കാനറി ദ്വീപിലെ ഗ്രാൻ കനെറിയയിൽ പടർന്നു കൊണ്ടിരിക്കുന്ന കാട്ടുതീ നിയന്ത്രണത്തിന് അതീതമായി, പടർന്നു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് എണ്ണായിരത്തോളം കുടുംബാംഗങ്ങളോട് അവരുടെ ഭവനങ്ങളിൽ നിന്നും മാറിതാമസിക്കാൻ അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഒഴിപ്പിച്ചവരിൽ ബ്രിട്ടീഷ് ടൂറിസ്റ്റുകളും ഉൾപ്പെടുന്നു. സ്പെയിനിലെ കാനറി ദ്വീപിൽ പടർന്നു കൊണ്ടിരിക്കുന്ന കാട്ടുതീ മൂലം 15000 ഏക്കറോളം ഭൂമി നശിച്ചിട്ടുണ്ട്.

ആഴ്ചയിൽ രണ്ടു തവണയിൽ അധികമാണ് കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടാമത് ഉണ്ടായ തീപിടുത്തത്തിൽ വലിസ്‌കോയിലെ മരങ്ങൾ മുഴുവൻ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.  ആദ്യം റിപ്പോർട്ട് ചെയ്ത തീപിടുത്തത്തിൽ ഏകദേശം 3700 ഏക്കറോളം ഭൂമി നശിപ്പിക്കപ്പെട്ടിരിക്കുന്നു. സ്ഥിതി അതീവ ഗുരുതരമാണെന്നും, പ്രകൃതിക്ക് വൻ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് ഏഞ്ചൽ വിക്ടർ രേഖപ്പെടുത്തി. ആളുകളുടെ സുരക്ഷയ്ക്ക് തങ്ങൾ അതീവ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയിരത്തോളം അഗ്നിശമന സേനാംഗങ്ങളും, ഇരുന്നൂറോളം മിലിട്ടറി ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് തീയണക്കാനുള്ള പരിശ്രമത്തിലാണ്. 8 ലക്ഷം ലിറ്റർ വെള്ളത്തോളം തീയണയ്ക്കാനായി ഉപയോഗിച്ചു കഴിഞ്ഞു. ഒൻപതു ഹെലികോപ്റ്ററുകളും, രണ്ട് വിമാനങ്ങളും സഹായത്തിനായി എത്തിയിട്ടുണ്ട്. ദ്വീപിൽ ഉണ്ടായിരുന്ന ഹോട്ടലുകളെല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്.

കാട്ടുതീ പടരാൻ ഉള്ള സാഹചര്യമുള്ളതിനാൽ സമീപ നഗരങ്ങളായ മോയയിലും, തെജഡയിലും എമർജൻസി പ്രഖ്യാപിച്ചിരിക്കുകയാണ്. വൻ ദുരന്തങ്ങളിൽ ഒന്നാണ് കാനറി ദ്വീപിൽ സംഭവിച്ചിരിക്കുന്നതെന്നു ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ തീയണയ്ക്കാൻ അതീവ ശ്രമകരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.