റോമി കുര്യാക്കോസ്
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി വി കെ അറിവഴകൻ, കെ പി സി സി അധ്യക്ഷൻ, സംഘടനാകാര്യ ജനറൽ സെക്രട്ടറി എം ലിജു എന്നിവരുമായി ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വാക്താവ് റോമി കുര്യാക്കോസ് എന്നിവർ കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയിൽ, വി കെ അറിവഴകന് ഒ ഐ സി സി (യു കെ) ഭാരവാഹികൾ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും കഴിഞ്ഞ മൂന്ന് മാസത്തെ വിശദമായ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഓ ഐ സി സി (യു കെ) – യുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച എ ഐ സി സി സെക്രട്ടറി, കേരളത്തിലെ സംഘടനകൾ യു കെയിലെ ഒ ഐ സി സിയെ മാതൃകയാക്കണമെന്നും കൂട്ടിച്ചേർത്തു. സംഘടനയുടെ 2025 വർഷത്തിലെ കലണ്ടറുകളും വി കെ അറിവഴകന് കൈമാറി. ഒ ഐ സി സി (യു കെ) -യുടെ ചുമതല വഹിക്കുന്ന കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീറിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
കെ പി സി സി അധ്യക്ഷൻ കെ സുധാക്കാരനുമായി പത്തനാപുരത്ത് വച്ചും സംഘടനാകാര്യ ജനറൽ സെക്രട്ടറി എം ലിജുവുമായി കെ പി സി സി ആസ്ഥസനമായ ഇന്ദിരാ ഭവനിൽ വച്ചാ ഓ ഐ സി സി (യു കെ) നേതാക്കൾ കൂടിക്കാഴ്ച നടത്തി സംഘടനയുടെ മൂന്ന് മാസക്കാല പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചത്.
ഒ ഐ സി സി (യു കെ) – യുടെ പുതിയ നാഷണൽ കമ്മിറ്റി സെപ്റ്റംബർ 1ന് ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ പ്രവർത്തനങ്ങളുടെ വിശദമാശങ്ങളും അടുത്ത മൂന്ന് മാസത്തെ പ്രവർത്തന രൂപരേഖയും അടങ്ങുന്ന വിശദമായ റിപ്പോർട്ടാണ് ഒ ഐ സി സി (യു കെ) സംഘം നേതാക്കൾക്ക് കൈമാറിയത്.
നേരത്തെ കേരളത്തിന്റെ ചുമതലയുള്ള മറ്റൊരു എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയേയും ഒ ഐ സി സി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ ചേർന്നു സന്ദർശിക്കുകയും പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
റോമി കുര്യാക്കോസ്
ബോൾട്ടൻ: അടുത്ത മൂന്ന് മാസം യൂണിറ്റ് / റീജിയനുകളുടെ രൂപീകരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ഒ ഐ സി സി (യു കെ), പീറ്റർബൊറോയിൽ തങ്ങളുടെ
പുതിയ യൂണിറ്റ് രൂപീകരിച്ചു.
ശനിയാഴ്ച സംഘടിപ്പിച്ച രൂപീകരണ സമ്മേളനത്തിൽ ഐക്യകണ്ഠമായാണ് പുതിയ ഭാരവാഹികൾ തെരഞ്ഞെടുക്കപ്പെട്ടത്.
നാഷണൽ വർക്കിങ് പ്രസിഡന്റ് മണികണ്ഠൻ ഐക്കാട് യോഗനടപടികൾക്ക് നേതൃത്വം നൽകി. ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി പങ്കെടുത്തു പുതിയ യൂണിറ്റിനും ഭാരവാഹികൾക്കും ആശംസകൾ നേർന്നു. ദിവസങ്ങളുടെയിടയിൽ ഒ ഐ സി സി (യു കെ) – യുടെ നാലാമത്തെ യുണിറ്റിന്റെ രൂപീകരണമാണ് ഇന്നലെ സംഘടിപ്പിക്കപ്പെട്ടത്.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്:
റോയ് ജോസഫ്
റോമി കുര്യാക്കോസ്
ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒ ഐ സി സി (യു കെ) ഭാരവാഹികളെ ആദരിച്ചു. വെണ്മണിയിൽ വച്ച് വിപുലമായി സംഘടിപ്പിച്ച പൊതുസമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാനുമായ പ്രൊഫ. പി ജെ കുര്യൻ എക്സ്. എംപി ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് മുഖ്യാഥിതിയായി പങ്കെടുത്തു.
ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. സജീവൻ അധ്യക്ഷത വഹിച്ച
ചടങ്ങിൽ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി അജിത് വെണ്മണി എന്നിവരെ മുതിർന്ന കോൺഗ്രസ് പ്രൊഫ. പി ജെ കുര്യൻ പൊന്നാട അണിയിച്ചും മൊമെന്റൊ നൽകിയും ആദരിച്ചു. ഒ ഐ സി സി (യു കെ) നാഷണൽ വൈസ് പ്രസിഡന്റ് സോണി ചാക്കോ, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ വേദിയിൽ സന്നിഹിതരായി.
കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ആയി തുടങ്ങിയ പൊതുപ്രവർത്തനം നാൾവഴികൾ പിന്നിട്ട് വെണ്മണി പഞ്ചയത്തിന്റെയും സഹകരണ ബാങ്കിന്റെയും പ്രമുഖ സ്ഥാനങ്ങളിൽ എത്തിച്ചേർന്ന അജിത് വെണ്മണിക്ക് ജന്മനാട് നൽകിയ സ്നേഹാദരവ് കൂടിയായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആദരവ് 2025’ ചടങ്ങ്.
കേരളത്തിന്റെ രാഷ്ട്രീയ – പൊതു മണ്ഡലങ്ങളിൽ ഓ ഐ സി സി പോലുള്ള പ്രവാസ സംഘടനകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അതു ഏറെ അഭിനന്ദനാർഹമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫ. പി ജെ കുര്യൻ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി ഋതു ജയന്റെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തനിലയില്‍. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. സംഭവത്തിനുശേഷം ഋതുവിന്റെ അമ്മ വീട്ടില്‍ നിന്നും മാറി. വീടിന്റെ ജനലുകളും കോലായയിലെ കോണ്‍ക്രീറ്റ് സ്ലാബും കസേരയും അക്രമികള്‍ അടിച്ചുതകര്‍ത്ത നിലയിലാണുള്ളത്.
പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനിഷ (32) എന്നിവരെയാണ് അയല്‍വാസിയായ ഋതു വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ക്കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ വിനിഷയുടെ ഭര്‍ത്താവ് ജിതിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഒരു ശസ്ത്രക്രിയയ്ക്ക് ജിതിനെ വിധേയനാക്കിയിരുന്നു.
17കാരി ഗർഭിണിയായതിൽ കാമുകൻ അറസ്റ്റിൽ.പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്ന ഏനാത്ത് സ്വദേശി ശരണ്‍ മോഹന്റെ വീട്ടിൽ അടുത്തിടെ പെണ്‍കുട്ടി ഒരുമിച്ച് താമസമാരംഭിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവിടെയെത്തി ഒത്തുതീര്‍പ്പ് നടത്തി കുട്ടിയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു.
18 വയസ്സ് തികയുമ്ബോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് രണ്ട് വീട്ടുകാരും സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒത്തുതീര്‍പ്പ്.എന്നാല്‍ വീട്ടില്‍ തിരികെ എത്തിയതിന് പിന്നാലെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. പോക്സോ കേസ് ചുമത്തി ബലാത്സംഗ കേസില്‍ ശരണിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രണയബന്ധത്തിലായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് ശരണിനെതിരായ കേസ്. ഏനാത്ത് പൊലീസ് ആണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.പെണ്‍കുട്ടി പത്താം ക്ലാസ് പഠനത്തിന് ശേഷം അവധിക്കാലത്ത് സമീപത്തെ ഒരു തുണിക്കടയില്‍ ജോലിക്ക് പോയിരുന്നു. ഈ സമയത്തെ പരിചയമാണ് ഇരുവരും തമ്മിലുള്ള പ്രണയത്തിലേക്ക് എത്തിയത്.
വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാന്‍ സാദ്ധ്യതയില്ലെന്ന് തോന്നിയതിനാലാണ് കുട്ടി ശരണിന്റെ വീട്ടിലെത്തി ഒരുമിച്ച് താമസം തുടങ്ങിയത്. കുട്ടിയെ തിരികെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് പ്രായപൂര്‍ത്തിയായ ശേഷം വിവാഹം നടത്താമെന്ന ധാരണയില്‍ എത്തിയത്.
വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംശയം തോന്നി വൈദ്യപരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.ഇതോടെ ബലാത്സംഗ കേസ് നല്‍കുകയും ചെയ്തു. ശരണിനെ വീട്ടില്‍ നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. നാല്പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്കി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വ്യാഴാഴ്ച യോഗം വിളിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.
