Latest News

അപ്പച്ചൻ കണ്ണഞ്ചിറ

കേംബ്രിഡ്ജ്: ആഗോള കത്തോലിക്കാ സഭ ജൂബിലി വർഷമായി ആചരിക്കുമ്പോൾ, പ്രത്യാശയുടെ തീർത്ഥാടനത്തിൽ മരിയ ഭക്തരായ ആയിരങ്ങളെ വരവേൽക്കുവാൻ വാത്സിങ്ഹാം ഒരുങ്ങി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആഘോഷമായി നടത്തപ്പെടുന്ന വാത്സിങ്ങാം മരിയൻ തീർത്ഥാടനവും തിരുന്നാളും ജൂലൈ 19 ന് ശനിയാഴ്ച്ച ഭക്തിനിർഭരമായി കൊണ്ടാടും. തീർത്ഥാടന ശുശ്രുഷകളുടെയും തിരുക്കർമ്മങ്ങളുടെയും സമയക്രമം പ്രഖ്യാപിച്ചു. ജൂലൈ 19 ന് ശനിയാഴ്ച്ച രാവിലെ ഒമ്പതരയ്ക്ക് സപ്രാ യാമപ്രാർത്ഥനയോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. വൈകുന്നേരം നാലരയോടെ തീർത്ഥാടന തിരുക്കർമ്മങ്ങൾ സമാപിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഇത് ഒമ്പതാം തവണയാണ് തീർത്ഥാടനം നടക്കുന്നത്. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ സംഗമവേദിയായാണ് വാത്സിങ്ങാം തീർത്ഥാടനം ശ്രദ്ധിക്കപ്പെടുന്നത്.

വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിക്കുവാൻ കഴിവതും വ്യക്തിഗത യാത്രാ സംവിധാനം ഒഴിവാക്കി, ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു യാത്ര ചെയ്തു തീർത്ഥാടനത്തിനായി എത്തുവാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ സീറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9:30 AM – സപ്രാ, ആരാധന
10:15 – മരിയൻ പ്രഘോഷണം
11:00 – കൊടിയേറ്റ്
11:30 – ഉച്ചഭക്ഷണം ,അടിമവക്കൽ .
12:15 – പ്രസുദേന്തി വാഴിയ്ക്കൽ .
12:30 – ആഘോഷമായ പ്രദക്ഷിണം .
13:45 – SMYM മ്യൂസിക് മിനിസ്ട്രി ഒരുക്കുന്ന ‘സമയം ബാൻഡ്’
14:15 – മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ സമൂഹബലി
16:30 – നന്ദി പ്രകാശനം, തീർത്ഥാടന സമാപനം .

തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL

അപ്പച്ചൻ കണ്ണഞ്ചിറ

നിലമ്പൂർ: യുഡിഎഫ് തങ്ങളുടെ നഷ്ട കോട്ടയായ നിലമ്പൂർ നിയോജകമണ്ഡലം ഉപതെരെഞ്ഞെടുപ്പിലൂടെ തിരിച്ചു പിടിക്കുന്നതിനും, കേരളത്തെ പിന്നോട്ടടിക്കുകയും, ജനജീവിതം ദുസ്സഹമാക്കുകയും ചെയ്ത എൽഡിഎഫ് സർക്കാരിനുള്ള ചുട്ട മറുപടി നൽകുന്നതിനും, പ്രചാരണ രംഗത്ത് നിലമ്പൂരിന്റെ നാഡീസ്പന്ദനമായി ഐഒസി(യു കെ) കർമ്മസേന. ഇതര പ്രവാസ സംഘടനകൾക്ക് മാതൃകാപരവും, കൃത്യവും ചിട്ടയുമായ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് എ ഐ സി സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നടന്നുവരുന്നത്. പ്രചരണ പ്രവർത്തനങ്ങൾക്ക് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസും, ഐ ഒ സി നേതാവ് റോമി കുര്യാക്കോസും നേരിട്ട് നേതൃത്വം നൽകുന്നു.

തോരാതെ പെയ്യുന്ന മഴയിലും ശമിക്കാത്ത പ്രചരണ ചൂടിൽ ആവേശം മുറ്റിനിൽക്കുന്ന പ്രവർത്തനങ്ങളിലൂടെ ഐ ഒ സി (യു കെ) നിലമ്പൂർ പോർമുഖത്ത് ശ്രദ്ധേയമാവുകയാണ്. മുമ്പ് തൃക്കാക്കര, പുതുപ്പള്ളി,വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ പ്രവർത്തന പരിചയവും നേതൃത്വവും നിലമ്പൂരിൽ ആവർത്തിക്കുകയായിരുന്നു. കോൺഗ്രസ്‌ – യുഡിഎഫ് പ്രവർത്തകർക്ക് കരുത്തുപകരുവാൻ 32 പേരടങ്ങുന്ന ‘ഐ ഓ സി കർമ്മസേന’ക്ക് രൂപം നൽകുകയും, നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ നടത്തേണ്ട പ്രചരണ പരിപാടികളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യപടി. ഐ ഒ സി (യു കെ) പ്രവർത്തകനും നിലമ്പുർ നിയോജകമണ്ഡലം നിവാസിയുമായ ഷിജോ മാത്യുവാണ് മണ്ഡലതല പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകുന്നത്.

