സുജാതാ അനിൽ

ശാപ മുള്ളേറ്റ് മുറിവുണങ്ങാതെയും ,
പ്രണയ നനവിറ്റ് തണലായ് തളിർത്തും.
പാണ്ഡുവിൻ പാശം കവരും,
സപത്നിയായ്
സർവ്വംസഹയായ് തപിക്കും
രാജകുമാരി നീ…

കഷ്ടങ്ങളൊക്കെയും
ഇഷ്ടങ്ങളാക്കിനിൻ
അന്തപ്പുരത്തിന്റെ
ആഴ ജലാശയം കണ്ണിലൊളിച്ചും
കാനന നീലിമ ഉള്ളിൽ നുകർന്ന നീ
അഗ്നി തൻ
മദഗന്ധമേറ്റുവാങ്ങി….

പ്രിയനേറ്റ ശാപവും
പ്രിയമായി മാറ്റിനിൻ
നിറയൗവനപ്പൂവി-
ന്നധരം മറച്ചും,
തനുവിന്റെ നിറവാർന്ന താളവും
തരളിതമാക്കിയ
അരചന്റെ ദേഹവും
മൃത്യുവാൽ കടo കൊണ്ട
ശല്യഭഗിനി ശാന്ത നീ.

പെണ്ണാണു നീയും വിഫലമാം ജീവിതം
സഫലമാക്കീടുവാൻ
അറിവോടെ
പരം പൊരുൾ പൂകിയ മാദ്രി നീ…

സ്വപ്നങ്ങൾ പാഴ്ക്കിനാവായതും ,സ്പന്ദനം കൊണ്ടെത്ര രാത്രികൾ സ്വച്ഛമുറങ്ങിയും.
മൗന വാതായനങ്ങൾ കണ്ണുനീർ കനൽ തീർത്തടർന്നതും.
നൊമ്പരമുള്ളിൽ തറഞ്ഞു പഴുത്തതും
പെണ്ണെന്ന പെണ്ണിവൾ
സതി ജനിച്ചതും….??

WhatsApp Image 2024-12-09 at 10.15.48 PM

മാദ്രീ…
നീ ദീപ്തമാമോർമ
ജനിക്കുന്നു , മരിക്കുന്നു
ശാപ മുറിവിൽ
ചോര കിനിയുന്നു,
ഒഴുകി പരക്കുന്ന പെണ്ണുടൽ പ്രണയാപരാധം ചുമക്കുന്നു.

സുജാതാ അനിൽ

ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക. ഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളി.കൊല്ലം.
ഭർത്താവ്-അനിൽകുമാർ
മക്കൾ -വിദ്യാർത്ഥികളായ ഗൗതം എ എസ് , ഗൗരി കല്യാണി.