ലണ്ടന്‍: ലോകത്തെ ഏറ്റവും അസന്തുലിതമായ സ്‌റ്റേറ്റ് പെന്‍ഷന്‍ സംവിധാനം ബ്രിട്ടന്റേതാണെന്ന് റിപ്പോര്‍ട്ട്. ഒട്ടും ഉദാരമല്ലാത്ത വിധത്തിലാണ് യുകെയില്‍ പെന്‍ഷനുകള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നും ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഗ്രൂപ്പായ ഒഇസിഡി തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. പ്രതിവര്‍ഷം ശരാശരി ശമ്പളമായി 26,500 പൗണ്ട് ലഭിക്കുന്നവര്‍ക്ക് അതിന്റെ 29 ശതമാനം സ്റ്റേറ്റ് പെന്‍ഷനായി ലഭിക്കുമെന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഭാവിയില്‍ 85 വയസെങ്കിലും പ്രായമാകാതെ പെന്‍ഷന്‍ ലഭിക്കാന്‍ തുടങ്ങില്ലെന്നും രേഖകള്‍ സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഹോളണ്ട് തങ്ങളുടെ പൗരന്‍മാര്‍ക്ക് വാര്‍ഷിക ശമ്പളം പൂര്‍ണ്ണമായിത്തന്നെ പെന്‍ഷനായി നല്‍കുമ്പോളാണ് യുകെ ഇത്രയും മോശം സമീപനം സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം. ചിലി, പോളണ്ട്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് യുകെയെക്കാള്‍ മികച്ച സ്‌റ്റേറ്റ് പെന്‍ഷന്‍ പദ്ധതികളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രഷറി ഗ്രാന്റുകളുടെ സഹായം ലഭിച്ചില്ലെങ്കില്‍ യുകെ പെന്‍ഷനുകള്‍ കൂടുതല്‍ അസന്തുലിതമാകുമെന്നാണ് സര്‍ക്കാര്‍ ആക്ച്വറിയായ മാര്‍ട്ടിന്‍ ക്ലാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

ഇപ്പോള്‍ 30 വയസിനു താഴെ പ്രായമുള്ളവര്‍ സ്റ്റേറ്റ് പെന്‍ഷനുകള്‍ ലഭിക്കണമെങ്കില്‍ 70 വയസ് വരെ കാത്തിരിക്കണമെന്നാണ് വ്യക്തമാക്കപ്പെടുന്നതെങ്കിലും ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത് യോഗ്യതാ പ്രായപരിധി അതിനും മുകളില്‍ പോകുമെന്നാണ്. ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തികളിലൊന്നാണെങ്കിലും അതിന്റെ മുതിര്‍ന്ന പൗരന്‍മാരെ സാമ്പത്തികമായി സംരക്ഷിക്കുന്നതില്‍ പിന്‍നിരയിലാണെ് യുകെയെന്ന് മുന്‍ പെന്‍ഷന്‍സ് മിനിസ്റ്റര്‍ ബാരോണെസ് ആള്‍ട്ട്മാന്‍ പറയുന്നു. എന്നാല്‍ ട്രിപ്പിള്‍ ലോക്ക് സംവിധാനം ആവിഷ്‌കരിച്ചതിലൂടെ പെന്‍ഷനര്‍മാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.