മോദിയും അമിത്ഷായും വിതച്ചു, അവർ കൊയ്തു. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള, രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് നിയമസഭ ബിജെപി പിടിച്ചെടുക്കുമ്പോൾ അതിനുപിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് നരേന്ദ്ര മോദിയും അമിത്ഷായുമാണ്. യുപി നിയമസഭാ വിജയമെന്ന, വർഷങ്ങളായി ശ്രമിച്ചിട്ടും നടക്കാതിരുന്ന കടമ്പയാണ് ഇരുവരും നിഷ്പ്രയാസം മറികടന്നത്.
പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങിന് ഇത് ജന്മദിനസമ്മാനം. എഴുപത്തിയഞ്ചാം പിറനാള്‍ ദിനത്തിലാണ് ശക്തമായ ത്രികോണ മല്‍സരം നടന്ന സംസ്ഥാനത്തിന്‍റെ ഭരണം കോണ്‍ഗ്രസ് പിടിച്ചത്

 

പിറന്നാള്‍ ദിനത്തില്‍ രണ്ട് സാധ്യതകളാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനു മുന്നിലുണ്ടായിരുന്നത്. പഞ്ചാബ് രാഷ്ട്രീയത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവിന്‍റെ കുപ്പായമുപേക്ഷിച്ച് വിശ്രമജീവിതത്തിലേക്ക് കടക്കുക, അല്ലെങ്കില്‍ പട്യാല മോട്ടി ബാഗ് കൊട്ടാരത്തെ വര്‍ണാഭമാക്കുന്ന വന്‍ പിറന്നാളാഘോഷങ്ങള്‍ക്ക് തയാറെടുക്കുക.

യുപിയിലെ ദൗത്യം നിസ്സാരമായിരുന്നില്ല. ബിജെപിയുടെ എക്കാലത്തെയും വലിയ നേതാവും മുൻ പ്രധാനമന്ത്രിയുമായ അടൽബിഹാരി വാജ്പേയി ശ്രമിച്ചിട്ടു പോലും നടക്കാത്ത സ്വപ്നമായിരുന്നു യുപി നിയമസഭാ വിജയം. ഡൽഹിയിലേക്കുള്ള വഴി യുപിയാണെന്ന് വാജ്പേയി ചൂണ്ടിക്കാട്ടിയിട്ടും 2014 ലോക്സഭാ തിരഞ്ഞെടുപ്പു വരെ യുപി ബിജെപിയിൽനിന്ന് അകന്നു നിന്നു. ലോക്സഭയിലെ ഉജ്ജ്വല വിജയത്തിനുശേഷം നിയമസഭയിലേക്കും ബിജെപി മുന്നേറുമ്പോൾ ഈ രണ്ടു നേതാക്കളുടേയും തന്ത്രങ്ങളുടെ വിജയം കൂടിയാണിത്. മുൻ നേതാക്കൾക്കൊന്നും സാധിക്കാത്തത് മോദിക്കു സാധിച്ചിരിക്കുന്നു. ഈ ജയത്തോടെ സർക്കാരിലും പാർട്ടിയിലും വെല്ലുവിളിയില്ലാത്ത നേതാക്കളായി ഇരുവരും തുടരും.

തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വാരാണസിയിൽ മാത്രം 22 മണിക്കൂറാണ് മോദി ചെലവഴിച്ചത്. ആറുഘട്ടങ്ങളിലായി 18 റാലികളിൽ പങ്കെടുത്തു. 40 മണിക്കൂറിലേറെ സമയം യുപിക്കായി മാത്രം മാറ്റിവച്ചു. ‘ഉത്തർപ്രദേശിൽ മാറ്റത്തിന്റെ കാറ്റു വീശുകയാണ്. കള്ളപ്പണത്തിനെതിരെ ശക്തമായ പോരാട്ടം തുടരും’– നോട്ടു നിരോധനത്തിന്റെ അൻപത് ദിവസങ്ങൾ പിന്നിട്ടശേഷം ആദ്യമായി ലക്നൗവിലെ രമാഭായി അംബേദ്ക്കർ മൈതാനിയിൽ നടന്ന പരിവർത്തൻ റാലിയിൽ മോദി പറഞ്ഞു. അതൊരു സൂചനയായിരുന്നു, യുപി രാഷ്ട്രീയത്തെ ബിജെപി എങ്ങനെയാണു സമീപിക്കുന്നത് എന്നതിന്റെ സൂചന.

