വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന് അവകാശപ്പെട്ട യുഎസ് ഹാക്കര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി പൊലീസിന് പരാതി നല്‍കി. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് അനന്തിരവന്‍ ആവശ്യപ്പെട്ടു. ഷൂജയുടെ വെളിപ്പെടുത്തലുകളെ ഹാക്കത്തോണിന്‍റെ സംഘാടകര്‍ തള്ളിപ്പറഞ്ഞു. ഹാക്കത്തോണില്‍ പങ്കെടുത്തത് സ്വന്തം നിലയ്ക്കാണെന്നാണ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്‍റെ വിശദീകരണം.

അപവാദപ്രചാരണവും തെറ്റിദ്ധാരണ പരത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി െഎപിസി 505 പ്രകാരം എഫ്.െഎ.ആര്‍ റജിസ്റ്റര്‍ ചെയ്ത് യുഎസ് ഹാക്കര്‍ക്കര്‍ സെയ്ദ് ഷൂജയ്ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി വോട്ടിങ് യന്ത്രം നിര്‍മിക്കാറുള്ള ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഒാഫ് ഇന്ത്യയില്‍ ജീവനക്കാരനായിരുന്നുവെന്ന് ഷൂജ അവകാശപ്പെട്ടിരുന്നു.

ഇത് തെറ്റാണെന്ന് ഇസിെഎഎല്‍ വ്യക്തമാക്കി. ഷൂജ വെളിപ്പെടുത്തലുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് ഹാക്കത്തോണിന്‍റെ സംഘാടകരായ ഫോറിന്‍ പ്രസ് അസോസിയേഷന്‍ അറിയിച്ചു. ഹാക്കത്തോണില്‍ കപില്‍ സിബില്‍ പങ്കെടുത്തത് കോണ്‍ഗ്രസിന്‍റെ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ബിജെപി ആരോപണം. എന്നാല്‍ സംഘടകര്‍ ക്ഷണിച്ചപ്പോള്‍ സ്വന്തം നിലയില്‍ പങ്കെടുക്കുകയായിരുന്നുവെന്നാണ് കപില്‍ സിബിലിന്‍റെ വിശദീകരണം. കപില്‍ സിബില്‍ പങ്കെടുത്തതിനെ തൃണമൂല്‍ വിമര്‍ശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ മതിയെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.

അതിനിടെ, 2014 മേയ് 12 ന് തന്‍റെ സഹായികളായ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടത് ബിജെപി തെലങ്കാന അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിയുടെ ഫാം ഹൗസില്‍വെച്ചാണെന്ന് ഹാക്കര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ഇതേ കുറിച്ച് ആന്ധ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കപില്‍ സിബില്‍ ആവശ്യപ്പെട്ടു.

ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സിയായ റോയോ, സുപ്രീംകോടതി ജഡ്ജോ അന്വേഷിക്കണമെന്നാണ് മുണ്ടെയുടെ അനന്തിരവനും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെയുടെ ആവശ്യം.