മരണങ്ങളുടെ വിശദീകരിക്കാനാകാത്ത സ്വഭാവം ആശങ്കാജനകമാണ്. രോഗകാരണം കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. പ്രശ്നം പരിഹരിക്കാന്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും യോഗത്തില്‍ ഒമർ അബ്ദുള്ള പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിനും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ മന്ത്രി സക്കീന, ചീഫ് സെക്രട്ടറി അടല്‍ ദുല്ലൂ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല.
ഇത് സാംക്രമികരോഗമാണെന്ന് കരുതാവുന്ന സാഹചര്യമില്ലെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജമ്മു കശ്മീര്‍ ആരോഗ്യ വകുപ്പും മറ്റ് വകുപ്പുകളും വിഷയത്തിൽ അന്വേഷണം നടത്തിയെങ്കിലും മരണങ്ങൾ സംബന്ധിച്ച് ശരിയായ വസ്തുതകള്‍ കണ്ടെത്താനായില്ലെന്ന് കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കി.
കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏര്‍പ്പെടുത്തിയ വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
സ്റ്റിവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളിലൊന്നായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ക്രിസ്തുമസ്സ്-നവവത്സര ആഘോഷം പ്രൗഢഗംഭീരമായി. മേയർ ജിം ബ്രൗൺ, എം പി കെവിൻ ബൊണാവിയ , മേയറസ്സ് പെന്നി ഷെങ്കൽ, സ്റ്റീവനേജ് ആർട്സ് ഗിൽഡ് ചെയർ ഹിലാരി സ്പിയർ, യുഗ്മ പ്രതിനിധി അലോഷ്യസ് ഗബ്രിയേൽ, കൗൺസിലർ കോണർ മക്ഗ്രാത്ത്, മുൻ മേയർ മൈല ആർസിനോ തുടങ്ങിയ സ്റ്റീവനേജിന്റെ നായക നിരയോടൊപ്പം സർഗ്ഗം സ്റ്റീവനേജിന്റെ ഭാരവാഹികളായ അപ്പച്ചൻ കണ്ണഞ്ചിറ, സജീവ് ദിവാകരൻ, ജെയിംസ് മുണ്ടാട്ട്, വിത്സി പ്രിൻസൺ, പ്രവീൺ തോട്ടത്തിൽ, ഹരിദാസ് തങ്കപ്പൻ, അലക്സാണ്ടർ തോമസ്, ചിന്ദു ആനന്ദൻ ചേർന്ന് സംയുക്തമായി നിലവിളക്കു തെളിച്ച് സർഗം ക്രിസ്തുമസ്സ് ആഘോഷത്തിന് ഔദ്യോഗികമായ നാന്ദി കുറിച്ചു. ഉദ്ഘാടന കർമ്മത്തിനു ശേഷം മേയറും, എം പി യും, ഹിലാരിയും, അലോഷ്യസും സദസ്സിന് സന്ദേശം നൽകി ആശംസകൾ നേർന്നു സംസാരിച്ചു.
പരിപാടിയുടെ പ്രാരംഭമായി പ്രവീൺകുമാർ തോട്ടത്തിൽ തയ്യാറാക്കിയ ‘ഹോമേജ് ടു ലെജൻഡസ് ‘ ഈ വർഷം വിടപറഞ്ഞ ഇന്ത്യയുടെ അഭിമാന വ്യക്തിത്വങ്ങളായ മുൻ പ്രധാന മന്ത്രിയും, പ്രശസ്ത ധനതത്വ ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിംഗ്, ലോകോത്തര ബിസിനസ്സ് മേധാവിയും, ജീവകാരുണ്യ മാതൃകയുമായ രത്തൻ ടാറ്റ, പ്രശസ്ത തബലിസ്റ്റും, സംഗീതജ്ഞനുമായ സാക്കിർ ഹുസൈൻ, ഗസൽ വിദഗ്ദ്ധനും, പിന്നണി ഗായകനുമായ പങ്കജ് ഉദാസ്, പത്മഭൂഷൺ ജേതാവും മലയാള മനസ്സുകളിൽ എഴുത്തിന്റെ മുദ്ര ചാർത്തുകയും ചെയ്ത എം ടി വാസുദേവൻ നായർ, മലയാളികളുടെ ഭാവഗായകൻ പി ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണവും, ശ്രദ്ധാഞ്ജലി സമർപ്പണവും അനുചിതവുമായി.