നോട്ടുനിരോധനം സാമൂഹികനൻമയ്ക്കാണെന്ന പ്രചാരണമാണ് ബിജെപി യുപിയിൽ നടത്തിയത്. പ്രധാനമന്ത്രി തന്നെ ഇതിനുനേതൃത്വം നൽകി. വാക്ചാതുരിയിലൂടെ അദ്ദഹം ജനങ്ങളെ കയ്യിലെടുത്തു. ജനങ്ങളെ ആകർഷിക്കാനുള്ള മോദിയുടെ കഴിവ്, അവരുടെ ഭാഷയിൽ മോദിപ്രഭാവം, ബിജെപിയുടെ രക്ഷയ്ക്കെത്തി.

ആദ്യഘട്ടത്തിൽ മീററ്റിലും അലിഗഡിലും ഗാസിയാബാദിലുമാണ് പ്രധാനമന്ത്രി റാലികളിൽ പങ്കെടുത്തത്. 73 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. രണ്ടാംഘട്ടത്തിൽ 67 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തിൽ 69 മണ്ഡലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലും പ്രചാരണം നടത്തി. നാലാംഘട്ടത്തിൽ 53 മണ്ഡലങ്ങളിലും അഞ്ചാംഘട്ടത്തിൽ 51 മണ്ഡലങ്ങളിലും പ്രചാരണയോഗങ്ങളിൽ പങ്കെടുത്തു. ആറാം ഘട്ടത്തിൽ 49 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലും മോദി പ്രചാരണത്തിനെത്തി.

അവസാനഘട്ടത്തിൽ വലിയ പ്രചാരണത്തിനാണ് മോദി നേതൃത്വം നൽകിയത്. 40 മണ്ഡലങ്ങളുള്ള പ്രദേശങ്ങളിൽ അഞ്ചു റാലികളിലാണ് മോദി പങ്കെടുത്തത്. ‘രണ്ട് ജനതാദർശൻ’ പരിപാടിയിലും ഒരു റോഡ് ഷോയിലും പങ്കെടുത്തതിനു പുറമേ സ്ഥലത്തെ പ്രമുഖരുമായും ബുദ്ധിജീവികളുമായും ചർച്ചകൾ നടത്താനും മോദി സമയം മാറ്റിവച്ചു. വാരാണസി എംപി കൂടിയായ മോദി കാശി വിശ്വനാഥക്ഷേത്രവും കാലഭൈരവ് ക്ഷേത്രവും സന്ദർശിച്ചത് വോട്ടുബാങ്ക് രാഷ്ട്രീയമായാണ് വിലയിരുത്തപ്പെട്ടത്. അതു ശരിവയ്ക്കുന്നതായി തിരഞ്ഞെടുപ്പിലെ മുന്നേറ്റം.

നോട്ടുനിരോധനം ഇരുതല മൂർച്ചയുള്ള വാളായിരുന്നു. യുപിക്കു വേണ്ടിയാണു നോട്ടു നിരോധനമെന്ന‌ു പ്രതിപക്ഷം പ്രചരിപ്പിച്ചപ്പോൾ നോട്ടുനിരോധനമെന്ന തന്ത്രം വിജയിച്ചാലും പരാജയപ്പെട്ടാലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥയിലായിരുന്നു മോദി. നോട്ടുനിരോധനം മോദി ഒറ്റയ്ക്കെടുത്ത തീരുമാനമാണ്. പാർട്ടിയിലെ മേധാവിത്വം നിലനിർത്താനും നോട്ടുനിരോധം ശരിയാണെന്നു സ്ഥാപിക്കാനും ഒരു വിജയം അനിവാര്യമായിരുന്നു.

