ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ശ്വാസകോശരോഗങ്ങളിലേക്ക് നയിക്കുന്നതിൽ പ്രധാന കാരണം തൊഴിൽ സാഹചര്യങ്ങളെന്ന് ഗവേഷണഫലം. സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പുറത്തുവന്നത്. 2020 ൽ അമേരിക്കയിൽ മരണമടഞ്ഞതിൽ മൂന്ന് ലക്ഷത്തിലധികം പേരുടെയും മരണത്തിന് കാരണമിതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഖനിത്തൊഴിലാളികളിലാണ് ഏറ്റവും അപകടസാധ്യത നിലനിൽക്കുന്നത്. വിഷാംശമുള്ള വായുവുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നതിനാൽ ജാഗ്രത പുലർത്തണം. പട്ടികയിൽ രണ്ടാമതായി, വെയിറ്റർമാർ, പാചകക്കാർ, ഹോട്ടൽ തൊഴിലാളികൾ എന്നിവരുമുണ്ട്. പാചകത്തിന്റെ ഭാഗമായി ഉയരുന്ന പുകയാണ് ഇവരെ ദോഷകരമായി ബാധിക്കുന്നത്. കെട്ടിട നിർമാണ തൊഴിലാളികൾ മൂന്നാമതാണ്. അതേസമയം, അധ്യാപകർ, അഭിഭാഷകർ എന്നിങ്ങനെയുള്ള ജോലികൾ ഏർപ്പെടുന്നവർക്കും ഈ അവസ്ഥയുണ്ടാകാൻ സാധ്യത നിലനിൽക്കുന്നുണ്ട്.

ശ്വാസകോശരോഗങ്ങളാൽ മരണം വരെ സംഭവിക്കാൻ കാരണമാകുന്ന തൊഴിലുകൾ

1. ഖനിത്തൊഴിലാളികൾ
2. പാചക തൊഴിലാളികൾ
3. കെട്ടിട നിർമാണരംഗത്തുള്ളവർ
4. മിലിറ്ററി
5. ട്രക്ക് ഡ്രൈവർ
6. കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ
7. ഡോക്ടർമാർ, മറ്റുള്ളവർ

തൊഴിൽ രംഗത്ത് പുകപടലങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ആളുകളിൽ രോഗത്തിനും അതുമൂലം മരണം സംഭവിക്കാനും സാധ്യത കൂടുതലാണെന്ന് സിഡിസിയിലെ ആരോഗ്യ ശാസ്ത്രജ്ഞയായ ഡോ. ഗിരിജ ശ്യാംലാൽ പറയുന്നു. അതേപോലെ തന്നെ പുകവലിയിൽ ഏർപ്പെടുന്നവരും പിന്നീട് സമാന സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ശ്വാസകോശത്തെ ബാധിക്കുന്നതിലൂടെ, ശ്വാസനാളം ചുരുങ്ങുന്നതിലേക്കാണ് പ്രധാനമായും നയിക്കുക. ശ്വാസനാളത്തെ ബാധിക്കുന്ന ബ്രോങ്കൈറ്റിസ്, വായു സഞ്ചികളെ ബാധിക്കുന്ന എംഫിസെമ എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. രോഗത്തെ തുടർന്ന് പ്രധാനമായും ശ്വാസതടസം ഉണ്ടാകും. തുടക്കത്തിൽ വലിയ ബുദ്ധിമുട്ട് തോന്നിയില്ലെങ്കിലും ജീവനെടുക്കാൻ വരെ ഈ രോഗത്തിന് കഴിയും.