അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സർഗ്ഗം സ്റ്റീവനേജിന്റെ ‘പൊന്നോണം 2026’ സെപ്റ്റംബർ 12 ന് ശനിയാഴ്ച്ച വിപുലമായി ആഘോഷിക്കും. തിരുവോണാഘോഷങ്ങൾക്ക് സ്റ്റീവനേജിലെ ബാർക്ലേയ്സ് അക്കാദമി ഓഡിറ്റോറിയം വേദിയാകും.
ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ, അത്‌ലറ്റിക് കായിക മത്സരങ്ങൾക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും, സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്റററും വേദിയാവും.

ആഗസ്റ്റ് 31 നു ചെസ്സ്, കാർഡ്, കാരംസ് മത്സരങ്ങളും, സെപ്തംബർ 5 നു ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളും, 6 നു അത്ലറ്റിക് മത്സരങ്ങൾക്കൊപ്പം ഔട്ട്ഡോർ മത്സരങ്ങളും നടത്തപ്പെടും.
സാംസ്കാരിക കലാ സന്ധ്യയും പരമ്പരാഗത തിരുവോണ രുചികൾ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുമാണ് പ്രധാന ആകർഷണം.
വർണ്ണാഭമായ പൂക്കളമൊരുക്കി തുടക്കം കുറിക്കുന്ന സാംസ്കാരിക സന്ധ്യയിൽ സ്റ്റീവനേജിലെ അനുഗ്രഹീത കലാകാരന്മാർ അണിനിരക്കും. തിരുവാതിരക്കളി, വൈവിധ്യമാർന്ന നൃത്തനൃത്യങ്ങൾ, കോമഡി സ്കിറ്റുകൾ, ഗാനമേള, മിമിക്രി തുടങ്ങിയ നിരവധി വൈവിധ്യങ്ങളായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറുക. മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, ഓണപ്പാട്ടുകൾ, മേളപ്പെരുക്കം, പ്രത്യേക ‘തിരുവോണ സംഗീത-നൃത്താവതരണം’ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
സർഗ്ഗം സ്റ്റീവനേജ് ഒരുക്കുന്ന ഈ ഓണനിലാവിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സർഗ്ഗം ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി സർഗ്ഗം ഭാരവാഹികളുമായി ബന്ധപ്പെടുക.
മേഴ്സി മാത്യു : 07946 441321
ജിമ്മി തോമസ് : 07460 952027
സിബി കക്കുഴി : 07830 005628
സെപ്റ്റംബർ 12, 2026 (ശനിയാഴ്ച) രാവിലെ 11:30 മണി മുതൽ രാത്രി 9:00 വരെ.
Venue: Barclays Academy, Walkern Road,
Stevenage, SG1 3RB.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: പ്രമുഖ മരിയൻ ധ്യാന കേന്ദ്രവും, ആത്മീയ കൃപകൾക്കും, നവീകരണത്തിനും, അനുഗ്രഹീത സന്നിധിയുമായ ‘കൃപാസനം മരിയൻ സെന്റർ’ ലണ്ടനിൽ ത്രിദിന കൃപാസനം ധ്യാനം സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഹാരോയിൽ, ബയറൺ ഹാളിൽ വെച്ച് ആഗസ്റ്റ് 29,30,31 തീയതികളിലായാണ് കൃപാസനം ഉടമ്പടി ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
കോഴിക്കോട് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ.ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്‌പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്‌സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും കൃപാസനം ഉടമ്പടി ധ്യാനത്തിന് ലണ്ടനിലെ ഹാരോയിൽ നേതൃത്വം വഹിക്കുക.
പരിശുദ്ധ കന്യാമറിയത്തിന്റെ ദർശന അഭീഷ്‌ഠ പ്രകാരം തുടങ്ങിയ ‘കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ’ പരിശുദ്ധ അമ്മയോട് ചേർന്ന് ഉടമ്പടി പ്രകാരം, ജീവിതം നയിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ അനവധിയാണ്.
രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.
കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും, തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്യേണ്ടതാണ്.
For More Details:
07770 730769, 07459 873176
Bryron Hall, Harrow Leisure Centre,
Christchurch Avenue, Harrow, HA3 5BD

തിരുവനന്തപുരം∙ നേപ്പാളിലുണ്ടായ ശക്തമായ പ്രളയത്തെ തുടർന്ന് കുട്ടികളടക്കം 53 മലയാളികൾ അവിടെ കുടുങ്ങിക്കിടക്കുന്നതായി നോർക്ക റൂട്ട്‌സ് അറിയിച്ചു. ഇവരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രളയബാധിത മേഖലകളിലെ നെറ്റ്‌വർക്ക് തകരാറാണ് പ്രധാന തടസ്സം. എന്നാൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർ സുരക്ഷിതരാണെന്നാണ് നോർക്കയുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ഓഫിസും ചീഫ് സെക്രട്ടറിയുടെ ഓഫിസും വഴി ലഭിച്ച 17 സെറ്റ് വിവരങ്ങൾ ഏകീകരിച്ചാണ് 53 പേരെ തിരിച്ചറിഞ്ഞതെന്ന് നോർക്ക റൂട്ട്‌സ് സിഇഒ രാജേഷ് മാധവൻ പറഞ്ഞു.
ഇവരുടെ ഫോൺ നമ്പറുകൾ നോർക്കയുടെ കൈവശമുണ്ടെങ്കിലും നിലവിൽ നേരിട്ടുള്ള ബന്ധം സാധ്യമല്ല. കുടുങ്ങിയവരുടെ അവസാനമായി അറിയപ്പെട്ടിരുന്ന സ്ഥലം കണ്ടെത്തുന്നതിനാണ് ഇപ്പോൾ പ്രധാനമായും ശ്രമിക്കുന്നത്. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അവസാനമായി നടത്തിയ ഫോൺവിളികൾ, യാത്രാ വിവരങ്ങൾ, എത്താനിരുന്ന സ്ഥലങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, കാസർകോട് കാഞ്ഞങ്ങാട് സ്വദേശികളടങ്ങിയ 36 അംഗ സംഘവും കോട്ടയം സ്വദേശികളായ 16 അംഗ സംഘവും സുരക്ഷിതരാണെന്ന് നോർക്ക അറിയിച്ചു. ഡൽഹിയിലെ നോർക്ക റൂട്ട്‌സ് ഡെവലപ്‌മെന്റ് ഓഫിസർ രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പ്രവർത്തിക്കുന്നുണ്ട്.
