സൗത്ത് വെയിൽസിലെ മലയാളി സമൂഹത്തിന് അഭിമാനമായി അമ്മയും മകളും ലോക റെക്കോർഡിന്റെ ഭാഗമായി. ഭാരതനാട്യ കലാകാരിയും നർത്തകിയും ഗുരുവുമായ ദേവിപ്രഭ സുരേന്ദ്രനും മകൾ ദേവിതീർഥ രാജും സെപ്റ്റംബർ ആറിന് ലണ്ടനിലെ ലോഫ്ടൺ ഗ്രാൻഡ് മാർക്യൂവിൽ നടന്ന ജിസിഎൽ ഉത്സവ് മേള 2026ൽ ആണ് അഭിമാന നേട്ടം കരസ്ഥമാക്കിയത് . ഗ്രിഫിൻ കോളജ് ലണ്ടൻ സംഘടിപ്പിച്ച പരിപാടിയിൽ യുകെയിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുമെത്തിയ ആയിരത്തിലേറെ നർത്തകരോടൊപ്പം 17 മിനിറ്റ് ദൈർഘ്യമുള്ള ശിവപഞ്ചാക്ഷരിയെ ആസ്പദമാക്കിയ ഭാരതനാട്യ അവതരണത്തിലാണ് ഇരുവരും അണിനിരന്നത്. ‘ലോംഗസ്റ്റ് ശിവ-തീംഡ് ഭാരതനാട്യം ക്ലാസിക്കൽ റെപ്പർട്ടറി’ എന്ന പേരിൽ ഗ്ലോബൽ വേൾഡ് റെക്കോർഡ് അംഗീകരിച്ച പ്രകടനത്തിന് ഔദ്യോഗിക സർട്ടിഫിക്കറ്റും മെഡലും ലഭിച്ചു.

കുട്ടിക്കാലം മുതൽ നൃത്തത്തെ ജീവിതത്തിന്റെ ഭാഗമാക്കിയ ദേവിപ്രഭ ദീർഘകാലം പരിശീലനം നേടിയ കലാകാരിയാണ്. മൂന്നാം വയസ്സിൽ നൃത്തപഠനം ആരംഭിച്ച അവർ ഗുരു രാധാമണിയുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഭാരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഇന്ത്യയിൽ നാട്യവേദ സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് സ്ഥാപിച്ച ദേവിപ്രഭ, രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ അവതരണം, നൃത്തസംവിധാനം, അധ്യാപനം എന്നീ മേഖലകളിൽ സജീവമാണ്. ഭാരതനാട്യത്തിനു പുറമെ മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ട്. വെയിൽസിലെത്തിയശേഷവും കാർഡിഫിലെ റാധായാത്ര ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക പരിപാടികളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും നൃത്തസംവിധാനം നിർവഹിക്കുകയും ചെയ്തു. 2023, 2024 വർഷങ്ങളിൽ കാർഡിഫിലെ ആഡംസ്ഡൗണിൽ നടന്ന ഗ്വെൽഡ് പാർക്ക് ഫീസ്റ്റ്, നോഫിറ്റ് സ്റ്റേറ്റ് കമ്മ്യൂണിറ്റി ഫെസ്റ്റിവൽ തുടങ്ങിയ കലാപരിപാടികളിലും ദേവിപ്രഭയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
അമ്മയുടെ പാത പിന്തുടർന്ന് ദേവിതീർഥയും ചെറുപ്പം മുതലേ ഭാരതനാട്യരംഗത്ത് സജീവമാണ്. ഇപ്പോൾ ജിസിഎസ്ഇ പഠനത്തിന് തുടക്കം കുറിച്ചിരിക്കുന്ന ദേവിതീർഥ കാർഡിഫിലെ വിവിധ സമൂഹ പരിപാടികളിലും നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. യുകെഎംഎ 2025 വെയിൽസ് റീജിയണൽ മത്സരത്തിൽ അമ്മയും മകളും ഭാരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയതും ഈ കുടുംബത്തിന്റെ കലാനേട്ടങ്ങളിൽ ശ്രദ്ധേയമായി. “ഭാരതനാട്യം ഒരു വേദികലയെന്നതിലുപരി സംസ്കാരത്തെ സംരക്ഷിക്കാനും കഥകൾ പറയാനും സമൂഹത്തെ ഒന്നിപ്പിക്കാനുമുള്ള വഴിയാണ്. മകളോടൊപ്പം ഈ ലോക റെക്കോർഡിന്റെ ഭാഗമാകാൻ കഴിഞ്ഞത് കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും അഭിമാനിക്കാവുന്ന ഓർമയാണ് എന്ന് ദേവിപ്രഭ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചെസ്റ്റർ: കോതമംഗലം രൂപതാ വൈദികൻ ബഹുമാനപ്പെട്ട ജെയിംസ് ഏഴാനിക്കാട്ടച്ചന്റെ ഇളയ സഹോദരി ജെമ്മയുടെ ഭർത്താവ് ജോഷി ജെയിംസ് ചിറക്കൽ ഇംഗ്ലണ്ടിൽ അന്തരിച്ചു. ഏറെക്കാലം അബുദാബിയിലെ അലൈൻ മേഖലയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം മൂന്ന് വർഷം മുൻപാണ് കുടുംബത്തോടൊപ്പം യുകെയിലെ ചെസ്റ്ററിൽ എത്തിയത്. അലൈൻ മലയാളികൾക്കിടയിൽ ഏറെ പരിചിതരായിരുന്ന ജോഷിയും ജെമ്മയും ചെസ്റ്ററിലെത്തിയ ശേഷവും മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അപ്രതീക്ഷിതമായി കണ്ടെത്തിയ ബ്രെയിൻ ട്യൂമറാണ് മരണകാരണം. ജോഷിയുടെ ആകസ്മിക വേർപാട് ചെസ്റ്ററിലെ മലയാളി സമൂഹത്തിനും സുഹൃത്തുക്കൾക്കും വലിയ വേദനയായി മാറിയിരിക്കുകയാണ് .

ജോഷിയുടെ ഭൗതികശരീരം സെപ്റ്റംബർ 12 ശനിയാഴ്ച ചെസ്റ്ററിലെ സെന്റ് കൊളംബാസ് ചർച്ചിൽ (Plas Newton Lane, Chester, CH2 1SA) പൊതുദർശനത്തിന് എത്തിക്കും. രാവിലെ 11.30ന് മൃതദേഹം പള്ളിയിൽ എത്തിച്ചേരും. 12.15ന് വിശുദ്ധ കുർബാനയും പ്രാർഥനാ ചടങ്ങുകളും നടക്കും. സംസ്കാര ചടങ്ങുകൾ പിന്നീട് നാട്ടിൽ നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത് .
ജോഷി ജെയിംസ് ചിറക്കലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്ഗോ: ഗ്ലാസ്ഗോയിലെ പ്രമുഖ സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റായ മാധ (Madha – North & South Indian Kitchen) ഉടമകളും സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ മിഷൻ അംഗങ്ങളുമായ സജോ (ജോർജ് മാത്യു), റെജി മാത്യു, ജയ്മോൻ ജോസഫിന്റെ ഭാര്യ ജെസ്സി എന്നിവരുടെ മാതാവ് മേരി മാത്യു നെടിയകാലായിൽ (81) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സെപ്റ്റംബർ ഒന്നിന് ഇളയമകൻ സജോയുടെ ഗ്ലാസ്ഗോയിലെ വസതിയിലായിരുന്നു അന്ത്യം.
