ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന കോപ്പിയടി പിടിക്കാന്‍ എക്‌സാം ബോര്‍ഡുകള്‍ ബുദ്ധിമുട്ടുകയാണെന്ന് മുന്നറിയിപ്പ്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്ന പുതിയ സമിതിയുടെ അധ്യക്ഷന്‍ സര്‍ ജോണ്‍ ഡണ്‍ഫോര്‍ഡാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ സാങ്കേതികമായി ഏറെ മുന്നിലാണെന്നും അധ്യാപകര്‍ക്ക് കുട്ടികളുടെയൊപ്പം എത്താന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ക്രമക്കേടുകള്‍ അത്രയെളുപ്പത്തില്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പരീക്ഷാ ബോര്‍ഡുകള്‍ക്ക് പരിചയമുള്ളത് വര്‍ഷങ്ങളായി പരീക്ഷകളില്‍ നടക്കാറുള്ള കോപ്പിയടി രീതികള്‍ മാത്രമാണ്.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അതിലും ഏറെ മുന്നോട്ടു പോയിട്ടുണ്ട്. പരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് ഏറ്റവും വലിയ ഭീഷണിയായി ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മാറിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് പഠിക്കാനുള്ള സ്വതന്ത്ര കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കപ്പെട്ട ശേഷം നല്‍കിയ ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. പരമ്പരാഗത കോപ്പിയടി രീതികള്‍ കാലങ്ങളായി എക്‌സാം ബോര്‍ഡുകള്‍ നേരിട്ടു വരികയാണ്. ബോര്‍ഡുകള്‍ക്കൊപ്പം സ്‌കൂളുകളും കോളേജുകളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ അടിസ്ഥാനത്തിലുള്ള കോപ്പിയടി രീതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലും ആധുനിക സങ്കേതങ്ങളിലും അധ്യാപകരേക്കാള്‍ പരിചയമുള്ള പുതിയ തലമുറയെക്കുറിച്ചാണ് നാം സംസാരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സങ്കീര്‍ണ്ണത നി റഞ്ഞ കാല്‍കുലേറ്ററുകള്‍, ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍ എന്നിവയില്‍ നിന്നുള്ള വെല്ലുവിൡകളെക്കുറിച്ച് ബോര്‍ഡുകള്‍ക്ക് അറിയാം. എന്നാല്‍ സാങ്കേതികവിദ്യ അതിലുമേറെ പുരോഗമിച്ചിട്ടുണ്ടെന്നും അത്തരം സങ്കേതങ്ങളില്‍ നിന്നുള്ള വെല്ലുവിളികളെക്കുറിച്ച് ബോര്‍ഡുകള്‍ അജ്ഞാതരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ സംഭാവകള്‍ക്ക് നൈറ്റ്ഹുഡ് ലഭിച്ച വ്യക്തിയാണ് സര്‍ ജോണ്‍.