ടൂർ ഗ്രൂപ്പുകളായും കുടുംബസമേതവും അവധിയാഘോഷത്തിനായുമാണ് പല മലയാളികളും നേപ്പാളിലെത്തിയത്. എല്ലാവരുടെയും വിവരങ്ങൾ ഉൾപ്പെടുന്ന കൃത്യമായ ഔദ്യോഗിക ഡേറ്റാബേസ് ലഭ്യമല്ലാത്തത് രക്ഷാപ്രവർത്തനത്തിലെ പ്രധാന വെല്ലുവിളിയാണ്. ഇതിനിടെ, നേപ്പാളിൽ പോയ കാസർകോട് സംഘത്തിലെ അംഗങ്ങൾ വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ സുരക്ഷിത കേന്ദ്രത്തിലെത്തിയതായി തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് ജി. വാര്യർ അറിയിച്ചു. സംഘത്തിന് ഓഗസ്റ്റ് 29ന് മടങ്ങാനുള്ള ടിക്കറ്റുകളുണ്ട്. ഏത് സാഹചര്യത്തിലും ആവശ്യമായ സഹായം സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നും നേപ്പാളിലുള്ളവരുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.
ന്യൂഡൽഹി: കേരള പോലീസിനെ പതിറ്റാണ്ടുകളായി കുഴക്കുന്ന സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന സംശയം വീണ്ടും ശക്തമാകുന്നു. ബ്രൂണെയിൽ വ്യാജപേരിൽ കഴിയുന്ന മലയാളിയായ വയോധികൻ സുകുമാരക്കുറുപ്പാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. 2023ൽ പകർത്തിയ ഇയാളുടെ ചിത്രങ്ങളും സുകുമാരക്കുറുപ്പിന്റെ പഴയ ചിത്രങ്ങളുമായി നടത്തിയ പരിശോധനകളും അന്വേഷണത്തിന് പുതിയ വഴിത്തിരിവായെന്നാണ് റിപ്പോർട്ട്. നാട്ടിലുള്ള ഭാര്യയുമായും മക്കളുമായും ഇയാൾ ഇപ്പോഴും ബന്ധം പുലർത്തുന്നതായും ഭാര്യയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചുള്ള ചാറ്റ് വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വിവരങ്ങൾ പരിശോധിക്കുന്നതായാണ് വിവരം.
ബ്രൂണെയിലെ മലയാളികളുടെ സഹായത്തോടെ സൈബർ വിദഗ്ധൻ നടത്തിയ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്നയാളുടെ താമസസ്ഥലം കണ്ടെത്തിയത്. ഇയാൾ ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടൽ കണ്ടെത്തി പിന്തുടർന്നാണ് താമസസ്ഥലത്തേക്കുള്ള വിവരങ്ങൾ ശേഖരിച്ചതെന്നാണ് റിപ്പോർട്ട്. മലേഷ്യ-ബ്രൂണെ അതിർത്തിക്ക് സമീപമുള്ള സിംപാങിലാണ് ഇയാൾ താമസിക്കുന്നതെന്നാണ് വിവരം. നിർമാണ മേഖലയുമായി ബന്ധപ്പെട്ട ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നതായും സൂചനയുണ്ട്. സുകുമാരക്കുറുപ്പിന്റെ പഴയ ചിത്രങ്ങളെ അടിസ്ഥാനമാക്കി എഐ ഉപയോഗിച്ച് തയ്യാറാക്കിയ നൂറുകണക്കിന് സാധ്യതാ ചിത്രങ്ങൾ പരിശോധിച്ചാണ് സൈബർ വിദഗ്ധൻ ഇയാളിലേക്ക് എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ബ്രൂണെയിലുള്ളയാൾ സുകുമാരക്കുറുപ്പ് തന്നെയാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
1984ൽ ചാക്കോയെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുത്തശേഷമാണ് ഗോപാലകൃഷ്ണക്കുറുപ്പ് എന്ന സുകുമാരക്കുറുപ്പ് ഒളിവിൽ പോയത്. തുടർന്ന് മുംബൈ, ഡൽഹി, ബിഹാർ, മധ്യപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജപേരുകളിലും വേഷങ്ങളിലും കഴിഞ്ഞതായി പോലീസിന് വിവരങ്ങൾ ലഭിച്ചിരുന്നു. 1990ൽ മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിന് സമീപം ‘ജോഷി’ എന്ന പേരിൽ താമസിച്ചതായും, അന്ന് ഗുരുതര ഹൃദ്രോഗം ബാധിച്ചതായും രേഖകളുണ്ട്. കൊൽക്കത്തയിലെ ആശുപത്രിയിൽ കണ്ടതായി ആലപ്പുഴ സ്വദേശിനിയായ നേഴ്‌സ് പോലീസിന് മൊഴി നൽകിയിരുന്നെങ്കിലും അന്വേഷണസംഘം എത്തുന്നതിന് മുമ്പ് ഇയാൾ അവിടെനിന്ന് രക്ഷപ്പെട്ടു. പിന്നീട് കുറുപ്പ് ജീവനോടെയില്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയിരുന്നു. 42 വർഷം നീണ്ട അന്വേഷണത്തിന് വിരാമമിടാൻ ഒരുങ്ങുന്നതിനിടെയാണ് ബ്രൂണെയിൽ നിന്നുള്ള പുതിയ സൂചനകൾ കേസിന് വീണ്ടും ജീവൻ നൽകുന്നത്.
ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (BCMC) അതിന്റെ പതിറ്റാണ്ടുകൾ പിന്നിട്ട അഭിമാനകരമായ യാത്രയിൽ, യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായി വളർന്നുനിൽക്കുകയാണ്.
ഒരുമയുടെയും ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ശക്തിയിൽ കഴിഞ്ഞ ഇരുപത് വർഷങ്ങളായി മുന്നേറുന്ന BCMC-യുടെ ഈ വർഷത്തെ ഓണാഘോഷം അതിഗംഭീരമായി ആഘോഷിക്കുവാൻ കമ്മിറ്റിയംഗങ്ങളും വിവിധ സംഘടനകളും കുടുംബങ്ങളു ഒരേ മനസോടെ ഓഗസ്റ്റ് 29ാം തീയതി, ബർമിംഗ്ഹാമിലെ Solihull, St. Mary’s Church Hall-ൽ, രാവിലെ 11 മണി മുതൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നു.

ഗെയിംസ് ആൻഡ് ഫൺസ്, മനോഹരമായ കലാപരിപാടികൾ, രുചികരമായ ഓണസദ്യ, കൂടാതെ കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന നിരവധി വിനോദപരിപാടികളും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.
ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ സ്നേഹവും സൗഹൃദവും ഒരുമയും പങ്കുവെക്കുന്നതിനായി എല്ലാ കുടുംബങ്ങളെയും ഈ ഓണാഘോഷത്തിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
എല്ലാവരും കുടുംബസമേതം എത്തിച്ചേർന്ന് ഈ ഓണാഘോഷം കൂടുതൽ മനോഹരവും അവിസ്മരണീയവുമാക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ,
Birmingham City Malayalee Community (BCMC)
കമ്മിറ്റിയംഗങ്ങൾ
കാഠ്മണ്ഡു: നേപ്പാളിൽ ബുധനാഴ്ചയുണ്ടായ വൻ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്നും ശക്തമായ മണ്ണിടിച്ചിലാണെന്നും യു.എസ്. ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്.) വ്യക്തമാക്കി. കാഠ്മണ്ഡുവിന് വടക്ക് നേപ്പാൾ–ചൈന അതിർത്തിക്ക് സമീപം രാവിലെ 8.37-ന് 4.4 തീവ്രതയുള്ള ഭൂചലനം ഉണ്ടായതായി ആദ്യം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് റിപ്പോർട്ട് തിരുത്തുകയായിരുന്നു. ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് വൻ മണ്ണിടിച്ചിൽ ഉണ്ടായതാണ് പ്രളയത്തിന് കാരണമായതെന്നാണ് പുതിയ വിശദീകരണം. 5.2 തീവ്രതയുള്ള ഭൂചലനത്തിന് സമാനമായ ആഘാതമാണ് മണ്ണിടിച്ചിൽ സൃഷ്ടിച്ചതെന്നും യു.എസ്.ജി.എസ്. അറിയിച്ചു.
ദുരന്തത്തിൽ ഇതുവരെ 160 പേർ മരിച്ചതായാണ് വിവരം. 844 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. കാണാതായവരിൽ 403 വിനോദസഞ്ചാരികളുണ്ട്; ഇതിൽ 341 പേർ വിദേശികളാണ്. 142 ഇന്ത്യക്കാരും കാണാതായവരുടെ പട്ടികയിലുണ്ട്. റസുവ ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ചെളിക്കടിയിൽ കുടുങ്ങിയവരെയും മൃതദേഹങ്ങളെയും കണ്ടെത്താൻ രക്ഷാപ്രവർത്തകർ തീവ്രശ്രമം നടത്തുന്നതിനിടെ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രി ബലേന്ദ്ര ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ മുഴുവൻ ഉപയോഗപ്പെടുത്തുമെന്ന് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഷായുമായി ഫോണിൽ സംസാരിച്ച് ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അവശ്യ മരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചിട്ടുണ്ട്. അതേസമയം, നേപ്പാളിലെ പ്രളയസാധ്യത കണക്കിലെടുത്ത് ബിഹാറിലെ പശ്ചിമ ചമ്പാരൻ അതിർത്തിയിൽ ജാഗ്രത ശക്തമാക്കി. ഇൻഡോ–നേപ്പാൾ അതിർത്തിയിലെയും ഗണ്ഡക് നദീതീരങ്ങളിലെയും ഗ്രാമങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അധികൃതർ നിർദേശം നൽകി. പശ്ചിമ ചമ്പാരൻ, മുസാഫർപുർ ഉൾപ്പെടെയുള്ള മേഖലകളിൽ ഒൻപത് എൻ.ഡി.ആർ.എഫ് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
റ്റിജി തോമസ്
നിനക്കറിയാമോ?
ഞങ്ങൾ ഫുട്ബോൾ കളിച്ചിരുന്ന പന്ത് ഉണ്ടാക്കിയിരുന്നത് ഞങ്ങൾ തന്നെയാണ് ….
മക്കളുടെ കളിയാക്കി ചിരി ഇമോജികളുടെ മറുപടിയായി അയാൾ എഴുതി ….
പത്രത്തിൻറെ കടലാസ്സുകൾ ചുരുട്ടി ഉണ്ടാക്കുന്ന പന്തിൽ ഒട്ടുപാലു ചുറ്റി പിന്നെ അത് റബർ പാലിൽ മുക്കി ഉണക്കി ….. അങ്ങനെയായിരുന്നു ഞങ്ങൾ ഫുട്ബോൾ ഉണ്ടാക്കിയിരുന്നത്…. ചെറിയ ചരൽ കല്ലുകൾ നിറഞ്ഞ സ്കൂൾ ഗ്രൗണ്ടിൽ ആ പന്തുരുട്ടി ഞങ്ങൾ ഉച്ച സമയങ്ങളിലും ഇന്റർവെൽ പീരിയഡുകളിലും ആവേശത്തോടെ എന്ത് ഉഗ്രൻ കളിയായിരുന്നു …അന്നൊക്കെ സ്കൂളിൽ പോകുന്നത് തന്നെ കളിക്കാനായിരുന്നു !
കളി കഴിയുമ്പോൾ കാൽ വെള്ളയിൽ കല്ലുകാച്ചി ഒത്തിയൊത്തി വീട്ടിൽ എത്തുമ്പോൾ കിട്ടുന്ന വഴക്കിനെ മറന്ന് വീണ്ടും വീണ്ടും ഞങ്ങൾ കളിക്കളത്തിലിറങ്ങുമായിരുന്നു….
നിനക്കറിയാമോ?
നാട്ടിലെ സ്കൂളിൽനിന്ന് ചങ്ങനാശ്ശേരി എസ് ബി കോളേജിൽ പഠിക്കാൻ എത്തിയപ്പോഴാണ് ശരിക്കും ഞാൻ ഫുട്ബോൾ കാണുന്നത് തന്നെ. റബർ പാൽ കൊണ്ടുണ്ടാക്കിയ പന്ത് കളിയിൽ ഒന്നാമനായ എനിക്ക് ശരിക്കുള്ള ഫുട്ബോൾ കാലിന് വഴങ്ങാൻ എന്ത് പ്രയാസമായിരുന്നു എന്നോ ?
വിവാഹം കഴിഞ്ഞതിനുശേഷം നാലുവർഷം കൂടുമ്പോൾ ആവർത്തിക്കുന്ന ലോകകപ്പിന്റെ ആവേശത്തിൽ ഈ കഥകൾ അയാൾ പലപ്രാവശ്യം അവളോട് പറഞ്ഞതാണ് ….
ആദ്യമൊക്കെ ആവേശത്തോടെ കേട്ടിരുന്ന അവൾക്ക് ബോറടിക്കാൻ തുടങ്ങിയിരിക്കുന്നു…..
പിന്നെയും പിന്നെയും ആവർത്തിക്കപ്പെടുന്ന സമാന കഥകളിൽ മടുപ്പ് അഭിനയിക്കുമ്പോൾ അയാൾ പറയും ഇത് നീ കേൾക്കാൻ പറയുന്നതല്ല …. നമ്മുടെ മക്കളും ഇതൊക്കെ അറിയണ്ടെ?….
അവളും മക്കളും ഫുട്ബോൾ ജേഴ്സി ഇട്ട് അയച്ചുതന്ന വാട്സ്ആപ്പ് മെസ്സേജ് അയാൾ ഒന്നുകൂടി നോക്കി.
അപ്പയുടെ ഒരു ഫോട്ടോ അയച്ചു തരണം ജേഴ്സിയിട്ട്…..
ഫാമിലി ഗ്രൂപ്പിൽ മക്കളുടെ മെസ്സേജ് .
“ഈപ്രാവശ്യം ഏത് ടീമാ…”. പതിവില്ലാതെ അവൾ എനിക്ക് പേഴ്സണൽ മെസ്സേജ് ആയി എഴുതി ചോദിച്ചു.
