ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ പ്രസ്താവനകളും ഉയരുന്ന വംശീയതയും എൻഎച്ച്എസിലെ തൊഴിൽ അന്തരീക്ഷം മാറ്റുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ കാരണത്താൽ വിദേശ ഡോക്ടർമാരും നേഴ്സുമാരും എൻഎച്ച്എസിൽ നിന്ന് മാറിനിൽക്കുകയാണെന്ന അഭിപ്രായം ശക്തമാണ് . സർക്കാർ സ്വീകരിക്കുന്ന കടുത്ത കുടിയേറ്റ നയങ്ങളും പൊതുചർച്ചകളിലെ വംശീയ പരാമർശങ്ങളും യുകെയെ പുറമെനിന്നുള്ളവർക്ക് “സ്വാഗതം നൽകാത്ത വംശീയ രാജ്യമാക്കി കാണുന്ന സാഹചര്യം സൃഷ്ടിക്കുന്നതായി അക്കാദമി ഓഫ് മെഡിക്കൽ റോയൽ കോളേജസിന്റെ ചെയർ ജീനറ്റ് ഡിക്സൺ വ്യക്തമാക്കി.

ബ്രെക്സിറ്റിന് ശേഷം എൻഎച്ച്എസിലേക്കുള്ള വിദേശ മെഡിക്കൽ ജീവനക്കാരുടെ ഒഴുക്ക് നിലച്ചതായും, വിദേശ ഡോക്ടർമാർ സേവനം ഉപേക്ഷിക്കുന്നത് കൂടിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം നേഴ്സുമാരും മിഡ്വൈഫുമാരും പുതിയതായി ജോലിയിൽ ചേരുന്നത് ഗണ്യമായി കുറഞ്ഞു. നിലവിൽ യുകെയിലെ ഡോക്ടർമാരിൽ 42 ശതമാനവും വിദേശത്ത് യോഗ്യത നേടിയവരാണെന്നും, ഇവരുടെ സംഭാവനയില്ലാതെ എൻഎച്ച്എസിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ഡിക്സൻ മുന്നറിയിപ്പ് നൽകി . രാഷ്ട്രീയ നേതാക്കളുടെ കുടിയേറ്റ വിരുദ്ധ പ്രസ്താവനകൾ, മാധ്യമങ്ങളിലെ പ്രതികൂല റിപ്പോർട്ടുകൾ, സഹപ്രവർത്തകരിൽ നിന്നും രോഗികളിൽ നിന്നും നേരിടേണ്ടി വരുന്ന വംശീയ അധിക്ഷേപങ്ങൾ എന്നിവയാണ് വിദേശ മെഡിക്കൽ ജീവനക്കാരെ അകറ്റുന്നതെന്ന് അവർ പറഞ്ഞു.

വിദേശ എൻഎച്ച്എസ് ജീവനക്കാർക്ക് ദിനചര്യയിൽ പോലും സുരക്ഷിതത്വ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ട്രസ്റ്റുകളിലെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി. ആശുപത്രികളിലും പൊതുസമൂഹത്തിലും വംശീയ അധിക്ഷേപം വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് എൻഎച്ച്എസിൽ വംശീയതയ്ക്ക് “സീറോ ടോളറൻസ്” നയമാണെന്ന് ആവർത്തിച്ചു. സർക്കാർ വക്താവ്, വിദേശ മെഡിക്കൽ ജീവനക്കാരുടെ സേവനം അമൂല്യമാണെന്നും, എന്നാൽ ആഭ്യന്തരമായി പരിശീലനം നേടിയ ഡോക്ടർമാർക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നും പ്രതികരിച്ചു. കുടിയേറ്റ വിരുദ്ധ ഭാഷയും നയങ്ങളും തുടരുകയാണെങ്കിൽ എൻഎച്ച്എസിന്റെ പ്രവർത്തനസുരക്ഷ തന്നെ അപകടത്തിലാകുമെന്ന് മെഡിക്കൽ രംഗത്തെ നേതാക്കൾ നൽകുന്ന മുന്നറിയിപ്പ് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും എന്നാണ് കരുതപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സാന്‍ഡ്രിംഗ്ഹാം (നോര്‍ഫോക്): ബ്രിട്ടീഷ് രാജകുടുംബം ക്രിസ്മസ് ദിനത്തില്‍ സാന്‍ഡ്രിംഗ്ഹാമിലെ സെന്റ് മേരി മഗ്ദലേന്‍ ദേവാലയത്തില്‍ നടന്ന പ്രത്യേക ആരാധനയില്‍ ഭക്തിപൂർവ്വം പങ്കെടുത്തു. ചാള്‍സ് രാജാവും കാമില്ലയും, പ്രിന്‍സ് വില്യവും ഭാര്യ കാതറീനും (പ്രിന്‍സസ് ഓഫ് വെയില്‍സ്) മറ്റ് കുടുംബാംഗങ്ങളോടൊപ്പം ആരാധനയ്ക്ക് എത്തി.

