Latest News

ആലപ്പുഴ എടത്വ സ്വദേശിനിയായ എട്ടുമാസം ഗർഭിണിയായിരുന്ന ഹരീഷ്മ (25) ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവ് സനുക്കുട്ടൻ (29) ജീവനൊടുക്കിയ സംഭവം വലിയ ദുരൂഹതയ്ക്ക് വഴിവെച്ചിരിക്കുകയാണ്. യുവതിയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ നിരന്തര പീഡനമാണെന്ന് ആരോപിച്ച് ഹരീഷ്മയുടെ കുടുംബം രംഗത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിവാഹശേഷം സനുക്കുട്ടൻ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്മയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ശരീരത്തിൽ ഏറ്റ പരിക്കുകളുടെ ചിത്രങ്ങളും വിവരങ്ങളും ഹരീഷ്മ ബന്ധുക്കൾക്ക് അയച്ചിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങളും കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണമായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.

ഹരീഷ്മയുടെ മരണത്തിന് പിന്നാലെയാണ് സനുക്കുട്ടനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. കുടുംബത്തിന്റെ പരാതിയും ഫോൺ രേഖകളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

പത്തനംതിട്ട∙ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. ശനിയാഴ്ച രാത്രി കൊച്ചിയിൽനിന്ന് കസ്റ്റഡിയിലെടുത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. പൊലീസ് ഇടപെട്ടാണ് രാജൻ ജോസഫിനെ പ്രവർത്തകരിൽനിന്ന് രക്ഷപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് സംരക്ഷണത്തിനിടെ ഉണ്ടായ തള്ളിക്കയറ്റത്തിൽ രാജൻ ജോസഫ് നിലത്തുവീണു. ഞായറാഴ്ചയും പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം തുടർന്നു. മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്റ്റേഷനു മുന്നിൽ സംഘടിച്ചു. മറുഭാഗത്ത് സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരും എത്തിയെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.

ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് നിലമ്പൂർ സ്വദേശിയായ രാജൻ ജോസഫിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസിൽ ചേർന്നതിന് ശേഷം ശ്രീനാദേവിയെ ലക്ഷ്യമിട്ട് നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പങ്കുവച്ചെന്നുമാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. രാജൻ ജോസഫിനെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പത്താമത് വാത്സിങ്ഹാം തീർത്ഥാടനം കൂടുതൽ പ്രൗഢിയോടെയും ഭക്തിപുരസ്സരവുമായി ജൂലൈ 18 ന് ശനിയാഴ്ച്ച കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള സീറോ മലബാർ ഇടവകകളിൽ നിന്നുമെത്തുന്ന പതിനായിരത്തിലധികം മരിയഭക്തരെയാണ് ഇത്തവണ വാത്സിങ്ഹാം തീർത്ഥാടനത്തിലേക്ക് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മാതൃഭക്തരുടെ സംഗമത്തിലും, മരിയൻ പ്രഘോഷണ തിരുന്നാളിലൂം പങ്കു ചേരുവാനുള്ള അനുഗ്രഹാവസരമാവും ശനിയാഴ്ച്ച നടക്കുന്ന സീറോ മലബാർ സഭയുടെ തീർത്ഥാടനം.

ആഗോളതലത്തിൽ ‘അനുഗ്രഹങ്ങളുടെ പറുദീസ’യെന്ന ഖ്യാതി നേടിയിട്ടുള്ള ഇംഗ്ലണ്ടിലെ നസ്രേത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്തതക്കും, അനുഗ്രഹ സാഫല്യത്തിനും നന്ദി നേരുന്നതിന് നിത്യേന നിരവധി ആളുകൾ സന്ദർശിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്ന പ്രമുഖ മരിയൻ അഭയ കേന്ദ്രമാണ് വാത്സിങ്ഹാം. ഈ വർഷത്തെ തീർത്ഥാടനത്തിനു ആതിഥേയത്വം വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ സമൂഹം ആണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രസുദേന്തിമാരുടെ വിപുലമായ പങ്കാളിത്തം, ചടങ്ങിനെ കൂടുതൽ ഭക്തിസാന്ദ്രവും, ആകർഷകവുമാക്കും. ഇനിയും പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്ക് https://forms.office.com/e/5CmTvcW6p7 എന്ന ലിങ്കിലൂടെ രെജിസ്റ്റർ ചെയ്യുവാനുള്ള അവസരം നീട്ടിയിട്ടുണ്ട്.

