പരാതി പരസ്യമായി പറഞ്ഞതിൽ പി.വി. അൻവർ എം.എൽ.എയ്ക്കെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. അതേസമയം അൻവറിന്റെ പരാതി പാർട്ടി പരിശോധിക്കും. എന്നാൽ പ്രത്യേക അന്വേഷണ കമ്മിഷൻ ഉണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേയാണ് പി.വി. അൻവറിന്റെ ഗുരുതര ആരോപണം. അതുകൊണ്ട് തന്നെ അതീവ ​ഗൗരവത്തോടെയാണ് പാർട്ടി അൻവറിന്റെ പരാതിയെ നോക്കിക്കാണുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയ്ക്ക് വന്നുവെങ്കിലും, പി.വി. അൻവർ ഉന്നയിച്ച ആരോപണം അന്വേഷിക്കാൻ പാർട്ടിയിൽ പ്രത്യേക അന്വേഷണ കമ്മിഷൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തമല്ല.

പി.വി. അൻവർ പരസ്യമായി പരാതികൾ വിളിച്ചു പറഞ്ഞതിൽ സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നുവെന്നും പി.വി. അൻവറിനെ അനുകൂലിച്ചു പ്രതികൂലിച്ചും അംഗങ്ങൾ സംസാരിച്ചതായാണ് ലഭിക്കുന്ന വിവരം.