ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജീവിതച്ചെലവ് പ്രതിസന്ധി നേരിടാനുള്ള പദ്ധതികൾ വെള്ളിയാഴ്ച മിനി ബജറ്റിൽ അവതരിപ്പിക്കും. പബ്ലിക് ഫിനാൻസിന്റെ ചുമതലയുള്ള പുതിയ ചാൻസലർ ക്വാസി ക്വാർട്ടേംഗാണ് പ്രഖ്യാപനങ്ങൾ നടത്തുന്നത്. വീടുകൾക്കും ബിസിനസുകൾക്കുമുള്ള ഊർജ്ജ ബിൽ വർദ്ധന പരിമിതപ്പെടുത്തുന്നതിന് സർക്കാരിന് എത്രമാത്രം ഇടപെടൽ നടത്തുമെന്ന് ആളുകൾ ഉറ്റുനോക്കും. നികുതി വെട്ടിക്കുറയ്ക്കുന്നതിനുള്ള മൊത്തം ചെലവ് കുറഞ്ഞത് 30 ബില്യൺ പൗണ്ട് ആയിരിക്കുമെന്നും വാർത്താകേന്ദ്രങ്ങൾ പറയുന്നുണ്ട്. ദേശീയ ഇൻഷുറൻസ് വെട്ടിക്കുറച്ചുകൊണ്ട് വരുമാനം നിലനിർത്താൻ ആളുകളെ അനുവദിക്കും.

നാഷണൽ ഇൻഷുറൻസിൽ എന്ത് മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് അടുത്തിടെയുണ്ടായ വർദ്ധന പിൻവലിക്കുമെന്നായിരുന്നു ലിസ് ട്രസിന്റെ മറുപടി. ഏപ്രിൽ 6 മുതൽ, ഗവൺമെന്റിന്റെ എൻ എച്ച് എസിനും സോഷ്യൽ കെയർ പ്ലാനിനും ധനസഹായം നൽകാൻ പൗണ്ടിൽ 1.25 പെൻസ് അധികമായി നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. വീട് വാങ്ങുമ്പോൾ അടയ്‌ക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഉൾപ്പെടെയുള്ള മറ്റ് നികുതികൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.

ഒരു കമ്പനി ഉണ്ടാക്കുന്ന വാർഷിക ലാഭത്തെ അടിസ്ഥാനമാക്കിയാണ് കോർപ്പറേഷൻ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 2023 ഏപ്രിലിൽ ഇത് 19% ത്തിൽ നിന്ന് 25% ആയി വർദ്ധിക്കുമെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഈ ഉയർച്ച റദ്ദാക്കാനാണ് ലിസ് ട്രസിന്റെ നീക്കം. അതോടൊപ്പം, ഗ്രീൻ ലെവികൾ താൽക്കാലികമായി നിർത്തലാക്കുമെന്നും, കുടുംബങ്ങൾക്ക് ഏകദേശം 150 പൗണ്ട് വീതം ലാഭിക്കാമെന്നും ബജറ്റിൽ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഇൻസുലേഷൻ, പുനരുപയോഗ ഊർജം തുടങ്ങിയ ഫണ്ട് പ്രോഗ്രാമുകൾക്ക് ഉപയോഗിക്കുകയാണ്. സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാറ്റം വരുത്തുന്നതും വസ്തു വാങ്ങലുകൾക്ക് നൽകുന്ന നികുതിയിലും മാറ്റമുണ്ടാകുമെന്നും വിദ​ഗ്ദർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ട്രസിന്റെ കൺസർവേറ്റീവ് നേതൃത്വ എതിരാളിയായ റിഷി സുനക് ഉൾപ്പെടെയുള്ള വിമർശകർ, ഉടനടിയുള്ള നികുതി വെട്ടിക്കുറവുകൾ ഉയർന്ന വായ്പയെടുക്കലിലേക്ക് നയിക്കുമെന്ന് വാദിക്കുന്നു. ഇത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും പണവും പലിശയും ഒടുവിൽ നികുതിദായകർ തിരികെ നൽകേണ്ടിവരുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം നികുതിയിളവുകൾ സമ്പദ്‌വ്യവസ്ഥ വളരാൻ സഹായിക്കുമെന്നാണ് ട്രസ് വാദിക്കുന്നത്.