ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഭ്രൂണങ്ങൾ നഷ്‌ടപ്പെട്ട ഗുരുതരമായ വീഴ്ച്ചയെ തുടർന്ന് മാർച്ചിൽ അടച്ച ലണ്ടനിലെ ഫെർട്ടിലിറ്റി ക്ലിനിക്ക് അടുത്ത മാസം തുറക്കാൻ റെഗുലേറ്റർ അനുമതി നൽകി . സൂക്ഷിച്ച് വച്ചിരുന്ന ഭ്രൂണങ്ങൾ കാണാതായതിനെ തുടർന്ന് ക്ലിനിക് അടച്ച് പൂട്ടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചാൽ ഓഗസ്റ്റ് 8 ഓടെ ക്ലിനിക്ക് വീണ്ടും തുറക്കാമെന്ന് ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റി (HFEA) അറിയിച്ചു.

ഹാക്ക്‌നിയിലെ ഹോമർട്ടൺ ഫെർട്ടിലിറ്റി സെൻ്റർ നടത്തുന്ന ഹോമർട്ടൺ ഹെൽത്ത്‌കെയർ ഇരയായ രോഗികളോട് ക്ഷമ ചോദിച്ചു. സംഭവത്തിന് പിന്നാലെ രോഗികളോട് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ബസ് സാദിഖ് ക്ഷമാപണം നടത്തിയിരുന്നു. ക്ലിനിക് വീണ്ടും തുറക്കാനുള്ള HFEAയുടെ തീരുമാനത്തിനോടുള്ള നന്ദി അറിയിക്കുകയും ചെയ്‌തു. സേവനങ്ങൾ ക്രമേണ പുനരാരംഭിക്കുന്നതിനുള്ള ആസൂത്രണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഹോമർട്ടൺ ഫെർട്ടിലിറ്റി സെൻ്റർ പ്രതിവർഷം എൻഎച്ച്എസുകൾക്കും സ്വകാര്യ രോഗികൾക്കും എഗ്ഗ്, എംബ്രിയോ ഫ്രീസിങ് , IVF തുടങ്ങിയ ഫെർട്ടിലിറ്റി ചികിത്സകൾ നൽകുന്നുണ്ട്. മെയ്, ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ നടന്ന സംഭവങ്ങളിൽ ക്ലിനിക്കിലെ 32 രോഗികളുടെ എംബ്രിയോ നഷ്ടപ്പെടുകയായിരുന്നു. മാർച്ച് 7 ന് ക്ലിനിക് അടച്ചത് കാത്തിരിക്കുന്ന മറ്റ് രോഗികളുടെ ചികിത്സ അവതാളത്തിലാക്കി. സംഭവത്തിന് പിന്നാലെ ക്ലിനിക്കിൽ വരുത്തിയ മാറ്റങ്ങളിൽ സംതൃപ്തരാണെന്ന് റെഗുലേറ്ററിൻ്റെ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ തോംസൺ പറഞ്ഞു. അന്വേഷണത്തിൻ്റെ ഫലമായി ക്ലിനിക്ക് പുതിയ പ്രവർത്തന രീതികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.