മേരി മാത്യുവിന് ആദരാഞ്ജലി അർപ്പിക്കുന്നതിനും പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾക്കുമായി ഇന്ന് (സെപ്റ്റംബർ 9) വൈകുന്നേരം 4 മുതൽ ഗ്ലാസ്ഗോ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ മിഷനിൽ പൊതുദർശനം നടക്കും. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സംസ്കാരം പിന്നീട് കേരളത്തിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കലാകേരളം ഗ്ലാസ്ഗോയുടെ സ്ഥാപക നേതാക്കളും സജീവ പ്രവർത്തകരുമാണ് മേരി മാത്യുവിന്റെ മക്കളായ സജോയും റെജിയും. മേരി മാത്യുവിന്റെ നിര്യാണത്തിൽ കലാകേരളം ഗ്ലാസ്ഗോയും സെന്റ് തോമസ് സീറോ മലബാർ കാത്തലിക് മിഷനും അനുശോചനം രേഖപ്പെടുത്തി.
മേരി മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.
പ്രസ്റ്റൺ: ജീവന് ഭീഷണിയായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ മലയാളി യുവതി അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ തേടുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന റഫിയ ഷെറിൻ (30) ആണ് രോഗത്തോട് പൊരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലകറക്കം, ഛർദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് റഫിയ ആദ്യം നേരിട്ടത്.
2019ൽ മാസ്റ്റർ ബിരുദ പഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. യുകെയിൽ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞത്. അസ്ഥിമജ്ജ പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കുന്നത് നിലയ്ക്കുന്ന അപ്ലാസ്റ്റിക് അനീമിയയെ തുടർന്ന് നിലവിൽ ആഴ്ചയിൽ രണ്ടുതവണ രക്തം മാറ്റിവെക്കേണ്ട അവസ്ഥയിലാണ് റഫിയ.
റഫിയയുടെ ജീവൻ രക്ഷിക്കാൻ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ വെല്ലുവിളിയാണെന്നാണ് അധികൃതർ പറയുന്നത്. റഫിയയ്ക്കും സമാന രോഗാവസ്ഥയിലുള്ളവർക്കും സഹായമാകുന്നതിനായി മലപ്പുറം മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാംപ് സംഘടിപ്പിക്കും. DKMS വഴി രജിസ്റ്റർ ചെയ്ത് സ്വാബ് കിറ്റിലൂടെ ലളിതമായി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും കാട്ടുതീ വ്യാപകമാകുന്ന സാഹചര്യത്തിൽ ഡിസ്പോസബിൾ ബാർബിക്യൂകളുടെ ഉപയോഗവും വിൽപ്പനയും താൽക്കാലികമായി നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കർഷക സംഘടനകളും ഭൂവുടമകളും അഗ്നിരക്ഷാസേനയും മുന്നോട്ടുവച്ച ആവശ്യത്തിന് ലിബറൽ ഡെമോക്രാറ്റുകളും ലേബർ പാർട്ടിയിലെ നിരവധി എംപിമാരും പിന്തുണ പ്രഖ്യാപിച്ചു. കടുത്ത വരൾച്ചയും ചൂടും മൂലം എളുപ്പത്തിൽ തീപിടിക്കുന്ന അവസ്ഥയിലാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഒരു ചെറിയ തീപ്പൊരിപോലും കൃഷിയിടങ്ങളും വിളവുകളും കന്നുകാലികളും യന്ത്രസാമഗ്രികളും നിമിഷങ്ങൾക്കകം നശിപ്പിക്കാമെന്ന് നാഷണൽ ഫാർമേഴ്സ് യൂണിയൻ ഡെപ്യൂട്ടി പ്രസിഡന്റ് പോൾ ടോംപ്കിൻസ് മുന്നറിയിപ്പ് നൽകി. പ്രധാന സൂപ്പർമാർക്കറ്റുകളിൽ പലതും ഇതിനകം ഇത്തരം ബാർബിക്യൂകളുടെ വിൽപ്പന നിർത്തിയെങ്കിലും ചെറുകിട കടകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഇവ ഇപ്പോഴും ലഭ്യമാണ്. പ്രാദേശിക ഭരണകൂടങ്ങൾ പൊതുസ്ഥലങ്ങളിൽ ബാർബിക്യൂ, ക്യാമ്പ്ഫയർ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വർഷം യുകെയിലെ എല്ലാ മേഖലകളിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും 20,000 ഹെക്ടറിലേറെ ഭൂവിഭാഗം തീയിൽ നശിച്ചതായും കണക്കാക്കപ്പെടുന്നു. സഫോക്കിലെ തീപിടിത്തം സൈസ്വെൽ ബി ആണവനിലയത്തിന് സമീപം വരെ എത്തിയിരുന്നു. അതേസമയം ഡിസ്പോസബിൾ ബാർബിക്യൂകൾക്ക് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്താൻ നിലവിൽ പദ്ധതിയില്ലെന്ന് ബ്രിട്ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിൽ പ്രാദേശിക കൗൺസിലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് ഉപയോക്താക്കളുടെ എൻക്രിപ്റ്റ് ചെയ്ത ഐക്ലൗഡ് ഡേറ്റയിലേക്കുള്ള പ്രത്യേക പ്രവേശനം അനുവദിക്കണമെന്ന സർക്കാർ ആവശ്യത്തിനെതിരെ ടെക് ഭീമനായ ആപ്പിൾ വീണ്ടും നിയമപോരാട്ടം ആരംഭിച്ചു. ബ്രിട്ടന്റെ അന്വേഷണ അധികാര ട്രൈബ്യൂണലിൽ (IPT) നൽകിയ ഹർജിയിലൂടെ, സർക്കാർ പുറപ്പെടുവിച്ച നോട്ടീസിനെ ചോദ്യം ചെയ്തിരിക്കുകയാണ് കമ്പനി.

തീവ്രവാദം, ശിശുപീഡനം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ കമ്പനികളെ നിർബന്ധിതരാക്കുന്നതാണ് ബ്രിട്ടന്റെ അന്വേഷണ അധികാര നിയമം. ഇതിന്റെ അടിസ്ഥാനത്തിൽ, എൻക്രിപ്റ്റ് ചെയ്ത ഐക്ലൗഡ് ഡേറ്റയിലേക്ക് പ്രവേശനം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്തരം സംവിധാനം ഉപയോക്താക്കളുടെ സ്വകാര്യതയും ഡേറ്റാ സുരക്ഷയും അപകടത്തിലാക്കുമെന്ന് ആപ്പിൾ വാദിക്കുന്നു.

നേരത്തേ സമാനമായ ആവശ്യം ഉയർന്നതിനെ തുടർന്ന് 2025-ൽ ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ആപ്പിൾ അഡ്വാൻസ്ഡ് ഡേറ്റ പ്രൊട്ടക്ഷൻ സേവനം പിൻവലിച്ചിരുന്നു. പുതിയ നിയമനടപടിയെ സ്വകാര്യതാ അവകാശ സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, ദേശീയ സുരക്ഷയ്ക്കും നിയമാന്വേഷണങ്ങൾക്കും ആവശ്യമായ സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരം അധികാരങ്ങൾ ഉപയോഗിക്കുന്നതെന്നാണ് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
കാലവർഷക്കെടുതിക്കിടെ എറണാകുളം പിറവത്ത് പുഴയിൽ അകപ്പെട്ട യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി യുകെയിലെ സ്റ്റോക്ക്-ഓൺ-ട്രെന്റിൽ താമസിക്കുന്ന മലയാളിയായ ആൻസൻ. ട്രെൻ്റ്വേൽ മേഖലയിൽ താമസിക്കുന്ന ആൻസൻ അവധിക്കായി നാട്ടിലെത്തിയിരിക്കെയാണ് ഈ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത്. ആൻസന്റെ ഇടപെടൽ യുകെയിലെ മലയാളി സമൂഹത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്.

