കേരളത്തെ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രോഗിക്ക് അസുഖം ബാധിച്ചതിൽ സമൂഹികവ്യാപനം സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി. പോത്തന്‍കോട് സ്വദേശി അസീസിന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതായാണ് നിഗമനമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

മരിച്ച അസീസ് മാർച്ച് ആദ്യവാരം മുതൽ തന്നെ നിരീക്ഷണത്തിലായിരുന്നു. സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. അസീസ് ഗള്‍ഫില്‍നിന്നു വന്നവരുമായി ഇടപഴകിയതുൾ‌പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കളിൽ നിന്നും ശേഖരിക്കുകയാണ്. എന്നാൽ‌ മരിച്ച വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയണം, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കോവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ച രണ്ടു പേരും ഹൃദ്‌രോഗവും അനുബന്ധരോഗങ്ങളും ഉണ്ടായിരുന്നവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇരുവർക്കും സാധ്യമായ എല്ലാ ചികിത്സയും നടത്തിയിരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.

‌അസീസ് മാര്‍ച്ച് രണ്ട് മുതല്‍ ഇദ്ദേഹം നിരവധി പരിപാടികളില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍‌ സര്‍ക്കാര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. മാര്‍ച്ച് 18നാണ് ഇദ്ദേഹത്തിന് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതിനു ശേഷവും ഇദ്ദേഹം ചില പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി. മാര്‍ച്ച് 23ന് വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍‌ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. രാവിലെ 8.40നാണ് അവിടെയെത്തിയത്. വൃക്കകള്‍ തകരാറിലായിരുന്നു. ഒട്ടേറെ മറ്റ് അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ച ഇദ്ദേഹം വിദേശയാത്ര ചെയ്യുകയോ വിദേശത്തു നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല ഇദ്ദേഹമെന്നാണ് വിവരം. 68 വയസ്സാണ്. വെഞ്ഞാറമ്മൂട്ടിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരും പരിചരിച്ച നഴ്സുമാരും നിരീക്ഷണത്തിലാണ്. 12 ഡോക്ടര്‍മാര്‍ ഇതിലുള്‍പ്പെടുന്നു. ആകെ ഇരുപതോളം പേര്‍ ആശുപത്രിയില്‍ മാത്രം നിരീക്ഷണത്തിലാണ്.

ഇതിന് പുറമെ അസീസ് നിരീക്ഷണത്തിലിരുന്ന കാലയളവിൽ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ കുടുംബശ്രീയോഗത്തില്‍ പങ്കെടുത്തിരുന്നതായും മകള്‍ കെ.എസ്.ആര്‍.ടി ബസ് കണ്ടക്ടറാണെന്നും സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതുവരെ ജോലിക്ക് പോയിരുന്നതായും റിപ്പോർട്ടുകളുണ്ട്.