ലണ്ടന്‍: ഇന്ന് മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നു. കുട്ടികളുടെ പാസ്‌പോര്‍ട്ടിന്റെ ഫീസ് 46 പൗണ്ടില്‍ നിന്ന് 58.50 പൗണ്ടായി ഉയരും. 27 ശതമാനം വര്‍ദ്ധനയാണ് ഇതിലുണ്ടായിരിക്കുന്നത്. മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ട് ഫീസ് 72.50 പൗണ്ടില്‍ നിന്ന് 85 പൗണ്ടായും ഉയര്‍ന്നു. ഈസ്റ്റര്‍ അവധി ദിനങ്ങള്‍ വരാനിരിക്കെയാണ് ഫീസ് വര്‍ദ്ധന നിലവില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഈ വര്‍ദ്ധനയില്‍ നിന്ന് രക്ഷപ്പെടാനും മാര്‍ഗ്ഗമുണ്ട്. ഓണ്‍ലൈനില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷച്ചാല്‍ കാര്യമായ പണച്ചെലവ് ഉണ്ടാകില്ല.

മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ടിന് 75.50 പൗണ്ടും 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പാസ്‌പോര്‍ട്ടിന് 49 പൗണ്ടും മാത്രമാണ് ഓണ്‍ലൈനില്‍ ഈടാക്കുക. വെറും മൂന്ന് പൗണ്ടിന്റെ വര്‍ദ്ധനവ് മാത്രമാണ് ഓണ്‍ലൈനില്‍ വരുത്തിയിരിക്കുന്നത്. പോസ്റ്റര്‍ ആപ്ലിക്കേഷനുകളുടെ ഫീസിലാണ് കാര്യമായ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. മാര്‍ച്ച് 27, അതായത് ഇന്നുമുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ത്തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നതിനാല്‍ നിരക്ക് വര്‍ദ്ധന തടയാന്‍ ലേബര്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ 258നെതിരെ 317 വോട്ടുകള്‍ക്ക് ഫീസ് വര്‍ദ്ധനയ്ക്കുള്ള തീരുമാനം കോമണ്‍സ് പാസാക്കി. ചെലവ് കൂടുമെന്നതിനാല്‍ ഈ നിരക്കു വര്‍ദ്ധന മൂലം ഒട്ടേറെ കുടുംബങ്ങള്‍ തങ്ങളുടെ സമ്മര്‍ യാത്രകള്‍ ഉപേക്ഷിക്കാനിടയുണ്ടെന്ന് ഷാഡോ ഹോം സെക്രട്ടഫി ഡയാന്‍ ആബട്ട് പറഞ്ഞു. ഫാസ്റ്റ് ട്രാക്ക് ആപ്ലിക്കേഷനുകളുടെ ഫീസ് മുതിര്‍ന്നവര്‍ക്ക് 39 പൗണ്ട് വര്‍ദ്ധിച്ച് 142 പൗണ്ടായി. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇത് 122 ആയാണ് ഉയര്‍ന്നത്. ഒരു പ്രീമിയം കളക്ട് സര്‍വീസും പുതിയ നിരക്കിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 177 പൗണ്ടും കുട്ടികള്‍ക്ക് 151 പൗണ്ടുമാണ് ഇതിന്റെ നിരക്ക്.