പിറവം പാലത്തിനോടു ചേർന്നുള്ള നടപ്പാലത്തിൽ നിന്ന് പുഴയിലെ കുത്തൊഴുക്കിലേക്ക് ചാടിയ ഇലഞ്ഞി സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട് ഏകദേശം 50 മീറ്ററോളം താഴേക്ക് ഒഴുകിയ യുവാവിനെ സ്പീഡ് ബോട്ടിൽ എത്തിയ ആൻസനും കൊല്ലംപറമ്പിൽ സുജിത്തും ചേർന്നാണ് രക്ഷപ്പെടുത്തിയത്. കരയിൽ നിന്നുള്ളവരുടെ നിലവിളി കേട്ടാണ് ബോട്ട് തിരിച്ചെത്തിയതെന്നും വെള്ളത്തിൽ തല മാത്രം ഉയർന്നുകാണുന്ന യുവാവിനെ കണ്ടെത്തി കൈപിടിച്ച് ബോട്ടിലേക്ക് കയറ്റുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന ആൻസന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചത്. നേരത്തെയും പുഴയിലെ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ളതായി സുജിത് പറഞ്ഞു. യുവാവിനെ സുരക്ഷിതമായി കരയിലെത്തിച്ച ശേഷം ബന്ധുക്കൾക്കൊപ്പം പൊലീസ് വിട്ടയച്ചു. ആൻസന്റെ സമയോചിതമായ ഇടപെടലിനും ധീരതയ്ക്കും എസ്എംഎ കുടുംബത്തിന്റെയും സ്റ്റോക്ക്-ഓൺ-ട്രെന്റിലെ മലയാളികളുടെയും പേരിൽ അഭിനന്ദനങ്ങൾ അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: രാജാവ് ചാൾസ് ഹാരി രാജകുമാരനെ വീണ്ടും കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ തയ്യാറാണെന്ന സൂചനകൾ പുറത്തു വരുന്നതിനിടെ, സഹോദരനായ വില്യം രാജകുമാരന്റെ നിലപാട് അത്ര അനുകൂലമല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വർഷങ്ങളായി ഹാരി, ഭാര്യ മേഗൻ മാർക്കൽ, രാജകുടുംബം എന്നിവർക്കിടയിൽ നിലനിന്നിരുന്ന അകൽച്ചയ്ക്കുശേഷം, ജൂലൈ 10-ന് ഇരുവരും ചാൾസ് രാജാവിനെ ഹൈഗ്രോവ് വസതിയിൽ സന്ദർശിച്ചിരുന്നു. മക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും രാജാവ് നേരിൽ കാണുന്നത് 2022-ന് ശേഷമുള്ള ആദ്യ അവസരമായിരുന്നു ഇത്. ഏകദേശം രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ കുടുംബാംഗങ്ങൾ ഒരുമിച്ച് സമയം ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചയുടെ വിവരങ്ങളോ ചിത്രങ്ങളോ പുറത്തുവിടരുതെന്ന ധാരണ ഇരുപക്ഷത്തിനുമിടയിൽ ഉണ്ടായിരുന്നതായും ബക്കിംഗ്ഹാം കൊട്ടാരം കൂടിക്കാഴ്ച സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹാരി ഇതുവരെ ഈ കൂടിക്കാഴ്ചയെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല.
