Latest News

ഷ്രൂസ്ബറി: സമീക്ഷ യുകെയുടെ (Sameeksha UK) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ദേശീയ വടംവലി മത്സരം (SAMEEKSHA 4th ALL UK TUG OF WAR) ഷ്രൂസ്ബറിയിലെ ലണ്ടൻ റോഡ് സ്പോർട്സ് സെന്ററിൽ (London Road Sports Center, Shrewsbury) വെച്ച് ആവേശകരമായി നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വടംവലി ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ‘സ്റ്റോക്ക് ലയൺസ് വാരിയേഴ്സ്’ (Stoke Lions Warriors) ഒന്നാം സ്ഥാനം 2001 പൗണ്ടും എവർറോളിംഗ് ട്രോഫിയും സ്വന്തമാക്കി.

യുകെയിലെ പ്രമുഖ ഇടതുപക്ഷ കല കായിക സംസ്കാരിക സംഘടനയും മലയാളി കൂട്ടായ്മയായ സമീക്ഷ യുകെ സംഘടിപ്പിച്ച ഈ കായിക മാമാങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ സമീക്ഷ യുകെ
ദേശീയ പ്രസിഡന്റ് ശ്രീ. ബൈജു നാരായണന്റെ അധ്യക്ഷതയിൽ ദേശീയ സെക്രട്ടറി ശ്രീ.അഡ്വക്കേറ്റ് ദിലീപ് കുമാർ സ്വാഗതവും, പ്രോഗ്രാം കോഡിനേറ്റർ മാരായ ലണ്ടൻ ഏരിയ സെക്രട്ടറി ശ്രീ. വിപിൻ രാജ്, വെയിൽസ് ഏരിയ സെക്രട്ടറി ശ്രീ.അഖിൽ ശശി എന്നിവർ ആശംസകൾ നൽകി സംസാരിച്ചു.

ഷ്രൂസ്ബറി എം.പി ജൂലിയ ബക്ലി പ്രസ്തുത മത്സരം ഉദ്ഘാടനം (Julia Buckley MP) നിർവ്വഹിച്ചു. യുകെയിലെ മലയാളി സമൂഹം കായിക രംഗത്തും സാംസ്കാരിക രംഗത്തും നടത്തുന്ന ഇത്തരം മികച്ച കൂട്ടായ്മകളെയും പ്രവർത്തനങ്ങളെയും അവർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു.
വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ ഫൈനലിൽ വിജയികളായ സ്റ്റോക്ക് ലയൺസ് വാരിയേഴ്സിന് 2001 പൗണ്ടും എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി .

രണ്ടാം സ്ഥാനം നേടിയ ‘ടൺബ്രിഡ്ജ് ടസ്കേഴ്സ് കിങ്സ്’ (Tonbridge Tuskers Kings) 1001 പൗണ്ടിനും ട്രോഫിക്കും അർഹരായി. മൂന്നാം സ്ഥാനം ‘സ്റ്റോക്ക് ലയൺസ് ചാമ്പ്യൻസ്’ (Stoke Lions Champions – £501+Trophy ) സ്വന്തമാക്കിയപ്പോൾ, നാലാം സ്ഥാനം ‘അച്ചായൻസ് ഹെരീ ഫോർഡ്’ (Achayans Hereford £251+Trophy ) കരസ്ഥമാക്കി.

മറ്റു സ്ഥാനങ്ങൾ നേടിയ ടീമുകൾ താഴെ പറയുന്നവരാണ്:
അഞ്ചാം സ്ഥാനം: കൊമ്പൻസ് കാന്റർബറി (Kombans Canterbury – £151+Trophy )
ആറാം സ്ഥാനം: ലണ്ടൻ മച്ചാൻസ് (London Machans – £101+Trophy )
ഏഴാം സ്ഥാനം: വോർസെസ്റ്റർ തെമ്മാടീസ് (Worcester Themmadies – £101+Trophy )
എട്ടാം സ്ഥാനം: മല്ലൻസ് നോട്ടിംഗ്ഹാം (Mallans Nottingham – £101+Trophy )
പ്രത്യേക പുരസ്കാരങ്ങൾ:
ഫെയർ പ്ലേ അവാർഡ് (Fair Play Award): റോവേഴ്സ് എക്സറ്റർ (Rovers Exeter – £101+Trophy & Trophy)
ബെസ്റ്റ് പുള്ളർ അവാർഡ് (Best Puller Award): ജിതിൻ (കൊമ്പൻസ് കാന്റർബറി £101 & Trophy)

വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാർ, മുൻ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി,ദേശീയ വൈസ് പ്രസിഡന്റുമാരായ ഗ്ലീറ്റർ കോട്ട്പോൾ, ആന്റണി ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ ബൈജു പി.കെ., സ്വരൂപ് കൃഷ്ണൻ, ദേശീയ ട്രഷറർ അജീഷ് ഗണപതിയാടൻ, സമീക്ഷ യു.കെ., ദേശീയ സെക്രട്ടറിയേറ്റ് അംഗം മിഥുൻ സണ്ണി, നാഷണൽ കമ്മിറ്റി അംഗങ്ങളായ അഖിൽ ശശി, വിപിൻ രാജ്, രാജ്, മണികണ്ഠൻ കുമാരൻ, രമേഷ് രത്നാകരൻ, എവലിൻ ചീരൻ, അനീഷ് ആന്റണി, ജോബി ജോസ്, ഷ്രോപ്ഷയർ യൂണിറ്റ് സെക്രട്ടറി സിറാജ് മൊയ്തീൻ, വെയിൽസ് ഏരിയ ജോയിന്റ് സെക്രട്ടറി റോയ് ഇഗ്നേഷ്യസ്, വെയിൽസ് ഏരിയ കമ്മിറ്റി അംഗം ജോസഫ്, ടൈറ്റിൽ സ്പോൺസറായ ലൈഫ് ലൈൻ പ്രതിനിധി എന്നിവർ ചേർന്ന് വിതരണം ചെയ്തു.
വലിയ ജനപങ്കാളിത്തത്തോടെയും കൃത്യമായ അച്ചടക്കത്തോടെയും കൂടിയാണ് ഈ വർഷത്തെ വടംവലി മത്സരം ആരംഭിച്ച് സമാപിച്ചതെന്ന് സമീക്ഷ യുകെ ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, പരിപാടി വൻ വിജയമാക്കാൻ സഹായിച്ച സ്പോൺസർമാർക്കും കാണികൾക്കും കമ്മറ്റി അംഗങ്ങൾ പ്രത്യേകംനന്ദി രേഖപ്പെടുത്തുക യുണ്ടായി.

സമീക്ഷ യു.കെ.യുടെ അഞ്ചാം ദേശീയ വടംവലി മത്സരം 2027 ജൂൺ 5-ന് മാഞ്ചസ്റ്റർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെസ്റ്റർഫീൽഡിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാർ പ്രത്യേകമായി അറിയിച്ചു.

കൊച്ചി: കലൂരിൽ രണ്ട് വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമവും ക്രൂര മർദനവും നടത്തിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ആൽവിൻ, അരുൺ, സാബിത്ത് എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി അക്ബർ അലിയടക്കം ഇനി ഏഴുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കല്ലൂർ ജങ്ഷന് സമീപത്തെ ചക്കാലപ്പാടം റോഡിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർഥിനികൾ പുലർച്ചെ ചായ കുടിക്കാനെത്തിയപ്പോഴാണ് എട്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങിയ സംഘം ഇവരോട് മോശമായി പെരുമാറിയത്. സംഘത്തിലെ ചിലർ ലൈംഗിക ചേഷ്ടകളും കമന്റുകളും നടത്തിയതായും ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റവും പിന്നീട് കയ്യേറ്റവുമായി മാറിയതായും പൊലീസ് പറഞ്ഞു. പെൺകുട്ടികളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ അക്രമിസംഘം ഒരാളെ റോഡിലിട്ട് ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ പ്രതികരിച്ച കൊച്ചി ഡിസിപി, പ്രതികളുമായി പെൺകുട്ടികൾക്ക് മുൻപരിചയമൊന്നുമില്ലെന്ന് വ്യക്തമാക്കി. ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒളിവിലുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: ശ്രീകാര്യത്തെ ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി നടത്തിയെന്ന കേസിൽ ടെക്നോപാർക്കിലെ ഐടി കമ്പനി മാനേജർ അറസ്റ്റിൽ. ഹരിയാന സ്വദേശിയായ വിശാൽ (26) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിനുള്ളിൽ വളർത്തിയിരുന്ന 70ഓളം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

