്യാവസായിക നഗരങ്ങൾക്കും കൂടുതൽ നിക്ഷേപം ഉറപ്പാക്കുമെന്നും ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ മാറ്റം അനുഭവപ്പെടുന്ന തരത്തിലുള്ള ഭരണമാണ് ലക്ഷ്യമെന്നും ബേൺഹാം തന്റെ ആദ്യ പ്രസംഗത്തിൽ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം ഇന്ന് ചുമതലയേൽക്കും. മുൻ പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെ രാജിക്കുശേഷം രാജാവ് ചാൾസ് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ബേൺഹാമിന് സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിക്കുക. കഴിഞ്ഞ വെള്ളിയാഴ്ച ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ബേൺഹാം ബ്രിട്ടന്റെ കഴിഞ്ഞ പത്ത് വർഷത്തിനിടെ അധികാരത്തിലെത്തുന്ന ഏഴാമത്തെ പ്രധാനമന്ത്രിയാകും.

ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മുൻ മേയറായ ബേൺഹാം, രാജ്യത്തെ “പുനർനിർമിക്കുമെന്നും” അധികാരം ലണ്ടനിൽ മാത്രം കേന്ദ്രീകരിക്കുന്ന രീതിക്ക് മാറ്റം വരുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവിതച്ചെലവ് പ്രതിസന്ധി, പൊതുസേവനങ്ങളിലെ പ്രശ്നങ്ങൾ, സാമ്പത്തിക വളർച്ചയിലെ മന്ദഗതി എന്നിവ പരിഹരിക്കുന്നതിനാണ് തന്റെ സർക്കാർ മുൻഗണന നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ മേഖലകൾക്ക് കൂടുതൽ അധികാരം നൽകുന്ന ഭരണപരിഷ്കാരങ്ങളും നടപ്പാക്കുമെന്ന് ബേൺഹാം വാഗ്ദാനം ചെയ്തിട്ടുണ്ട്.

പുതിയ മന്ത്രിസഭയിലെ പ്രധാന നിയമനങ്ങളിലേക്കാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ. ഡിജിറ്റൽ ഐഡി പദ്ധതി ഉപേക്ഷിക്കുമെന്നും സാധാരണ കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന ജീവിതച്ചെലവ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലായിരിക്കും ആദ്യഘട്ട ശ്രദ്ധയെന്നും ബേൺഹാമിന്റെ അനുയായികൾ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനങ്ങൾ ബ്രിട്ടന്റെ രാഷ്ട്രീയ – സാമ്പത്തിക ദിശ നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രോഗികളെയും ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും വീട്ടിൽ പരിചരിക്കുന്നവർക്ക് നൽകുന്ന അലവൻസ് ആനുകൂല്യവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. കഴിഞ്ഞ വർഷം മാത്രം പതിനായിരക്കണക്കിന് ആളുകൾക്ക് നിയമപ്രകാരം ലഭിക്കേണ്ടതിലധികം തുക ലഭിച്ചതായി കണ്ടെത്തിയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 32,559 പേർക്ക് അധികമായി പണം ലഭിച്ചപ്പോൾ, 78 പേർക്ക് 20,000 പൗണ്ടിലേറെ വീതം തിരിച്ചടയ്ക്കേണ്ട സാഹചര്യമുണ്ടായി. കുടുംബാംഗങ്ങളെ പരിചരിക്കുന്നതിനൊപ്പം ഭാഗികമായി ജോലി ചെയ്യുന്നവരാണ് കൂടുതലായി ഈ പ്രശ്നത്തിൽപ്പെട്ടിരിക്കുന്നത്.

കാരേഴ്സ് അലവൻസ് ലഭിക്കുന്നവർക്ക് നിശ്ചിത വരുമാനപരിധിയുണ്ട്. അധികസമയം ജോലി ചെയ്യുകയോ ശമ്പളവർധന ലഭിക്കുകയോ ചെയ്താൽ അത് അധികൃതരെ അറിയിക്കണം. എന്നാൽ പല കേസുകളിലും ഈ വിവരങ്ങൾ സമയത്ത് രേഖപ്പെടുത്തപ്പെടാത്തതിനാൽ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാണ് അധികതുക ലഭിച്ചതായി കണ്ടെത്തുന്നത്. അപ്പോഴേക്കും തിരിച്ചടയ്ക്കേണ്ട തുക ആയിരക്കണക്കിന് പൗണ്ടുകളായി ഉയരും. തങ്ങൾ മനഃപൂർവം നിയമലംഘനം നടത്തിയതല്ലെന്നും, സർക്കാർ സംവിധാനത്തിലെ കാലതാമസമാണ് വലിയ കടബാധ്യതയ്ക്ക് കാരണമായതെന്നും നിരവധി പരിചരണക്കാർ പരാതിപ്പെടുന്നു.