രാവിലെ ഒമ്പതരയ്ക്ക് സപ്രാ, ആരാധന തുടർന്ന് പത്തേകാലിന് എപ്പാർക്കിയുടെ വികാരി ജനറാളും, പ്രോട്ടോ സെഞ്ചുല്ലോസുമായ റവ.ഡോ.ആന്റണി ചുണ്ടെലിക്കാട്ട് നയിക്കുന്ന മരിയൻ പ്രഭാഷണവും, പതിനൊന്നിന് തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്. പന്ത്രണ്ട് മണിക്ക് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, പന്ത്രണ്ടരയോടെ മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങളുടെ ഗ്രൂപ്പുകളോടോടൊപ്പം ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പ്രദക്ഷിണത്തിൽ അണിചേരേണ്ടതാണ്.

ഉച്ചക്ക് ഒന്നേമുക്കാലിന് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുന്നാൾ ദിവ്യബലി അർപ്പിക്കും.പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടിൽ, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ. ജോ മാത്യു, ഫാ. ജിനു മുണ്ടുനടക്കൽ കൂടാതെ വിവിധ മിഷനുകളിൽ നിന്നുള്ള വൈദികരും സഹകാർമ്മികരായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലിയിൽ പങ്കുചേരും.

സാധാരണയായി തീർത്ഥാടനത്തിൽ എത്തുമ്പോൾ വഴിയിലുണ്ടാകാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിർദ്ദേശം ഫലം കാണും. വോളണ്ടിയേഴ്‌സ് നൽകുന്ന നിർദ്ദേശങ്ങൾ നിർബ്ബന്ധമായും പാലിക്കണമെന്ന് തീർത്ഥാടന കമ്മിറ്റി അറിയിച്ചു.

തീർത്ഥാടകർക്കായി മിതമായ വിലയിൽ രുചികരമായ ചൂടുള്ള നാടൻ വിഭവങ്ങൾ ലഭ്യമാക്കുവാൻ ജേക്കബ്‌സ് കാറ്ററിംഗ്‌സ് നോർവിച്ച് & ‘ഇന്ത്യൻ ഫുഡ് ക്ലബ്ബ്’ ഭക്ഷണ ശാലകൾ ഒരുക്കുന്ന മലയാളി സ്റ്റാളുകൾ തീർത്ഥാടന വേദിയിൽ ഉണ്ടായിരിക്കുന്നതാണ്. തീർത്ഥാടകരായ വൻജനാവലിയുടെ തിരക്കിനിടയിൽ ഭക്ഷണം താമസം കൂടാതെ ഗ്രൂപ്പുകളായി വരുന്നവർക്കായി മുൻകൂട്ടി ഓർഡർ ചെയ്യുവാനുള്ള സൗകര്യവും കാറ്ററേഴ്‌സ് ഒരുക്കുന്നുണ്ട്. കാറ്ററേഴ്‌സുമായി ബന്ധപ്പെടുവാൻ : ജേക്കബ്‌സ് കാറ്ററിംഗ്‌സ് നോർവിച്ച് -07869212935,
ഇൻഡ്യൻ ഫുഡ് ക്ലബ്ബ് -07720614876

വാത്സിങ്ഹാം തീർത്ഥാടനത്തിരുന്നാളിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

9:30 AM – സപ്രാ, ആരാധന
10:15 – മരിയൻ പ്രഭാഷണം – റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്‌)
11:00 – കൊടിയേറ്റ്
12:00 – പ്രസുദേന്തി വാഴിയ്ക്കൽ .
12:30 – ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
13:45 – ആഘോഷമായ തിരുന്നാൾ കുർബ്ബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15:45 – നന്ദി പ്രകാശനം

For Prasudenthi Registration :https://forms.office.com/e/5CmTvcW6p7

Caterers Contacts:
Jacob’s Caterings, Norwich -07869212935
Indian Food Club-07720614876

Catholic National Shrine of Our Lady Walshingham, Houghton, St. Giles,
Norfolk, NR22 6AL

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക മാസ പൂജ 2026 ജൂലൈ 18 -ാം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ധാര, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകൾക്ക് താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വർ പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനശൈലിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. മുന്നിൽ നിന്നു നയിച്ച നേതാക്കൾ ധാർഷ്ട്യത്തോടെ പെരുമാറിയതും അത് പാർട്ടിയുടെ പൊതുച്ഛായയെ ബാധിച്ചതുമാണ് പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉയർന്നത്. ദീർഘകാലമായി അധികാരത്തിന് പുറത്തുള്ള പശ്ചിമ ബംഗാളിലും സമാന സമീപനം തുടരുകയായിരുന്നുവെന്നും ഇത് കമ്യൂണിസ്റ്റ് രീതിയല്ലെന്ന അഭിപ്രായവും പ്രകടമായി.

