ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ വീണ്ടും കത്തിയാക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. 11 വയസ്സുള്ള പെൺകുട്ടിയും 34 വയസ്സുകാരിയായ അമ്മയുമാണ് ആക്രമണത്തിന് ഇരയായത്. അക്രമിയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി മെറ്റ് പോലീസ് അറിയിച്ചു.


സൗത്ത് പോർട്ടിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന കത്തിയാക്രമണത്തിൽ മൂന്ന് പിഞ്ചു പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവം യുകെയിൽ മുഴുവൻ അശാന്തി വിതച്ചു കൊണ്ടുള്ള സന്ദർഭത്തിലുണ്ടായ ആക്രമം കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് മറ്റാർക്കും പങ്കില്ലെന്നാണ് പോലീസ് അറിയിച്ചത്. ഈ ഘട്ടത്തിൽ സംഭവത്തിൽ ഏതെങ്കിലും രീതിയിൽ തീവ്രവാദവുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നാണ് പോലീസ് നൽകുന്ന സൂചന പെൺകുട്ടിയൂടെ നില ഗുരുതരമാണെങ്കിലും ജീവൻ അപകടപ്പെടുത്താത്ത രീതിയിലുള്ള പരിക്കുകളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്മയ്ക്ക് നിസാര പരിക്കുകളെ ഏറ്റിരുന്നുള്ളൂ.

ആക്രമണം നടന്ന ഉടനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ആക്രമിച്ചയാളെ കീഴ് പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ലണ്ടനിൽ ഏറ്റവും തിരക്കേറിയ സ്ഥലത്തു നടന്ന ആക്രമം കടുത്ത സുരക്ഷാ വീഴ്ചയായി വിലയിരുത്തുന്നു. ഒട്ടേറെ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. സംഭവത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.