ആലപ്പുഴ ∙ ഉസ്ബെക്കിസ്ഥാനിൽ മരിച്ച മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയയുടെ മരണത്തിൽ ദുരൂഹത ശക്തമാകുന്നതിനിടെ കേരള പൊലീസ് അന്വേഷണം ആരംഭിച്ചു. സാവരിയയുടെ ശരീരത്തിൽ വ്യാപകമായ മർദനമേറ്റ പാടുകളും നട്ടെല്ലിന് പൊട്ടലും കണ്ടെത്തിയതായി ബന്ധുക്കൾ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾക്കും തെളിവെടുപ്പിനുമായി പൊലീസ് നടപടി തുടങ്ങി.
സഹപാഠിയായ സദറുൾ അനമിനെതിരെ കുടുംബം ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സാവരിയയെ മുൻപും ഉപദ്രവിച്ചിരുന്നുവെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പഴക്കമുള്ള മുറിവുകളുടെ അടയാളങ്ങൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തണമെന്ന ആവശ്യം ശക്തമായതോടെ മൃതദേഹത്തിൽ റീ-പോസ്റ്റ്മോർട്ടവും നടത്തി.
സംഭവത്തിൽ സദറുൾ അനമിനെതിരെ കൊലക്കുറ്റം ചുമത്തി കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പ്രതി ഉസ്ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും കേസിന്റെ തുടർനടപടികളും വിചാരണയും ഇന്ത്യയിലേക്ക് മാറ്റാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.











Leave a Reply