ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ 1,000-ത്തിലധികം മൂത്രാശയ ക്യാൻസർ രോഗികൾക്ക് ഇനി അതിജീവന നിരക്ക് കൂട്ടുന്ന പുതിയ ചികിത്സ നൽകാൻ ഒരുങ്ങി എൻഎച്ച്എസ്. ബ്രിട്ടനിൽ ഓരോ വർഷവും ഏകദേശം 18,000 പേർക്ക് മൂത്രാശയ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നുണ്ട്. ഇവരിൽ സ്റ്റേജ് 4 ക്യാൻസർ ബാധിച്ചവരിൽ ഏകദേശം 10% പേർ മാത്രമാണ് അഞ്ച് വർഷത്തിനപ്പുറം അതിജീവിക്കുന്നത്. എൻഫോർട്ടുമബ് വെഡോട്ടിൻ, പെംബ്രോലിസുമാബ് എന്നിവയുടെ സംയോജനമായ പുതിയ തെറാപ്പിയാണ് വ്യാഴാഴ്ച മുതൽ എൻഎച്ച്എസ് ഉപയോഗത്തിനായി അംഗീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലുടനീളമുള്ള ഏകദേശം 1,250 രോഗികൾക്ക് പുതിയ ചികിത്സ ലഭിക്കും. ആരോഗ്യമേഖലയിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന മുന്നേറ്റങ്ങളിലൊന്നായാണ് ഇതിനെ എൻ എച്ച് എസ് നേതാക്കൾ വിശേഷിപ്പിച്ചത്.
സ്റ്റാൻഡേർഡ് കീമോതെറാപ്പിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ ചികിത്സ വഴി അവസാന സ്റ്റേജ് ക്യാൻസർ ബാധിച്ച രോഗികളുടെ അതിജീവന സാധ്യത ഇരട്ടിയതായി ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞു. പഠനത്തിൽ, ചികിത്സയ്ക്ക് ശേഷം ഏകദേശം 30% രോഗികളിൽ ക്യാൻസറിന്റെ അംശം ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. കീമോതെറാപ്പി വഴി ചികിത്സ തേടിയവരിൽ വെറും 12.5% രോഗികളിൽ മാത്രമാണ് ഈ ഫലം കാണാൻ സാധിച്ചത്.
എൻഫോർട്ടുമബ്, വെഡോട്ടിൻ എന്നീ മരുന്നുകൾ ഒരുമിച്ച് പ്രവർത്തിക്കുകയും ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. മെറ്റാസ്റ്റാറ്റിക് ബ്ലാഡർ ക്യാൻസർ ബാധിച്ച രോഗികളുടെ ആയുസ്സ് ഒരു വർഷത്തിലധികം വർദ്ധിപ്പിക്കാൻ ഈ തെറാപ്പിക്ക് കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. മെഡിക്കൽ രംഗത്ത് പ്രതീക്ഷ നൽകുന്ന വലിയൊരു മുന്നേറ്റമാണ് ഈ കണ്ടുപിടിത്തമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ക്യാൻസർ വിഭാഗത്തിലെ ദേശീയ ക്ലിനിക്കൽ ഡയറക്ടർ പ്രൊഫ. പീറ്റർ ജോൺസൺ പറഞ്ഞു.
Leave a Reply