ആരാധനയ്ക്ക് ശേഷം രാജാവും റാണിയും, പ്രിന്‍സ് വില്യം–കാതറീന് ദമ്പതികളും അവരുടെ മൂന്ന് മക്കളും ദേവാലയത്തിന് പുറത്തു കാത്തുനിന്നിരുന്ന ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. ക്രിസ്മസ് പ്രഭാതത്തിലെ തണുപ്പിനെ അവഗണിച്ച് ഒത്തുകൂടിയ ആരാധകരുമായി കൈവീശിയും ആശംസകള്‍ കൈമാറിയും രാജകുടുംബം ഇടപഴകി.

അതേസമയം, ആന്‍ഡ്രൂ മൗണ്ട്ബാറ്റന്–വിന്‍ഡ്സര്‍ (മുന്‍ പ്രിന്‍സ് ആന്‍ഡ്രൂ) ചടങ്ങില്‍ പങ്കെടുത്തില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പുത്രിമാരായ പ്രിന്‍സസ് ബിയാട്രിസും പ്രിന്‍സസ് യൂജീനിയും ഭര്ത്താക്കന്മാരോടൊപ്പം ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്രിസ്മസ് ദിനത്തില്‍ രാജകുടുംബം ജനങ്ങളോടൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വലിയ മധ്യമ ശ്രദ്ധ നേടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: രാജ്യത്തെ പലരും ഇപ്പോഴും കടുത്ത ജീവിത ചിലവിന്റെ സമ്മർദ്ദം അനുഭവിക്കുന്നുവെന്ന് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ തുറന്നുപറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുക എന്നത് തന്റെ പ്രധാന മുൻഗണനയാണെന്ന് ഡൗണിങ്ങ് സ്ട്രീറ്റിൽ നിന്ന് റെക്കോർഡ് ചെയ്ത സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വളർച്ച മന്ദഗതിയിലായതും ബജറ്റിലെ നികുതി വർധനവിനെച്ചൊല്ലി ചാൻസലർ റേച്ചൽ റീവ്സിനെതിരെ വിമർശനം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം.

ക്രിസ്തുമസ് സ്നേഹത്തിന്റെയും സമൃദ്ധിയുടെയും കാലമാണെങ്കിലും, നഷ്ടങ്ങളും ബുദ്ധിമുട്ടുകളും പലർക്കും ഈ സമയത്ത് കൂടുതൽ വേദനാജനകമാകാമെന്ന് സ്റ്റാർമർ പറഞ്ഞു. അതുകൊണ്ട് തന്നെ അയൽവാസികളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സുഖവിവരം അന്വേഷിക്കാനും, ഒറ്റപ്പെട്ടവരെ കരുതാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു ഫോൺവിളി പോലും വലിയ മാറ്റം സൃഷ്ടിക്കാമെന്നും അതാണ് ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്രിസ്തുമസ് ദിനത്തിൽ പോലും ജോലി ചെയ്യുന്ന എൻഎച്ച്എസ് ജീവനക്കാർക്കും, അടിയന്തര സേവന വിഭാഗങ്ങൾക്കും, സായുധസേനയിലെ അംഗങ്ങൾക്കും സ്റ്റാർമർ പ്രത്യേകമായി നന്ദിപറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി സേവനമനുഷ്ഠിക്കുന്ന ഇവരോടൊപ്പം, ഭക്ഷണം വിതരണം ചെയ്യുകയും ഒറ്റപ്പെട്ടവരെ സഹായിക്കുകയും ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യം മുഴുവൻ നിങ്ങളുടെ സേവനത്തിന് നന്ദി പറയുന്നു എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: നികുതി സംബന്ധമായ കാര്യങ്ങൾ വേഗത്തിലും ലളിതമായും പരിശോധിക്കാൻ എച്ച് എം ആർ സി ആപ്പ് ഏറ്റവും എളുപ്പമാർഗങ്ങളിലൊന്നാണെന്ന് ബ്രിട്ടീഷ് റവന്യൂ വകുപ്പ് (HMRC) അറിയിച്ചു. 2025-ഓടെ ഏഴുകോടിയിലധികം പേർ ഈ ആപ്പ് ഉപയോഗിക്കുന്നതായി സർക്കാർ കണക്കുകൾ പുറത്തു വന്നിരുന്നു. മുൻവർഷം ഇത് അഞ്ചുകോടിയായിരുന്നു. സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ, എച്ച് എം ആർ സിയുടെ ചീഫ് കസ്റ്റമർ ഓഫീസർ മിർട്ടിൽ ലോയ്ഡ്, മൊബൈൽ ഫോണിലൂടെ തന്നെ നികുതി വിവരങ്ങൾ നേരിട്ട് ലഭ്യമാകുന്നതാണ് ആപ്പിന്റെ പ്രധാന ആകർഷണമെന്ന് വ്യക്തമാക്കി. 2025-ൽ മാത്രം നാല് മില്യണിലധികം ഡൗൺലോഡുകളും 136 മില്യൺ ലോഗിനുകളും രേഖപ്പെടുത്തിയതായും എച്ച് എം ആർ സി അറിയിച്ചു.

