ഭാര്യയെ വിഷ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂരജിനെയും കൊണ്ട് അപ്രതീക്ഷിതമായാണ് ക്രൈംബ്രാഞ്ച് സംഘം മരിച്ച ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിയത്. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ രാവിലെ അഞ്ചരയോടെയാണ് സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ചത്.

അപ്രതീക്ഷിതമായി പൊലീസ് സംഘത്തിനൊപ്പം സൂരജിനെ കണ്ടതോടെ ഉത്രയുടെ മാതാപിതാക്കൾ കരഞ്ഞും പൊട്ടിത്തെറിച്ചും ബഹളം വെച്ചു. മകളെ കൊന്ന അവനെ വീട്ടിൽ കയറ്റരുതെന്ന് പറഞ്ഞുകൊണ്ട് ഉത്രയുടെ അമ്മ കരഞ്ഞു. ഉത്രയുടെ അച്ഛനും പ്രതി സൂരജിനെ കണ്ടതോടെ ക്ഷുഭിതനായി.

ഇതോടെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സൂരജ് പൊട്ടിക്കരഞ്ഞു. എനിക്കൊന്നും കേൾക്കേണ്ടെന്നായിരുന്നു ഉത്രയുടെ അച്ഛന്റെ മറുപടി. വീട്ടിലെത്തിയ പൊലീസ് സംഘം സൂരജും ഉത്രയും കിടന്ന മുറി പരിശോധിച്ചു. ഉത്ര കിടന്ന സ്ഥലം സൂരജ് പൊലീസിന് കാട്ടിക്കൊടുത്തു.

തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഉത്രയെ കൊലപ്പെടുത്താൻ മൂർഖൻപാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ കണ്ടെടുത്തു. സൂരജ് തന്നെയാണ് പ്ലാസ്റ്റിക് ജാർ പൊലീസിന് കാട്ടിക്കൊടുത്തത്. അരമണിക്കൂറിനകം തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി.

പ്രതി സൂരജിനെയും പാമ്പു നൽകിയ സഹായി സുരേഷിനെയും ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. ഇവരുടെ അറസ്റ്റ് ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയിരുന്നു.