ഹാരിയുടെ ബ്രിട്ടൻ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ വിഷയം വീണ്ടും വൻ ചർച്ചാ വിഷയം ആയിരുന്നു. ഭാര്യയെയും മക്കളെയും ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ ആവശ്യമായ സുരക്ഷ ലഭിക്കുന്നില്ലെന്ന നിലപാടാണ് ഹാരി ഏറെക്കാലമായി സ്വീകരിച്ചിരുന്നത്. സർക്കാർ ചെലവിൽ പൊലീസ് സുരക്ഷ അനുവദിക്കണമെന്ന ആവശ്യവുമായി അദ്ദേഹം നൽകിയ നിയമപോരാട്ടവും വിജയിച്ചിരുന്നില്ല. ഈ സന്ദർശനത്തിന് മുമ്പ് സ്വകാര്യ സുരക്ഷാ സംഘം ഭീഷണികളെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുകയും വീണ്ടും പൊലീസ് സുരക്ഷ ആവശ്യപ്പെടുകയും ചെയ്തെങ്കിലും സർക്കാർ നിലപാടിൽ മാറ്റമുണ്ടായില്ല. എന്നിരുന്നാലും, ഈ സന്ദർശനത്തിനിടെ യാതൊരു സുരക്ഷാ പ്രശ്നവും ഉണ്ടായില്ലെന്നത് ഹാരിയുടെ വാദത്തെ ചോദ്യം ചെയ്യുന്നതായും ചില രാജകുടുംബ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

രാജാവ് ചാൾസുമായുള്ള കൂടിക്കാഴ്ച പ്രധാനമായും കുടുംബസംഗമമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിക്കുക എന്നതായിരുന്നു ചാൾസിന്റെ പ്രധാന ലക്ഷ്യം. ആർച്ചിക്കും ലിലിബെറ്റിനും തന്റെ ബാല്യകാല ഓർമ്മകൾ ഹാരി പങ്കുവെച്ചതായും ഹൈഗ്രോവ് തോട്ടങ്ങളും മരവീടും സ്വിമ്മിങ് പൂളും കുട്ടികൾക്ക് കാണിച്ചുകൊടുത്തതായും റിപ്പോർട്ടുകളുണ്ട്. പിതാവും മകനും തമ്മിൽ ഔദ്യോഗിക വിഷയങ്ങളേക്കാൾ കുടുംബകാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും വിലയിരുത്തപ്പെടുന്നു. ഈ കൂടിക്കാഴ്ചയിലൂടെ രാജകുടുംബവുമായി കൂടുതൽ അടുക്കാനാണ് ഹാരിയുടെയും മേഗന്റെയും ശ്രമമെന്നാണ് റിപ്പോർട്ടുകൾ. രാജകുടുംബത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കാതെ, വിദേശത്ത് സ്വന്തം ജീവിതവും വരുമാനവും തുടരുന്നതിനൊപ്പം ബ്രിട്ടനിൽ ചില ഔദ്യോഗികവും ജീവകാരുണ്യപരവുമായ ചുമതലകൾ വഹിക്കാനുള്ള ‘ഹാഫ്-ഇൻ, ഹാഫ്-ഔട്ട്’ മാതൃകയോടുള്ള താൽപര്യം ദമ്പതികൾക്കുണ്ടെന്നാണ് സൂചന. എന്നാൽ അന്തരിച്ച എലിസബത്ത് രാജ്ഞി നേരത്തേ തന്നെ അത്തരം സംവിധാനത്തിന് അനുമതി നിഷേധിച്ചിരുന്നു.

ഹാരിയുടെ തിരിച്ചുവരവിനോട് വില്യം രാജകുമാരൻ ഇപ്പോഴും കടുത്ത നിലപാടിലാണ് എന്നാണ് രാജകുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ചാൾസ് മകനുമായി ബന്ധം മെച്ചപ്പെടുത്താൻ തയ്യാറാണെങ്കിലും വില്യമിനും ഭാര്യ കേറ്റിനും ഹാരിയെയും മേഗനെയും കാണാൻ താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ഭാവിയിൽ രാജാവാകുന്ന വില്യം രാജകുടുംബത്തിന്റെ പ്രവർത്തനം കൂടുതൽ ചുരുക്കാൻ ആഗ്രഹിക്കുന്നതിനാൽ ഹാരിക്കും മേഗനും വീണ്ടും സജീവ രാജകുടുംബാംഗങ്ങളാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അതേസമയം, കുടുംബവുമായുള്ള അകൽച്ച അവസാനിപ്പിക്കണമെന്ന ആഗ്രഹം ഹാരിക്ക് ഇപ്പോഴും ഉണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.