ബ്രിട്ടനിൽ കുടുംബാംഗങ്ങളെ പരിചരിക്കുകയും അതോടൊപ്പം പാർട്ട് ടൈം ജോലികൾ ചെയ്യുകയും ചെയ്യുന്ന മലയാളികളുടെ എണ്ണവും ഗണ്യമാണ്. അതിനാൽ പുതിയ കണക്കുകൾ മലയാളി സമൂഹത്തിനിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനങ്ങളും പരിശോധനകളും ശക്തമാക്കിയതായി തൊഴിൽ – പെൻഷൻ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും, അപ്രതീക്ഷിതമായി വലിയ തുക തിരിച്ചടയ്ക്കേണ്ടി വരുന്ന സാഹചര്യം പല കുടുംബങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി കാരേഴ്സ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ വ്യക്തതയുള്ളതും ഉപയോക്തൃസൗഹൃദവുമായ സംവിധാനം നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ അധികാരമേൽക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി ആൻഡി ബേൺഹാം, സയൻസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി വകുപ്പ് (DSIT) പിരിച്ചുവിട്ട് അതിന്റെ ചുമതലകൾ മറ്റൊരു മന്ത്രാലയത്തിലേക്ക് ലയിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. കൃത്രിമ ബുദ്ധി (AI), ഡിജിറ്റൽ സാങ്കേതികവിദ്യ, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകൾക്ക് പ്രത്യേകമായി രൂപീകരിച്ച വകുപ്പിനെ ഒഴിവാക്കാനുള്ള നീക്കം രാജ്യത്തെ ടെക്‌നോളജി മേഖലയിലും രാഷ്ട്രീയ വൃത്തങ്ങളിലും കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ദേശീയ സുരക്ഷയ്ക്കും സാങ്കേതികവിദ്യ നിർണായകമായ ഘട്ടത്തിലാണ് ഇത്തരമൊരു പുനഃസംഘടന നടത്തുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മുൻ പ്രധാനമന്ത്രിമാരുടെ എഐ ഉപദേഷ്ടാവായ മാറ്റ് ക്ലിഫോർഡടക്കമുള്ള വിദഗ്ധർ, മന്ത്രാലയം പിരിച്ചുവിടുന്നത് ഭരണപരമായ ആശയക്കുഴപ്പത്തിനും വിലപ്പെട്ട സമയനഷ്ടത്തിനും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. ബേൺഹാമിന്റെ സ്വന്തം ലേബർ പാർട്ടിക്കുള്ളിൽ നിന്നുമുള്ള ചില എംപിമാരും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിനും ഭരണപരിഷ്കാരങ്ങൾക്കും മുന്നോടിയായാണ് ഈ ചർച്ചകൾ ശക്തമായിരിക്കുന്നത്. ടെക്‌നോളജി വകുപ്പിന്റെ ചുമതലകൾ ബിസിനസ് മന്ത്രാലയത്തിന് കീഴിലാക്കുമെന്ന സൂചനകളുണ്ടെങ്കിലും അന്തിമ തീരുമാനം പുറത്തു വിട്ടിട്ടില്ല. ബ്രിട്ടൻ ആഗോള സാങ്കേതിക മത്സരത്തിൽ മുന്നിട്ടുനിൽക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, പ്രത്യേക ടെക്‌നോളജി മന്ത്രാലയം നിലനിർത്തേണ്ടതുണ്ടെന്നാണ് വ്യവസായ മേഖലയുടെയും വിദഗ്ധരുടെയും ആവശ്യം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2026 ഫിഫ ലോകകപ്പിലെ മൂന്നാം സ്ഥാനപ്പോരാട്ടത്തിൽ ഫ്രാൻസിനെ 6-4ന് കീഴടക്കി ഇംഗ്ലണ്ട് ടൂർണമെന്റ് ഗംഭീര വിജയത്തോടെ അവസാനിപ്പിച്ചു. മയാമിയിൽ നടന്ന ആവേശപ്പോരിൽ ബുകയോ സാക്ക ഹാട്രിക് നേടി ഇംഗ്ലണ്ടിന്റെ വിജയശില്പിയായി. ഡെക്ലൻ റൈസ്, എസ്രി കോൺസ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരും ഇംഗ്ലണ്ടിനായി വലകുലുക്കി. ആദ്യ പകുതിയോടെ തന്നെ 4-0ന് മുന്നിലെത്തിയ ഇംഗ്ലണ്ട് മത്സരം കൈവിടില്ലെന്ന് തോന്നിച്ചെങ്കിലും പിന്നീട് ഫ്രാൻസ് ശക്തമായി തിരിച്ചടിച്ചു.

കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിൽ ഫ്രാൻസ് രണ്ടാം പകുതിയിൽ ഉജ്ജ്വല തിരിച്ചുവരവ് നടത്തി. രണ്ട് ഗോളുകൾ നേടിയ എംബാപ്പെ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തതോടെ സ്കോർ 5-4 ആയി ചുരുങ്ങി. എന്നാൽ മത്സരാവസാനത്തോട് അടുക്കുമ്പോൾ സാക്ക പെനൽറ്റിയിലൂടെ തന്റെ ഹാട്രിക് പൂർത്തിയാക്കി. ഇൻജുറി ടൈമിൽ ബെല്ലിംഗ്ഹാം നേടിയ ഗോളോടെ ഇംഗ്ലണ്ട് വിജയമുറപ്പിച്ചു. ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായാണ് ഈ പോരാട്ടത്തെ വിലയിരുത്തുന്നത്.

സെമിഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടതിന്റെ നിരാശ മറികടക്കാൻ ഇംഗ്ലണ്ടിന് ഈ ജയം സഹായിച്ചു. തോമസ് ടൂഷലിന്റെ കീഴിൽ ലോകകപ്പ് അവസാനിപ്പിച്ച ഇംഗ്ലണ്ട് 1966ലെ കിരീടവിജയത്തിന് ശേഷമുള്ള മികച്ച നേട്ടങ്ങളിലൊന്നാണ് സ്വന്തമാക്കിയത്. മറുവശത്ത്, 14 വർഷത്തെ പരിശീലക കാലാവധിക്ക് ശേഷം ദിദിയെ ദെഷാംപ്സിന്റെ അവസാന മത്സരവും ഇതായിരുന്നു. തോൽവിക്കിടയിലും ലോകകപ്പ് ഗോളുകളുടെ റെക്കോർഡുകൾ പുതുക്കിക്കൊണ്ട് എംബാപ്പെ ശ്രദ്ധേയനായി.

RECENT POSTS
Copyright © . All rights reserved