കോതമംഗലം നഗരത്തിൽ എക്സൈസ് സ്പെഷ്യൽ ഡ്രൈവിനിടെ ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി രണ്ട് പേർ പിടിയിലായി. പ്രതികളിൽ നിന്ന് 37.229 ഗ്രാം എം.ഡി.എം.എ.യും മയക്കുമരുന്ന് ഇടപാടുകൾക്ക് ഉപയോഗിച്ച മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ഇടുക്കി പീരുമേട് ഏലപ്പാറ സ്വദേശിനിയായ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശിയായ അനന്തുപ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച അർധരാത്രിയോടെ നടന്ന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കോതമംഗലത്തെയും സമീപ പ്രദേശങ്ങളിലെയും കോളേജ് വിദ്യാർഥികൾക്കിടയിൽ രാസലഹരി വിതരണം നടത്തി വന്നിരുന്ന പ്രതികൾ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ.യുമായി പെരുമ്പാവൂരിലെത്തി, തുടർന്ന് ബൈക്കിൽ കോതമംഗലത്തേക്ക് പോകുന്നതിനിടയിൽ പിടികൂടാൻ ശ്രമിച്ചെങ്കിലും അവർ ഒഴിഞ്ഞുമാറി. പിന്നീട് കോഴിപ്പിള്ളിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ഇടുക്കി സ്വദേശിനിയായ റിസാന കോതമംഗലത്തെ ഒരു സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠിക്കാൻ എത്തിയതായിരുന്നു. എന്നാൽ ഏതാനും മാസം മുമ്പ് പഠനം നിർത്തി മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിഞ്ഞതായാണ് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.











Leave a Reply