ബർമിംഗ്ഹാമിന് സമീപമുള്ള ഓൾഡ്ബറിയിൽ സിഖ് യുവതിയെ ആക്രമിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്ത സംഭവം വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് വംശീയ കുറ്റമായി പരിഗണിച്ച് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് ടെയിം റോഡിൽ സംഭവം നടന്നത്. പ്രതികളായ രണ്ട് വെള്ളക്കാരെ പൊലീസ് തിരയുകയാണ്. ഒരാൾ തല മൊട്ടയടിച്ച് കറുത്ത സ്വെറ്റ്ഷർട്ട് , ഗ്ലൗസ് എന്നിവ ധരിച്ചിരുന്നതായും, മറ്റെയാൾ വെള്ളി സിപ്പ് ഉള്ള ചാരനിറത്തിലുള്ള ടോപ്പ് ധരിച്ചിരുന്നതായും പൊലീസ് പറഞ്ഞു . ആക്രമണത്തിനിടെ “നിങ്ങൾക്ക് ഈ രാജ്യത്ത് താമസിക്കാൻ അവകാശമില്ല, പുറത്തേക്ക് പോവുക” എന്ന വാക്കുകൾ പറഞ്ഞുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ഈ സംഭവം പ്രാദേശിക സിഖ് സമൂഹത്തിൽ വലിയ ഭീതിയും പ്രകോപനവും സൃഷ്ടിച്ചു. സിഖ് ഫെഡറേഷൻ യുകെ നേതാവ് ദബിന്ദർജിത് സിംഗ്, രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾക്കെല്ലാം ഇത്തരം ആക്രമണങ്ങൾക്കെതിരെ തുറന്ന വിമർശനം നടത്താനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞു. സിഖ് യൂത്ത് യുകെ സമൂഹത്തോട് ജാഗ്രത പാലിക്കാനും കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി മുന്നറിയിപ്പ് നൽകി. സംഭവത്തിൽ വ്യാപകമായ സിസിടിവി,ഫോറൻസിക് പരിശോധന തുടങ്ങിയ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രദേശത്ത് അധിക പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്നും പ്രാദേശിക പൊലീസ് മേധാവി കിം മാഡിൽ, അറിയിച്ചു.
സമീപകാലത്ത് യുകെയിൽ വർദ്ധിച്ചുവരുന്ന അഭയാർത്ഥി പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവം നടന്നത്. ദേശീയ തലത്തിൽ രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും സംഭവത്തെ കുറിച്ച് പ്രതികരിക്കാത്തതിൽ സിഖ് സംഘടനകൾ കടുത്ത അസന്തുഷ്‌ടി പ്രകടിപ്പിച്ചു. സംഭവം ഒറ്റപ്പെട്ടതാണെന്നും പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇതേ കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ 101-ൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
Leave a Reply