നിത്യേനയുള്ള നികുതി കാര്യങ്ങൾ നിയന്ത്രിക്കാൻ പൊതുജനം ആപ്പിനെ വ്യാപകമായി ആശ്രയിക്കുന്നതായി എച്ച് എം ആർ സി അറിയിച്ചു. പ്രത്യേകിച്ച് മുതിർന്നവരും വിരമിച്ചവരുമായ വലിയൊരു വിഭാഗം സ്റ്റേറ്റ് പെൻഷൻ്റെ വിവരങ്ങൾ പരിശോധിക്കാൻ ആപ്പ് ഉപയോഗിക്കുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ചൈൽഡ് ബെനിഫിറ്റ് അപേക്ഷകൾ, നാഷണൽ ഇൻഷുറൻസ് നമ്പർ ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കൽ എന്നിവയും ഈ ആപ്പിൻ്റെ പ്രധാന ഉപയോഗങ്ങളിലൊന്നാണ്. ഇതുകൂടാതെ, ടാക്സ് കോഡ്, വരുമാന–ബെനിഫിറ്റ് വിവരങ്ങൾ, കഴിഞ്ഞ അഞ്ച് വർഷത്തെ തൊഴിൽ–വരുമാന ചരിത്രം, സെൽഫ് അസെസ്മെന്റ് നികുതി, അടയ്ക്കാനുള്ള തുക, സ്റ്റേറ്റ് പെൻഷൻ പ്രവചനം, നാഷണൽ ഇൻഷുറൻസ് സംഭാവനകളിലെ കുറവുകൾ എന്നിവയും ആപ്പിലൂടെ പരിശോധിക്കാനാകും.

അതോടൊപ്പം അധികമായി അടച്ച നികുതി തിരികെ ആവശ്യപ്പെടൽ, എച്ച് എം ആർ സിയ്ക്ക് അയച്ച ഫോമുകളും കത്തുകളും ട്രാക്ക് ചെയ്യൽ, ഡിജിറ്റൽ അസിസ്റ്റന്റിലൂടെ സഹായം തേടൽ, വിലാസവും പേരും പുതുക്കൽ, സെൽഫ് അസെസ്മെന്റ് അല്ലെങ്കിൽ സിംപിൾ അസെസ്മെന്റ് പേയ്മെന്റുകൾ നടത്തൽ, നികുതി കണക്കാക്കാനുള്ള ടാക്സ് കാൽക്കുലേറ്റർ ഉപയോഗിക്കൽ തുടങ്ങിയ സേവനങ്ങളും ആപ്പ് നൽകുന്നു. ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും സൗജന്യമായി ലഭിക്കുന്ന എച്ച് എം ആർ സി ആപ്പ്, പിൻ നമ്പർ, വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് സുരക്ഷിതമായി ലോഗിൻ ചെയ്യാനാകുമെന്നും എച്ച് എം ആർ സി അറിയിച്ചു. നികുതി കാര്യങ്ങളെ കുറിച്ച് ജനങ്ങളുടെ ഇടയിൽ സംവാദം പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക ബോധവൽക്കരണം വർധിപ്പിക്കാനുമാണ് ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിൽ കെയർ സംവിധാനത്തിൽ വളർന്നു പിന്നീട് അതിൽ നിന്ന് പുറത്തേക്ക് കടക്കുന്ന കുട്ടികളും യുവാക്കളുമാണ് ‘കെയർ ലീവേഴ്സ്’ എന്ന് അറിയപ്പെടുന്നത്. ഫോസ്റ്റെർ കെയർ, റെസിഡൻഷ്യൽ ഹോമുകൾ അല്ലെങ്കിൽ ലോക്കൽ അതോറിറ്റികളുടെ സംരക്ഷണത്തിൽ കഴിഞ്ഞ ശേഷം സ്വതന്ത്ര ജീവിതത്തിലേക്ക് കടക്കുന്ന ഇവർക്ക് 25 വയസ്സ് വരെ സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 25-ാം പിറന്നാൾ വരെ സൗജന്യ മരുന്നുകൾ (പ്രിസ്ക്രിപ്ഷൻ), ദന്തചികിത്സ, കണ്ണുപരിശോധനയും കണ്ണട സേവനങ്ങളും ലഭ്യമാകും. ആരോഗ്യ–സാമൂഹ്യ പരിചരണ വകുപ്പ് (DHSC) പ്രഖ്യാപിച്ച ഈ നടപടി, കെയർ ലീവേഴ്സ് നേരിടുന്ന ഗുരുതരമായ ആരോഗ്യ അസമത്വങ്ങൾ കുറയ്ക്കുക ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. 2025-ൽ 17 മുതൽ 21 വയസ് വരെ ഏകദേശം 53,230 കെയർ ലീവേഴ്സും, 22 മുതൽ 25 വയസ് വരെ 44,430 പേരുമുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്.