“പഴയതുപോലെ തന്നെ തന്നെ ഞാൻ ഇപ്പോഴും അർജൻറീനയുടെ കൂടെ തന്നെയാ…..”
പിന്നീട് അവൾ എഴുതിയത് പകുതി തമാശയായിട്ടാണ്…..
“പക്ഷേ കഴിഞ്ഞവട്ടം നമ്മുടെ ഒപ്പം നിന്ന മക്കള് രണ്ടുപേരും കൈവിട്ടുപോയി….. ഒരാൾ ഇപ്പോൾ സ്പെയിനിന്റെ കൂടെയാ…. എന്ത് കണ്ടിട്ടാണോ ? – പിന്നെ മറ്റവൾ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അരാഷട്രവാദിയായി…. ടീമൊന്നും ഇല്ല ….. അവൾ ആ റൊണാൾഡോയുടെ പുറകെയാ ….. ”
അയാൾ പൊട്ടിച്ചിരിച്ച് കണ്ണുനീർ തൂകുന്ന ഒരു ഇമോജി മറുപടിയായി അയച്ചു. കൂട്ടത്തിൽ ഒരു വോയിസ് മെസ്സേജും .
“കുട്ടികൾക്ക് ഒക്കെ പ്രായമായില്ലെ….. അവർക്ക് അവരുടേതായ അഭിരുചികളും അഭിപ്രായങ്ങളും …”
“” ഇന്ന് കളി കാണുന്നുണ്ടോ….”” അവളുടെ ചോദ്യം
ഇവിടെ നാട്ടിലെ പോലെ ഫുട്ബോൾ കളി കാണാൻ പറ്റുന്ന സാഹചര്യമല്ലെന്ന് പലപ്രാവശ്യം ഞാൻ അവളോട് പറഞ്ഞിരുന്നു. സംഘർഷം കനക്കുന്നതുമൂലം നാട്ടിലേക്കുള്ള യാത്ര പോലും നടക്കാത്ത അവസ്ഥ. ഇടയ്ക്ക് ഇടയ്ക്ക് മുഴങ്ങുന്ന അപകട സൈറണുകൾക്കിടയ്ക്ക് സുരക്ഷിതസ്ഥാനങ്ങൾ തേടിയുള്ള ഓട്ടപ്പാച്ചിലിൽ കളി കാണലുകൾ അപ്രസക്തമാകുന്നതിന്റെ നിരാശ തൻറെ മെസ്സേജുകളിൽ ഉൾപ്പെടാതിരിക്കാൻ അയാൾ പരിശ്രമിച്ചു.
അയാളെ കണ്ടുമുട്ടിയതിന് ശേഷമാണ് അവൾ ഫുട്ബോൾ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഏറെ മുതിർന്ന ആങ്ങളമാരുടെ സ്വാധീനത്തിൽ അവൾ കടുത്ത ക്രിക്കറ്റ് ആരാധികയായിരുന്നല്ലോ… പലപ്പോഴും ക്രിക്കറ്റ് കളിയിലെ തൻറെ അറിവില്ലായ്മയെ അവൾ കളിയാക്കുമായിരുന്നു .
അപ്പോഴൊക്കെ അവൾക്ക് ഒരിക്കലും മനസ്സിലാകാത്ത ചില കാര്യങ്ങളാണ് അയാൾക്ക് പറയാനുണ്ടായിരുന്നത്.
ഇന്ത്യയെപ്പോലെ തൊഴിലില്ലായ്മ ഇത്ര രൂക്ഷമായ ഒരു രാജ്യത്ത് ഏകദിന ക്രിക്കറ്റിന്റെ പേരിൽ ഒരു ദിവസം മുഴുവൻ ടിവിയുടെ മുന്നിൽ ചടഞ്ഞിരിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും എന്ന അയാളുടെ ചോദ്യത്തെ വിദ്യാർത്ഥി നേതാവിന്റെ താത്വികാവലോകനമെന്ന് പുച്ഛിച്ച് അവൾ തള്ളി. ക്രിക്കറ്റ് ഫൈനലുകളുടെ അന്ന് കോളേജിൽ നിന്ന് ഒരു ഫാഷൻ പോലെ അവധിയെടുത്ത അധ്യാപകരെ കുറിച്ച് മനസ്സിൽ ക്ലാസ്സില്ലാത്തതിന്റെ സന്തോഷമുണ്ടെങ്കിലും പുറമെ അയാൾ രോഷം കൊണ്ടു. തൊട്ടപ്പുറത്തുള്ള വിമൻസ് കോളേജിലെ അതെ അധ്യാപകരുടെ ഭാര്യമാരും അവധിയായിരുന്നു എന്ന് ഏതോ അറിയപ്പെടാത്ത സത്യം കണ്ടെത്തിയ അതിശയത്തോടെ അവൾ പറഞ്ഞു.
ഫുട്ബോളിന്റെ ആവേശം കൊടുമ്പിരി കൊണ്ടപ്പോൾ ഇടയ്ക്കൊക്കെ അവൾ ഓർമിപ്പിച്ചു.
നിങ്ങളും കൂടി അർജൻറീനയിൽ നിന്ന് മാറിയാൽ ഞാൻ ഒറ്റയാകും ….
കളിയുള്ള ദിവസം രാത്രികളിൽ ഉറക്കപ്പിച്ചോടെ അവൾ അർജൻറീനക്കായി പ്രാർത്ഥിക്കുന്നുണ്ടാകുമെന്ന് അയാൾക്ക് തോന്നി. അവളുടെ കടുത്ത അർജൻറീന പ്രേമത്തിൽ മക്കൾക്ക് അസഹിഷ്ണുത തോന്നിത്തുടങ്ങിയിട്ടുണ്ടാവും.
അതുകൊണ്ടാകുമല്ലോ ഒരാൾ മെസ്സിയുടെ കളിക്കളത്തിലെ കള്ളക്കളികൾ എന്ന വീഡിയോ അമ്മയോട് പറയണം എന്ന മെസ്സേജൊടെ അയാൾക്ക് അയച്ചുകൊടുത്തത്. പിന്നെ മറ്റവൾ സ്പെയിനിന്റെ കളി നടക്കുന്ന ദിവസങ്ങളിൽ പാതിരാത്രി കളി കാണുന്നതിന്റെ സ്ക്രീൻഷോട്ടുകൾ അയച്ചുതന്നത്.
ചുരുക്കം പറഞ്ഞാൽ കളിയുള്ള ദിവസങ്ങൾ വീട്ടിലെ സ്ഥിതി യുദ്ധ സമാനമായിരുന്നിരിക്കണം .
അവനവൻറെ ഇഷ്ട ടീമുകൾ ഇല്ലെങ്കിൽ ഓരോ ടീമുകളെ ദത്തെടുത്ത് വീട്ടിൽ അടി നടക്കുന്നതിനെ കുറിച്ച് അയാൾ ഒരു ചെറു മന്ദഹാസത്തോടെ മനസ്സിൽ കണ്ടു .
