ബലാത്സംഗത്തിനിരയായ യുവതിയുടെ രഹസ്യമൊഴി എടുക്കവെ മജിസ്ട്രേറ്റ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. ത്രിപുരയിലെ കമാല്‍പൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെയാണ് അതിജീവതയായ യുവതി പരാതി നല്‍കിയിരിക്കുന്നത്. തന്റെ ചേംബറില്‍വച്ച്‌ മൊഴിയെടുക്കുന്നതിനിടെ മജിസ്ട്രേറ്റ് മോശമായി സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

ഈ മാസം 16 നാണ് സംഭവം. ബലാത്സംഗക്കേസില്‍ മൊഴി രേഖപ്പെടുത്താൻ കമാല്‍പൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിൻ്റെ ചേംബറില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.bമൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പുറത്ത് വന്ന യുവതി സംഭവം ഭർത്താവിനെയും അഭിഭാഷകനെയും അറിയിക്കുകയായിരുന്നു.

അഭിഭാഷകൻ്റെ ഉപദേശപ്രകാരം യുവതി കമാല്‍പൂരിലെ അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ജിക്ക് പരാതി നല്‍കി. യുവതിയുടെ ഭർത്താവും കമാല്‍പൂർ ബാർ അസോസിയേഷനില്‍ പ്രത്യേക പരാതി നല്‍കിയിട്ടുണ്ട്. അതിജീവിതയുടെ പരാതിയില്‍ ജില്ലാ സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു.