ന്യൂസ് ഡെസ്ക്, മലയാളം യുകെ
അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചതിന് ഹെൽത്ത് മിനിസ്റ്റർ ആൻഡ്രൂ ഗ്വിനെ പുറത്താക്കിയതിന് പിന്നാലെ സമാന വിഷയത്തിൽ മാപ്പ് പറഞ്ഞ് മറ്റൊരു എംപി രംഗത്ത് വന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ താൻ പറഞ്ഞ കാര്യങ്ങൾ ഒട്ടും സ്വീകാര്യമല്ലാത്തവയാണെന്നും മാപ്പ് പറയുന്നതായും ബേൺലി എംപി ഒലിവർ റയാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ആൻഡ്രൂ ഗ്വിനെ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കിയതിനു പിന്നാലെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
മറ്റൊരു എംപിയും അധിക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ ക്ഷമ ചോദിച്ചതോടെ ലേബർ പാർട്ടി കൂടുതൽ പ്രതിരോധത്തിലായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിൽ അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ എംപിയുടെ മേൽ ഒരു നടപടിയും കൈ കൊണ്ടിട്ടില്ല. പാർട്ടിയുടെ ചീഫ് വിപ്പ് റയാനുമായി സംസാരിക്കുമെന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു.
ലേബർ പാർട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആൾ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രൂ ഗ്വിൻ്റെ കമൻറ് ആണ് വൻ വിവാദങ്ങൾക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലർന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗൺസിലർക്ക് തൻ്റെ പ്രദേശത്തെ ബിൻ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആൻഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജർ ചാര സംഘടനയിലെ അംഗങ്ങൾ ആണെന്ന തരത്തിലുള്ള കമന്റുകളും ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഏഞ്ചല റെയ്‌നറെ കുറിച്ച് ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങളും ലേബർ എംപി ഡയാൻ ആബട്ടിനെ കുറിച്ച് വംശീയ പരാമർശങ്ങളും ഗ്വിൻ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.
Leave a Reply