അഞ്ചലില്‍ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ച സംഭവത്തില്‍ സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും രണ്ടു സഹായികളും പോലീസ് കസ്റ്റഡിയില്‍.

ഉറക്കത്തില്‍ ഉത്രയെ(25) പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന. പാമ്പ് പിടുത്തക്കാരില്‍ നിന്നു പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്നു പോലീസിനു വിവരം ലഭിച്ചു.

മാര്‍ച്ച് രണ്ടാണ് സൂരജിന്റെ വീട്ടില്‍വച്ചു ഉത്രയ്ക്കു പാമ്പ് കടിയേറ്റത്. ചികിത്സയ്ക്കും വിശ്രമത്തിനുമായാണു ഉത്രയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു.

സംഭവങ്ങള്‍ നടക്കുമ്പോള്‍ രണ്ടു പ്രാവശ്യവും ഭര്‍ത്താവ് സൂരജ് മുറിയില്‍ ഉണ്ടായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ കൊന്നതാണെന്നാണു സൂചന.

അതേസമയം, സൂരജ് ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം.

ഇതു ശരിയാണോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്.

ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പോലീസ്.

അതേസമയം, ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പോലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍.