ന്യൂസ് ഡെസ്ക് മലയാളം യുകെ

മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റികളുടെ കണക്കനുസരിച്ച് 101 സീറ്റുകളിലായിരുന്നു വിജയമുറപ്പിച്ചത് എന്ന് പറയുകയുണ്ടായി. പക്ഷേ തൃപ്പൂണിത്തറയിലെയും കുണ്ടറയിലെ പരാജയം കാരണം വിജയം 99 തിൽ ഒതുങ്ങി എന്നത് പുതിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. പാലായിൽ ജോസ് കെ മാണിയുടെയും കൽപ്പറ്റയിൽ എം.വി. ശ്രേയാംസ്കുമാറിൻെറയും പരാജയം ജില്ലാ കമ്മിറ്റികൾ മുൻകൂട്ടി അറിഞ്ഞിരുന്നു എന്ന വാദഗതിക്ക് ശക്തിയേകുന്നതാണ് അദ്ദേഹത്തിൻറെ വാക്കുകൾ . മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും എം. സ്വരാജിന്റെയും പരാജയങ്ങൾ മാത്രമേ അപ്രതീക്ഷിതമായി സിപിഎം കാണുന്നുള്ളൂ എന്നത് വിലപേശൽ സാധ്യത കുറയ്‌ക്കാൻ രണ്ട് ഘടകകക്ഷി നേതാക്കളുടെ പരാജയം ആസൂത്രിതമായിരുന്നു എന്ന രീതിയിലുള്ള വാദഗതികളാണ് രാഷ്ട്രീയനിരീക്ഷകർ മുന്നോട്ടുവയ്ക്കുന്നത്. ജോസ് കെ മാണിയുടെയും എം.വി. ശ്രേയാംസ്കുമാറിൻെറയും പരാജയത്തിലൂടെ ഓരോ മന്ത്രിസ്ഥാനത്തേയ്ക്കുള്ള അവകാശവാദമാണ് ഇല്ലാതായത്.

പാലായിലെ കേരള കോൺഗ്രസ് സിപിഎം തർക്കം ജോസ് കെ മാണിയുടെ പരാജയത്തിലേക്ക് വഴിവെച്ചു എന്നത് നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രത്യേകിച്ച് പാലാ മുൻസിപ്പാലിറ്റിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ നടന്ന തമ്മിലടി മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യമാണ് നേടിയിരുന്നത്. അടുത്തയിടവരെ എതിർചേരിയിൽ ആയിരുന്ന അഴിമതിക്കാരനെന്ന് മുദ്രകുത്തി ആക്ഷേപിച്ച നേതാവിന് വോട്ടുചെയ്യാനുള്ള ശരാശരി ഇടതുപക്ഷക്കാരൻെറ വൈമുഖ്യവും ജോസ് കെ മാണിയുടെ പരാജയത്തിന് ആക്കം കൂട്ടിയതായാണ് വിലയിരുത്തപ്പെടുന്നത്.