ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഉപഭോക്താക്കളുടെ ഏറ്റവും സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്ത ഡേറ്റ ആക്‌സസ് ചെയ്യാനുള്ള യുകെ സർക്കാരിൻ്റെ ആവശ്യത്തിന് പിന്നാലെ വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഒരു രഹസ്യ വിചാരണ നേരിടാൻ ഒരുങ്ങി ആപ്പിൾ. യുകെയുടെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കെതിരായ ക്ലെയിമുകൾ കൈകാര്യം ചെയ്യുന്ന ഒരു സ്വതന്ത്ര കോടതിയായ ഇൻവെസ്റ്റിഗേറ്ററി പവേഴ്സ് ട്രൈബ്യൂണലാണ് കേസ് പുനഃപരിശോധിക്കുക. ആപ്പിളിൻ്റെ അഡ്വാൻസ്ഡ് ഡേറ്റ പ്രൊട്ടക്ഷൻ (എഡിപി) പ്രോഗ്രാമിനെ ചുറ്റിപ്പറ്റിയാണ് കമ്പനിയും യുകെ സർക്കാരുമായി തർക്കം ഉണ്ടായിരിക്കുന്നത്.
അഡ്വാൻസ്ഡ് ഡേറ്റ പ്രൊട്ടക്ഷൻ (എഡിപി) വഴി അക്കൗണ്ട് ഉടമകൾക്ക് മാത്രമേ അവർ ഓൺലൈനിൽ സംഭരിച്ചിരിക്കുന്ന ഫോട്ടോകളും ഡോക്യുമെൻ്റുകളും ആക്‌സസ് ചെയ്യാൻ സാധിക്കുകയുള്ളു. കമ്പനിക്ക് പോലും ഈ ഡേറ്റ ആക്‌സസ് ചെയ്യാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ വാറണ്ട് ഹാജരാക്കിയാലും അത്തരം ഡേറ്റ സർക്കാരിന് നല്കാൻ സാധിക്കില്ല. എന്നാൽ ദേശീയ സുരക്ഷാ അപകടങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ ഈ എൻക്രിപ്റ്റഡ് ഡേറ്റയുടെ ആവശ്യം ഉണ്ടെന്ന് യുകെ ഹോം ഓഫീസ് പറയുന്നു. ഇതിന് മറുപടിയായാണ് ഉപയോക്തൃ സ്വകാര്യതയ്ക്കും ഡേറ്റ സുരക്ഷയ്ക്കും ഉള്ള പ്രതിബദ്ധതയെ ന്യായീകരിച്ച് ആപ്പിൾ ഈ മാസം ആദ്യം നിയമനടപടിക്കായി കേസ് ഫയൽ ചെയ്‌തത്. സംഭവത്തിൽ ഇതുവരെ ആപ്പിൾ പ്രതികരിച്ചിട്ടില്ല.
ദേശീയ സുരക്ഷാ സേവനങ്ങളുമായുള്ള ബന്ധം ഉള്ളത് കാരണം വിചാരണ സ്വകാര്യമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഒരു സേവനത്തിൻ്റെ സുരക്ഷ ദുർബലപ്പെടുത്തുന്നുണ്ടോ ഇല്ലയോ എന്ന് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്ന് പ്രതികരിച്ചുകൊണ്ട് പ്രൈവസി ഇൻ്റർനാഷണലിലെ നിയമ ഡയറക്ടർ കരോലിൻ വിൽസൺ പാലോ രംഗത്ത് വന്നു.
Leave a Reply