ലണ്ടന്‍: വായു മലിനീകരണ നിരക്കില്‍ കുറവു വരുത്താന്‍ ഉതകുന്ന പദ്ധതിയുമായി യു.കെ. പദ്ധതിയുടെ ഭാഗമായി യു.കെയുടെ ഹൃദയഭാഗമായ ലണ്ടനില്‍ ഹൈഡ്രജന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ‘ഡബിള്‍ ഡെക് ബസുകള്‍’ സര്‍വീസ് ആരംഭിക്കും. ലോകത്തിലെ തന്നെ ആദ്യത്തെ ഹൈഡ്രജന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ‘ഡബിള്‍ ഡെക് ബസു’കളായിരിക്കും ഇത്. ഏതാണ്ട് 500,000 പൗണ്ടാണ് ാെരോ ബസിനും ചെലവ് വന്നിരിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതലാവും ഇവ പ്രവര്‍ത്തനമാരംഭിക്കുക. നിലവില്‍ ഇരുപത് പുതിയ ബസുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഭാവിയില്‍ ഇവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. ലണ്ടനില്‍ മാത്രമാകും ആദ്യഘട്ട പദ്ധതി നടപ്പിലാക്കുക.

സാധാരണ ഡീസല്‍ ഡബിള്‍ ഡെക് ബസുകളെക്കാല്‍ വിലക്കൂടുതലാണ് ഹൈഡ്രജന്‍ ബസുകള്‍ക്ക്. എന്നാല്‍ മലനീകരണത്തിന്റെ കാര്യത്തില്‍ ഡീസല്‍ ബസുകള്‍ വലിയ അപകടം പിടിച്ചവയാണ്. ലണ്ടനെപ്പോലെ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളില്‍ ഡീസല്‍ ബസുകള്‍ വലിയ തോതില്‍ വായു മലനീകരണം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ലണ്ടന്‍ നഗരത്തില്‍ ഹൈഡ്രജന്‍ ബസുകള്‍ കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. ശരാശരി ഡീസല്‍ ബസുകളുടെ വില 200,000 പൗണ്ട് മാത്രമാണ്. എന്നാല്‍ ഹൈഡ്രജന്‍ ബസുകള്‍ക്ക് 500,000 പൗണ്ട വരെ നല്‍കേണ്ടി വരും. വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കാണേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ ക്ലെയര്‍ മാന്‍ പറഞ്ഞു.


2014 ലെ ലോകാരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണ പ്രകാരം 2012 ല്‍ 70 ദശ ലക്ഷം ആളുകളുടെ മരണത്തിന് അന്തരീക്ഷ മലിനീകരണം കാരണമായി വര്‍ത്തിച്ചിട്ടുള്ളതായി പറയുന്നു. അന്താരാഷ്ട ഊര്‍ജ ഏജന്‍സിയും ഇതിനെ ശരിവയ്ക്കുന്നു. പല രീതിയിലാണ് മാലിന്യങ്ങള്‍ അന്തരീക്ഷത്തിലെത്തിച്ചേരുന്നത്. സമുദ്രജലം ബാഷ്പീകരിച്ചുണ്ടാവുന്ന ലവണകണികകള്‍, സജീവ അഗ്‌നിപര്‍വതങ്ങള്‍ പുറന്തള്ളുന്ന ധൂളികണങ്ങള്‍ വിഷവാതകങ്ങള്‍ തുടങ്ങിയവ നൈസര്‍ഗിക മാലിന്യങ്ങളാണ്. ഗാര്‍ഹിക വ്യാവസായിക മാലിന്യങ്ങളും വാഹനങ്ങള്‍ പുറന്തള്ളുന്ന വിഷപുകയും മനുഷ്യനിര്‍മിത മാലിന്യങ്ങളാണ്. വാഹനങ്ങളിലെ വിഷപ്പുക നിയന്ത്രിക്കാന്‍ ലോക രാജ്യങ്ങള്‍ വലിയ ശ്രമങ്ങള്‍ നടത്തിവരികയാണ്. യു.കെയില്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്.