അശാന്തിയുടെ കാർമേഘങ്ങൾ ഒഴിഞ്ഞുനിന്നിരുന്ന കാശ്മീരിനെ വീണ്ടും കുരുതിക്കളമാക്കിയ ഭീകരാക്രമണത്തിൽ പൊലിഞ്ഞത് 28 നിരപരാധികളുടെ ജീവൻ. ജമ്മുകാശ്മീരിലെ പഹൽഗാമിലെ ബൈസരൻ ഹിൽ സ്റ്റേഷനിൽ സൈനിക വേഷത്തിൽ മലയിറങ്ങിവന്ന നാലു ഭീകരർ വിനോദസഞ്ചാരികൾക്കുനേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. പത്തിലേറെപ്പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ടു വിദേശികളും ഉണ്ടെന്ന് സൂചന. കർണാടക സ്വദേശി മഞ്ജുനാഥിനെ (47) തിരിച്ചറിഞ്ഞു.
പാക് ഭീകര സംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള ദി റെസിസ്റ്റന്റ് ഫ്രണ്ട് (ടി.ആർ.എഫ്) അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംഭവസ്ഥലം സൈന്യം വളഞ്ഞു. ഭീകരർ കുന്നുതാണ്ടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു ആക്രമണം.
വിനോദ സഞ്ചാരികൾ ഇരുന്ന സ്ഥലത്തേക്ക് ഇരച്ചെത്തിയ ഭീകരർ നിഷ്‌ക്കരുണം വെടിയുതിർക്കുകയായിരുന്നു. സൈനിക വേഷത്തിൽവന്ന ഭീകരരിൽ മൂന്നുപേർ വിദേശികളും ഒരാൾ നാട്ടുകാരനുമെന്ന് സൂചന. ‘മിനി-സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന മലനിരകൾ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിംഗിനായി എത്തിയവരാണ് ഇരയായത്.
കാൽനടയായും കുതിരപ്പുറത്തും മാത്രം എത്താൻ കഴിയുന്ന ഹില്ലി സ്റ്റേഷനാണ് അനന്ത്നാഗ് ജില്ലയിലെ പഹൽഗാം മേഖലയിലെ ബൈസരൻ. സുരക്ഷാ സേനയും രക്ഷാദൗത്യ സംഘങ്ങളും ഹെലികോപ്ടർമാർഗം സ്ഥലത്തേക്ക് പാഞ്ഞു. പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രികളിലേക്ക് മാറ്റി.
സൗദിയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു. ഡൽഹിയിലായിരുന്ന ജമ്മുകാശ്‌മീർ ലെഫ്. ഗവർണർ മനോജ് സിൻഹയും ഷായ്‌ക്കൊപ്പം പോയി. വടക്കൻ കരസേന കമാൻഡർ ലെഫ്റ്റനന്റ് ജനറൽ എം.വി.സുചേന്ദ്ര കുമാർ ശ്രീനഗറിലെത്തി ഫോർമേഷൻ കമാൻഡർമാരുമായി ചർച്ച നടത്തി.
ഹീനമായ പ്രവൃത്തി ചെയ്‌തവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും. ഹീനകൃത്യം ചെയ്‌തവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാട്ടം അചഞ്ചലമാണ്, അത് ശക്തമാക്കും.
കാശ്മീർ സന്ദർശനത്തിലുള്ള കേരള ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരും സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു. ജഡ്ജിമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി. അജിത് കുമാർ, ജി. ഗിരീഷ് എന്നിവർ ശ്രീനഗറിലാണുള്ളത്. ഇന്ന് നാട്ടിലെത്തും. 17 ന് കാശ്മീരിൽ എത്തിയ ജഡ്ജിമാർ ആക്രമണം നടന്ന പഹൽഗാമിൽ തിങ്കളാഴ്ച ഉണ്ടായിരുന്നു.
കൊല്ലപ്പെട്ടവരിൽ എറണാകുളം ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രനും . ഇന്നലെയാണ് ഇദ്ദേഹം കുടുംബവുമായി കാശ്മീരിലെത്തിത്. മകളുടെ മുന്നിൽ വച്ചായിരുന്നു മരണപ്പെട്ടത്. ഭാര്യയും മകളും സുരക്ഷിതരാണ്.
ഹെൽപ് ഡെസ്‌ക്
ടൂറിസ്റ്റുകൾക്കായുള്ള പൊലീസ്
ഹെൽപ് ഡെസ്‌ക്: 9596777669, 01932225870, 9419051940
Leave a Reply