എൽ ഈ ഡി സ്ക്രീനിൽ മനോഹരമായ അനുബന്ധ പശ്ചാത്തലങ്ങൾ സൃഷ്ടിച്ച് ബെത്ലേഹവും, മംഗളവാർത്ത മുതൽ ദർശ്ശനത്തിരുന്നാൾ വരെ കോർത്തിണക്കി അവതരിപ്പിച്ച ‘പുൽത്തൊട്ടിലിലെ ദിവ്യ ഉണ്ണി’ നേറ്റിവിറ്റി പ്ളേ ആഘോഷത്തിലെ ഹൈലൈറ്റായി. തിരുപ്പിറവി പുനാരാവിഷ്ക്കരിക്കുന്നതിൽ ബെല്ലാ ജോർജ്ജ്, ജോസഫ് റോബിൻ, മരീസ്സാ ജിമ്മി, ബെനീഷ്യ ബിജു, അയന ജിജി, സാവിയോ സിജോ, ആബേൽ അജി,ജോഷ് ബെന്നി, ആരോൺ അജി, ജോൺ അഗസ്റ്റിൻ എന്നിവർ ബൈബിൾ കഥാപാത്രങ്ങളായി. അഭിനേതാക്കളെയും മേക്കപ്പ് ആർട്ടിസ്റ്റ് സിജോ ജോസ് കാളാംപറമ്പിൽ, സംവിധായക ടെറീന ഷിജി എന്നിവരെയും നിലക്കാത്ത കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. സ്റ്റീവനേജ് മേയർ ജിം ബ്രൗൺ, മേയറസ്സ് പെന്നി ഷെങ്കൽ, എംപി കെവിൻ ബോണാവിയ അടക്കം മുഴുവൻ വിഷ്ടാതിഥികളും എഴുന്നേറ്റു നിന്ന് ഹർഷാരവം മുഴക്കിയാണ് തങ്ങളുടെ അഭിനന്ദനം അറിയിച്ചത്.
തുടർന്ന് നടന്ന കരോൾ ഗാനാലാപനത്തിൽ ജെസ്ലിൻ, ഹെൻട്രിൻ, ആൻ മേരി ജോൺസൺ, ഏഞ്ചൽ മേരി ജോൺസൺ എന്നിവരോടൊപ്പം ക്രിസ്തുമസ് പാപ്പയായി ജെഫേർസനും കൂടി ചേർന്നപ്പോൾ ക്രിസ്തുമസ്സിന്റെ ദിവ്യാനുഭൂതി സദസ്സിനു പകരാനായി.
സർഗ്ഗം പ്രസിഡണ്ട് അപ്പച്ചൻ കണ്ണഞ്ചിറ ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി ‘സർഗ്ഗം’ സംഘടിപ്പിച്ച പുൽക്കൂട്, ഭവനാലങ്കാര മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ തഥവസരത്തിൽ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. പുൽക്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം അപ്പച്ചൻ-അനു, രണ്ടാം സമ്മാനം ജോയി -മെറ്റിൽഡ എന്നിവരും, ഭവനാലങ്കാരത്തിൽ അലക്സ്-ജിഷ ഒന്നാം സമ്മാനവും, രണ്ടാം സമ്മാനം സോയിമോൻ-സുജ എന്നിവരും നേടി. യുഗ്മ റീജണൽ കലോത്സവത്തിൽ വിജയിയായ ടിന തോംസനു ട്രോഫിയും സമ്മാനിച്ചു. ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് സ്വരൂപിച്ച ജീവ കാരുണ്യ നിധി നേരത്തെ കൈമാറിയിരുന്നു.
പുൽക്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ക്രിബ്ബിന്റെ മാതൃക അനു അഗസ്റ്റിൻ പ്രവേശന കവാടത്തിൽ ഒരുക്കിയും, ഹരിദാസിന്റെ നേതൃത്വത്തിൽ മുത്തുക്കുടകൾ നിരത്തിയും, അലങ്കാര തോരണങ്ങൾ തൂക്കിയും വീഥിയും, ഹാളും ‘ തിരുന്നാൾ’ പ്രതീതി പുൽകിയപ്പോൾ ആഗതരിൽ ഒരു തിരുപ്പിറവിയുടെ നവ്യാനുഭവം പകരുന്നതായി.
അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പ്രൗഢവും വർണ്ണാഭവുമായ കലാസന്ധ്യയിൽ അരങ്ങേറിയ നടന-സംഗീത-നൃത്ത വിസ്മയ പ്രകടനങ്ങൾ, മേയറും എംപി യും മറ്റു വിശിഷ്ടാതിഥികളും മണിക്കൂറുകളോളം ഇരുന്നു ആസ്വദിക്കുകയും,സംഘാടകരെയും കലാകാരെയും അഭിനന്ദിക്കുകയും ചെയ്തു. ക്രിസ്തുമസ്സ് ഡിന്നറും രുചിച്ചാണ് അവർ വേദി വിട്ടത്.
