ബോസ്‌റ്റൺ: കൊറോണയെന്ന മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട നേഴ്‌സായ അനൂജ് കുമാറിന് യുകെ മലയാളികളുടെ യാത്രാമൊഴി. മുൻപ് അറിയിച്ചിരുന്നതുപോലെ കൃത്യ സമയത്തുതന്നെ വീട്ടിലെ ചടങ്ങുകൾ ആരംഭിച്ചു. അനുജിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നൽകിയത് പ്രമുഖ ഹിന്ദു സാംസ്‌കാരിക നേതാവും സംഘടനാ കാര്യദര്‍ശിയും വേദ വേദാന്താചാര്യനുമായ ഡോക്ടര്‍ രാം വൈദ്യരായിരുന്നു.

പന്ത്രണ്ട് മണിയോടെ വീട്ടിലെ കർമ്മങ്ങൾക്ക് സമാപനം കുറിച്ച് പിന്നീടുള്ള ചടങ്ങുകൾക്കും അനുസ്മരണത്തിനുമായി ബോസ്റ്റണ്‍ ക്രിമറ്റോറിയത്തിലേക്ക് യാത്രയായി. നേഴ്‌സായി ജോലി ആരംഭിച്ചിട്ട് വെറും ഒന്നരവർഷം മാത്രമേ ആയിരുന്നുള്ളു. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനെ അവസാനമായി യാത്രയാക്കാൻ നിയന്ത്രണങ്ങൾക്ക് വിധേയമായി ഉറ്റവരും കൂട്ടുകാരും സഹപ്രവർത്തകരും എത്തിയിരുന്നു. എല്ലാവരും സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ അകലെ നിന്ന് വീക്ഷിക്കുന്ന കാഴ്ച്ച.. അകാലത്തിൽ പൊഴിഞ്ഞു പോയ സ്നേഹനിധിയും സാമൂഹിക പ്രവർത്തനങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന അനൂജ് എല്ലാവർക്കും എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു.

തന്റെ ജീവൻ ബലികൊടുത്ത് മറ്റു രോഗികളെ ശുശ്രുഷിച്ച NHS ഹീറോയായ അനൂജിനെ യാത്രയാക്കാൻ അയൽക്കാരായ ഇംഗ്ലീഷുകാർ വീടിന് പുറത്തെത്തി… അന്നം തന്ന നാട്ടിലെ സമൂഹത്തെ ബഹുമാനപുരസരം വീടിന് പുറത്തെത്തിച്ച അനൂജ് എന്ന നന്മമരം… മരണത്തിനും സ്മരണകളെ തളർത്താൻ സാധിക്കാത്ത… ഇന്ന് വരെ അധികമാരും ദർശിക്കാത്ത ഒരു സാഹചര്യം.. കഴിഞ്ഞില്ല ഏകദേശം പതിനഞ്ച് മിനിറ്റ് യാത്ര തുടർന്നപ്പോൾ എത്തിച്ചേർന്നത് ഫയർ ഫോഴ്‌സ് സ്റ്റേഷന്റെ മുൻപിൽ… ശവമഞ്ചം പേറുന്ന ഫ്യൂണറൽ ഡിറക്റ്റേഴ്സിന്റെ കാറ് നിൽക്കുന്നു… സ്റ്റേഷനിലെ എല്ലാ അംഗങ്ങളും പുറത്തെത്തി സല്യൂട്ട് ചെയ്‌ത്‌ ആദരിച്ചപ്പോൾ അനൂജ് എന്ന NHS ഹീറോയെ യുകെ മലയാളികൾ തിരിച്ചറിയുകയായിരുന്നു.

ഏകദേശം നാൽപത് മിനിറ്റോളം എടുത്താണ് ബോസ്റ്റണ്‍ ക്രിമറ്റോറിയത്തിൽ എത്തിച്ചേർന്നത്. ശവസംസ്ക്കാര ചടങ്ങുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വളരെ അടുത്ത ബന്ധുക്കൾക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. ക്രെമറ്റോറിയത്തിലേക്ക് പ്രവേശിച്ചതോടെ ഒരുപാട് പേർ വീക്ഷിച്ചിരുന്ന ലൈവ് സിഗ്നൽ നഷ്ടപ്പെടുകയും ചെയ്‌തത്‌ ലൈവ് കണ്ടുകൊണ്ടിരുന്നവരെ നിരാശരാക്കി.

തുടർന്ന് ക്രെമറ്റോറിയത്തിലെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു… അനുസ്മരണ യോഗം.. അനൂജ് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് വെളിച്ചത്തു കൊണ്ടുവന്ന അനുസ്മരണ സന്ദേശങ്ങൾ ആണ് ബന്ധുക്കളും കൂട്ടുകാരും സഹപ്രവർത്തകരും എല്ലാവരുമായി പങ്കുവെച്ചത്. ക്രെമറ്റോറിയത്തിലെ ചടങ്ങുകൾ ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി എല്ലാവരും മടങ്ങിയപ്പോൾ നീറുന്ന വേദനയുമായി അനൂജിന്റെ ഭാര്യയും രണ്ട് കുട്ടികളും…

തങ്ങളുടെ പിതാവ് വിട്ടുപോയെങ്കിലും ഒരു നക്ഷത്രമായി തെളിഞ്ഞു നിൽക്കും എന്ന കാര്യത്തിൽ സംശയമില്ല. നഴ്‌സ്‌ എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി ജീവിതത്തിൽ പകർത്തിയപ്പോൾ… സ്വജീവൻ ബലികൊടുത്ത ഒരു മാലാഖ ആയി സ്മരണകളിൽ എന്നെന്നും തെളിയുമ്പോൾ ഭർത്താവ് നഷ്ടപ്പെട്ട ഭാര്യായെയും രണ്ട് കുട്ടികളെയും നമ്മുടെ പ്രാർത്ഥനയിൽ ഉണ്ടായിരിക്കട്ടെ …

കഴിഞ്ഞ ഏപ്രിൽ 27 ന്  ആണ് കൊറോണ വൈറസ് ബാധിച്ചു  അനുജ് കുമാർ (44) മരണമടഞ്ഞത്. കോട്ടയം വെളിയന്നൂര്‍ സ്വാദേശിയാണ് പരേതനായ അനുജ് കുമാര്‍. അനുജ് കുമാറിന്റെ ആകസ്മിക വേര്‍പാടില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം അദ്ദേഹത്തോടുള്ള ആദര സൂചകമായി നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളം ഹിന്ദു ഹെറിറ്റേജിന്റെയും ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഹിന്ദു കള്‍ച്ചറല്‍ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നലെ (12/05/2020) വൈകിട്ട് 07.30 മുതല്‍ പ്രത്യേക പ്രാര്‍ത്ഥനയും സ്മരണാഞ്ജലിയുമായി യുകെ സമൂഹം സൂം വീഡിയോ കോണ്‍ഫെറന്‍സ് വഴി ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുതിരുന്നു. സുരേഷ് ശങ്കരന്‍കുട്ടി, പ്രമോദ് പിള്ള, ബിന്ദു സരസ്വതി, സ്മിത നായര്‍, ദിലീപ് എന്നിവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നൽകിയത്. രാജു പപ്പുവും, ഗോപകുമാറും അനുസ്മരണവും ശ്രദ്ധാഞ്ജലിയും രേഖപ്പെടുത്തിയിരുന്നു.

[ot-video][/ot-video]