ഫ്രാൻസും സ്പെയിനും ഏറ്റുമുട്ടിയപ്പോഴും അതായിരുന്നു അവസ്ഥ. രണ്ടുപേർ ഫ്രാൻസിനെ പിന്തുണച്ചുകൊണ്ട് ഫാമിലി ഗ്രൂപ്പിൽ മെസ്സേജ് ചെയ്തു. ഒരുത്തി കട്ട സ്പെയിൻ ആണല്ലോ ?
നേരത്തെ തന്നെ ഫ്രാൻസിനെ സപ്പോർട്ട് ചെയ്യണമെന്ന് അവൾ എന്നോട് ആവശ്യപ്പെടുകയും സമ്മതിക്കുകയും ചെയ്തതാണ്.
പോകെ പോകവെ അയാളുടെ മനസ്സ് സ്പെയിനിന് ഒപ്പം ചേർന്നത് അവൾ അറിഞ്ഞോ?
നമ്മൾ തോൽക്കുകയാണല്ലോ ? ഫ്രാൻസ് ജയിക്കില്ലെ ?
അവളുടെ മെസ്സേജ് .
” നന്നായി കളിക്കുന്നത് സ്പെയിൻ അല്ലേ?”
എൻറെ ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.
“പക്ഷേ എൻറെ മനസ്സിൽ ഒരു എംബാപ്പെ ഫാൻ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് സംശയം?. ഇപ്പോൾ ഞാൻ ശരിക്കും ഒറ്റയ്ക്കായി…. ” അവൾ പരിഭവിച്ചു.
“സാരമില്ല … സ്പെയിൻ ജയിക്കുമ്പോൾ മോൾക്ക് സന്തോഷമാകുമല്ലോ…. ”
ഞാൻ അവളെ സമാധാനിപ്പിച്ചു….
“പക്ഷേ അടുത്ത കളി കാര്യമാകുമോ? അർജൻറീനയും ഇംഗ്ലണ്ടും ….. ”
“അതു പിന്നെ ചോദിക്കാനില്ലല്ലോ….. അർജൻറീന ജയിക്കും… ”
ഞാൻ അവൾക്ക് ഉറപ്പു കൊടുത്തു.
കളി തുടങ്ങി… ആദ്യപകുതിയിൽ ആരും ഗോളടിച്ചില്ല ….
കളി കൈവിട്ടു പോകുമോ….
അവളുടെ മെസ്സേജ് …
കളിയുടെ ഏതോ ഘട്ടത്തിൽ മനസ്സ് അറിയാതെ ഇംഗ്ലണ്ടുകാർക്കൊപ്പം കൂടിയതുപോലെ…. 1986 ലെ പകരംവീട്ടി ഇംഗ്ലണ്ട് ഫൈനലിൽ എന്ന തലക്കെട്ട് നാളത്തെ പത്രങ്ങളിൽ വരുന്നത് നേരിയ സന്തോഷത്തോടെ മനസ്സിൽ കണ്ടു. പക്ഷേ പല സത്യങ്ങളും തുറന്നു പറയുന്നത് വെറുതെ കുടുംബ സമാധാനം നശിപ്പിച്ചാലോ? ഇപ്പോൾതന്നെ ഫുട്ബോൾ ടീമുകളുടെ പേരിൽ മക്കളെല്ലാം എതിരാണ്. എന്തിന് ഭാര്യയെ കൂടി എതിർ ചേരിയിൽ എത്തിക്കണം.
കളിയുടെ അവസാന നിമിഷങ്ങളിൽ അർജൻറീന ജയിച്ചപ്പോൾ അവൾ എനിക്ക് മെസ്സേജ് അയച്ചു.
നമ്മൾ ജയിച്ചു…..
ഞാൻ ഒരു ലൈക്ക് ഇമോജി അയച്ചു.
പക്ഷേ എപ്പോഴോ ഇംഗ്ലണ്ടിന്റെ ഭാഗത്തേക്ക് മനസ് ചാഞ്ഞിരുന്നു എന്ന സത്യം അവൾ മനസ്സിലാക്കിയോ?
ഫൈനലിൻ്റെ അന്ന് 12 മണിക്ക് തന്നെ മക്കളുമായി കളി കാണാൻ അവൾ നേരത്തെ തയ്യാറായി. ഞങ്ങളു തമ്മിലുള്ള സമയത്തിന്റെ അന്തരത്തെ കുറിച്ച് ചിലപ്പോഴൊക്കെ അവൾ മറന്ന് പോകുന്നതായി അയാൾക്ക് തോന്നിയിട്ടുണ്ട്. അതോ ഞങ്ങൾ ഒന്നിച്ചാണന്ന് ഭാവിക്കാൻ മനപൂർവ്വം നടത്തുന്ന ഇടപെടലുകളാണോ?
ഒന്നുകൂടി മനസ്സറിയാൻ അവൾ മെസ്സേജ് അയച്ചു.
“അപ്പോൾ അർജൻറീന ജയിക്കും അല്ലേ….ഇവിടെ സ്പെയിൻകാരിയും മെസ്സി വിരോധിയും ചേർന്ന് ശക്തമായ ടീമാണ് ….. നിങ്ങളുമില്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ടു പോകും ….. ”
അവളുടെ ആശങ്കകളകറ്റാൻ കഴിഞ്ഞ ലോകകപ്പിൽ ജയിച്ചപ്പോൾ അർജൻറീനയുടെ ജേഴ്സി അണിഞ്ഞ് അവളുടെ താൻ തന്നെ എടുത്ത ഫോട്ടോ അയച്ചു കൊടുത്തു. കൂടെ ഒരു ഫാമിലി ഫോട്ടോയും . അതിൽ ഞങ്ങൾ രണ്ടുപേർക്കുമൊപ്പം ഇപ്പോഴത്തെ എതിരാളികളായ മക്കളെല്ലാം അർജൻറീന ജേഴ്സിയിൽ ആയിരുന്നു. കൂടാതെ ഞങ്ങളുടെ സൗഹൃദത്തിന്റെയും അടുപ്പത്തിന്റെയും ആദ്യ നാളുകളിൽ അയച്ചുതന്ന പാട്ടുകളുടെ റെക്കോർഡുകളിൽ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവൾ പാടിയ പാട്ട് അവളോടും അർജൻറീനയോടും ഉള്ള ഇഷ്ടം ഉറപ്പിക്കാനായി ഞാൻ വീണ്ടും അയച്ചു . ഫുട്ബോളുമായി ഒരു ബന്ധവുമില്ലാത്ത ആ പാട്ട് എന്തിനയച്ചു എന്നതിന് ഉത്തരം കണ്ടെത്താൻ മനസ് ശ്രമിച്ചു കൊണ്ടേയിരുന്നു.