സ്റ്റീവനേജ് ആർട്സ് ഗിൽഡ് ചെയർപേഴ്സ ൻ ഹിലാരി സ്പിയേഴ്സ് കലാ പ്രതിഭകളെ നേരിൽ കണ്ടു അഭിനന്ദിക്കുകയും, വ്യക്തിഗത മികവ് പുലർത്തിയവരിൽ ചിലർക്ക് സ്റ്റീവനേജിന്റെ അഭിമാന വേദിയായ ഗോർഡൻ ക്രൈഗ് തിയേറ്ററിൽ അവതരണ അവസരം നൽകുമെന്നും പറഞ്ഞു. കലാകാർക്ക് വേദികളും അവസരങ്ങളും പ്രോത്സാഹനവും നൽകുന്ന സർഗ്ഗം സ്റ്റീവനേജ് അസോസിയേഷനെ പ്രശംസിക്കുകയും, ഭാവിയിൽ സംയുക്തമായി പദ്ധതികൾ രൂപം ചെയ്യണമെന്നും ഹിലാരി അഭിപ്രായപ്പെട്ടു.
ക്രിസ്തുമസ്സിന്റെ ഭാഗമായി ആൻഡ്രിയ ജെയിംസ്, ജോസ്ലിൻ ജോബി, അസിൻ ജോർജ് എന്നിവർ പങ്കുചേർന്നു നടത്തിയ പ്രെയർ ഡാൻസ് പ്രാർത്ഥനാനിർഭരമായി. നോയലും ആൽഫ്രഡും ചേർന്ന് നടത്തിയ’യുഗ്മ ഡാൻസ്’ നൃത്തച്ചുവടുകളുടെ വശ്യതയും, വേഗതയും, ഹാസ്യാൽമ്മകമായ ഭാവ ചടുലതയുമായി സദസ്സിന്റെ കയ്യടി നേടി.
കലാ സന്ധ്യയിൽ അതിഥികളായെത്തിയ യുഗ്മ കലാതിലകം ആൻ അലോഷ്യസും, കലാപ്രതിഭ ടോണി അലോഷ്യസും തങ്ങളുടെ ഗാനവും, നൃത്തങ്ങളുമായി വേദി കീഴടക്കിയപ്പോൾ, അതിഥി ഗായകരും, മ്യൂസിക്കൽ ട്രൂപ്പംഗങ്ങളുമായ ശ്രീജിത്ത് ശ്രീധരൻ, അജേഷ് വാസു എന്നിവർ സദസ്സിനെ സംഗീതാമാരിയിൽ കോരിത്തരിപ്പിച്ചു.
മികവുറ്റ സംഗീത-നടന-നൃത്തങ്ങൾ സമന്വയിച്ച ക്രിസ്തുമസ്സ് ആഘോഷത്തിൽ പ്രമുഖ മോർട്ടഗേജ് ഇൻഷുറൻസ് കമ്പനിയായ ‘ലോയൽറ്റി ഫിനാൻഷ്യൽ സൊല്യൂഷൻസ്’, സെൻറ് ആൽബൻസിലെ ‘ചിൽ@ചില്ലീസ്’ കേരള ഹോട്ടൽ, യു കെ യിലെ പ്രമുഖ ഹോൾസെയിൽ ഫുഡ്- ഇൻഗ്രിഡിയൻസ് വിതരണക്കാരായ 7s ട്രേഡിങ് ലിമിറ്റഡ്, പ്രമുഖ കാറ്ററിങ് കമ്പനിയായ ‘ബെന്നീസ് കിച്ചൺ’ അടക്കം സ്ഥാപനങ്ങൾ സർഗ്ഗം ആഘോഷത്തിൽ സ്പോൺസർമാരായിരുന്നു. വിത്സി, അലക്സാണ്ടർ, പ്രവീൺകുമാർ എന്നിവർ പ്രോഗ്രാം കോർഡിനേഷനിലും, ജെയിംസ്, അലക്സാണ്ടർ എന്നിവർ അഡ്മിനിസ്ട്രേഷനിലും അപ്പച്ചൻ, സജീവ് എന്നിവർ പൊതു വിഭാഗത്തിലും ആഘോഷത്തിന് നേതൃത്വം നൽകി.