കിടപ്പുമുറിയിലെ ജനാലയ്ക്കു സമീപം പ്രത്യേക ചെടിച്ചട്ടികളിലും മറ്റ് പാത്രങ്ങളിലുമായി കഞ്ചാവ് ചെടികൾ നട്ടുവളർത്തുകയായിരുന്നു. ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിൽ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിൽ ജോലി ചെയ്യുന്ന വിശാൽ, രാത്രികാലങ്ങളിലാണ് ചെടികളുടെ പരിപാലനം നടത്തിയിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. രാസവളങ്ങൾ ഉപയോഗിച്ചിരുന്നില്ലെന്നും ജൈവവളങ്ങളാണ് നൽകിയിരുന്നതെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

കഞ്ചാവ് വിൽപന നടത്തി സാമ്പത്തിക ലാഭം നേടുകയെന്ന ലക്ഷ്യം ഉണ്ടായിരുന്നില്ലെന്നും സ്വന്തം ആവശ്യത്തിനായാണ് കൃഷി നടത്തിയതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കഞ്ചാവ് ഇലകൾ അരച്ച് പാലിൽ ചേർത്തും ചമ്മന്തി രൂപത്തിലും ഉപയോഗിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും ശ്രീകാര്യം പൊലീസ് അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

പീറ്റർബറോ: കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക ചരിത്രതാളുകളിൽ മുഖമുദ്ര ചാർത്തിയിട്ടുള്ള ചങ്ങനാശ്ശേരിയിൽ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളിൽ പീവാസികളായി എത്തിയിട്ടുള്ള കുടുംബങ്ങളുടെ മഹാസംഗമം ജൂൺ 21 ന് പീറ്റർബറോയിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു.

ചങ്ങനാശ്ശേരിയുടെ നൊസ്റ്റാൾജിയയും നാട്ടിൻപുറത്തിന്റെ സൗഹൃദ ഓർമ്മകളും വീണ്ടും അനുഭവിക്കാനാകുന്ന തരത്തിൽ കലാ-സാംസ്കാരിക പരിപാടികൾ, കുടുംബ സൗഹൃദ കൂട്ടായ്മകൾ, സംഗീതവിരുന്നുകൾ, വിനോദപരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

പ്രവാസി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തിൽ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, വിവിധ സംഘടനാ നേതാക്കൾ, സാംസ്കാരിക നായകർ എന്നിവർ പങ്കെടുക്കും.

അതോടൊപ്പം, കേരളത്തിന്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന നാടൻ ഭക്ഷ്യമേളയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. പഴയ സുഹൃത്തുക്കളെയും നാട്ടുകാരെയും വീണ്ടും കണ്ടുമുട്ടാനും പുതിയ തലമുറയ്ക്ക് സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും അഭിമാനപൂർവ്വം പരിചയപ്പെടാനും ഈ സംഗമം വേദിയാകും.

യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ ചങ്ങനാശ്ശേരി സ്വദേശികളെയും കുടുംബസമേതം പരിപാടിയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം പേരുകൾ രജിസ്റ്റർ ചെയ്ത് കുടുംബസംഗമത്തിൽ പ്രവേശനം ഉറപ്പാക്കുവാൻ അഭ്യർത്തിക്കുന്നു .

Please complete Google registration form👉 https://forms.gle/68obB9YCsNvoyZ4k6 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Feby Philip: 07597 671197(Peterborough) Manoj Thomas:07846 475589
Jomon Mammoottil: 07930431445

ഷാർജ: അൽ നഹദയിൽ മൂന്നാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ രണ്ട് ഒമ്പതുവയസ്സുകാരികളെയും അവരുടെ രക്ഷിതാക്കളെയും ചോദ്യം ചെയ്യാൻ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച കുട്ടി പാകിസ്താൻ സ്വദേശിയാണ്. സംഭവത്തിൽ ഒരു മലയാളി പെൺകുട്ടിയും ഒരു തമിഴ് പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കുട്ടികളുടെ പങ്കിനെക്കുറിച്ചുള്ള സത്യാവസ്ഥ കണ്ടെത്തുന്നതിനായാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