ആരോഗ്യ രംഗത്തേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിനായി എൻഎച്ച്എസിൽ കെയർ ലീവേഴ്സിനായി ശമ്പളമുള്ള ഇന്റേൺഷിപ്പുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. കൂടാതെ എൻഎച്ച്എസ് ജോലികൾക്കായി ‘ഗ്യാരണ്ടീഡ് ഇന്റർവ്യൂ’ പദ്ധതിയും നടപ്പാക്കും. ഇതിൻ്റെ ഭാഗമായി ജോലിക്ക് അപേക്ഷിക്കുമ്പോൾ കെയർ ലീവർ ആണെന്ന് വ്യക്തമാക്കാനുള്ള പ്രത്യേക ഓപ്ഷൻ ഉൾപ്പെടുത്തും. ജോലി വിവരണത്തിൽ പറയുന്ന അടിസ്ഥാന യോഗ്യതകൾ നിറവേറ്റുന്നവർക്ക് മറ്റ് ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളോടൊപ്പം നിർബന്ധമായും ഇന്റർവ്യൂവിന് പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വൈകല്യമുള്ളവർക്കുള്ള നിലവിലെ എൻഎച്ച്എസ് ഇന്റർവ്യൂ നയങ്ങളുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കെയറിലുണ്ടായിരുന്ന കുട്ടികൾ നേരിടുന്ന തുടർച്ചയായ വെല്ലുവിളികൾ വലിയ സാമൂഹിക പ്രശ്നമാണന്ന് ആരോഗ്യ–സാമൂഹ്യപരിചരണ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. കെയറിലുണ്ടായിരുന്നവർക്ക് അകാലമരണം സംഭവിക്കാനുള്ള സാധ്യത 70 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായും സർക്കാർ ചൂണ്ടിക്കാട്ടി. മുൻ കുട്ടികളുടെ സാമൂഹ്യപരിചരണ ഉപദേഷ്ടാവായ ജോശ് മക്അലിസ്റ്ററുടെ ശുപാർശകൾ അംഗീകരിച്ചുകൊണ്ട്, കെയർ ലീവേഴ്സിന്റെ ആവശ്യങ്ങൾ നിയമപരമായി പരിഗണിക്കുന്നതിന് പുതിയ കുട്ടികളുടെ ക്ഷേമ–വിദ്യാഭ്യാസ ബില്ലും സർക്കാർ കൊണ്ടുവരും. താമസം, മാനസികാരോഗ്യം, തൊഴിൽ എന്നിവയിൽ ശക്തമായ പിന്തുണ ഉറപ്പാക്കുന്നതിലൂടെ കെയർ ലീവേഴ്സിന് കൂടുതൽ സമത്വപരമായ ജീവിതാവസരങ്ങൾ ഒരുക്കുകയാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളെ നടുക്കി മലയാളിയും നാല് മക്കളുടെ പിതാവുമായ റിജോ പോളിന്റെ ആകസ്മിക വേർപാട്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് റിജോ കുഴഞ്ഞു വീണതും മരണം സംഭവിക്കുന്നതും. പരേതന് 45 വയസ്സാണ് പ്രായം. ഭാര്യ റാണി, മക്കൾ റോസ്മിൻ, റോസ്മോൾ, റോസ് മേരി, റോവൻ. പരേതൻ ചാലക്കുടി കറുകുറ്റി സ്വദേശി ആണ്.
റിജോ വർക്ക് ചെയ്യുന്ന നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നവർക്കായി ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ പങ്കെടുക്കവെ ആണ് റിജോ കുഴഞ്ഞുവീണത്. അരമണിക്കൂറോളം CPR കൊടുത്തു ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയം സംഭവിക്കുകയായിരുന്നു. പാരാമെഡിക്കൽ ടീമും സ്ഥലത്തെത്തിയിരുന്നു.
ജീവിതത്തിലെ ദുർഘടനിമിഷങ്ങളെ മനഃസാന്നിധ്യം കൊണ്ടും ഭാര്യയുടെ ആത്മാർത്ഥമായ സഹനം കൊണ്ടും നേരിട്ട് വിജയം നേടിയെടുത്തപ്പോൾ ആണ് ഇത്തരത്തിൽ ഒരു വേർപാട് സംഭവിച്ചിരിക്കുന്നത്.
കോവിഡ് കാലത്തു നാട്ടിലെ എല്ലാ ബിസിനസ്സും നഷ്ടപ്പെട്ടപ്പോൾ ആണ് റിജോയും കുടുംബവും യുകെ ലക്ഷ്യമാക്കിയത്. നാട്ടിലെ ഒരു വിസ ഏജന്റിന് 20 ലക്ഷം കൊടുത്തിട്ടാണ് ലണ്ടന്‍ സമീപത്തായി രണ്ട് വർഷം മുൻപ് റിജോയും കുടുംബവും എത്തുന്നത്. എന്നാൽ പിന്നീട് അവിടെയല്ല മിഡ്ലാൻസിലെ ബർട്ടൻ ഓൺ ട്രെന്റിലാണ് ഹോം എന്ന് ഏജന്റ് അറിയിക്കുന്നത്. കോവിഡിൽ എല്ലാം നഷ്ടപ്പെട്ട് ബാക്കി ഉണ്ടായിരുന്ന എല്ലാം വിറ്റു കിട്ടിയ പണമായിരുന്നു ഏജന്റിന് നൽകിയത്. അങ്ങനെ ബർട്ടൻ ഓൺ ട്രെന്റിൽ എത്തിയപ്പോൾ ആണ് റിജോ ഒരു സത്യം മനസ്സിലാക്കിയത്. പറഞ്ഞ ഒരു നഴ്സിംഗ് ഹോം അവിടെ ഇല്ല എന്ന വസ്തുത തിരിച്ചറിയുന്നതും താൻ വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കിയതും.
ചെറിയ നാല് കുട്ടികൾ. ആരെയും പരിചയമില്ല. അങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ റിജോ നാട്ടിലെ ഒരു ധ്യാന സെന്ററിൽ ഉള്ള അറിയുന്ന ഒരു സിസ്റ്ററിനു ഹൃദയഭേദകമായ ഒരു വോയിസ് മെസ്സേജ് അയക്കുന്നത്. ഈ മെസ്സേജ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും നാട്ടിൽ തിരിച്ചുപോയ ഒരാൾ കേൾക്കാൻ ഇടവരുകയും ആ വ്യക്തി തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സുഹുത്തുക്കൾ വഴി സ്റ്റോക്ക് ഓൺ ട്രെന്റിൽ വിസ ഒരുക്കുകയും ചെയ്തത്. അങ്ങനെ ഒരു വിധത്തിൽ ജീവിതം മുൻപോട്ട് നീങ്ങവേ ആണ് മരണം നടന്നിരിക്കുന്നത്.
ഒരു മാസത്തിനുള്ളിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ നടക്കുന്ന മൂന്നാമത്തെ മരണമാണ്. റിജോയുടെ ആകസ്മിക വേർപാടിൽ പരേതന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ദുഖാർത്തരായ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
യുകെയിലെ വാർവിക്ഷെയറിൽ മലയാളി നേഴ്സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ നേഴ്സിംഗ് ഹോം മാനേജരായിരുന്ന ഇംഗ്ലീഷുകാരി നേഴ്സ് മിഷേൽ റോജേഴ്സിനെ നേഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി) സ്ഥിരമായി ജോലിയിൽ നിന്ന് പുറത്താക്കി. ഇവരുടെ പിൻ നമ്പർ റദ്ദാക്കിയതോടെ യുകെയിൽ ഇനി നേഴ്സായി ഇവർക്ക് ജോലി ചെയ്യാൻ കഴിയില്ല.