നോട്ടുനിരോധം കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടിയാണെന്ന വ്യാപകമായ പ്രചാരണമാണ് മോദിയും ബിജെപിയും യുപിയിൽ നടത്തിയത്. കോൺഗ്രസ് ഭരണത്തിൽ സൃഷ്ടിക്കപ്പെട്ട കള്ളപ്പണക്കാർക്കെതിരെയുള്ള വേട്ടയാണിതെന്നും മോദി പറഞ്ഞുവച്ചു. എന്നാൽ, സർക്കാർ നടപടിയുടെ ഗുണഫലങ്ങൾ വിശദീകരിക്കാൻ മോദി മെനക്കെട്ടില്ല. വിശദീകരിക്കാൻ അധികം കാര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നതു വേറെ കാര്യം. രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള സന്ദേശമാണ് കള്ളപ്പണവേട്ടയെന്ന സന്ദേശം ജനം സ്വീകരിച്ചതായാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. വരുംദിനങ്ങളിൽ കൂടുതൽ പരിഷ്ക്കരണ നടപടികൾ നടപ്പിലാക്കാൻ ഈ ഫലം മോദിക്ക് ഊർജം പകരും. പാർട്ടിയിലും മോദി അതിശക്തനായി തുടരും.

തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ ‘മോദി മാജിക്’ ബിജെപിക്ക് വളരെയധികം ഗുണം ചെയ്തതായാണ് വിലയിരുത്തൽ. മുലായംസിങ് യാദവ്, അഖിലേഷ് യാദവ്, മായാവതി എന്നിവർക്കെതിരെ ആഞ്ഞടിച്ച മോദി ഇവരെ അഴിമതിയുടെ ആൾരൂപങ്ങളായി വിശേഷിപ്പിച്ചു. മറുവശവും ഇതേരീതിയിൽ തിരിച്ചടിച്ചപ്പോൾ ബിജെപി സ്ഥാനാർഥികളുടെ വീഴ്ചകളൊന്നും പ്രചാരണവിഷയമായതേയില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയില്ലെന്ന കുറവും ഇതിലൂടെ മറച്ചുവയ്ക്കാനായി.

ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ മോദി വശ്വാസത്തിലെടുത്തു എന്നതും വിജയത്തിൽ നിർണായകഘടകമായി. കൽരാജ് മിശ്ര, ഉമാഭാരതി, രാജ്നാഥ് സിങ് എന്നിവരെ ഒന്നിപ്പിച്ചുകൊണ്ടുള്ള പ്രചാരണ തന്ത്രങ്ങൾക്കാണ് മോദി രൂപം നൽകിയത്. സീറ്റ് നിർണയത്തിലും മോദിയുടെ റോൾ നിർണായകമായി. യാദവരെ പരിഗണിച്ചില്ല. മറ്റ് ഒബിസി വിഭാഗത്തെ പരിഗണിച്ചു. മുസ്‌ലിം സമുദായക്കാരെ പരിഗണിച്ചില്ല. ആർഎസ്എസിനു കൂടുതൽ പ്രാധാന്യം നൽകി.

സംഘപരിവാർ സംഘടനകളുടെ പ്രവർത്തനം ഈ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. മുസ്‌ലിം സ്ഥാനാർഥികളെ ഒഴിവാക്കിയ ബിജെപിക്ക് ദളിത് വിഭാഗങ്ങൾക്കിടയിൽ പിന്തുണ ഉറപ്പാക്കിയതും ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നതും സംഘപരിവാർ സംഘടനകളുടെ പ്രവർത്തന ഫലമായാണ് . ഇതിന് വഴിയൊരുക്കിയത് മോദിയുടെ ഇടപെടലുകളും.