പാർട്ടിക്കൊപ്പം നിന്നിരുന്ന വിവിധ സാമൂഹിക വിഭാഗങ്ങളെയും അനുഭാവികളെയും അകറ്റുന്നതിൽ ഈ ശൈലി നിർണായക പങ്കുവഹിച്ചതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജനങ്ങളുമായി കൂടുതൽ അടുപ്പം പുലർത്താനും പുതിയ വിഭാഗങ്ങളെ ഒപ്പം നിർത്താനും പ്രവർത്തനരീതിയിൽ അടിസ്ഥാനപരമായ മാറ്റം വേണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉയർന്നു. പൊതുജനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന സംഘടനയായി പാർട്ടി മാറരുതെന്നും അഭിപ്രായമുണ്ടായി.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളെ നേതൃത്വം ഗൗരവത്തോടെ കാണാതെ പരിഹാസപൂർവം സമീപിച്ചതായും വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിളിച്ച പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിനത്തിൽ പാർട്ടിയുടെ ഭാവി പ്രവർത്തനരീതിയും ജനപിന്തുണ വീണ്ടെടുക്കാനുള്ള മാർഗങ്ങളും സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. സാധാരണ തിരുത്തലുകൾ കൊണ്ട് മാത്രം മതിയാകില്ലെന്നും സമഗ്രമായ മാറ്റം അനിവാര്യമാണെന്ന പൊതുവികാരമാണ് യോഗത്തിൽ രൂപപ്പെട്ടത്.

പാലക്കാട് ∙ വടകരപ്പതിയിലെ അട്ടയമ്പതിയിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹം ശുചിമുറിയിൽ വെച്ച് കത്തിച്ച കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. കേസിൽ നേരത്തെ പ്രായപൂർത്തിയാകാത്ത 17-കാരനെ കസ്റ്റഡിയിലെടുത്തിരുന്നു. സ്വർണാഭരണങ്ങൾ കവർന്നെടുക്കാനായിരുന്നു ആക്രമണമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

വയോധികയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചശേഷം കൊലപ്പെടുത്തിയ പ്രതികൾ തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം വീട്ടിലെ ശുചിമുറിയിലേക്ക് മാറ്റി തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വ്യാപക പരിശോധന നടത്തിയ അന്വേഷണസംഘം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികളിലേക്ക് എത്തിയത്.

കേസിലെ മറ്റ് പ്രതികളെയും സംഭവത്തിന്റെ ആസൂത്രണ പശ്ചാത്തലവും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കവർച്ച, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

മൈസൂരു ∙ ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിക്ക് ഞായറാഴ്ച മൈസൂരുവിൽ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്രാമൊഴി നൽകി. പൊതുദർശനത്തിനായി ഭൗതികശരീരം മഹാരാജ കോളജ് ഗ്രൗണ്ടിൽ വച്ചതിനെ തുടർന്ന് ആയിരക്കണക്കിന് ആരാധകരും കലാകാരന്മാരും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൈസൂരുവിലെ കനിയനഹുണ്ഡിയിലുള്ള കുടുംബ ഫാം ഹൗസിൽ സംസ്കാരച്ചടങ്ങുകൾ നടന്നു.

88-ാം വയസ്സിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ച ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതരംഗത്തിന് തീരാനഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. 1957-ൽ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച അവർ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പെടെ ഇരുപതോളം ഭാഷകളിൽ ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച് തലമുറകളുടെ ഹൃദയങ്ങളിൽ ഇടംനേടി. നാല് ദേശീയ പുരസ്കാരങ്ങളും നിരവധി സംസ്ഥാന പുരസ്കാരങ്ങളും നേടി സംഗീതലോകത്ത് അനശ്വരമായ സ്ഥാനം അവർ സ്വന്തമാക്കിയിരുന്നു.