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ്‌ ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ‘ഐ ഓ സി കർമ്മസേന’ പ്രചരണ പ്രവർത്തനങ്ങക്ക് തുടക്കം കുറിക്കുകയും നിയോജക മണ്ഡലത്തിലെ നിലമ്പുർ മുനിസിപ്പാലിറ്റി, ഇടക്കര, മൂത്തേടം, അമരമ്പലം എന്നീ പഞ്ചായത്തുകൾ മുഖ്യ കേന്ദ്രമാക്കി ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തിപ്പോരുകയുമാണ്.

പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനോടൊപ്പം എടക്കര പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ഇൻകാസ് പ്രവർത്തകർക്കൊപ്പം ചുരുളായി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലും, പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകർക്കൊപ്പം മൂത്തേടം പഞ്ചായത്തിലെ ഭവന സന്ദർശനത്തിലും ഐ ഒ സി (യു കെ) പ്രവർത്തകർ സജീവ പങ്കാളികളായി. അമരമംഗലം പൂക്കോട്ടുംപാടത്ത് വച്ച് സംഘടിപ്പിച്ച കുടുംബ സംഗമത്തിലും, മരുതയിൽ വച്ച് സംഘടിപ്പിച്ച സ്ഥാനാർഥി പര്യടന-സ്വീകരണ യോഗത്തിലും ഐ ഓ സി നേതാക്കൾ മുഖ്യാതി ത്കളായി പങ്കെടുത്തു. നിലമ്പൂരിലെ യു ഡി എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ച് സംഘടിപ്പിച്ച കോൺഗ്രസ് അനുകൂല പ്രവാസി സംഘടന നേതാക്കളുടെ തെരഞ്ഞെടുപ്പ് അവലോകന മീറ്റിംഗിലും ഐ ഒ സി നേതാക്കൾ സജീവ സാന്നിധ്യമായി.

തെരഞ്ഞെടുപ്പ് പ്രചരണരംഗം കൊഴുപ്പിച്ചുകൊണ്ട് ഐ ഒ സി (യു കെ)യുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ യു ഡി എഫ് സ്ഥാനാർഥിയുടെ ചിത്രം പതിച്ച പോസ്റ്ററുകളും ലഖുലേഖകളുമായി ഭവന സന്ദർശനവും നേരിട്ടുള്ള വോട്ടഭ്യർത്ഥനയും ഇപ്പോൾ നടന്നുവരികയാണ് എന്ന് ഷൈനുവും, റോമിയും അറിയിച്ചു. പ്രതിപക്ഷനേതാവ് അഡ്വ. വീ ഡി സതീശൻ, സന്ദീപ് വാര്യർ, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എം.എൽ.എ. ,ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കുട്ടത്തിലടക്കം നേതാക്കളുടെ പ്രശംസ ഏറ്റു വാങ്ങിയ പ്രവർത്തനങ്ങളാണ് ഷൈനുവിന്റെയും റോമിയുടെയും നേതൃത്വത്തിൽ നടന്നു വരുന്നത്.

സ്വന്തം നാട്ടിൽ നിന്നും യു.കെ.യിൽ കൂടിയേറി കുടുംബ ജീവിതം ആത്മീയവും സാമൂഹികവും സാമ്പത്തികവുമായി നല്ല നിലയിലേക്ക് ഉയർത്തുവാൻ വേണ്ടി ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റിയുള്ള പ്രയാണത്തിൽ ത്യാഗത്തിന്റെയും നിസ്വാർത്ഥ സ്നേഹത്തിന്റെയും മാതൃകയായ അപ്പന്മാരോട് ചേർന്ന് ഫാദേഴ്സ് ഡേ ആഘോഷിക്കുവാൻ കരുത്തും കരുതലുമായി അമ്മമാരും കുഞ്ഞുങ്ങളും ഒപ്പം ചേർന്നപ്പോൾ ആഘോഷം പൊടിപൊടിച്ചു

പുതിയ തലമുറയ്ക്ക് മാതൃകയായി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയില്‍ പരസ്പരം പിന്തുണയ്ക്കുന്ന ഇടവക പള്ളിയിലെ മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജീവിതത്തിൽ വഴികാട്ടിയും ഉപദേശകനും , സുഹൃത്തും ഒക്കെയായ പിതാക്കന്മാരുടെ ത്യാഗത്തിന്റെ സ്‌മരണ പുതുക്കി.

ഈ ദിവസത്തിന്റെ പ്രത്യേകതയ്ക്കായി ഇടവകയിലെ എല്ലാ പിതാക്കന്മാരും പ്രത്യേകം തയ്യാറാക്കിയ നിത്യസഹായ മാതാവിൻറെ ലോഗോയോടെ കൂടിയുള്ള വെള്ള ഷർട്ട് ധരിച്ചാണ് വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടത്.

