ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയർന്നത് ജനജീവിതം ദു:സഹമാക്കിയിരിക്കുകയാണ്. മുട്ട, വെണ്ണ തുടങ്ങിയ ഭക്ഷ്യസാധനങ്ങളുടെ വിലയിലാണ് ഗണ്യമായ വർദ്ധനവ് ഉണ്ടായത്. ജൂലൈയിലെ കണക്കുകൾ അനുസരിച്ച് കൺസ്യൂമർ പ്രൈസ് ഇൻഡക്സ് 3.8 ശതമാനമാണ്. എന്നാൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം 4.2 ശതമാനമായതായാണ് കണക്കുകൾ കാണിക്കുന്നത്.
ജൂലൈയിലെ 4 ശതമാനത്തിൽ നിന്നും 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ ഭക്ഷ്യവിലക്കയറ്റം എത്തിയതായാണ് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) യുടെ കണക്കുകൾ കാണിക്കുന്നത്. ദ്രുതഗതിയിലുള്ള വർദ്ധനവ് ഇതിനകം ജീവിത ചിലവിൽ ബുദ്ധിമുട്ടുന്ന ആളുകളുടെ മേൽ കടുത്ത സമ്മർദ്ദം വർദ്ധിപ്പിച്ചതായി ബിആർസി ചീഫ് എക്സിക്യൂട്ടീവ് ഹെലൻ ഡിക്കിൻസൺ പറഞ്ഞു. വിളവെടുപ്പ് മോശമായതിനാൽ ആഗോളതലത്തിൽ കൊക്കോ വില ഉയർന്ന നിലയിൽ തുടരുന്നതിനാൽ ചോക്ലേറ്റിനും വില വർദ്ധിച്ചു. ഓഗസ്റ്റിൽ മൊത്തത്തിലുള്ള സാധനങ്ങളുടെ വില പണപ്പെരുപ്പം 0.9% ആയി വർദ്ധിച്ചതായി ബിആർസി ഡേറ്റ കാണിക്കുന്നുണ്ടെങ്കിലും ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിലക്കയറ്റം 0.8% കുറഞ്ഞിട്ടുണ്ട് .
പണപ്പെരുപ്പവും വിലക്കയറ്റവും കുതിച്ചുയരുമ്പോൾ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചാൻസിലർ റേച്ചൽ റീവ്സ് കഴിഞ്ഞ ബഡ്ജറ്റിൽ നടപ്പിലാക്കിയ നയങ്ങളാണ് വിലക്കയറ്റത്തിനും സാമ്പത്തിക സ്ഥിതി മോശമാകുന്നതിനും കാരണമെന്ന വിമർശനവും ശക്തമാണ്. അടുത്ത ശരത്കാല ബജറ്റിൽ നികുതി വർദ്ധിപ്പിക്കുന്നത് ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള അവരുടെ പദ്ധതികൾക്ക് വിരുദ്ധമാകുമെന്ന് ടെസ്‌കോ, സെയിൻസ്ബറീസ്, ബൂട്ട്സ് എന്നിവയുൾപ്പെടെ 60-ലധികം റീട്ടെയിൽ മേധാവികൾ കഴിഞ്ഞ ആഴ്ച റീവ്സിന് മുന്നറിയിപ്പ് നൽകിരുന്നു .
Leave a Reply