2017-ൽ മൈസൂരുവിൽ നടന്ന വികാരനിർഭരമായ സംഗീതപരിപാടിയോടെയാണ് ജാനകി പൊതുവേദികളിൽനിന്ന് വിടപറഞ്ഞത്. മലയാളികൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആരാധകർ അന്ന് വീണ്ടും പാടണമെന്ന ആവശ്യം ഉയർത്തിയിരുന്നെങ്കിലും സംഗീതജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ അവർ ഉറച്ചുനിന്നു. പതിറ്റാണ്ടുകളോളം ഇന്ത്യൻ സംഗീതാസ്വാദകരെ മധുരസ്വരത്താൽ വിസ്മയിപ്പിച്ച ജാനകിയുടെ ഗാനങ്ങൾ ഇനി ഓർമകളിലൂടെ തലമുറകളെ അനുഗമിക്കുമെന്ന അനുസ്മരണത്തോടെയാണ് രാജ്യം പ്രിയഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.

തിരുവനന്തപുരം∙ ശബരിമലയിലെ തന്ത്രി പദവിയിൽ നിന്ന് താഴമൺ കുടുംബത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണക്കവർച്ച കേസിലും മറ്റ് വിവാദങ്ങളിലും താഴമൺ കുടുംബാംഗങ്ങൾ ഉൾപ്പെട്ട സാഹചര്യത്തിൽ, തന്ത്രി പദവിയിൽ തുടരാൻ അവർക്ക് ധാർമിക അവകാശമില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.

താഴമൺ കുടുംബത്തിന്റെ പാരമ്പര്യ അവകാശം ചൂണ്ടിക്കാട്ടി തന്ത്രി പദവി നിലനിർത്താനാവില്ലെന്നും, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരണമെന്നും ബിജെപി ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെട്ട് നടപടിയെടുക്കണമെന്നും പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല തന്ത്രിസ്ഥാനം താഴമൺ കുടുംബത്തിന്റെ പാരമ്പര്യ അവകാശമാണെന്നും അത് നീക്കാൻ നിയമപരമായും ആചാരപരമായും സങ്കീർണതകളുണ്ടെന്നുമാണ് മറുവാദം. ശബരിമല സ്വർണക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് തന്ത്രിസ്ഥാനം സംബന്ധിച്ച പുതിയ രാഷ്ട്രീയ ചർച്ചകൾ ശക്തമായിരിക്കുന്നത്.

മനോജ് ജോസഫ്

ലിവർപൂൾ: യുകെയിലെ മലയാളി കായികപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ‘ഒരുമ ബ്ലാക്ക്ബേൺ പുൾ ലീഗ് സീസൺ 2’ വടംവലി മത്സരത്തിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) വനിതാ ടീമിന് ചരിത്ര വിജയം. ജൂലൈ 11-ന് ബ്ലാക്ക്ബേണിൽ വച്ചു നടന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കി ലിമയുടെ പെൺപട കിരീടം ചൂടിയത്.

യുകെയിലെ പ്രമുഖ ടീമുകളായ ക്വീൻസ് ഓൾഡ്ഹാം (Queens Oldham), സ്റ്റോക്ക് എലൈറ്റ് (Stock Elite), യു.എം.എ ബ്ലാക്ക്ബേൺ (UMA Blackburn) എന്നിവർക്കെതിരെ ഒരൊറ്റ കളിപോലും തോൽക്കാതെ, തുടർച്ചയായ വിജയങ്ങൾ അനായാസം കരസ്ഥമാക്കിയാണ് ലിമ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്. കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഫൈനൽ പോരാട്ടത്തിൽ, ടൂർണമെന്റിന്റെ ആതിഥേയരും കരുത്തരുമായ ഒരുമ ബ്ലാക്ക്ബേണിനെ അടിയറവ് പറയിച്ചാണ് ലിമയുടെ പെൺപുലികൾ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

കോച്ച് ഹരികുമാർ ഗോപാലന്റെ കീഴിൽ കൃത്യമായ തന്ത്രങ്ങളും തികഞ്ഞ പ്രൊഫഷണൽ ശൈലിയും പരിശീലിച്ചാണ് ടീം കളത്തിലിറങ്ങിയത്. യുകെയിലെ കഠിനമായ ജോലിത്തിരക്കുകൾക്കും വീട്ടുചുമതലകൾക്കും ഇടയിലാണ് ഈ പെൺകുട്ടികൾ പരിശീലനത്തിനായി സമയം കണ്ടെത്തിയത്. യുകെയിലെ പ്രതികൂലമായ കാലാവസ്ഥയെപ്പോലും വകവെക്കാതെ ഗ്രൗണ്ടിൽ അവർ ഒഴുക്കിയ വിയർപ്പിനും കഠിനാധ്വാനത്തിനും ലഭിച്ച ഏറ്റവും മികച്ച അംഗീകാരമാണ് ഈ ചാമ്പ്യൻ പട്ടം.

