സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ. കൊറോണ വൈറസ് പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞു ഡൊമിനിക് റാബ് മറുപടിയും നൽകി. ഈയൊരു സമയത്ത് സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്റ്റാർമർ അതൃപ്തി പ്രകടിപ്പിച്ചു. പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റിന്റെ (പിപിഇ) സാധനങ്ങൾ പരിശോധിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും സർക്കാർ പിന്നിലാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ ചില നഴ്‌സുമാരും ഡോക്ടർമാരും തങ്ങൾ സുരക്ഷയില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് പരാതിപ്പെടുന്നു. പി‌പി‌ഇ നിർമ്മിക്കാൻ സഹായം നൽകാം എന്ന വാഗ്ദാനവുമായി 36 യുകെ കമ്പനികൾ സർക്കാരിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അവർക്കൊന്നും മറുപടി ലഭിച്ചില്ലെന്നും സ്റ്റാർമർ പറഞ്ഞു. ഒരു ദിവസം ലഭ്യമായ കൊറോണ വൈറസ് ടെസ്റ്റുകളുടെ എണ്ണം 40,000 ആണെങ്കിലും 20,000 ൽ താഴെ മാത്രം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

8,000 ബ്രിട്ടീഷ് ബിസിനസ് സ്ഥാപനങ്ങൾ പിപിഇ സഹായത്തിനുള്ള ആഹ്വാനത്തോട് പ്രതികരിച്ചതായും അവർക്കെല്ലാം പ്രതികരണം നൽകിയതായും 3000ത്തോളം പേർ ഇപ്പോൾ പിന്തുണയ്ക്കുന്നുണ്ടെന്നും സർക്കാറിന്റെ ചുമതലയുള്ള ഡൊമിനിക് റാബ് മറുപടി നൽകി. വിദേശത്ത് നിന്ന് പിപിഇ ലഭ്യമാക്കുന്നത് വളരെയധികം ബുദ്ധിമുട്ട് ഉളവാക്കുമെന്ന് റാബ് കൂട്ടിച്ചേർത്തു. വൈറസ് നിയന്ത്രിക്കുന്ന കാര്യത്തിൽ മാത്രമല്ല, അടുത്ത ഘട്ടത്തിലേക്ക് രാജ്യത്തെ കടത്തുന്നതിലും കൂടുതൽ പരിശോധനകൾ നിർണായകമാകും. ചില ആരോഗ്യ പ്രവർത്തകർക്ക് അവരുടെ പ്രാഥമിക പരിശോധന തൃപ്തികരമല്ല എന്നും അതിനാൽ വീണ്ടും പരിശോധന നടത്തിയെന്നും സാമൂഹ്യ പരിപാലന മന്ത്രി ഹെലൻ വാട്‌ലി മാധ്യമങ്ങളോട് പറഞ്ഞു. ചോർന്ന രേഖയിൽ നിന്ന്, ആയിരക്കണക്കിന് എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പിഴവുകളുണ്ടെന്ന് ഡെയ്‌ലി ടെലിഗ്രാഫ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലുള്ള ടെസ്റ്റുകൾ വ്യാഴാഴ്ചയ്ക്കകം നിർത്തണമെന്നും പകരം വാണിജ്യ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന ടെസ്റ്റുകൾ ഉപയോഗിക്കണമെന്നും പിഎച്ച്ഇ ടെസ്റ്റിംഗ് സെന്ററുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ പരിശോധനകൾ മൂലം രോഗികളായ ആരോഗ്യപരിപാലന തൊഴിലാളികളെ ആശുപത്രികളിലേക്കും കെയർ ഹോമുകളിലേക്കും ജോലിക്ക് അയച്ചിട്ടുണ്ടെന്നതിന്റെ സാധ്യതയെയും വാട്ട്ലി തുറന്നുകാട്ടി. ” രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒറ്റപ്പെടുക എന്നതാണ് മാർഗം. ടെസ്റ്റുകളുടെ വിശ്വാസ്യത ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്.” അവർ പറഞ്ഞു. രോഗലക്ഷണങ്ങളുള്ള ആളുകളിൽ പരിശോധന കേന്ദ്രീകരിക്കുന്നതിന്റെ ഒരു കാരണം, ലക്ഷണങ്ങളുള്ളപ്പോൾ പരിശോധന ഏറ്റവും കൃത്യമാകും എന്നതുതന്നെയാണ്. എന്നാൽ ആളുകളെ ഫലപ്രദമായ രീതിയിൽ പരിശോധിക്കുന്നത് നമ്മൾ ഉറപ്പാക്കണമെന്ന് വാട്ട്ലി കൂട്ടിച്ചേർത്തു.

യുകെയിലുടനീളം കൊറോണ വൈറസ് പരിശോധനയ്ക്കുള്ള ശേഷി വർദ്ധിക്കുന്നത് വളരെ വലിയ കാര്യമാണെന്ന് ഹാൻകോക്ക് അറിയിച്ചു. ഈ മാസം അവസാനത്തോടെ ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റുകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എങ്കിലും ലഭ്യമായ COVID-19 ടെസ്റ്റിംഗ് ശേഷിയുടെ പകുതിയിൽ താഴെ മാത്രമാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലുള്ള ടെസ്റ്റിംഗ് സെന്ററുകളിലേയ്ക്ക് പോകുന്നത് ചിലർക്ക് ബുദ്ധിമുട്ടാണെന്ന് എം‌എസ് വാട്ട്‌ലി സമ്മതിച്ചു. അതിനാൽ നിലവിലെ 27 സൈറ്റുകളിൽ നിന്ന് ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്ററുകളുടെ എണ്ണം 50 ആക്കി ഉയർത്തുകയാണെന്നും ഹോം ടെസ്റ്റിംഗ് കിറ്റുകൾ വിതരണം ചെയ്യാൻ ആരംഭിക്കുകയാണെന്നും അവർ പറഞ്ഞു.