ന്യൂസ് ഡെസ്ക്, മലയാളം യുകെ

1982-ൽ നോർത്താംപ്ടണിൽ നടന്ന നവജാത ശിശുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് 57 കാരിയായ പ്രതിയെ അറസ്റ്റ് ചെയ്തത്. 1982 മെയ് മാസത്തിൽ നഗരത്തിൽ ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. 11 വർഷത്തിനു ശേഷം 1993 – ല്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.


നോർത്താംപ്ടൺ പോലീസ് പ്രതികളെ പിടികൂടാൻ സാധിക്കാതിരുന്ന കേസുകളുടെ അവലോകനത്തെ തുടർന്ന് കേസ് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. 2023 – ൽ കേസിൽ പോലീസിന് പുതിയ തെളിവുകൾ ലഭിച്ചതാണ് അറസ്റ്റിന് വഴിവെച്ചത് . നാല് പതിറ്റാണ്ടിന് മുമ്പ് നടന്ന സംഭവങ്ങളെ കുറിച്ചുള്ള വളരെ സങ്കീർണമായ അന്വേഷണമാണ് പോലീസ് നടത്തിയതെന്ന് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് സ്‌പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റിലെ പ്രധാന ക്രൈം ടീമിലെ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ജോണി കാംബെൽ പറഞ്ഞു.


അന്വേഷണം തുടരുകയാണെന്നും സംഭവങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയായി പിടിക്കപ്പെട്ട സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.