ഇടവകയിലെ വിമൻസ് ഫോറം അംഗങ്ങൾ പിതാക്കന്മാർക്ക് വേണ്ടി പ്രത്യേകം പാട്ടുകളും തയ്യാറാക്കിയത് അവതരിപ്പിച്ചു

വിശുദ്ധ കുർബാനയ്ക്കിടെ റെവ . ഫാ. ജോര്‍ജ്ജ് എട്ടുപറയിൽ ഓരോ വ്യക്തിയുടേയും ജീവിതം പൂർണമാകുന്നതിൽ പിതാക്കന്മാർ വഹിക്കുന്ന പ്രാധാന്യം, പിതാക്കന്മാരുടെ സ്‌നേഹവും ത്യാഗവും അദ്ധ്വാനവുമാണ് മക്കള്‍ക്ക് നല്ല ജീവിതം സമ്മാനിക്കുന്നത് എന്നും ഓർമിപ്പിച്ച് ഇടവകപള്ളിയിലെ എല്ലാ പിതാക്കൾക്കും ഫാദേഴ്സ് ഡേ ആശംസകൾ നേർന്നു . വിശുദ്ധ കുർബാനയ്ക്കുശേഷം നാവിന് രുചിയേറുന്ന വിവിധ തരത്തിലുള്ള വിഭവങ്ങളുമായിഫുഡ് കൗണ്ടറുകളും മനസ്സിനു ഉല്ലാസമേകുന്ന വിവിധങ്ങളായ ഗെയിമുകളും , ഫ്രീ raffle tickets മെൻസ് ഫോറം ഒരുക്കിയിരിക്കുന്നു. പരിപാടികൾക്ക് മെൻസ് ഫോറം പ്രസിഡന്റ് ജിജോമോൻ ജോർജ് ,സെക്രട്ടറി ബെന്നി പാലാട്ടി , ട്രഷറർ ജിജോ ജോസഫ് എന്നിവർ നേതൃത്വം നൽകി.

അനിൽ ആറന്മുള

ന്യൂ ജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസും അവാർഡ് നൈറ്റും ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്‌സിയിലെ എഡിസൺ ഷെറാട്ടണിൽ അരങ്ങേറുകയാണ്. കോൺഫെറെൻസിന്റെ സുഗമമായ നടത്തിപ്പിനായി പ്രസ്സ് ക്ലബ് ന്യൂ യോർക്ക് ചാപ്റ്ററിന്റെ തുടക്കം മുതൽ സജീവ സാനിധ്യവും, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രെഷറർ എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ചതും, കേരളഭൂഷണം പത്രത്തിന്റെ അമേരിക്കൻ പ്രതിനിധിയുമായ സജി എബ്രഹാമിനെ പതിനൊന്നാം സമ്മേളനത്തിന്റെ കോൺഫറൻസ് ചെയർമാനായി IPCNA നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തതായി അറിയിച്ചു.

കേരളത്തിൽ നിന്നും പ്രമുഖരായ മാധ്യമ പ്രവർത്തകരും മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗത്ഭരും, അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ അതികായരും പങ്കെടുക്കുന്ന ഈ കോൺഫറൻസ് അമേരിക്കൻ മലയാളികൾക്ക് അവിസ്മരണീയമായിരിക്കും എന്ന് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രെഷറർ വിശാഖ് ചെറിയാൻ എന്നിവർ അറിയിച്ചു.. അമേരിക്കയുടെ വിവിധഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം അംഗങ്ങളാണ് കോൺഫറൻസിൽ പങ്കെടുക്കുക. വൈകുന്നേരങ്ങളിൽ നടക്കുന്ന പൊതുസമ്മേളനം വൻ ജനപങ്കാളിത്തത്തോടെ ആണ് നടക്കുക.

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രാരംഭ കാലം മുതൽ തന്നെ സജീവ സാന്നിധ്യമായിരുന്ന സജി എബ്രഹാം ന്യൂ യോർക്ക് ചാപ്റ്ററിന്റെ നിരവധി നിലകളിൽ തന്റെ സേവനം പ്രസ് ക്ലബ്ബിന് നൽകിയിരുന്നു എന്ന് അന്ന് ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ആയിരുന്ന സുനിൽ ട്രൈസ്റ്റാർ അഭിപ്രായപ്പെട്ടു. നോർത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ പ്രസ്സ് മീറ്റുകൾ നടത്തിയതും ആ സമയത്തായിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ കാര്യക്ഷമമായി നിറവേറ്റുന്ന സജി എബ്രഹാം ഐ. പി. സി. എൻ. എ ന്യൂയോർക്ക് ചാപ്റ്റർ ട്രെഷറർ, സെക്രട്ടറി, വൈസ് പ്രസിഡണ്ട്, നാഷണൽ ഓഡിറ്റർ എന്നീ നിലകളിൽ പ്രശംസാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.

പ്രസ് ക്ലബ് ന്യൂ യോർക്ക് ചാപ്റ്ററിന്റെ സാമ്പത്തികമായി ‘സുവർണ കാലം’ എന്ന് വിശേഷിപ്പിച്ചിരുന്ന കാലഘട്ടമായിരുന്നു സജി എബ്രഹാം ട്രഷറർ ആയിരുന്ന സമയം എന്ന് അന്നത്തെ സെക്രട്ടറിയും മുൻ നാഷണൽ പ്രെസിഡന്റുമായ മധു കൊട്ടാരക്കരയും അഭിപ്രായപ്പെട്ടു. കോൺഫറൻസ് ചെയർമാൻ എന്ന പദവി എല്ലാം കൊണ്ടും സജി അബ്രഹാമിന് അഭികാമ്യമാണെന്നു ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി പറയുകയുണ്ടായി. കേരളഭൂഷണം പത്രത്തിന്റെ (https://www.keralabhooshanam.com) നോർത്ത് അമേരിക്കൻ പ്രതിനിധിയായി രണ്ടു പതിറ്റാണ്ടായി സജി എബ്രഹാം പ്രവർത്തിക്കുന്നു. നാലു പതിറ്റാണ്ടിലധികമായി വസ്ത്ര നിർമാണ രംഗത്തു പ്രവർത്തിക്കുന്ന സജി നിലവിൽ കേരളം സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ പ്രസിഡണ്ട് ആണ്.

ഐ. പി. സി. എൻ. എ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറർ ബിനു തോമസും മറ്റു ഭാരവാഹികളും ആണ് കോൺഫെറെൻസിന്റെ ആതിഥേയത്വം വഹിക്കുന്നത്. ന്യൂയോർക്ക് അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 20 മിനിറ്റ് മാത്രം അകലയെയാണ് ഷെറാട്ടൺ എഡിസൺ ഹോട്ടൽ സമുച്ചയം നില കൊള്ളുന്നത്. അമേരിക്കൻ മണ്ണിലെ മലയാള മാധ്യമപ്രവർത്തക കൂട്ടായ്മയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും 11-ാം മത് കോൺഫെറെൻസ് എന്ന് വിലയിരുത്തുന്നു.

എല്ലാം കൊണ്ടും വ്യത്യസ്തമായതും, അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക് പ്രയോജനം നല്കുന്നതിലൂന്നിയുള്ളതുമായ പ്രോഗ്രാമുകൾ ആണ് ഈ വർഷത്തെ കോൺഫെറെൻസിൽ വിഭാവനം ചെയ്യുന്നതെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് (2026-27) രാജു പള്ളത്തു എന്നിവർ പറഞ്ഞു. അവയ്ക്ക് അന്തിമ രൂപം നൽകി വരുന്നു. ഹോട്ടൽ ബുക്കിംഗിനും രജിസ്ട്രേഷനുമുള്ള വെബ്‌സൈറ്റ് സജ്ജമായി എന്നും ഹോട്ടൽ മുറികൾ എത്രയും വേഗം ബുക്ക് ചെയ്യണമെന്നും അറിയിച്ചു. ഓരോ കോൺഫെറെൻസുകളും ഒന്നിനൊന്നു മികച്ചു നിന്ന പാരമ്പര്യമാണ് പ്രസ് ക്ലബിനുള്ളതെന്ന് വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള ചൂണ്ടിക്കാട്ടി. ഇപ്രാവശ്യവും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് തങ്ങൾ കരുതുന്നത്.

ജനുവരിയിൽ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ നടത്തിയ പ്രസ് ക്ലബിന്റെ മാധ്യമശ്രീ, മാധ്യമര്തന, പയനിയർ, മീഡിയ എക്‌സലൻസ് അവാർഡ് ദാന ചടങ്ങു വൻ വിജയമായി തീർന്നു. ഇന്ത്യക്കകത്തോ പുറത്തോ നടക്കുന്ന ഏറ്റവും വലിയ മാധ്യമ പുരസ്‌കാര വേദിക്കായിരുന്നു ഗോകുലം കൺവൻഷൻ സെന്റർ സാക്ഷ്യം വഹിച്ചതെന്നു ചടങ്ങിന് ചുക്കാൻ പിടിച്ച ജോയിന്റ് സെക്രട്ടറി ആശ മാത്യു അഭിപ്രയപ്പെട്ടു. കേരളത്തിൽ ഇത്തരത്തിലൊരു പുരസ്‌കാര വേദി ഒരുക്കുന്നത് വളരെ അധികം ശ്രമകരമാണെങ്കിലും ഇത് ഭംഗിയായി നടത്തിയതിന് എല്ലാവരും ഒന്നടങ്കം നന്ദി പറയുകയുണ്ടായി എന്ന് ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം പറഞ്ഞു. ഏറ്റവും കൂടുതൽ പുരസ്‌കാര ‘ക്യാഷ്’ അവാർഡുകൾ നൽകിയ വേദിയായി കൊച്ചി മാധ്യമ പുരസ്‌കാര വേദി മാറി. ഏകദേശം 6 ലക്ഷം രൂപയും പ്രശംസാ ഫലകങ്ങളും പുരസ്കാരമായി മാധ്യമ പ്രവർത്തകർക്കും, കൂടാതെ ഒരു ലക്ഷം രൂപ മാധ്യമ പ്രവർത്തകരെ വാർത്തെടുക്കുന്ന മീഡിയ അക്കാഡമിക്കുമായി നൽകുകയുണ്ടായി.

