ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹീത്രു വിമാനത്താവളം അടച്ച് പൂട്ടുന്നതിലേക്ക് നയിച്ച സബ് സ്റ്റേഷൻ തീപിടിത്തത്തിന്റെ പിന്നിലെ കാരണം അറിയാതെ തുടരുന്നു. കൃത്യമായ കാരണം വെളിപ്പെടുത്താതെ നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ റിപ്പോർട്ട് . ഹീത്രു വിമാനത്താവളത്തിലെ ഒരു ഇലക്ട്രിക്കൽ സബ്സ്റ്റേഷനിൽ ഉണ്ടായ തീപിടുത്തം വലിയ വൈദ്യുതി തടസ്സത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ മാർച്ച് 21 ന് വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു. വിമാനത്തിൻെറ അപ്രതീക്ഷിത അടച്ച് പൂട്ടൽ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെയും വിമാനങ്ങളെയുമാണ് ബാധിച്ചത്.
മാർച്ച് 20-ന് രാത്രിയിൽ തീപിടിത്തം ഉണ്ടാവുകയായിരുന്നു. പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്‌സിൽ ഒരു ട്രാൻസ്‌ഫോർമർ തകരാറിലാവുകയും തീപിടിക്കുകയും ചെയ്തതുമായി ഈ സംഭവം ബന്ധപ്പെട്ടേക്കാം എന്ന അഭ്യൂഹങ്ങൾ പൊങ്ങി വന്നിരുന്നു. നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ (നെസോ) ഒരു ഇടക്കാല റിപ്പോർട്ടിൽ ഇക്കാര്യം പങ്കുവെച്ചെങ്കിലും തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. ജൂൺ അവസാനത്തോടെ സംഭവത്തിൻെറ പൂർണ്ണ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെട്രോപോളിറ്റൻ പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം ആദ്യം തീപിടുത്തം പരിശോധിച്ചെങ്കിലും സംശയാസ്പദമായ എന്തെങ്കിലും കാരണത്താലാണ് തീപിടുത്തമുണ്ടായതെന്ന് തെളിയിക്കുന്ന സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. വൈദ്യുതി മുടക്കവും ഹീത്രൂ അടച്ചുപൂട്ടലും കാരണം 270,000-ത്തിലധികം ആളുകളുടെ യാത്രകൾക്ക് തടസ്സം നേരിട്ടു. സംഭവത്തിന് പിന്നാലെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തിര അന്വേഷണം നടത്തണമെന്ന് എനർജി സെക്രട്ടറി എഡ് മിലിബാൻഡ് ആവശ്യപ്പെട്ടിരുന്നു. ആറ് ആഴ്ചയ്ക്കുള്ളിൽ ഒരു റിപ്പോർട്ട് നൽകാൻ അദ്ദേഹം നെസോയോട് ആവശ്യപ്പെടുകയും ചെയ്‌തു. തീപിടുത്തത്തിന് പിന്നാലെ ഹീത്രൂ വിമാനത്താവള മാനേജ്മെന്റ് സാഹചര്യം കൈകാര്യം ചെയ്ത രീതികൾക്കും വിമാനത്താവളം ഇത്രയും നേരം അടച്ചിട്ടതിനും എയർപോർട്ട് അധികൃതർ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.
Leave a Reply