രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്നലെ മാത്രം 15,968പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. ഇന്നലെ 465 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മരണസംഖ്യ പതിനാലായിരത്തി അഞ്ഞൂറിനടുത്തെത്തി. ആകെ രോഗികള്‍ 4,56,183 ആയി.

ബെംഗളൂരുവിൽ നിലവിലെ സാഹചര്യം തുടർന്നാൽ നഗരം പൂർണമായി അടച്ചിടേണ്ടി വരുമെന്ന് കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. രോഗവ്യാപനം തടയാൻ ആളുകൾ സഹകരിക്കണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബെംഗളൂരു നഗരത്തിൽ കോവിഡ് വ്യാപനം വർധിക്കുകയാണ് 73 മരണമടക്കം 1505 രോഗികളാണ് നഗരത്തിലുള്ളത്. ഇളവുകൾ നലകിയശേഷമാണ് രോഗവ്യാപനം കൂടിയത്. കോവിഡ് സ്ഥിരീകരിച്ചവരിൽ ഏറെപേർക്കും അജ്ഞാത ഉറവിടങ്ങളിൽ നിന്നാണ് വൈറസ് ബാധയേറ്റിട്ടുള്ളത്

അതേസമയം, ചെന്നൈയിലെ ആറുപത് ശതമാനം ആളുകള്‍ക്കും കോവിഡ് ബാധയുണ്ടാകുമെന്ന് പഠനം. എം.ജി.ആര്‍ ആരോഗ്യ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിഭാഗം നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഒക്ടോബറില്‍ മാത്രമേ രോഗവ്യാപനം അതിന്റെ പാരമ്യത്തില്‍ എത്തുകയൊള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ തമിഴ്നാട്ടിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുടെ അടിയന്തിര യോഗം വിളിച്ചു. കൂടുതല്‍ ജില്ലകളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി

രോഗ വ്യാപനം ഈനിലയില്‍ തുടര്‍ന്നാല്‍ ചെന്നൈയിലെ അറുപത് ശതമാനം പേര്‍ കോവിഡിന്റെ പിടിയിലമരുമെന്നാണ് എം.ജി.ആര്‍ സര്‍വകലാശാല വിദഗ്ധര് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ രോഗികളുടെ എണ്ണം 2.7 ലക്ഷം കടക്കും. മരണനിരക്ക് 1600 വരെ ആകാം. കഴിഞ്ഞ ഏഴു ദിവസത്തിനിടെ 257 പേര്‍ക്കാണ് ജീവന്‍ നഷ്ടമാത്. ഒക്ടോബറില്‍ മാത്രമേ രോഗവ്യാപനം അതിന്റെ പാരമ്യത്തില്‍ എത്തുകയുള്ളു.

പരമാവധി ആളുകള്‍ക്ക് രോഗബാധയുണ്ടായാല്‍ പിന്നീട് രണ്ടാഴ്ചക്കുള്ളില്‍ രോഗവ്യാപനം പടിപടിയായി താഴാന്‍ തുടങ്ങുമെന്നും സര്‍വകലാശയിലെ പകര്‍ച്ചവ്യാധി വിഭാഗം നടത്തിയ പഠനത്തില്‍ പറയുന്നു. എന്നാല്‍ മാസ്ക് ധരിക്കല്‍ , സാമൂഹിക അകലം പാലിക്കല്‍ കൃത്യമായ ക്വാറന്റീന്‍ ,ഐസലേഷന്‍ നടപടികള്‍ തുടങ്ങിയവ ഉറപ്പാക്കിയാല്‍ മാത്രമേ പ്രതീക്ഷയൊള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ലോക്ക് ഡൗണ്‍ തുടരുന്ന ചെന്നൈയില്‍ കോവിഡ് ബാധിതരും വര്‍ധിക്കുകയാണ്.ഇന്നലെ 1380 പേര്‍ക്കാണ്.

സമീപ ജില്ലയാ ചെങ്കല്‍പേട്ടില് 146ഉം തിരുവെള്ളൂരില്‍ 156 ഉം പേര്‍ പുതിയതായി കോവിഡ് പട്ടികയിലെത്തി. മറ്റു ജില്ലകളിലേക്ക് കൂടി രോഗം പടരാന്‍ തുടങ്ങിയതോടെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ജില്ലാ കലക്ടര്‍മാരുടെ അടിയന്തിര യോഗം വിളിച്ചു.ഇന്ന് രാവിലെ പത്തിനു നടക്കുന്ന യോഗത്തില്‍ ജില്ലാ തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ക്ക് കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കുമെന്നാണ് സൂചന