ദുശ്യ- ശ്രവണ വിരുന്നൊരുക്കിയ കലാസന്ധ്യയിൽ അതി വിപുലവും, മികവുറ്റതുമായ കലാപരിപാടികൾ കോർത്തിണക്കി ടെസ്സി ജെയിംസ്, ജിൻറ്റു ജിമ്മി, അനീറ്റ സജീവ് എന്നിവർ അവതാരകരായി തിളങ്ങി. ‘ബെന്നീസ്സ് കിച്ചൻ’ ഒരുക്കിയ വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ ത്രീ കോഴ്സ് ക്രിസ്തുമസ്സ് ഗ്രാൻഡ് ഡിന്നർ ഏവരും ഏറെ ആസ്വദിച്ചു. സജീവ് ദിവാകരൻ വെളിച്ചവും ശബ്ദവും നൽകുകയും, ബോണി
ഫോട്ടോഗ്രാഫിയും, റയാൻ ജെയിംസ് വീഡിയോഗ്രാഫിയും ചെയ്തു.
സർഗ്ഗം സെക്രട്ടറി സജീവ് ദിവാകരൻ നന്ദി പ്രകാശിപ്പിച്ചു. സർഗ്ഗം സ്റ്റീവനേജ് തിരുപ്പിറവി-നവവത്സര ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കലാപരിപാടികളിൽ ആൻറണി പി ടോം, ഇവാ അന്നാ ടോം, ടാനിയാ അനൂപ്, അഞ്ജു മരിയാ ടോം, ഹെൻട്രിൻ, ജെസ്ലിൻ വിജോ, ആനി അലോഷ്യസ്, ക്രിസ്റ്റിന, ഏഞ്ചൽ മേരി, ആൻ മേരി എന്നിവർ ആലപിച്ച ഗാനങ്ങൾ സംഗീതസാന്ദ്രത പകരുന്നവയായി.
എഡ്നാ ഗ്രേസ് ഏലിയാസ്, നൈനിക ദിലീപ് നായർ, ദ്രുസില്ല ഗ്രേസ് ഏലിയാസ്, സാരു ഏലിയാസ്, ടെസ്സ അനി ജോസഫ്, മരിയാ അനി ജോസഫ്, ഇഷ നായർ എന്നിവർ നടത്തിയ നൃത്തങ്ങൾ ഏറെ ആകർഷകമായി.
ഇവാനിയ മഹേഷ്, സൈറ ക്ളാക്കി, ആദ്യാ ആദർശ്, ഹന്നാ ബെന്നി, അമാൻഡ എന്നിവരും, നിനാ ലൈജോൺ, നിയ ലൈജോൺ എന്നിവരും അലീന വർഗ്ഗീസ്, മരിറ്റ ഷിജി, ഹന്നാ ബെന്നി,ബെല്ല ജോർജ്ജ് എന്നിവരും ചേർന്നു നടത്തിയ ഗ്രൂപ്പ് ഡാൻസുകൾ നയന മനോഹരങ്ങളായി.
അദ്വിക്, ഷോൺ, ഫെലിക്സ്, ഫ്രഡ്ഡി, ഡേവിഡ്, മീര എന്നിവരും, മരീസ ജോസഫ്, ജിസ്ന ജോയ്, സൈറ ക്ലാക്കി എന്നിവരും, അക്ഷര സന്ദീപ്, അദ്വ്യത ആദർശ്, അനിക അനീഷ് എന്നിവരും ഗ്രൂപ്പുകളായി നടത്തിയ സംഘ നൃത്തങ്ങൾ വേദി കയ്യടിയോടെയാണ് സ്വീകരിച്ചത്. നോയൽ, ആൽഫ്രഡ്, ജോവൻ, ജോഷ്, നേഹ. മരിറ്റ, ബെല്ല എന്നിവരും ആതിര,ടെസ്സി, അനഘ, ശാരിക എന്നിവരും ചേർന്ന് നടത്തിയ ‘യൂത്ത് ഗൈറേറ്റ് ‘ സദസ്സിനെ നൃത്തലയത്തിൽ ആറാടിച്ചു.
അടുത്തവർഷത്തേക്കുള്ള പുതിയ കമ്മിറ്റി മെംബർമാരുടെ നോമിനേഷനുകൾക്ക് ശേഷം, ക്രിസ്മസ് ഗ്രാൻഡ് ഡിന്നറോടെ സർഗ്ഗം ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപനമായി.
റോമി കുര്യാക്കോസ്
അയർക്കുന്നം: അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച ‘ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ’ ഉദ്ഘാടനവും നാട്ടുകാരിയായ ഒ ഐ സി സി (യു കെ) പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന് സ്വീകരണവും സംഘടിപ്പിച്ചു.
അയർകുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിൽ (ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ) വച്ച് വ്യാഴാഴ്ച സംഘടിപ്പിച്ച അതിവിപുലമായ ചടങ്ങിന്റെ ഉദ്ഘാടനം ബഹു. ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഒ ഐ സി സി (യു കെ) പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന് മൊമെന്റോ നൽകി ആദരിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി കുഞ്ഞ് ഇലംപള്ളി, മുൻ കോട്ടയം ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഡി സി സി – ബ്ലോക്ക് – മണ്ഡലം കോൺഗ്രസ് കമ്മിറ്റി, യു ഡി ഫ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിജി നാകമറ്റം ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
ഡി സി സി സെക്രട്ടറി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, മുതിർന്ന കോൺഗ്രസ് നേതാക്കന്മാരായ ജയിംസ് കുന്നപ്പള്ളി, യു ഡി എഫ് ചെയർമാൻ, ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കോട്ടയം ജില്ലയിൽ കോൺഗ്രസ് പാർട്ടിയുടെ പെരുമ പേറുന്ന മണ്ഡലം കമ്മിറ്റി ഓഫീസുകളിൽ ഒന്നായ അയർക്കുന്നം മണ്ഡലം കമ്മിറ്റി ഓഫീസിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക നൽകിയ നാട്ടുകാരിയും ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്റുമായ ഷൈനു ക്ലെയർ മാത്യൂസിന് നന്ദിയും സംഘടനയുടെ ആദ്യ വനിതാ അധ്യക്ഷയായി കെ പി സി സി ചുമതലയേല്പിച്ചതിന്റെ അനുമോദനവും യോഗം രേഖപ്പെടുത്തി. ഓഫീസ് നവീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മണ്ഡലം പ്രസിഡന്റ് ജിജി നാകമറ്റത്തിനും യോഗം നന്ദി രേഖപ്പെടുത്തി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധം പുലർത്തുകയും പരമ്പാരാഗത കോൺഗ്രസ് കുടുംബവുമായ ചാമക്കാലയിലെ ഷൈനു ക്ലെയർ മാത്യൂസ് കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്
യു കെയിലും ഗൾഫ് രാജ്യങ്ങളിലുമായി മൂന്ന് കെയർ ഹോമുകളും ‘ടിഫിൻ ബോക്സ് റെസ്റ്റോറന്റ്’ എന്ന പേരിൽ ഹോട്ടൽ ശൃംഗലകളും നടത്തുന്ന ഷൈനു ക്ലെയർ മാത്യൂസ് ഇതിനോടകം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു. വയനാട് പ്രകൃതി ദുരന്തത്തിലകപ്പെട്ടവരുടെ പുനരദിവാസ പ്രവർത്തനങ്ങൾക്കും കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ നഴ്സിംഗ് പഠന സഹായത്തിനായുമുള്ള തുക സമാഹരിക്കുന്നതിനായി ബ്രിട്ടീഷ് ചാരിറ്റി ഫൗണ്ടേഷനുമായി ചേർന്നു യു കെയിൽ പതിനയ്യായിരം അടി മുകളിൽ നിന്നും ‘സ്കൈ ഡൈവിങ്’ നടത്തുകയും 10 ലക്ഷത്തോളം തുക സമാഹരിച്ചു അർഹതപ്പെട്ടവർക്ക് വിതരണം നടത്തുകയും ചെയ്തത് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഒ ഐ സി സി (യു കെ) വയനാട് പുനരദിവാസ പ്രവർത്തനങ്ങൾക്കായി 4170 പൗണ്ട് തുക സമാഹരിക്കുന്നതിനും ചുക്കാൻ പിടിച്ചത് സംഘടനയുടെ നാഷണൽ പ്രസിഡന്റ് കൂടിയായ ഷൈനു ക്ലെയർ മാത്യൂസ് ആണ്.
പ്രവർത്തന മാന്ദ്യത്തിലായിരുന്ന യു കെയിലെ പ്രവാസി കോൺഗ്രസ് സംഘടനയായ ഒ ഐ സി സി (യു കെ)- യെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെ പി സി സി ഷൈനു ക്ലെയർ മാത്യൂസിനെ അധ്യക്ഷയാക്കിക്കൊണ്ട് പുതിയ നാഷണൽ കമ്മിറ്റിക്ക് രൂപം നൽകിയത്. വയനാട് പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഷൈനു ക്ലെയർ മാത്യൂസിന്റ നേതൃത്വത്തിൽ രൂപം നൽകിയ 50 പേരടങ്ങുന്ന കർമ്മസേനയുടെ പ്രവർത്തനം പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു.