കളി തുടങ്ങി…. ആദ്യവസാനം അർജൻറീന കളിയുടെ താളം കണ്ടെത്താനാവാതെ വിയർപ്പൊഴുക്കുന്നതിന്റെ വേദനാജനകമായ ഇമോജികൾ അവളും സന്തോഷത്തിന്റെ ഇമോജികൾ മക്കളും അയച്ചു കൊണ്ടേയിരിക്കുന്നു.
എന്നാൽ എപ്പോഴോ അയാൾ വീണ്ടും മലക്കം മറഞ്ഞിരുന്നു. ഗോളുകൾ പ്രതീക്ഷിക്കുന്ന ഗോൾ പോസ്റ്റിന്റെ സ്ഥാനം മാറി മാറിയുന്നു.
എന്നാണ് അർജൻറീന പ്രേമം തുടങ്ങിയത്…. സ്വന്തം രാജ്യത്തിന് ടീമില്ലാത്തവന്റെ അരക്ഷിതാവസ്ഥയിൽ നിന്നോ ? മനസ്സ് എപ്പോഴോ കളിയിൽ നിന്ന് മാറി …. ഇപ്പോൾ വർഷങ്ങൾക്ക് അപ്പുറത്താണ്. സ്കൂൾ ഗ്രൗണ്ടിൽ ….അവിടെ ചെളിയും ചരലും നിറഞ്ഞ കോർട്ടിൽ എത്ര ടീമുകളാണ് കളിക്കുന്നത്. അതിർ ടീമിന്റെ ഫൗളിൽ താഴെ വീഴുന്ന ഓരോ കളിക്കാരനെയും കാണുമ്പോഴും അയാൾ ടോമിനെ ഓർത്തു.
ഒറ്റക്കാലിൽ വടി കുത്തിപ്പിടിച്ച് പോളിയോ ബാധിച്ച ഇടത്തെ കാലിളക്കി ശരവേഗത്തിൽ പായുന്ന ടോം. ആദ്യമൊക്കെ ആർക്കും വേണ്ടാത്ത ഗോളിയായി അവനെ ഒതുക്കിയെങ്കിലും പിന്നീട് ഏതു പൊസിഷനിലും കളിച്ച് ശരവേഗത്തിൽ കുതിച്ചു പായുന്ന ടോം. അവൻ ഇപ്പോൾ എവിടെയാണ്. വടികുത്തി പിടിച്ചത് മൂലം അവൻറെ കൈകളിൽ നല്ല തഴമ്പായിരുന്നു.
നമ്മൾ തോറ്റു….. കൂടെ കുറേ കരയുന്ന ഇമോജികളും.
മക്കളുടെ വക ആഘോഷങ്ങളുടെ ഇമോജികൾ ഗ്രൂപ്പിൽ നിറയുന്നു.
മറുകണ്ടം ചാടി സ്പെയിനിന് ഒപ്പം പോയതായി പറഞ്ഞില്ല. അവളെ ആശ്വസിപ്പിക്കാൻ യാന്ത്രികമായി മെസ്സേജ് അയച്ചു.
ശരിക്കും നമ്മൾ ( അർജൻറീന)തോറ്റു…. പക്ഷേ (എൻറെ ) സ്പെയിൻ ആണ് നന്നായി കളിച്ചത്…..
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.



ബിൻസു ജോൺ, ചീഫ് എഡിറ്റർ
കാലം മാറുന്നു. ജീവിതരീതികൾ മാറുന്നു. നാടുകൾ മാറുന്നു. എന്നാൽ ഓണം മലയാളിയുടെ മനസ്സിൽ തെളിയിക്കുന്ന ഒരുമയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും നന്മയുടെയും തിരിനാളങ്ങൾ ഇന്നും അതേപോലെ നിലനിൽക്കുന്നു. ലോകത്തിന്റെ ഏതു കോണിലായാലും ഒരു മലയാളിയുടെ മനസ്സിൽ ഓണമെത്തുമ്പോൾ ആദ്യം തെളിയുന്നത് സ്വന്തം നാടിന്റെ ഓർമ്മകളാണ്. പൂക്കളവും പൂക്കാലവും, ഓണപ്പാട്ടും ഓണക്കളികളും, വിരുന്നു വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും, വാഴയിലയിലെ സദ്യയും അതിനൊപ്പമുള്ള കളിചിരികളുമെല്ലാം ഗൃഹാതുരതയുടെ ഓരോ അധ്യായങ്ങളാണ്. നാട്ടിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ ജീവിക്കുമ്പോഴും ഈ ഓർമ്മകളെ ചേർത്തുപിടിച്ചാണ് ലോകത്തിലെവിടെയുമുള്ള പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നത്.
ഇതാണ് ഓണത്തിന്റെ ഏറ്റവും വലിയ സൗന്ദര്യവും . അത് ഒരു ആഘോഷങ്ങൾക്കപ്പുറം നമ്മൾ എവിടെ നിന്നാണ് വന്നതെന്നും നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ വേരുകൾ എത്ര ആഴത്തിലാണെന്നും ഓർമ്മിപ്പിക്കുന്ന ഒരു കാലമാണ് ഓണം . ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിരുകൾക്കപ്പുറം മനുഷ്യരെ ഒരുമിച്ചിരുത്തുന്ന ഒരു സാംസ്കാരിക അനുഭവം .
ഓണം ആഘോഷിക്കുന്നതിനൊപ്പം നമ്മുടെ ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയും ഈ അവസരത്തിൽ കൂടുതൽ പ്രസക്തമാണ്. അതുകൊണ്ടുതന്നെ മലയാളം യുകെയെ സംബന്ധിച്ചിടത്തോളം ഓണക്കാലം കേവലം ആഘോഷത്തിന്റെ കാലം മാത്രമല്ല. വായനയുടെയും സാഹിത്യത്തിന്റെയും സർഗാത്മകതയുടെയും ഉത്സവകാലം കൂടിയാണ്. മുൻ വർഷങ്ങൾക്ക് സമാനമായി തുടർച്ചയായ 8 വർഷവും മലയാളം യുകെ ന്യൂസിൽ നിന്ന് അത്തം മുതൽ ഇന്ന് തിരുവോണം വരെ സാഹിത്യ വിഭവങ്ങൾ പ്രസിദ്ധീകരിക്കുന്നതിലുള്ള സന്തോഷം വായനക്കാരുമായി പങ്കു വെയ്ക്കുന്നു . പ്രശസ്ത സാഹിത്യകാരൻ തേക്കിൻകാട് ജോസഫ് , പ്രശസ്ത സിനിമാ സംവിധായകനും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ അധ്യാപകനും നാഷണൽ അവാർഡ് ജേതാവുമായ പ്രൊഫ. കവിയൂർ ശിവപ്രസാദ് , ബാബുരാജ് കളമ്പൂർ എന്നിവർ ഉൾപ്പെടെയുള്ള 50 ഓളം മുനിര എഴുത്തുകാരുടെ രചനകൾ ഈ ഓണക്കാലത്ത് മലയാളം യുകെയുടെ പ്രിയ വായനക്കാർക്കായി ഒരുക്കാൻ സാധിച്ചു. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ , വൈജ്ഞാനിക സാഹിത്യ മേഖലയിലെ മുൻനിര എഴുത്തുകാരനായ ഡോ. ജോസഫ് സ്കറിയ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് .