മലയാളി യുവതിയുടെ പിൻ നമ്പർ ഇല്ലാതാക്കി രാജ്യം വിടേണ്ട സാഹചര്യം സൃഷ്ടിച്ച കേസിൽ, യുവതിക്കായി ഹാജരായ അഭിഭാഷകൻ ബൈജു തിട്ടാലയിലിന്റെ വാദം അംഗീകരിച്ച എൻഎംസി നേരത്തേ മലയാളി നേഴ്സിനെ കുറ്റവിമുക്തയാക്കിയിരുന്നു. വിസ സ്പോൺസർഷിപ്പ് റദ്ദാക്കുമെന്ന ഭീഷണി മുഴക്കി ഇന്ത്യയിൽ നിന്നുള്ള നേഴ്സുമാരോട് ക്രൂരമായി പെരുമാറിയിരുന്നുവെന്ന് എൻഎംസി കണ്ടെത്തി. തുടർച്ചയായി എട്ട് ദിവസം വരെ രാത്രി ജോലി ചെയ്യിപ്പിച്ചതായും ഇത് ഇംഗ്ലണ്ടാണ് ഇന്ത്യയല്ലെന്ന് പറഞ്ഞ് നേഴ്സുമാരെ ഭീഷണിപ്പെടുത്തിയതായും പാനൽ കണ്ടെത്തിയത് കേസിൽ സുപ്രധാനമായി.
ഗ്രഹാം തോമസ് ഗാർഡ്നർ, ഡെബോറ ആൻ ബെന്യൻ, മാത്യു ജെയിംസ് ക്ലാർക്സൺ എന്നിവരടങ്ങിയ പാനലാണ് കേസ് പരിഗണിച്ചത്. ഏഷ്യക്കാരോടുള്ള വെറുപ്പ് മാനേജരുടെ പ്രവർത്തികളിൽ പ്രകടമായിരുന്നുവെന്നും നേഴ്സിംഗ് ഹോമിൽ ഭീതിയുളവാക്കുന്ന അന്തരീക്ഷം അവർ സൃഷ്ടിച്ചതായും പാനൽ കണ്ടെത്തി. ചെറിയ തെറ്റുകൾ പോലും വലുതാക്കി എൻഎംസിയിൽ റിപ്പോർട്ട് നൽകുകയും, പരിശീലനം ആവശ്യപ്പെട്ട നേഴ്സുമാരെ അവഗണിക്കുകയും ചെയ്തിരുന്നു. നിർദേശമനുസരിച്ച് ജോലി ചെയ്യില്ലെങ്കിൽ സ്പോൺസർഷിപ്പ് റദ്ദാക്കി പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.
മറ്റൊരു സ്ഥാപനത്തിൽ യുവതി ജോലി തേടിയപ്പോൾ മോശം റഫറൻസ് നൽകി നിയമനം തടയാൻ ശ്രമിച്ചതായും എൻഎംസി രേഖപ്പെടുത്തി. ഇതോടെ രാജ്യം വിടേണ്ട സാഹചര്യം വന്ന യുവതി അഭിഭാഷകൻ ബൈജു തിട്ടാലയെ സമീപിച്ചു. ഏഴ് ദിവസം നീണ്ട എൻഎംസി വിചാരണയിൽ മിഷേൽ റോജേഴ്സ് ഹാജരായില്ല. ഹൈക്കോടതി സമൻസ് വഴിയാണ് പിന്നീട് ഹാജരാകേണ്ടി വന്നത്. വാദത്തിനിടെ പിടിച്ചു നിൽക്കാനാകാതെ സിറ്റിങ്ങിൽ നിന്ന് ഇറങ്ങിപ്പോയതും കേസിൽ പ്രതികൂലമായി.