അയർക്കുന്നത്തെ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കൊപ്പവും മറ്റു ഭാരവാഹികൾക്കൊപ്പവും വേദി പങ്കിടാൻ സാധിച്ചതിലും ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ അമരക്കാരർ നാട്ടകം സുരേഷിൽ നിന്നും ആദരവ് ഏറ്റുവാങ്ങാൻ സാധിച്ചതിലുമുള്ള തന്റെ സന്തോഷം രേഖപ്പെടുത്തിയ ഷൈനു ക്ലെയർ മാത്യൂസ്, തന്റെ പിതാവ് കൂടി പടുത്തുയർത്തിയ അയർക്കുന്നത്തെ കോൺഗ്രസ് പാർട്ടിക്ക് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നവും അധികം വൈകാതെ സാക്ഷാത്കരിക്കുമെന്ന ഉറപ്പും നൽകി.
ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പോലീസ്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് (30) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
പ്രതി ബംഗ്ലാദേശിയാണെന്ന് അനുമാനിക്കാന്‍ പ്രാഥമിക തെളിവുകളുണ്ടെന്നും ഇയാളുടെ കൈവശം സാധുവായ ഇന്ത്യന്‍ രേഖകളൊന്നുമില്ലെന്നും മുംബൈ സോണ്‍ 9 ഡിസിപി ദീക്ഷിത് ഗേദാം പറഞ്ഞു. ഇയാള്‍ ബംഗ്ലാദേശി പൗരനാണെന്ന് സൂചിപ്പിക്കുന്ന ചിലത് പിടിച്ചെടുത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ പ്രതി ബംഗ്ലാദേശിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം ഇയാള്‍ തന്റെ പേര് മാറ്റി. വിജയ് ദാസ് എന്ന പേരാണ് പ്രതി നിലവില്‍ ഉപയോഗിച്ചിരുന്നത്. അഞ്ച്- ആറ് മാസം മുമ്പാണ് അയാള്‍ മുംബൈയിലെത്തിയത്. കുറച്ചുകാലം മുംബൈയില്‍ താമസിച്ചു- ഡിസിപി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവത്തിലെ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മുംബൈ പോലീസ് പിടികൂടിയത്. ഇയാള്‍ കുറേക്കാലമായി മുംബൈയിലെ ഒരു ബാറിലെ ജീവനക്കാരനായിരുന്നു. താനെയില്‍ മെട്രോ നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു നിലവില്‍ ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടുത്തെ ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. താനെ വെസ്റ്റില്‍ നിന്ന് പിടിയിലായ ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.
കുട്ടികളുടെ മുറിയില്‍ കള്ളന് കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക സമയം രാവിലെ 8:30 മുതലാകും (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണി) സമാധാന കരാര്‍ പ്രാബല്യത്തില്‍ വരിക. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ചത്.
വെടിനിര്‍ത്തല്‍ കരാര്‍ താല്കാലികം മാത്രമാണെന്നും ഹമാസ് ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ പോരാട്ടം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്കി. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചത്. മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് ഇതുവരെ നല്‍കിയില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
കരാര്‍ പ്രകാരം ബന്ദികളാക്കപ്പെട്ട 33 ഇസ്രയേല്‍ പൗരന്മാരെ ഹമാസ് മോചിപ്പിക്കുമ്പോള്‍ വിവിധ ജയിലുകളിലായി തടവിലാക്കപ്പെട്ട 2000 പാലസ്തീന് പൗരന്മാരെയാകും ഇസ്രയേല്‍ മോചിപ്പിക്കുക. ആറാഴ്ച നീണ്ട് നില്‍ക്കുന്നതാണ് ഒന്നാം ഘട്ടം. മോചിപ്പിക്കുന്ന 33 പേരുടെ പേര് വിവരങ്ങള്‍ മോചനത്തിന് 24 മണിക്കൂര്‍ മുന്‍പ് നല്‍കേണ്ടതാണെന്നും എന്നാല്‍ ഹമാസിന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. ഇത്തരം കരാര്‍ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും അദേഹം എക്സിലൂടെ വ്യക്തമാക്കി.
42 ദിവസത്തേക്കാണ് വെടി നിര്‍ത്തല്‍ കരാര്‍. ഹമാസ് ബന്ദികളാക്കിയ 33 പേരില്‍ ആദ്യ മൂന്ന് പേരെയാണ് ഇന്ന് മോചിപ്പിക്കുന്നത്. ഇവര്‍ 30 വയസില്‍ താഴെയുള്ള ഇസ്രയേല്‍ വനിതാ സൈനികരാണെന്ന വിവരങ്ങളുണ്ട്. ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പാലസ്തീന് തടവുകാരുടെ വിശാദാംശങ്ങള്‍ ഇസ്രയേല്‍ നീതിന്യായ വകുപ്പ് പുറത്തു വിട്ടിരുന്നു. ഇതില്‍ 95 പേരെയാണ് ആദ്യ ഘട്ടത്തില്‍ ഇസ്രയേല്‍ മോചിപ്പിക്കുന്നത്.