സ്റ്റോക്ക് ഓൺ ട്രെന്റ്: കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന വൈറസ് ലോകമെങ്ങും ഭീതിപ്പെടുത്തുന്ന രീതിയിൽ പകരുന്ന സാഹചര്യത്തിൽ സർവ്വതും മാറ്റിവച്ചു നഴ്‌സുമാരും ഡോക്ടർമാരും അഹോരാത്രം പണിയെടുക്കുന്നു. ആവർത്തിച്ചു നമ്മളോട് വീടുകളിൽ ഇരിക്കാൻ ആവശ്യപ്പെടുന്ന മേലധികാരികൾ, സർക്കാരുകൾ…

ഇത്രയധികം പ്രശ്നങ്ങൾക്ക് നടുവിലും ആശുപത്രി  ജോലികഴിഞ്ഞു പുറത്തിറങ്ങിയ സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളി നഴ്‌സ്‌മാരുടെ കാറുകളുടെ വിലയേറിയ പാർട്ട്സുകൾ   മോഷണത്തിന് ഇരയായ സംഭവം കഴിഞ്ഞ ദിവസം മലയാളം യുകെയും, ലോകത്തിലെ മാധ്യമങ്ങളുടെ മുൻ നിരയിൽ നിൽക്കുന്ന ബി ബി സി യും, സ്റ്റോക്ക് ഓൺ ട്രെന്റിലെ പ്രാദേശിക ഇംഗ്ലീഷ് മാധ്യമങ്ങളും  പുറത്തുവിട്ടിരുന്നു. ചുരുങ്ങിയ കാലയളവിൽ അഞ്ച് മലയാളി കുടുംബങ്ങളാണ് ഇത്തരത്തിൽ മോഷണത്തിന് ഇരയായത്.

ജീവൻ പണയപ്പെടുത്തി വാർഡുകളിൽ പന്ത്രണ്ട് മണിക്കൂർ കോവിഡ് രോഗികളെ പരിചരിച്ചു പുറത്തുവന്നപ്പോൾ കള്ളൻമാർ തങ്ങൾ ആശുപത്രി പാർക്കിങ്ങിൽ ഇട്ടിരുന്ന കാറുകളുടെ കാറ്റലിക് കൺവെർട്ടർ ആണ് അടിച്ചുമാറ്റിയത്. സിജി ബിനോയി, ജോബി പീറ്റർ, സോഫി കുര്യക്കോസ്, നിനി ആൽബർട്ട് എന്നിവരുടെ കാറുകളുടെ വിലയേറിയ പാർട്ട് ആണ് കള്ളൻമാർ അടിച്ചുമാറ്റിയത്. എല്ലാവരും ഓടിച്ചിരുന്നത് ഹോണ്ട ജാസ്.. നഷ്ടപ്പെട്ടത് കാറ്റലിക് കൺവെർട്ടർ… വണ്ടി വിലയേക്കാൾ കൂടുതൽ പണം മുടക്കിയാൽ മാത്രമേ വീണ്ടും റോഡിൽ ഇറക്കാൻ സാധിക്കൂ. കൂടാതെ ക്ലെയിമയാൽ അതിന് വേറെ പണം കൊടുക്കുന്നതോടൊപ്പം പിന്നീട് ഇൻഷുറൻസ് തുക വർദ്ധിക്കുകയും ചെയ്യും. നോ ക്ലെയിം പ്രൊട്ടക്ഷൻ ഇല്ലെങ്കിൽ അതും നഷ്ടപ്പെടുന്നു. മിക്കവാറും വണ്ടി പാട്ട വിലക്ക് ഒഴിവാക്കേണ്ട അവസ്ഥയിൽ ആയിരുന്നു മിക്ക മലയാളി നഴ്‌സുമാരും.

കോവിഡ് ബാധിതരെ പരിചരിച്ചു  പുറത്തുവരുബോൾ ആണ് ഇത്തരം ട്രാജഡി എന്നതിനേക്കാൾ കൊറോണ എന്ന മഹാമാരിയുടെ പിടിയിൽ അമർന്ന സമയം തന്നെ കള്ളൻമാർ തിരഞ്ഞെടുത്തു എന്നതാണ് എന്നെ കൂടുതൽ അവിശ്വസനീയവും നിരാശനും ആക്കിയതെന്ന് നഴ്‌സായ ജോബി പീറ്റർ പ്രതികരിച്ചത്‌. കാറിന്റെ വിലയേറിയ പാർട്ട് അടിച്ചുമാറ്റി കാർ കടപ്പുറത്തു കയറിയപ്പോൾ ജോലിക്കു പോയത് ടാക്സിയിൽ..

നഴ്സുമാരുടെ വാർത്ത കണ്ട ക്ലറിയസ് പ്രോഡക്‌ട് ലിമിറ്റഡ്  ( KLARIUS PRODUCTS LTD ) എന്ന കമ്പനി അധികൃതർ ഒരു പൗണ്ട് പോലും വാങ്ങാതെ ഫ്രീ ആയി ഫിറ്റ് ചെയ്യാമെന്ന് ഇവരെ അറിയിക്കുകയായിരുന്നു. ഇത് ഒരാൾക്ക് മാത്രമല്ല നഷ്ടപ്പെട്ട എല്ലാവർക്കും മാറ്റി നൽകാൻ കമ്പനി  മാനേജർ ആയ വെയ്‌നി ജോൺസൻ തയ്യാറായി. കോവിഡ് രോഗികളെ പരിചരിക്കുന്ന ഈ നഴ്സുമാർക്ക് ഇത്ര എങ്കിലും തിരിച്ചു നൽകാൻ സാധിച്ചതിൽ സന്തോഷം കണ്ടെത്തുന്നു കമ്പനിയും അതിന്റെ ഉടമസ്ഥരും. ഓരോ കാറിനും ഏതാണ്ട് 1000 (AROUND ONE LAKH RUPPES EACH) പൗഡ് വീതം ചിലവുണ്ട്.

അവിടെ തന്നെ ജോലി നോക്കുന്ന ഡാൻ ലൂക്കാസ് എന്ന ജീവനക്കാരൻ ഒരു വേതനവും പറ്റാതെ കൺവെർട്ടർ ഫിറ്റ് ചെയ്തു കൊടുക്കുകയും ചെയ്തതോടെ ജോബി പീറ്ററിന്റെയും മറ്റ് നാലുപേരുടെയും ദുർഘടം പിടിച്ച യാത്രയിലേക്ക് ഒരു നല്ല സമറിയാക്കാരൻ അല്ല, ഒരു കൂട്ടം സമറിയക്കാർ ആണ് കടന്നു വന്നത്… അതും നോയമ്പ് കാലത്തുതന്നെ…