ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രൊയേഷ്യ:- ക്രൊയേഷ്യയിൽ റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ വൻ ഭൂകമ്പം ചൊവ്വാഴ്ച രാത്രി ഉണ്ടായി. 7 പേരോളം മരണപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിന് തെക്കുള്ള പെട്രിഞ്ച എന്ന നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവർത്തകർ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കിടയിൽ ആളുകളുണ്ടോ എന്നു രാത്രി വൈകിയും അന്വേഷണത്തിലാണ്. യൂറോപ്യൻ യൂണിയൻ കൂടുതൽ സഹായങ്ങൾ രാജ്യത്തിനു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ഇനിയും മരണങ്ങൾ കൂടാൻ സാധ്യതയുണ്ടെന്നും ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രേജ് പ്ലങ്കോവിക് അറിയിച്ചു.


മരിച്ചവരുടെ കൂട്ടത്തിൽ 12 വയസ്സുള്ള ഒരു പെൺകുട്ടിയും ഉള്ളതായി പോലീസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപതോളം പേർക്ക് സാരമായ പരിക്കുകളും ഉണ്ട്. ഭൂകമ്പത്തിൽ ഭൂരിഭാഗം കെട്ടിടങ്ങളും ഇനി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയതായി കൺസ്ട്രക്ഷൻ എക്സ്പർട്ടുകൾ അറിയിച്ചു. മിക്ക സ്ഥലങ്ങളിലെയും വൈദ്യുതി ബന്ധവും വിച്ചേദിക്കപ്പെട്ടിരിക്കുകയാണ്.വീടുകളിലെയും മറ്റും ടൈലുകളും എല്ലാം ഭൂകമ്പത്തിൽ തകർന്നിട്ടുണ്ട്.


നഗരത്തിലെ ജനങ്ങളിൽ ഭൂരിഭാഗംപേരും ബന്ധുക്കളുടെയും മറ്റു ഭവനങ്ങളിൽ അഭയം തേടിയിരിക്കുകയാണ്.തൊട്ടടുത്ത നഗരമായ സിസക്കിൽ സ്കൂളുകളുടെ മറ്റു ഗ്രൗണ്ടുകളും, ഓഡിറ്റോറിയങ്ങളും ജനങ്ങൾക്കായി തുറന്നു നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ക്രൈസ് മാനേജ്മെന്റ് ചീഫ് ജനെസ് ലെനറിക് ബുധനാഴ്ച സംഭവസ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് ഒരു കിന്റഡർഗാർട്ടൻ ഉണ്ടായിരുന്നെങ്കിലും, ഭൂകമ്പം നടന്ന സമയത്ത് കുട്ടികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. അപകടം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നിഗമനം.