ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനായ വ്യക്തി കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്ന ആളാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തു വന്നു. മാത്തമാറ്റിക്സിലും സയൻസിലും കുട്ടികൾക്ക് ട്യൂഷൻ കൊടുക്കുമെന്ന് പറഞ്ഞ് ഇയാൾ വ്യാപകമായി പരസ്യം ചെയ്തിരുന്നതായുള്ള വിവരങ്ങളും പുറത്തു വന്നു. നിയമപരമായ കാരണങ്ങളാൽ ഇയാളുടെ പേര് പുറത്തു വിട്ടിട്ടില്ല. എന്തെങ്കിലും രീതിയിൽ കുട്ടികളുമായി സമ്പർക്കം പുലർത്തില്ല എന്ന വ്യവസ്ഥയിൽ ആണ് ഇയാൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കടുത്ത ജാമ്യ വ്യവസ്ഥകൾ നിലവിൽ ഉള്ളപ്പോഴും ട്യൂഷൻ ക്ലാസുകൾ എടുക്കാം എന്ന രീതിയിൽ വ്യാപകമായി പരസ്യം ചെയ്തിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത മാർച്ചിൽ വിചാരണ നേരിടുന്ന ഇയാളുടെ സംഭവം ഒറ്റപ്പെട്ടത് അല്ലെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ 90-ലധികം സ്വകാര്യ അധ്യാപകർ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു .

സമാനമായ രീതിയിലുള്ള ഒട്ടേറെ സംഭവങ്ങൾ ആണ് മാധ്യമങ്ങളിൽ കൂടി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ലൈംഗികാതിക്രമം ആരോപിക്കപ്പെട്ട മുൻ അധ്യാപികയ്ക്ക് അടുത്ത കാലം വരെ ഒരു സ്വകാര്യ ട്യൂട്ടറിംഗ് വെബ്‌സൈറ്റും ഒരു ഓൺലൈൻ പരസ്യവും ഉണ്ടായിരുന്നു. അടുത്ത കാലം വരെ സജീവമായിരുന്ന പരസ്യം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് അപ്രത്യക്ഷമായത്. ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾ കുട്ടികളുമായി ഇടപഴകാൻ അവസരം വരുന്നത് അപകടകരമാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ കാമ്പെയ്‌നിംഗ് ഗ്രൂപ്പായ ഫ്രീഡം ഫ്രം അബ്യൂസിൻ്റെ ചീഫ് എക്‌സിക്യൂട്ടീവായ മെർലിൻ ഹാവ്സ് പറയുന്നു.