ആദ്യം ലഭിച്ച വിവരങ്ങൾ പ്രകാരം, അയൽവാസികളായ പെൺകുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി ജനലിലൂടെ താഴേക്ക് വീണ് അപകടമുണ്ടായതെന്നാണ് കരുതപ്പെട്ടത്. എന്നാൽ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവത്തിൽ കൂടുതൽ സംശയങ്ങൾ ഉയർന്നു. ഇടനാഴിയിലേക്ക് പെൺകുട്ടികൾ രണ്ടുവയസ്സുകാരനെ വിളിച്ചുവരുത്തുന്നതും തുടർന്ന് കുട്ടി താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവം അബദ്ധത്തിൽ ഉണ്ടായതാണോ, മനഃപൂർവമായ നടപടിയുടെ ഫലമാണോ, അപകടശേഷം എന്തെങ്കിലും മറച്ചുവെക്കാൻ ശ്രമമുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. കണ്ണൂർ സ്വദേശിയായ മലയാളി പെൺകുട്ടിയും കുടുംബവും അന്വേഷണ പരിധിയിലുണ്ട്. ഷാർജ ശിശു സംരക്ഷണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, കസ്റ്റഡിയിലുള്ളവർക്ക് ജാമ്യം ലഭിക്കുന്നതിനുള്ള നിയമനടപടികളും ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

ന്യൂഡൽഹി: ദിവസങ്ങളായി വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയ സിബിഎസ്ഇ പുനർമൂല്യനിർണയ അപേക്ഷാ പോർട്ടൽ ഒടുവിൽ പ്രവർത്തനക്ഷമമായി. സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷം ചൊവ്വാഴ്ച രാവിലെയാണ് വെബ്സൈറ്റ് വീണ്ടും തുറന്നത്. വിദ്യാർഥികൾക്ക് ജൂൺ 6 വരെ അപേക്ഷകൾ സമർപ്പിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു.

പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ തിങ്കളാഴ്ച മുതൽ സ്വീകരിക്കുമെന്നായിരുന്നു നേരത്തെ അറിയിപ്പ്. എന്നാൽ വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം നിരവധി വിദ്യാർഥികൾക്ക് അപേക്ഷ നൽകാൻ സാധിച്ചിരുന്നില്ല. ഇതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയർന്നു. സൈറ്റിന്റെ പ്രവർത്തനം തടസപ്പെടുകയും അപേക്ഷാ നടപടികൾ വൈകുകയും ചെയ്തതാണ് ആശങ്ക വർധിപ്പിച്ചത്.

ഇതിനിടെ, സിബിഎസ്ഇ സംവിധാനത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ പുറത്തായെന്ന ആക്ഷേപവുമായി ആക്ടിവിസ്റ്റുകളും സൈബർ സുരക്ഷാ വിദഗ്ധരും രംഗത്തെത്തി. വിഷയത്തിൽ വിദഗ്ധരുടെ സഹായത്തോടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അപേക്ഷാ പോർട്ടൽ സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നും സിബിഎസ്ഇ അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്‌ക് മലയാളം യുകെ

യുകെ മലയളികൾ ഹൃദയത്തിലേറ്റിയ റിമി ടോമി മെഗാ ലൈവ് ഷോ, യുകെയിലെ ആയിരക്കണക്കിന് മലയാളികളുടെ മനം കവർന്ന് മുന്നേറുകയാണ് . കഴിഞ്ഞ ഞായറാഴ്ച്ച പ്രസ്‌റ്റണിൽ നടന്ന മെഗാ ഷോയുടെ ചരിത്ര വിജയം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് . നിറഞ്ഞ് കവിഞ്ഞ ഹാളിൽ മൂന്ന് നാല് മണിക്കൂറുകൾ കടന്നുപോയത് മലയാളികളുടെ മനസ്സിൽ ഒരു കാലത്തും മറക്കാൻ പറ്റാത്ത സംഗീത വിസ്‌മയങ്ങളിലൂടെയാണ്. മലയാളസംഗീതത്തിൻ്റെ പ്രിയ ഗാന രചയിതാക്കളും സംഗീത സംവിധായകരും ഒരുമിച്ച് ചിട്ടപ്പെടുത്തിയ ഗാനശേഖരങ്ങളുടെ കലവറയാണ് റിമി ടോമി പ്രസ്റ്റണിൽ തുറന്നത്.