എളിയ രീതിയിൽ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സ് ഇന്ന് വളർന്നു പന്തലിച്ചു എന്നത് അഭിമാനകരമാണ്. അന്ന് മുഖ്യ പ്രഭാഷകനായി വന്നത് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആയിരുന്ന തോമസ് ജേക്കബ് ആയിരുന്നു . കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാരയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ രംഗത്തെ അതികായരെയും പങ്കെടുപ്പിച്ചും കൊണ്ടാണ് ഇത്തവണയും കോണ്‍ഫറന്‍സ് നടക്കാൻ പോകുന്നത്. ന്യു ജേഴ്‌സിയിൽ മുൻപ് മൂന്നു തവണ കൺവെൻഷൻ വ്യത്യസ്ത വേദികളിൽ നടന്നിട്ടുണ്ട്. അവയിലെല്ലാം വലിയ ജനപങ്കാളിത്തവും ലഭിച്ചിരുന്നു. ട്രൈസ്റ്റേറ്റ് മേഖലയിൽ നിന്നും വാഷിംഗ്ടണിൽ നിന്നുമൊക്കെ എത്താൻ പറ്റുന്നതാണ് വേദി.

കൂടുതൽ വിവരങ്ങൾക്കായി www.indiapressclub.org സന്ദർശിക്കാം. കോൺഫറൻസ് രജിസ്ട്രേഷൻ സംവിധാനവും ഇപ്രാവശ്യം ഉൾപ്പെടുത്തിയിട്ടുണ്ട് indiapressclub.org/conference25. Conference Video: https://youtu.be/_fQ18f4IV1A

സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും (ജൂണ്‍ 16 &17) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ രണ്ടു ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത’ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കോഴിക്കോട് മടവൂരില്‍ തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മടവൂര്‍, പൈമ്പാലശ്ശേരി, മുട്ടാന്‍ചേരി തുടങ്ങിയ ഇടങ്ങളിലാണ് ഉച്ചതിരിഞ്ഞ് മിന്നല്‍ ചുഴലിയുണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകിവീണു. 12 ഓളം വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണു. പോസ്റ്റുകള്‍ വീണതിനെത്തുടര്‍ന്ന് പലയിടത്തും വൈദ്യുതി ഇല്ല.

ശക്തമായ കാറ്റില്‍ കോഴിക്കോട് പലയിടത്തും നാശനഷ്ടമുണ്ടായിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന്റെ ഗ്ലാസ് ഡോര്‍ കാറ്റില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലും മരം വീണ് വീട് തകര്‍ന്നു. കോഴിക്കോട് കടലോരമേഖലയിലെല്ലാം കനത്ത കാറ്റുണ്ട്. കോഴിക്കോട് ബീച്ചില്‍നിന്ന് പോലീസ് ആളുകളെ ഒഴിപ്പിച്ചു. തട്ടുകടകള്‍ ഉള്‍പ്പടെ നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടു. സാധാരണനിലയില്‍നിന്നും 15 മീറ്ററോളം കടലേറ്റമുണ്ടായി.

ശക്തമായ കാറ്റിൽ കോഴിക്കോട് കോർപ്പറേഷനിലെ ഫ്രണ്ട് ഓഫീസിൻ്റെ ഗ്ലാസ് ഡോർ തകർന്നപ്പോൾ. വൻ ശബ്ദത്തിൽ ഗ്ലാസ് തകർന്നുവീണതോടെ പരിഭ്രാന്തരായ ആളുകൾ സുരക്ഷിതഭാഗത്തേക്ക് ഓടിമാറി. ആർക്കും പരിക്കില്ല | ഫോട്ടോ: മാതൃഭൂമി

കനത്ത മഴയില്‍ പെരിയാറില്‍ ജലനിരപ്പുയര്‍ന്നു. ആലുവ ശിവ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ചെര്‍ക്കള ബേവിഞ്ചക്ക് സമീപം ദേശീയ പാതയില്‍ മണ്ണിടിഞ്ഞു. ഇതേത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ചന്ദ്രഗിരി പാലം സംസ്ഥാന പാത വഴി വഴി തിരിച്ചു വിട്ടിരിക്കുകയാണ്.

ഇടുക്കി കൊന്നത്തടിയില്‍ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ മരംവീട് മേല്‍ക്കൂര തകര്‍ന്നു. കോട്ടയം വൈക്കത്ത് ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഉദയാപുരത്ത് വീടിന്റെ മേല്‍ക്കൂര പറന്നുപോയി. മലയോര മേഖലയില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക്. നാളെ കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്. യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയര്‍ത്തിയാണ് എൽഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി. വി അന്‍വറും പ്രചാരണ രംഗത്ത് സജീവമാണ്.

നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് കൊട്ടിക്കലാശം. ന​ഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്. യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിലെത്തിൽ വോട്ടഭ്യർത്ഥിച്ച് ഇന്നലെ രം​ഗത്തുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ റോഡ് ഷോയും പൊതുയോ​ഗങ്ങളും ഇന്നലെ നടന്നു. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി ഇന്നലെ മൂന്നിടത്ത് നടന്ന എൽഡിഎഫ് കൺവെൻഷനുകളിൽ പങ്കെടുത്തിരുന്നു.

ഡോ. ഐഷ വി

മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച അനുഭവം കൈമുതലായുള്ള സുജിലി സജി എന്ന എഴുത്തുകാരൻ, (പ്രിൻ്റിംഗ് രംഗത്തെ അതികായൻ, ടൂർ ഓപറേറ്റർ) യാത്രാനുഭവങ്ങളുടെ പുസ്തകമെഴുതേണ്ടി വന്നപ്പോൾ തിരഞ്ഞെടുത്തത് ജപ്പാൻ എന്ന അത്ഭുത രാജ്യത്തെ . കുറിയ മനുഷ്യരുടെ വലിയ മനോഹര ലോകത്തെ, ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയേപ്പോലെ ഉയിർത്തെഴുന്നേറ്റ ജപ്പാനെയല്ലാതെ മറ്റേതു രാജ്യത്തെ തിരഞ്ഞെടുക്കാൻ കഴിയും?

നല്ല കൈയ്യൊതുക്കമുള്ള യാത്രാവിവരണം , മനോഹരമായ പ്രിൻ്റിംഗ് ഫോട്ടോകൾ, യാത്രകളെങ്ങനെ വ്യക്തിത്വ വികസനത്തിനും അനുഭവസമ്പത്തിനും ഹേതുവാകുന്നു എന്ന് ഈ പുസ്തകം സൂചിപ്പിക്കുന്നു. ശ്രീമാൻ സജിയുടെ ജപ്പാനിലേക്കുള്ള ഒറ്റക്കുള്ള യാത്രയിലൂടെയാണ് യാത്രാവിവരണം ആരംഭിക്കുന്നത് . ഒരു സുഹൃത്തുമൊത്ത് ജപ്പാൻ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നപ്പോൾ അവസാന നിമിഷം സുഹൃത്ത് പിൻമാറിയതിനാൽ ശ്രീമാൻ സജിയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. കൂടെ പഠിച്ച ഒരാൾ ജപ്പാനിലുണ്ടെന്ന ബലത്തിൽ യാത്ര തുടർന്ന ശ്രീമാൻ സജി, ജപ്പാനിലെത്തി ഒറ്റയ്ക്ക് രാജ്യത്തിൻ്റെ ഏത് മുക്കിലും മൂലയിലും വരെ എത്തുന്ന ജീവനാഡി പോലെയുള്ള റയിൽവേയിലൂടെ സന്ദർശിച്ച് ജപ്പാൻ്റെ സ്പന്ദനങ്ങൾ മനസ്സിലാക്കുന്നു. എല്ലാം നല്ല ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്ന ജപ്പാൻകാർ ഒരത്ഭുതം തന്നെ . ഒരു ടിക്കറ്റു കൊണ്ട് വിവിധ വാഹനങ്ങളിൽ കയറാനുളള സംവിധാനം. ജപ്പാൻ റെയിൽ പാസു കൊണ്ട് ജപ്പാനിലെവിടെയും സഞ്ചരിക്കാമെന്ന പ്രത്യേകത, മൊബൈൽ ഫോൺ , ഇൻ്റർനെറ്റ് വൈഫൈ എന്നിവ വാടകയ്ക്ക് എടുക്കാം.

ഇടയ്ക്കിടെ മഴ പെയ്യുന്ന ജപ്പാനിൽ കുട എല്ലായിടത്തും പൊതുമുതലായി സൂക്ഷിച്ചിട്ടുണ്ട്.
ക്ലോസ്ററ് മുതൽ കാർ കമ്പനി വരെ ജപ്പാനിൽ ഹൈടെക്കാണ് കാർ നിർമ്മാണത്തിൽ കമ്പനിയിൽ പണിയെടുക്കുന്നത് 99 ശതമാനം പേരും റോബോട്ടുകൾ തന്നെ . നല്ല സ്വഭാവമുള്ള , വെള്ളയും കറുപ്പും നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന, സമയത്തിന് വില കൽപിക്കുന്ന, അധ്വാനിക്കുന്ന, ആയുസ്സു കൂടിയ,നല്ല ആതിഥേയരായ , ശുചിത്വമുള്ള സംസ്കാരമുള്ള പകയും ചതിയുമില്ലാത്ത ജനങ്ങൾ ജപ്പാൻ്റെ പ്രത്യേകതയാണ്. അവർ ടൂറിസത്തിനായി ഒരു പരസ്യവും ചെയ്യുന്നില്ല. “നല്ലതിന് പരസ്യം വേണ്ടല്ലോ” എന്നത് എഴുത്തുകാരൻ്റെ ഭാഷ്യം.