എൻഎംസിയുടെ അന്വേഷണത്തിൽ, ഇന്ത്യയിൽ നിന്നുള്ള നേഴ്സുമാരുടെ കുടിയേറ്റ പദവി ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തുകയും അമിത ജോലിഭാരം നൽകുകയും ചെയ്തതായി വ്യക്തമായി. മരുന്ന് നൽകൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മനപ്പൂർവം പരിശീലനം നിഷേധിച്ചതായും അന്വേഷണത്തോട് നിസഹകരിച്ചതും പാനലിൻ്റെ തീരുമാനത്തെ സ്വാധീനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നേഴ്സിംഗ് ജോലിയുടെ അന്തസിന് നിരക്കാത്ത പെരുമാറ്റമാണെന്ന് വിലയിരുത്തി മിഷേൽ റോജേഴ്സിനെ നേഴ്സിംഗ് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തു. അപ്പീൽ നൽകാൻ 28 ദിവസം അനുവദിച്ചിട്ടുണ്ടെങ്കിലും, 18 മാസത്തെ താൽക്കാലിക സസ്പെൻഷനും ഏർപ്പെടുത്തിയിട്ടുണ്ട്. വംശീയ വിവേചനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൻഎംസി സ്വീകരിക്കുന്നതെന്ന് അഭിഭാഷകൻ ബൈജു തിട്ടാല പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ വിരമിക്കൽ പ്രായമായ 67-ൽ വലിയ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശരാശരി ആയുസ്സ്, ജോലി ശീലങ്ങൾ, രാജ്യത്തിന്റെ സാമ്പത്തിക നില തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ നീക്കം. ദീർഘകാലമായി സ്ഥിരമെന്ന് കരുതിയിരുന്ന 67 എന്ന പരിധി ഇനി തുടരാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ.

പുതിയ സംവിധാന പ്രകാരം പെൻഷൻ പ്രായം ജനങ്ങളുടെ ആയുസ്സിനും തൊഴിൽ രീതികൾക്കും അനുസരിച്ച് കൂടുതൽ ഇളവുള്ളതാകും. പ്രത്യേകിച്ച് 1970 ഏപ്രിലിന് ശേഷം ജനിച്ചവർക്ക് വിരമിക്കൽ കൂടുതൽ വൈകുമെന്ന് സർക്കാർ സൂചിപ്പിച്ചു. ചിലർക്കു പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പെൻഷൻ പ്രായം 68 ആയി ഉയരാനും സാധ്യതയുണ്ട്. ഇത് ബ്രിട്ടനിലെ ഏറ്റവും വലിയ പെൻഷൻ നയമാറ്റങ്ങളിലൊന്നായിരിക്കും.

മുന്‍പ് ആളുകൾ കുറച്ച് കാലം മാത്രമേ ജീവിച്ചിരുന്നുള്ളൂ, വിരമിച്ച ശേഷം കുറച്ചുകാലം മാത്രമേ പെൻഷൻ ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ആയുസ്സ് കൂടിയതോടെ കൂടുതൽ പേർക്ക് ദീർഘകാലം ജോലി ചെയ്യാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. പെൻഷൻ പ്രായം 67 ൽ നിലനിർത്തുന്നത് മൂലം കൂടുതൽ കാലം പെൻഷൻ നൽകേണ്ടി വരുന്നതു മൂലം സർക്കാർ ചെലവും വർധിച്ചു . ഈ സാഹചര്യത്തിലാണ് വിരമിക്കൽ പ്രായം വീണ്ടും കൂട്ടുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 4 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി കുറച്ചു. 2023 തുടക്കത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. പണപ്പെരുപ്പം നിയന്ത്രണത്തിലേക്ക് വരുന്നതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ബാങ്ക് വ്യക്തമാക്കി. ഒൻപത് അംഗങ്ങളുള്ള മോണിറ്ററി പോളിസി കമ്മിറ്റിയിൽ 5–4 എന്ന ഭൂരിപക്ഷത്തിലാണ് പലിശനിരക്ക് കുറയ്ക്കാൻ തീരുമാനമായത്.

പലിശനിരക്കുകൾ ക്രമേണ താഴേക്കുള്ള വഴിയിലാണെന്നും, എന്നാൽ ഭാവിയിലെ കുറവ് സമ്പദ്വ്യവസ്ഥയുടെ നില അനുസരിച്ചായിരിക്കുമെന്നും ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു. അതേസമയം, ചില അംഗങ്ങൾ പലിശനിരക്ക് കുറയ്ക്കുന്നതിൽ ഇപ്പോഴും ജാഗ്രത വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. സേവനമേഖലയിലെ വിലക്കയറ്റവും വേതനവർധനവും ലക്ഷ്യനിരക്കിന് മുകളിലാണെന്ന ആശങ്കയും ചർച്ചയായി.