മെഗാ ഷോയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

https://tickets.wizmagic.co.uk/

യോർക്ഷയർ മലയാളി സംഗീതപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിമി ടോമി മെഗാ ലൈവ് സംഗീത പരിപാടി ജൂൺ 7 ഞായറാഴ്ച ബ്രാഡ്ഫോർഡിൽ അരങ്ങേറും.യോർക്ക്ഷയർ മേഖലയിലെ ഏക ഷോയായതിനാൽ പരിപാടിയിലേക്ക് വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 25 പൗണ്ടിലാരംഭിക്കുന്ന മെഗാ ലൈവ് ഷോയുടെ ടിക്കറ്റ് വില്‌പന ഓൺലൈനിൽ പുരോഗമിക്കുകയാണ്.

യോർഷയറിലെ മിക്ക സൗത്ത് ഇന്ത്യൻ ഷോപ്പുകളിലും ടിക്കറ്റ് ലഭ്യമാണ്. കൂടാതെ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പരിലും ടിക്കറ്റുകൾക്കായി ബന്ധപ്പെടാവുന്നതാണ്.

ഊർജ്ജസ്വലമായ സ്റ്റേജ് പ്രകടനങ്ങളും ഹിറ്റ് ഗാനങ്ങളുമായി വേദികളെ കീഴടക്കുന്ന റിമി ടോമിക്കൊപ്പം പ്രശസ്ത ഗായകൻ ശ്യാം പ്രസാദ്, കൗശിക് എസ് വിനോദ് എന്നിവരും വേദിയിലെത്തും. സംഗീതവും നൃത്തവും ഹാസ്യവും ആഘോഷവുമൊന്നിച്ചൊരു സമ്പൂർണ കുടുംബ വിനോദവിരുന്നാണ് യോർക്ഷയർ മലയാളികളെ കാത്തിരിക്കുന്നത്.

വിസ്മാജിക് എൻ്റർടൈംമെൻ്റ് ലിമിറ്റഡ് ആണ് ബ്രാഡ്ഫോർഡിൽ മെഗാ ഷോ ഒരുക്കുന്നത്. അത്യാധുനിക ടെക്നോളജിയിലുള്ള ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം, മെഗാ സ്ക്രീനുകൾ ഉൾപ്പെട്ട ആയിരത്തിഅഞ്ഞൂറോളം പേർക്കിരുന്നു ആസ്വദിക്കാൻ പാകത്തിനുള്ള ലൈഫ് സെൻ്റർ ഹാളിലാണ് യോർ്ഷയറിലെ സൗത്ത് ഇന്ത്യാക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാ ഷോ അരങ്ങേറുന്നത്. വളരെ വിപുലമായ പാർക്കിംഗ് സൗകര്യവും ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഷോയിലുടനീളം ആസ്വദിക്കാൻ പാകത്തിനുള്ള കേരളീയ തനിമയലുള്ള സ്വാദിഷ്ടമായ ഭക്ഷണവും വളരെ മിതമായ നിരക്കിൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്.

റിമി ടോമിയുടെ യുകെ ലൈവ് സംഗീത പര്യടനം പല സ്‌റ്റേജുകൾ പിന്നിട്ടു. പ്രൗഡഗംഭീരമായ വരവേല്പ്പാണ് ഓരോ ഷോയ്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുകെയിലുടനീളം
പത്ത് സ്റ്റേജുകളിലായി നടക്കുന്ന മെഗാ ഷോ റിഥം ക്രിയേഷൻസ് യുകെ ആണ് യുകെയിലെത്തിക്കുന്നത്. ബ്രാഡ്ഫോർഡ് ഷോയുടെ കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള ബുക്കിങ്ങിനുമായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക: ടോം – 07727 622470, സോജൻ – 07860 532396, ഷിബു – 07411 443880

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. ആദ്യ ഭാര്യ ആമിനയുടെ സഹോദരന്റെ മുങ്ങിമരണത്തിലും അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവതിയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവങ്ങളിൽ അഷ്കറിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ആമിനയെ ക്രൂരമായി ഉപദ്രവിച്ച് കോമയിലാക്കിയെന്ന പരാതിക്കു പിന്നാലെയാണ് പുതിയ ആരോപണങ്ങൾ ഉയർന്നത്. വിവാഹബന്ധത്തിൽ നിന്ന് അഷ്കർ പിന്മാറിയതിനെ തുടർന്ന് ചിറയിൻകീഴ് സ്വദേശിനിയായ യുവതി ജീവനൊടുക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. പിന്നീട് ആമിനയെ വിവാഹം കഴിച്ച അഷ്കറിനെതിരെ ആമിനയുടെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ടും കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചു.