ധാരാളം ടൂറിസ്റ്റുകളെത്തുന്ന നദികളും തടാകങ്ങളും ഒരു പായലോ പ്ലാസ്റ്റിക് ബോട്ടിലോ വീഴാതെ സ്ഫടിക സമാനമായാണ് അവർ സൂക്ഷിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ 70% പ്രദേശവും അവർ വനമായി സംരക്ഷിക്കുന്നു. ഒരു കാരണവശാലും വനത്തിലേക്കുള്ള അധനിവേശം അവർ ചെയ്യില്ല. എല്ലാറ്റിനും ടെക്നോളജി ഉപയോഗിക്കുന്ന ജപ്പാൻകാരുടെ ബസ്സുകളിൽ ഒരു ഡ്രൈവർ മാത്രമേയുള്ളൂ. ടിക്കറ്റ് കൊടുക്കുന്നതും ബാലൻസ് കൊടുക്കുന്നു

ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ മൂല്യമേ അവിടത്തെ കറൻസിയായ യെനിനുള്ളൂ. എന്നാൽ ജീവിത ചിലവ് കൂടുതലാണ്. 70000 ത്തോളം പേർ കൊല്ലപ്പെട്ട ആറ്റം ബോംബാക്രമണത്തെ കുറിച്ചും സ്മാരകത്തെ കുറിച്ചും ഒബാമയുടെ ജപ്പാൻ സന്ദർശനത്തെ കുറിച്ചു മാനവികതയുടെ സ്മാരകങ്ങൾ എന്ന അധ്യായത്തിൽ വിവരിക്കുന്നു. ആണവായുധാക്രമണത്തിൻ്റെ പരിണത ഫലമായി അംഗവൈകല്യമുള്ള ധാരാളം പേർ അവിടെ ജനിക്കുന്നതിനാൽ അവർക്കു വേണ്ടി ഗവൺമെൻ്റ് ടെക്നോളജിയുടെ സഹായത്താൽ ഭിന്നശേഷി സൗഹൃദപരമായ സൗകര്യങ്ങളാണ് രാജ്യത്ത് എല്ലായിടത്തും ചെയ്തിട്ടുള്ളത്. ജപ്പാനിലെ ലോക പൈതൃക സ്മാരകങ്ങൾ, അഗ്നി പർവ്വതത്തിന് സമീപത്തെ ചൂടുറവയിൽ നിന്നും എത്തുന്ന വെള്ളത്തിലെ കുളി. ഭൂജിയിലെ സൾഫർ ലാവ ചീറ്റുന്ന അഗ്നിപർവ്വതം, ഒഴുകുന്ന ക്ഷേത്രം, പ്രധാന സ്ഥലങ്ങൾ, രാജ്യ തലസ്ഥാനമായ ടോക്കിയോ , പ്രകൃതിയുടെ വിശുദ്ധിയും സൗന്ദര്യവുമെല്ലാം പുസ്തകത്തിലെ പ്രതിപാദ്യ വിഷയമാണ്.

ഒറ്റയ്ക്കുള്ള ആദ്യ യാത്രയുടെ അനുഭവ സമ്പത്തിൻ്റെ ബലത്തിൽ അദ്ദേഹം കൂട്ടുകാരേയും പ്രിൻ്റിംഗ് രംഗത്തുള്ളവരേയും പിന്നീട് സഞ്ചാരികളേയും കുറഞ്ഞ ചിലവിൽ ജപ്പാനിലെത്തിച്ച് ടൂർ ഓപറേറ്റർ കൂടിയാകുകയായിരുന്നുവത്രേ. കൂടെ പോയവർ കൂട്ടം തെറ്റിപ്പോയതും സാമാന്യ ബുദ്ധി പ്രയോഗിച്ചതുകൊണ്ട് തിരികെയെത്തിയതും വിവരിക്കുന്നുണ്ട്. പുസ്തകത്തിൽ എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം പ്രിൻ്റിംഗ് രംഗത്തെ ഓസ്കാർ നേടിയ ദീനബന്ധു ചോട്ടു റാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയിരുന്ന പ്രൊഫ . ഡോക്ടർ രാജേന്ദ്രകുമാർ ആനയത്തിനെ ( എൻ്റെ ക്ലാസ്സ്മേറ്റ് ഉണ്ണികൃഷ്ണൻ്റെ സഹോദരൻ) കുറിച്ചുള്ള ആചാര്യൻ സഹയാത്രികൻ എന്ന അധ്യായമാണ്.

ജപ്പാനിലേയ്ക്ക് ഒരു യാത്ര പോകണമെന്ന് നമുക്ക് തോന്നിപ്പോകുന്ന നല്ലൊരു യാത്ര വിവരണമാണ് ഈ ഗ്രന്ഥം.

ഡോ.ഐഷ . വി.

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. എംബസി ഇതിനുള്ള സൗകര്യം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികളെ അർമേനിയ വഴി ഒഴിപ്പിക്കുന്നത് പരിഗണനയിലെന്നാണ് സൂചന. ഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

“ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നു. എംബസിയുടെ സഹായത്തോടെ വിദ്യാർത്ഥികളെ ഇറാനിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാർഗങ്ങളും പരിഗണനയിലാണ്”- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

1500-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിൽ കുടുങ്ങിക്കിടക്കുകയാണ്. അവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചിരുന്നു.

ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ഇടപെടാനും സൗകര്യമൊരുക്കാനും വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോടും അഭ്യർത്ഥിച്ചു. ഇറാനിലെ ടെഹ്‌റാൻ, ഷിറാസ്, കോം നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും എംബിബിഎസ് പോലുള്ള പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവരാണ്.

അതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. ടെൽ അവീവിലെ ഇന്ത്യൻ എംബസിയാണ് ജോലിക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ അടക്കമുള്ള ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി. നിരന്തരമായി പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെ എംബസി നിരീക്ഷിക്കുന്നുണ്ടെന്നും ഇസ്രയേൽ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വാർത്താ കുറിപ്പിൽ വിശദമാക്കി.

ഇസ്രയേൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം. അനാവശ്യമായി സഞ്ചരിക്കരുതെന്നും നൽകിയ നി‍ർദേശങ്ങൾ സൂക്ഷ്മമായി പാലിക്കണമെന്നും എംബസി എക്സിലൂടെ പുറത്ത് വിട്ട വാർത്താ കുറിപ്പിൽ വിശദമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വമാണ് എംബസിയുടെ പ്രഥമ പരിഗണനയെന്നും എന്ത് സഹായത്തിനും ബന്ധപ്പെടാമെന്നും എംബസിഅറിയിച്ചു. സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകളും എംബസി വിശദമാക്കി. 24 മണിക്കൂറും ലഭ്യമായ രണ്ട് ഹെൽപ് ലൈൻ നമ്പറുകളാണ് എംബസി നൽകിയിട്ടുള്ളത്. +972547520711/ +972543278392

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്ത മഴയ്ക്ക് കാരണം.

ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രതക്ക് നിർദ്ദേശമുണ്ട്. കടൽക്ഷോഭവും ഉയർന്ന തിരമാലകളും ഉണ്ടായേക്കാമെന്ന് തീരദേശത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മോശം കാലാവസ്ഥ തുടരുന്നതിനാൽ 19 ാം തീയതി വരെയാണ് മത്സ്യബന്ധനത്തിനുള്ള വിലക്ക്. അടിയന്തര സാഹചര്യങ്ങൾ കരുതി ഇരിക്കുന്നതിനോടൊപ്പം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കുന്നതിന് മടിക്കരുതെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ടെയിനുകള്‍ വൈകിയോടുകയാണ്. ഇന്ന് രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന വേണാട് എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക. ചെന്നൈ എഗ്മോർ ട്രെയിൻ 51 മിനിറ്റ് വൈകിയോടുകയാണ്. അമൃത എക്സ്പ്രസ് 51 മിനിറ്റ് വൈകിയോടുന്നു. കനത്ത മഴയും മരങ്ങള്‍ ട്രാക്കിലേക്ക് വീണതുമാണ് ട്രെയിനുകള്‍ വൈകാന്‍ കാരണം.

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി മരുന്നു കേസില്‍ കുടുക്കാൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് റിമാൻഡില്‍.

കൊടുങ്ങല്ലൂർ മജിസ്ട്രേറ്റിന് മുമ്ബാകെ ഹാജരാക്കിയ ലിവിയയെ ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തത്. മുംബൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ലിവിയയെ ശനിയാഴ്ച രാത്രിയാണ് കൊച്ചിയിലേക്ക് എത്തിച്ചത്.

പ്രത്യേക അന്വേഷണ സംഘത്തലവൻ കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ നാലു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിലാണ് ലിവിയ കുറ്റസമ്മതം നടത്തിയത്. തന്നെക്കുറിച്ച്‌ അപവാദം പ്രചരിപ്പിച്ചതിലുള്ള വൈരാഗ്യം മൂലമാണ് ലഹരി മരുന്ന് ഷീല സണ്ണിയുടെ വാഹനത്തില്‍ വെച്ച്‌ എക്സൈസിനെ വിവരം അറിയിച്ചതെന്ന് ലിവിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി നാരായണദാസും താനുമാണ് ഇത് ചെയ്തതെന്നും സമ്മതിച്ചു.

ലിവിയ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വിശദമായ അന്വേഷണത്തിനു ശേഷമേ പറയാൻ കഴിയുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തലവൻ വി കെ രാജു പറഞ്ഞു.

അതേസമയം, താൻ ലിവിയയെക്കുറിച്ച്‌ അപവാദം പറഞ്ഞിട്ടില്ലെന്ന് ഷീല സണ്ണി പ്രതികരിച്ചു. കേസിലെ ഒന്നാംപ്രതി നാരായണ ദാസിനെയും ലിവിയയേയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരുവരുടെയും മൊഴികളില്‍ ചില വൈരുദ്ധ്യങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

2023 മാർച്ച്‌ 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറില്‍നിന്ന് എല്‍എസ്ഡി സ്റ്റാമ്ബുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കള്‍ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാല്‍, രാസപരിശോധനയില്‍ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടർന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved