ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

സാഗ്രെബ്: കുട്ടികളെ യൂണിവേഴ്സിറ്റിയിൽ ചേരാൻ പ്രേരിപ്പിക്കുന്നത് നല്ല മാർക്ക്‌, സ്വന്തമായി പഠിക്കാനും ഹോംവർക്ക് ചെയ്യാനും ഉള്ള ഒരിടം, മാതാപിതാക്കളുടെ പ്രതീക്ഷകൾ എന്നീ ഘടകങ്ങൾ ആണെന്ന് പുതിയ കണ്ടെത്തൽ. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടാതെ ഇവയെല്ലാം കുട്ടികളുടെ വളർച്ചയിലും സ്വാധീനിക്കുന്നു എന്ന കണ്ടെത്തൽ നടത്തിയത് ക്രൊയേഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ റിസേർച്ചിലെ ഗവേഷകരാണ്. സാഗ്രെബ് നഗരത്തിലെ 23 സ്കൂളുകളിലെ 13, 14, 15 വയസ് പ്രായമുള്ള 1,050 വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് പഠനങ്ങൾ നടത്തിയത്.

തുടർപഠനത്തിന് താല്പര്യം ഉണ്ടോ, മാതാപിതാക്കളിൽ നിന്നും ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടോ, സ്കൂൾ പരിസരങ്ങൾ തൃപ്തികരമാണോ, വീട്ടിൽ സ്വന്തമായി ഒരു മുറിയും കമ്പ്യൂട്ടറും ഉണ്ടോ എന്നീ ചോദ്യങ്ങളാണ് വിദ്യാർത്ഥികളോട് ചോദിച്ചത്. കുട്ടികളുടെ ഗ്രേഡുകൾ, ക്ലാസ്സ്‌ മുറിയുടെ വലിപ്പം തുടങ്ങിയ വിവരങ്ങളും ഗവേഷകർ ശേഖരിച്ചു. ഉന്നതവിദ്യാഭ്യാസം നടത്താനുള്ള വിദ്യാർത്ഥികളുടെ ആഗ്രഹത്തെ സ്കൂൾ തലത്തിലുള്ള ഘടകങ്ങളൊന്നും സ്വാധീനിച്ചിട്ടില്ലെന്നും അവർ കണ്ടെത്തി.

ആൺകുട്ടികളേക്കാൾ ഉപരി പെൺകുട്ടികളാണ് യൂണിവേഴ്സിറ്റി പഠനത്തിന് താല്പര്യം പ്രകടിപ്പിച്ചത്. റിപ്പോർട്ട്‌ പ്രകാരം കുട്ടികളുടെ ഭാവി പഠനത്തെ മാതാപിതാക്കൾക്ക് സ്വാധീനിക്കാം. മാതാപിതാക്കളുടെ പ്രതീക്ഷകൾ പങ്കുവെച്ചും അടിസ്ഥാന സൗകര്യങ്ങളായ ഒരു മുറിയും മേശയും ഒരുക്കി കൊടുത്തും കുട്ടികളെ സ്വാധീനിക്കാം. പഠനം നടത്താൻ ഉപയോഗിച്ച കുട്ടികളും മാതാപിതാക്കളും എല്ലാം സാഗ്രെബ് നഗരത്തിലാണ് താമസിക്കുന്നത്. അതിനാൽ തന്നെ ഗ്രാമങ്ങളിൽ പാർക്കുന്നവരുടെ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും ഗവേഷകർ പറഞ്ഞു. അവരുടെ സാമൂഹിക, സാമ്പത്തിക നില ഉന്നതവിദ്യാഭ്യാസത്തിന് ഒരു തടസ്സമായി മാറിയേക്കാമെന്നും ഗവേഷകർ അറിയിച്ചു.