കേസുമായി ബന്ധപ്പെട്ട പരാതികളിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ വിമർശിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ അഖിലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അഷ്കറിന്റെ ബന്ധുക്കൾക്കും സംഭവത്തിൽ പങ്കുണ്ടോയെന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്‌കൂളിലെ ഒരു കെട്ടിടഭാഗം തിങ്കളാഴ്ച വൈകിട്ട് തകർന്നുവീണു. പഴക്കമേറിയ ഓടിട്ട കെട്ടിടത്തിന്റെ മേൽക്കൂര താങ്ങിനിർത്തിയിരുന്ന തടി ദ്രവിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഓടുകളും സീലിങ്ങും ഉൾപ്പെടെ കെട്ടിടത്തിന്റെ വലിയൊരു ഭാഗം നിലംപൊത്തി.

അപകടസമയത്ത് വിദ്യാർഥികളും അധ്യാപകരും സ്കൂൾ വിട്ടുപോയിരുന്നതിനാൽ ദുരന്തം ഒഴിവായി. എസ്.എസ്.കെ. ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ ചില മുറികളാണ് തകർന്നത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളും അപകടാവസ്ഥയിലായതിനാൽ പ്രദേശത്തേക്ക് പ്രവേശിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പുറമേ പെയിന്റ് ചെയ്ത് നവീകരിച്ച നിലയിലായിരുന്നെങ്കിലും കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ്: കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് ജൂൺ മാസം 12 മുതൽ 14 വരെ താമസിച്ചുള്ള ത്രിദിന ‘ആന്തരിക സൗഖ്യ ധ്യാനം’ സംഘടിപ്പിക്കുന്നു. ഡിവൈൻ ധ്യാനകേന്ദ്രങ്ങളുടെ ഡയറക്ടറും പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ ജോർജ്ജ് പനക്കൽ,റാംസ്‌ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് എടാട്ട്, അഭിഷിക്ത വചന പ്രഘോഷകനായ ഫാ. പോൾ പള്ളിച്ചംകുടിയിലും സംയുക്തമായിട്ടാവും ‘റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്’ നയിക്കുക.

‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം 147:3)

ദൈവീക തിരുസാന്നിദ്ധ്യത്തിൽ, ഉള്ളം തുറന്നു പ്രാർത്ഥിച്ച്, അറിഞ്ഞും അറിയാതെയും ആന്തരികമായി ഭവിച്ചിട്ടുള്ള മുറിവുകളും, വേദനകളും മനോതലത്തിൽ ഉണർത്തി, വിടുതലിന്റെ നാഥനിലൂടെ സൗഖ്യം നേടുവാൻ അനുഗ്രഹദായകമായ തിരുക്കർമ്മങ്ങളും, പ്രാർത്ഥനകളും, ശുശ്രുഷകളുമാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

ആന്തരിക സൗഖ്യാധ്യാനം, ജൂൺ 12 ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾ 14 ന് ഞായറാഴ്ച്ച വൈകുന്നേരം 4:30 മണിയോടെ സമാപിക്കും.

ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടനെ തന്നെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർത്ഥിക്കുന്നു.

മാനസ്സിക നവീകരണത്തിനും, ആന്തരിക സൗഖ്യത്തിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ, എന്നിവർ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, തലേ ദിവസം 11 ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർത്ഥികൾക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് രജിസ്ട്രേഷൻ ഫീസ്‌ ഈടാക്കുക.

Registration : https://www.divineuk.org/residential-retreats
For Contact : +447474787890, Email: [email protected], Website:www.divineuk.org

Venue: Divine Retreat Centre, St. Augustine’s Abbey Ramsgate, Kent, CT11 9PA

Copyright © . All rights reserved