യുകെയുടെ മണ്ണിൽ ലിവർപൂൾ മലയാളി അസോസിയേഷൻ്റെ അഭിമാനമായി കപ്പുയർത്തിയ ലിമയുടെ വനിതാ ടീമിനെ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളി സമൂഹവും സംഘടനകളും ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചു. വരും വർഷങ്ങളിലും ഈ പെൺകരുത്ത് വലിയ വിജയങ്ങൾ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ലിവർപൂളിലെ കായികപ്രേമികൾ.

റോമി കുര്യാക്കോസ്
മാഞ്ചസ്റ്റർ: യു കെയിലെ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ കൊച്ചി–യു കെ എയർ ഇന്ത്യ ഡയറക്ട് വിമാന സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ തുടരുന്നു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിർണായക ഇടപെടൽ.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) യൂത്ത് വിംഗ് കോർഡിനേറ്റർ സുമിൻ വർഗീസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ലോക്സഭാ അംഗം ആന്റോ ആന്റണി എം പിക്ക് നേരിട്ട് കഴിഞ്ഞ ദിവസം നിവേദനം സമർപ്പിച്ചു. അനുഭാവപൂർവ്വമായ ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേന്ദ്ര വ്യോമയന മന്ത്രലയം, എയർ ഇന്ത്യ – സിയാൽ അധികൃതർ, ഇന്ത്യൻ ഹൈ കമ്മീഷൻ എന്നിവർക്ക് ഓൺലൈനായി നിവേദനം സമർപ്പിച്ചതിന് പുറമേയാണിത്.
2025 ജനുവരി 29-ന് എയർ ഇന്ത്യ കൊച്ചി–യു കെ ഡയറക്ട് സർവീസ് നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് യു കെയിലെ പ്രവാസ കോൺഗ്രസ്‌ സംഘടനകൾ വിവിധ തലങ്ങളിൽ ശക്തമായ ഇടപെടലുകൾ ആരംഭിച്ചിരുന്നു. യു കെയിൽ ഐ ഒ സി – ഒ ഐ സി സി സംഘടനകളുടെ ലയന ശേഷം ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഇടപെടലുകൾ തുടർന്നു പോരുന്നത്. ജനപ്രതിനിധികൾ, കേന്ദ്ര സർക്കാർ, എയർ ഇന്ത്യ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) എന്നിവരുമായി സംഘടന ആശയവിനിമയം നടത്തിവരികയാണ്.
സിഐഎഎൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് എയർ ഇന്ത്യ ഗ്രൂപ്പ് അധികൃതരുമായി നടത്തിയ ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്നും, ആവശ്യമായ സാങ്കേതികവും റെഗുലേറ്ററി അനുമതികളും ലഭിക്കുന്നതോടെ സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
2020 ഓഗസ്റ്റിൽ ആഴ്ച്ചയിൽ മൂന്ന് ദിവസം ആയി ആരംഭിച്ച കൊച്ചി–യു കെ ഡയറക്ട് സർവീസ് യു കെയിലെ മലയാളി സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ അന്താരാഷ്ട്ര വ്യോമപാതകളിലൊന്നായിരുന്നു. സർവീസ് നിർത്തലാക്കിയതോടെ വിദ്യാർത്ഥികൾക്കും ആരോഗ്യപ്രവർത്തകർക്കും കുടുംബങ്ങൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ സാമ്പത്തികവും സമയപരവുമായ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. യു കെയിലെ ഏകദേശം അഞ്ച് ലക്ഷം മലയാളികളുടെ യാത്രാ, കുടുംബ, വിദ്യാഭ്യാസ, വ്യാപാര ആവശ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
നിവേദനം സ്വീകരിച്ച ആന്റോ ആന്റണി എം.പി ഈ വിഷയം ഇന്ത്യൻ പാർലമെന്റിലും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും മുന്നിൽ ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പ് നൽകി. തുടർന്ന് അദ്ദേഹം കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസുമായി വീഡിയോ കോളിൽ സംസാരിക്കുകയും, വിഷയത്തിൽ പൂർണ പിന്തുണയും തുടർനടപടികൾക്കുള്ള ഉറപ്പും നൽകുകയും ചെയ്തു.
കൊച്ചി–യു കെ ഡയറക്ട് വിമാന സർവീസ് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതുവരെ എല്ലാ ജനാധിപത്യ മാർഗങ്ങളിലൂടെയും ശക്തമായ ഇടപെടലുകൾ തുടരുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ നേതൃത്വം അറിയിച്ചു.
RECENT POSTS
Copyright © . All rights reserved