കഴിഞ്ഞ വർഷം മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരങ്ങളായ അനുജ കെ. എഴുതിയ ‘ശർക്കരവരട്ടി’യും റ്റിജി തോമസിന്റെ ‘അവ്യക്തയുടെ സന്ദേശങ്ങളും’ പ്രിയ വായനക്കാർ ഏറ്റെടുത്തതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നു.
ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ വളർച്ച അതിനെ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും അതിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന വായനക്കാരുടെ സ്നേഹത്തിലൂടെയാണ്. മലയാളം യുകെയുടെ ഓരോ ചുവടിലും ഈ സ്നേഹവും പിന്തുണയും ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഓണക്കാലത്ത് ഞങ്ങളുടെ പ്രിയ വായനക്കാരോടുള്ള നന്ദി വാക്കുകളിൽ ഒതുക്കാനാവാത്തതാണ്.
ഈ ഓണം ഓരോ വീടുകളിലും സന്തോഷം നിറയ്ക്കട്ടെ. അകന്നുപോയ ബന്ധങ്ങളെ വീണ്ടും അടുപ്പിക്കട്ടെ. മറന്നുപോയ സൗഹൃദങ്ങൾക്ക് പുതിയ നിറം പകരട്ടെ. പ്രയാസങ്ങൾക്കിടയിലും പ്രതീക്ഷ കൈവിടാതിരിക്കാനുള്ള കരുത്ത് പകരട്ടെ. നമ്മുടെ സമൂഹത്തിൽ കൂടുതൽ സ്നേഹവും കരുതലും സഹവർത്തിത്വവും വളരട്ടെ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. നാളിതുവരെ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരിക്കൽ കൂടി നന്ദി. ഇനിയും ഈ യാത്രയിൽ ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന സ്നേഹപൂർവ്വമായ അഭ്യർത്ഥനയോടെ…
സ്നേഹപൂർവ്വം,
ബിൻസു ജോൺ
ചീഫ് എഡിറ്റർ
മലയാളം യുകെ



തേക്കിൻകാട് ജോസഫ്
ഓണം മലയാളിയുടെ ഗൃഹാതുര സ്മരണകളിൽ ഹരിത ഭംഗി ചാർത്തുന്ന ഉത്സവമാണ്. വയലും കുന്നും മലയും ചെറിയ അരുവിയും പറമ്പു നിറയെ മരക്കൂട്ടങ്ങളും തെങ്ങും പ്ലാവും മാവും ആഞ്ഞിലിയും മറ്റു ഫലവൃക്ഷങ്ങളും നിറഞ്ഞ തനി ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പു മുറ്റിയ ഒരു ഗ്രാമത്തിലാണ് ബാല്യകാലം ചെലവഴിച്ചത്. അവിടെ തിങ്ങിപ്പാർക്കുന്ന
തനി കർഷക കുടുംബങ്ങൾ . അവർക്കിടയിൽ പകയില്ല.കള്ളവും ചതിയുമില്ല. വഴക്കില്ല. വക്കാണമല്ല. അവർക്ക് അതിനൊട്ടു നേരവുമില്ല. അവർ അദ്ധ്വാനശീലമുള്ളവരാണ്.
അതിരാവിലെ കന്നിനെ തെളിച്ച് കലപ്പയുമായി പാടത്തിറങ്ങും. പൊന്നാര്യൻ വിളയുന്ന പുഞ്ചപ്പാടങ്ങൾ . എങ്ങും കാളയും കലപ്പയുമായി സ്വന്തം പാടത്ത് ചേറിലിറങ്ങി പണി ചെയ്യുന്നവർ.
കുട്ടികളെ സ്കൂളിലയക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ. ഓണക്കാലത്തും ക്രിസ്മസ്, ഈസ്റ്റർ ദിനങ്ങളിലും തെങ്ങുകയറ്റക്കാർക്കും കൊല്ലപ്പണിക്കാരനും വേലനും വെളുത്തേടനും ക്ഷുരകനും സമൃദ്ധമായി നെല്ലും തേങ്ങയും പച്ചക്കറികളും വാഴക്കുലയും നൽകുന്നവർ. അതുകൊണ്ട് അവർക്ക് സമൃദ്ധമായി ഓണ സദ്യയും മററു പെരുന്നാളാഘോഷങ്ങളും നടത്താൻ കഴിയുന്നു. അതൊരു കാലം.
മഹാബലി ചക്രവർത്തിയുടെ സദ് ഭരണകാലത്തെ ഓർമിപ്പിക്കുന്ന ഒരു ചെറിയ ഗ്രാമം. അത്തരമൊരു പ്രശാന്തമായ ഗ്രാമത്തിൽ പിറന്ന് ബാല്യം ചെലവഴിക്കാനും നിലത്തെഴുത്തു മുതൽ ഹൈസ്ക്കുൾ തലം വരെ പഠിക്കാനും കഴിഞ്ഞത് മഹാഭാഗ്യം .
മഹാബലിയുടെ സദ് ഭരണത്തിന്റെ കഥ ഇവിടെ വിവരിക്കുന്നില്ല.
അത് ഏറെ കേട്ടു പഴകിയതാണ്. പക്ഷേ സമ്പൽ സമൃദ്ധവും സമത്വ സുന്ദരവും സത്യാ തിഷ്ഠിതവും സർവൈശ്വര്യ നിർഭരവുമായ ഒരു ഭരണ കാലഘട്ടത്തെക്കുറിച്ച് നമുക്കു സ്വപ്നം കാണാമല്ലോ. കാപട്യവും കരിഞ്ചന്തയും വഞ്ചനയും അഴിമതിയും അതിക്രമവും കൊല്ലും കൊലയും മാനഭംഗവും ഇല്ലാത്തനന്മകൾ മാത്രംനൂറു മേനി വിളയുന്ന ഒരു സ്വപ്ന സാമ്രാജ്യം. അത് നമ്മൾ സ്വപ്നം കാണുന്നത് ആരും തടയില്ലല്ലോ. ആരേയും അവമതിക്കാതെ പരസ്പരം ബഹുമാനിക്കാനും വിലമതിക്കാനും സന്മനസ്സും സന്നദ്ധതയുമുള്ള സാധാരണ മനുഷ്യർ. തന്റെ പ്രജകളുടെ സുഖത്തിലും സുരക്ഷയിലും സദാ ജാഗരൂകനായ ഒരു ചക്രവർത്തി . ജനാധിപത്യത്തിൽ അത്തരമൊരു ജനാധിപതി നമുക്കു ലഭിക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു.
പുരാണങ്ങളിലെ ദേവഗണങ്ങൾ നന്മയുടെ പ്രതീകമാണ്. അസുരന്മാർ തിന്മ ചെയ്യുന്നവരും. അതുകൊണ്ട് സ്വർഗലോകത്ത് ദേവാസുര യുദ്ധങ്ങൾ സാധാരണമാണ്. എപ്പോഴും നന്മ ജയിക്കാനാണ് നാം ആഗ്രഹിക്കുക. ഇവിടെ ഒരു വൈരുധ്യം നമുക്കു ദർശിക്കാനാകും. അത് നാം വാഴ്ത്തുന്ന മഹാബലി അസുര ചക്രവർത്തിയാണ്. തിന്മകൾക്കിടയിൽ ഒരു നന്മ മരം.
ഇന്ന് ലോകം മാനവരാശിയെ ഭീതിയുടെയും അരക്ഷിതത്വത്തിന്റെയും മുൾമുനയിൽ നിറുത്തിയിരിക്കുകയാണ്. യുദ്ധക്കൊതിയ ന്മാരുംസാമ്രാജ്യശക്തിക ളും നിരപരാധികളായ സാധു മനുഷ്യരുടെ ജീവനു വിലയിടുകയാണ്. അവിടെയാണ് ഓണം പോലെയുള്ള ഒത്തൊരുമയുടെ സന്ദേശം വിതറുന്ന ഉത്സവങ്ങൾ നമുക്കു ആഘോഷദിനങ്ങൾ സമ്മാനിക്കുന്നത്.
ചിങ്ങമാസത്തിലെ ഓണനിലാവിന്റെ ഒളി ഇന്നും മാഞ്ഞിട്ടില്ല. ഏകാന്തതയും നിശബ്ദതയും മുറ്റിയ ഈറൻ രാവുകളിൽ ഹരിതാഭമായ മരക്കൂട്ടങ്ങളിൽ മഞ്ഞണിഞ്ഞ ഇലത്തുമ്പുകളിൽ നിലാവൊളി പൂക്കുന്നത് ഞാനിന്നും കാണുന്നു. ആകാശവിതാനത്തിലെ അനേക ലക്ഷം നക്ഷത്രജാലങ്ങൾക്കിടയിൽ വെൺമേഘങ്ങൾ താലപ്പൊലിയെടുത്തു നില്ക്കുമ്പോൾ അവയ്ക്കു നടുവിൽ ചന്ദ്രക്കല നറുനിലാവ് തൂ വുന്നതും എന്റെ ദൃശ്യ വിരുന്നിലുണ്ട്. ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം.
അതിരാവിലെ എണീറ്റ് കുന്നിൻപുറത്തെ വേലി പടർപ്പുകളിൽ വിരിഞ്ഞു നിൽക്കുന്ന കോളാമ്പിപൂക്കളും കൊങ്ങിണി പൂക്കളും തുമ്പയും മുല്ലയും മുക്കൂറ്റിയും ചെമ്പരത്തിയും രാജമല്ലിയും ജമന്തിയും കൃഷ്ണകിരീടവും കലർത്തിയുള്ള ഓണപ്പൂക്കളം ഒരുക്കിത്തീർക്കുമ്പോൾ തന്നെ പൊൻവെയിൽകതിരുകൾക്ക് ചൂടു വർധിച്ചിരിക്കും.എപ്പോഴും തണലിന്റെ ശീതളിമ നല്കുന്ന ചക്കരേച്ചി മാവിന്റെ ചാഞ്ഞു കിടക്കുന്ന ശിഖരത്തിൽ കെട്ടിയ ഊഞ്ഞാലിൽ കയറി ആടിയും പാടിയും നന്നേ ക്ഷീണിച്ചാണ് അമ്മ ഒരുക്കിയ ഓണസദ്യ ഉണ്ണാൻ ഓടിയെത്തുന്നത്.
പിന്നീട് നടുത്തളത്തിൽ പായ് വിരിച്ച് ഞങ്ങൾ എട്ടു മക്കളും നിരയായി ഇരിക്കും.
പട്ടു പോലെയുള്ള തൂശനിലകളിൽ വി ളമ്പുന്ന ചമ്പാവരി ചോറും പരിപ്പും നെയ്യും അവിയലുംസാമ്പാറും തോരൻ കറികളും പലതരം അച്ചാറുകളും പച്ചടി, കിച്ചടി തുടങ്ങി വയും പപ്പടവും കണ്ണൻ പഴവും നാലുകൂട്ടം പായസവും ചേർന്നുള്ള ഓണസദ്യയുടെ രുചി ഇന്നും നാവിലുണ്ട്.
ഗ്രാമങ്ങളിലെ ബാല്യങ്ങൾക്ക് ഓണക്കോടി അന്യമായിരുന്ന അന്നാ ളിലും ഞങ്ങൾക്ക് പുതിയ ഷർട്ടും നിക്കറും ചെരിപ്പും കിട്ടിയിരുന്നു. അവ ധരിച്ച് ഉച്ച കഴിഞ്ഞ്
വയൽ പൂക്കൾ കാവൽ നില്ക്കുന്ന വെളിമ്പറമ്പിൽ ചേട്ടന്മാർ വാശിയോടെ നടത്തുന്ന നാടൻ പന്തുകളി കാണാൻ പോകും. കളിക്കു കൂട്ടിയില്ലെങ്കിലും അതിരു വിട്ടു പോകുന്ന പന്ത് തിരഞ്ഞു കണ്ടുപിടിക്കേണ്ട ചുമതല കിട്ടും. അത് സന്തോഷത്തോടെ ചെയ്യുമ്പോഴാകും തൊട്ടടുത്തുള്ള നാലമ്പലത്തിൽ നിന്നും കടന്നുവരുന്ന തെയ്യക്കോലങ്ങൾ കൗതുക കാഴ്ചയാകുന്നത്.
അമ്പലനടയിൽ പോയാൽ ഇടക്ക കൊട്ടുന്നതും കരക്കാരുടെ മത്സരിച്ചുള്ള ചെണ്ടമേളവും കാണാം. വീട്ടിലറിയാതെ അവയും ആസ്വദിച്ച് തിരിയെ എത്തുമ്പോൾ അമ്മ ഉച്ചയൂണിന്റെ ബാക്കിയായ പാലടയും ഉപ്പേരിയും നല്കി ശാസിക്കും. എവ്ടെയായിരുന്നു , നീ എന്ന്.ഉത്തരം പറയാതെ അമ്മയ്ക് ഒരു പുഞ്ചിരി സമ്മാനിച്ച് അകത്തേക്കു പോകും.
ഇന്ന് ഓണനാളുകളിൽ ആ അമ്മമനസ്സിന്റെ നിറമുള്ള ഓർമകൾ പൊന്നോണം പോലെ എന്നിലേക്ക് ഞാനറിയാതെ പടരും.


