വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രതികളുടെ കുറ്റസമ്മതം. പ്രദേശവാസികളായ ഇരുവരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് പൊലീസ് സൂചന നല്‍കി. വലിയ വഴിത്തിരിവിലേക്കാണ് കേസ് എത്തുന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് കൃത്യം നടന്നതെന്നാണ് വ്യക്തമാകുന്നത്. രണ്ടാമനായ പ്രതി ലിഗയുടെ പണം തട്ടിയെടുക്കാനാണ് കയ്യേറ്റമുണ്ടായതെന്നും മൊഴി നല്‍കി.

തുടക്കം മുതല്‍ തന്നെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും ആദ്യം മുതല്‍ നല്‍കിയത്. ഇന്നലെ മുതലാണ് കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ പ്രതികള്‍ ആരംഭിച്ചത്. ബോട്ടിങ്ങിനെന്നുപറഞ്ഞ് ലിഗയെ കൊണ്ടുപൊയതെന്ന് ഇന്നലെ പ്രതികളിലൊരാള്‍ സമ്മതിച്ചിരുന്നു. രണ്ടുപേരും രണ്ടുകാരണങ്ങളാണ് കൊലപാതകത്തിനായി പറഞ്ഞതെന്നത് പൊലീസിനെ ഇപ്പോഴും കുഴക്കുന്നുണ്ട്. ആറി ദിവസത്തിലേറെ നീണ്ട് ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതത്തിലേക്ക് എത്തുന്നത്.

കേസില്‍ നിർണായകമാകുന്ന അന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ലിഗയുടെ മൃതദേഹം കണ്ട കാട്ടിൽ നിന്ന് ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് ഫലവും ഇന്ന് ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിലൂടെ മാത്രമേ മാനഭംഗശ്രമം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാവു. മാനഭംഗ ശ്രമം നടന്നതായി സ്ഥിരീകരിച്ചാൽ അത് ചെറുത്തതാണ് കൊലയ്ക്ക് കാരണമെന്ന പൊലീസ് അനുമാനം ശരിവയ്ക്കും.

കാട്ടിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങളും മുടിയിഴകളും ആരുടെതെന്ന് വ്യക്തമാക്കുന്നതാവും ഫൊറൻസിക് ഫലം. കസ്റ്റഡിയിലുള്ളവരുടെതാണ് ഇതെങ്കിൽ അവർക്കെതിരെയുള്ള ശാസ്ത്രീയ തെളിവാകുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു. ഇവ രണ്ടും ലഭിച്ചാൽ മാത്രമേ അറസറ്റിലേക്ക് പോകാനാവൂ. അതേസമയം ലിഗയുടെ സഹാദരി ഇലീസിനെ സഹായിച്ച പൊതുപ്രവർത്തക അശ്വതി ജ്യാലക്കെതിരെ പരാതി നൽകിയാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. വ്യാജപരാതിയാണോയെന്ന് അന്വേഷിച്ച ശേഷം മാത്രം പരാതിയിലെ ആരോപണത്തെക്കുറിച്ച് അന്വേഷിച്ചിൽ മതിയെന്നാണ് പൊലീസ് തീരുമാനം.