അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ തുടക്കം. പിന്നീട് 1978 ല്‍ ‘ചുവന്ന വിത്തുകള്‍’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ ശ്വേത മേനോന് ശബ്ദം നല്‍കിയത് സീനത്തായിരുന്നു. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം. വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ വിവാഹത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ

കെ.ടി ജീവിത പങ്കാളിയായപ്പോളും എന്റെ മനസില്‍ ഗുരു തന്നെ ആയിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കില്‍ വീട്ടില്‍ എല്ലാവരും ബഹുമാനിക്കുന്ന തെറ്റ് കണ്ടാല്‍ വഴക്ക് പറയുന്ന അങ്ങനെ ഒരാളായിരുന്നു. കെ.ടി യുടെ മഹത്വം എന്നെക്കാളും നന്നായി നാടകം ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും അറിയാം. അത് കെ.ടി എഴുതിയ ഓരോ കൃതികളിലും തെളിഞ്ഞ് കാണാം. വിവാഹമോചനം ഒരു പ്രത്യേക സാഹചര്യത്തിലാണെന്ന് മുന്‍പ് താന്‍ പറഞ്ഞിരുന്നു. ഇനി വീണ്ടും വീണ്ടും അത് പറയുന്നതില്‍ അര്‍ഥമില്ല.

മാത്രമല്ല മറുപടി പറയാന്‍ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ഞാന്‍ എന്റേതായ വഴി തിരഞ്ഞെടുക്കുകയും ചെയ്തു. ഒന്ന് മാത്രം പറയാം, ജീവിക്കാന്‍ മറന്ന് പോയ, കുടുംബത്തെ ഒരുപാട് സ്‌നേഹിച്ച, അനുജനെ, സഹോദരിമാരെ അവരുടെ മക്കളെ എല്ലാവരെയും ഒത്തിരി സ്‌നേഹിച്ച കള്ളത്തരങ്ങളും കപടതയും ഇല്ലാത്ത സാധാരണക്കാരോട് കൂട്ടുകൂടാന്‍ ഇഷ്ടമുള്ള കുട്ടികളുടെ മനസുള്ള ഒരു വലിയ കലാകാരനും നാടകാചരന്യനുമായിരുന്നു കെ.ടി. അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോയ കെ.ടി യെ കുറിച്ച് നോക്കുമ്പോള്‍ നല്ല വിഷമം ഉണ്ട്. ജീവിതമല്ലേ ആര്‍ക്കും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്തവര്‍ പിരിയും. കാര്യം അറിയാതെ കുറ്റം പറയുന്നവര്‍ ധാരാളം ഉണ്ടാകും. അതിനൊന്നും ഞാന്‍ ഉത്തരം പറയാറില്ല.