ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഈസ്റ്റ് ലണ്ടനിൽ അന്താരാഷ്ട്ര മനുഷ്യക്കടത്തിന്റെ ഭാഗം എന്ന് സംശയിക്കുന്ന 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 20 നും 40 നും ഇടയിൽ പ്രായമുള്ള 29 സ്ത്രീകളെ റൊമാനിയ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെറ്റ് ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി.ഇരകളെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു അറസ്റ്റിലായവരിൽ 14 പുരുഷന്മാരും മൂന്ന് സ്ത്രീകളും ആണുള്ളത്.

റെഡ് ബ്രിഡ്ജ് ഹവറിങ് ബാർക്കിംഗ്, ഡാനിഎൻഹാം, ടൗൺ ഹാംലെറ്റ് എന്നിവിടങ്ങളിലെ വസ്തുവകകളുടെ പേരിൽ 16 വാറണ്ട് രേഖപ്പെടുത്തി. അറസ്റ്റിലായവർ 17 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്. വേശ്യാവൃത്തി, ആധുനിക അടിമത്തം, മയക്കു മരുന്ന് വ്യാപാരം എന്നിവ ആരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ സെൻട്രൽ പോലീസ് സ്റ്റേഷനിൽ തടവിലാണ്. അതേസമയം സമാനമായ കേസിൽ റൊമാനിയയിൽ 4 വാറണ്ട് രേഖപ്പെടുത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചീഫ് ഇൻസ്പെക്ടർ റിച്ചാർഡ് മക്‌ഡോഗ് പറയുന്നു “സാധാരണക്കാരുടെ ജീവിതത്തിൽ ഇപ്പോഴും ആധുനിക അടിമത്ത സമ്പ്രദായം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ നിരവധിയാണ്. ഇന്നത്തെ ആസൂത്രിതമായ നീക്കത്തിലൂടെ കുറച്ചുപേരെ കുടുക്കാൻ കഴിഞ്ഞു. വിശദമായ അന്വേഷണത്തിലൂടെ ഇതിന്റെ വേരുകൾ കണ്ടെത്താനും തടയാനും ശ്രമിക്കും. ഇരകൾക്ക് നീതി ഉറപ്പാക്കുകയാണ് നമ്മുടെ പ്രഥമലക്ഷ്യം.”

റൊമാനിയൻ പോലീസ് ഓഫീസേഴ്സ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാൽ ഇനിയും ധാരാളം കേസുകൾ തെളിയിക്കാനും നേട്ടങ്ങൾ കൈവരിക്കാനും ആകുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.