സഹപ്രവര്‍ത്തകരെ വധിക്കാനായി ആയുധ ശേഖരണം നടത്തുന്നതിനിടെ പിടിയിലായ മുന്‍ ഡോക്ടര്‍ക്ക് 12 വര്‍ഷം തടവ്. ഗ്ലാസ്‌ഗോ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഡോക്ടര്‍ മാര്‍ട്ടിന്‍ വാറ്റ് പോലീസ് പിടിയിലാകുന്നത്. ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 3 സബ് മെഷീന്‍ ഗണ്ണുകളും, രണ്ട് പിസ്റ്റളും 15,00 കാര്ട്രിഡ്ജുകളും പോലീസ് കണ്ടെടുത്തിരുന്നു. പെരുമാറ്റച്ചട്ടലംഘനത്തെ തുടര്‍ന്ന് ഇയാളെ 2012ല്‍ നോര്‍ത്ത് ലാനാര്‍ക്ക്ഷയറിലെ മോങ്ക്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ നിന്ന് പുറത്തായിരിക്കുന്നു. ഏതാണ്ട് ഇതേ കാലയളവില്‍ വാറ്റിന് വിവാഹ മോചനവും തേടേണ്ടി വരികയും ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്താക്കാന്‍ കാരണക്കാരായ സഹപ്രവര്‍ത്തകരെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ആയുധ ശേഖരം നടത്തിയത്.

കൊല്ലാനുള്ള സഹപ്രവര്‍ത്തകരുടെ ലിസ്റ്റും വിലാസവും വാറ്റ് തയ്യാറാക്കി വെച്ചിരുന്നു. ആക്രമണം നടത്തുന്നതിന് മുന്നോടിയായ തയ്യാറെടുപ്പുകളും ഈ മുന്‍ കണ്‍സള്‍ട്ടന്റ് നടത്തിയിരുന്നു. ഇതിനായി ഷൂട്ടിംഗ് പരിശീലനവും ആയുധ ശേഖരണവുമെല്ലാം നടത്തി വരുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്. സംഭവത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്നും കുട്ടക്കൊലയ്ക്ക് തയ്യാറെടുക്കുകയായിരുന്നു ഇയാളെന്നും പോലീസ് കണ്ടെത്തിയിരുന്നു. മുന്‍ സഹപ്രവര്‍ത്തകരെ വധിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വാറ്റ് പൂര്‍ത്തിയാക്കിയിരുന്നു. ദീര്‍ഘകാലത്തെ വിചാരണയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് വാറ്റ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത്.

വാറ്റിന്റെ 30 വര്‍ഷത്തെ എന്‍എച്ച്എസ് സേവനം മുഖവിലയ്‌ക്കെടുക്കണമെന്ന് പ്രതിയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. അതേ സമയം വാറ്റിനെതിരെ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ വിലകുറച്ച് കാണരുതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. വിദ്യാസമ്പന്നനും സമൂഹത്തില്‍ ഉയര്‍ന്ന പദവി അലങ്കരിക്കുകയും ചെയ്യുന്ന വാറ്റിനെ പോലെയുള്ള ഒരാള്‍ ഇത്തരം സാഹചര്യത്തില്‍ കാണപ്പെടുന്ന ദുഖകരമാണ്. പക്ഷേ ആയുധങ്ങള്‍ ശേഖരിച്ച നടപടിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ആളുകളുടെ ജീവന് അപകടം വരുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ തടയപ്പെടേണ്ടതുണ്ട്. ശിക്ഷ വിധിച്ചുകോണ്ട് ജഡ്ജ് ലേഡി സ്റ്റാന്‍സി പറഞ്ഞു.