യുകെ മലയാളികളെ വേദനയിലാഴ്ത്തിയ ഒരു വേര്‍പാടായിരുന്നു മേരി ചേച്ചിയുടേത് ( മേരി ഇഗ്നേഷ്യസ്). യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് പേരാണ് ഇന്നലെ അവസാനമായി ഒന്നു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമായി ദേവാലയത്തിലെത്തിയത്.

കനത്ത മഴയെ അവഗണിച്ചാണ് മേരിചേച്ചിയെ അവസാനമായി കാണാന്‍ ഏവരും
എത്തിച്ചേര്‍ന്നത്. ബര്‍മ്മിങ്ഹാമിലെ എര്‍ഡിങ്ടണ്‍ അബേ ചര്‍ച്ചില്‍ വച്ചായിരുന്നു അന്തിമചടങ്ങുകള്‍. ദിവ്യബലിയ്ക്ക് ശേഷം പ്രത്യേക പ്രാര്‍ത്ഥനകള്‍ കഴിഞ്ഞാണ് പൊതു സമൂഹത്തിനായി അന്ത്യോപചാരം അര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയിരുന്നത്.

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ ആദ്യത്തെ പ്രസിഡന്റും യുക്മയെ മീഡ്‌ലാന്‍ഡ് റീജിയണില്‍ ശക്തിപ്പെടുത്തുകയും ചെയ്ത ഇഗ്നേഷ്യസ് ചേട്ടന്റെ കുടുംബം യുകെ മലയാളികള്‍ക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നു. മേരി ചേച്ചിയുടെ സ്‌നേഹത്തോടെയുള്ള ആതിഥ്യമരുളലിന്റെ കരുതല്‍ ഓരോരുത്തരുടെ മനസിലും ഒരു വിങ്ങലായി ശേഷിച്ചു.

അടുത്തറിയുന്നവര്‍ക്കെല്ലാം വേണ്ടപ്പെട്ട ഒരാളായി മാറുന്ന ഈ കുടുംബത്തോടുള്ള സ്‌നേഹമായിരുന്നു പള്ളിയിലെ ജനാവലിയില്‍ തെളിഞ്ഞു നിന്നത്. ജസ്റ്റിന്റേയും , ജൂബിന്റേയും പ്രിയപ്പെട്ട അമ്മയുടെ  വിയോഗത്തിലുള്ള വേദന ഏവരുടേയും ഉള്ളു പൊള്ളിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭാ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.ഫാ ബിജു, ഫാ ഫാന്‍സ്വാ പത്തില്‍, ഫാ സോജി ഓലിക്കല്‍ തുടങ്ങി നിരവധി വൈദീകര്‍ അന്തിമ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ഓസ്‌ത്രേലിയത്തില്‍ നിന്നുള്ള മേരി ചേച്ചിയുടെ അനുജത്തി, ജിജോ പാലാട്ടി എന്നിവരും വേദന പങ്കുവച്ച് സംസാരിച്ചു.കുടുംബ സുഹൃത്ത് അനിതാ സേവ്യറും ചേച്ചിയെ അനുസ്മരിച്ച് സംസാരിച്ചു.ഫാ ബിജുവും ചേച്ചിയുടെ പ്രാര്‍ത്ഥനയെ പറ്റിയും സ്‌നേഹത്തെ പറ്റിയും സംസാരിച്ചു.

ചേച്ചിയുമായുള്ള സ്‌നേഹവും സൗഹൃദവും എത്ര പ്രിയപ്പെട്ടതായിരുന്നുവെന്ന് മേരി ചേച്ചിയുടെ സഹോദരി ചടങ്ങില്‍ പങ്കുവച്ചു.ഓര്‍മ്മകള്‍ പങ്കുവച്ച ഏവരും പറഞ്ഞത് മേരി ചേച്ചിയെന്നത് തങ്ങള്‍ക്ക് സഹോദരിയും വഴികാട്ടിയും സുഹൃത്തുമെല്ലാമായിരുന്നുവെന്നാണ്. നല്ലൊരു അമ്മയായിരുന്നു, ഉപരി തികഞ്ഞ ദൈവ വിശ്വാസിയും ആയിരുന്നു.രണ്ടു വര്‍ഷമായി കാന്‍സര്‍ വന്ന് ബുദ്ധിമുട്ടിയെങ്കിലും ദൈവത്തെ ചേര്‍ത്തുപിടിച്ചു. അവസാന നാളുകളില്‍ എല്ലാ
ദിവസവും വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ മേരിയ്ക്ക് സാധിച്ചു. ബര്‍മ്മിങ്ഹാമിലെ ഫാ ബിജു മേരി ചേച്ചിയുടെ വീട്ടിലെത്തി ചേച്ചിയുടെ ആഗ്രഹം സാധിച്ച് വിശുദ്ധ കുര്‍ബാന നല്‍കി വരികയായിരുന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭര്‍ത്താവ് ഇഗ്നേഷ്യസ് നന്ദി അറിയിച്ചു.