പലിശനിരക്ക് കുറയുന്നതോടെ ഹോം ലോണുകളും ബിസിനസ് വായ്പകളും എടുക്കുന്നവർക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, സേവിങ്സ് അക്കൗണ്ടുകളിലെ പലിശ കുറയാനും സാധ്യതയുണ്ട്. വർഷാവസാനത്തോടെ സമ്പദ്വ്യവസ്ഥയിൽ വളർച്ച പ്രതീക്ഷിക്കുന്നതായും, പണപ്പെരുപ്പം 2 ശതമാനത്തിന്റെ ലക്ഷ്യത്തിന് അടുത്തെത്തുമെന്നുമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ. ധനമന്ത്രി റേച്ചൽ റീവ്സും പലിശക്കുറവ് വായ്പ ബാദ്ധ്യതയുള്ള കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും ഗുണകരമാണെന്ന് പ്രതികരിച്ചു.
കവൻട്രി ∙ ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങൾ. മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം അവർ ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവർണ്ണഗീതങ്ങൾ.
കാരൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ ആറിന് കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും, ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കാരൾ ഗാന മത്സരത്തിന്റെ എട്ടാം സീസണിൽ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ട് ഗായകസംഘങ്ങൾ. ‘ജോയ് ടു ദി വേൾഡ്’ സീസൺ 8 ഓൾ യുകെ കാരൾ ഗാന മത്സരത്തിൽ കിരീടം ചൂടിയ സാൾട്ലി സെൻറ് ബെനഡിക്ട് സിറോ മലബാർ മിഷൻ ക്വയർ ഗ്രൂപ്പിന് ആയിരം പൗണ്ട് കാഷ് അവാർഡും ‘ജോയ് ടു ദി വേൾഡ്’ വിന്നേഴ്സ് ട്രോഫിയും ലഭിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും, സംഘടനകളെയും പ്രതിനിധീകരിച്ച് എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ സിനായ് മാർത്തോമ്മാ ചർച്ച് നോർത്ത് ലണ്ടൻ രണ്ടാം സ്ഥാനവും, മാഞ്ചസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹെർമോൻ മാർത്തോമ്മാ ചർച്ച് മിഡ്ലാൻഡ്സ് നാലാം സ്ഥാനവും, സെന്റ് ചാവറ സിറോ മലബാർ മിഷൻ ചർച്ച് ക്വയർ അഞ്ചാം സ്ഥാനവും സെന്റ് ഹെലെന ക്വയർ വാറിങ്ടൻ ആറാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്റ്റ് അപ്പിയറൻസ്’ അവാർഡിന് ബർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ക്വയർ അർഹരായി. രണ്ടാം സ്ഥാനം നേടിയ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം നേടിയ ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും, നാലും അഞ്ചും ആറും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് പ്രോത്സാഹനമായി ട്രോഫിയും സമ്മാനിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ച കാരൾ സന്ധ്യയുടെ ഔപചാരികമായ ഉദ്ഘാടനം തിരി തെളിയിച്ചു കൊണ്ട് റവ. ഫാ. ടോമി എടാട്ട് നിർവഹിച്ചു. മലങ്കര കത്തോലിക്കാ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് ക്രിസ്മസ് സന്ദേശം നൽകി. നടനും സംവിധായകനുമായ ശങ്കർ മുഖ്യാതിഥിയായിരുന്നു.
മലയാള ചലച്ചിത്ര പിന്നണി ഗായകനും കമ്പോസറുമായ ഗോകുൽ ഹർഷൻ, മ്യൂസിക് കംപോസറും സംഗീതജ്ഞനുമായ ആകാശ് ബിനു എന്നിവർ അതിഥികളായി എത്തിയിരുന്നു. കാരൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി. പ്രശസ്ത സംഗീതജ്ഞരായ ഗിരീഷ് മേനോൻ, റോൺ റിച്ചിൽ, ജോയ് തോമസ് തുടങ്ങിയവർ ലൈവ് മ്യൂസിക് ബാൻഡിന് നേതൃത്വം നൽകി.
മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ശങ്കർ പണിക്കർ, ആകാശ് ബിനു, ടിന ജിജി, ദീപേഷ് സ്കറിയ, അഡ്വ. ഫ്രാൻസിസ് മാത്യു, രാജേഷ് ജോസഫ്, ഗർഷോം ടി വി ഡയറക്ടർമാരായ ജോമോൻ കുന്നേൽ, ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് ഡയറക്ടർ സുനീഷ് ജോർജ്, ജോയ് ടു ദി വേൾഡ് ചീഫ് കോ-ഓർഡിനേറ്റർ ജോഷി സിറിയക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയ് ടു ദി വേൾഡ് സീസൺ 9, 2026 ഡിസംബർ 5-ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.




