ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഏറ്റവും അധികം മോഷണ ശ്രമങ്ങളുടെ തിക്തഫലം അനുഭവിക്കുന്ന വിഭാഗങ്ങളിൽ ഒന്നാണ് മലയാളികൾ ഉൾപ്പെടുന്ന ഏഷ്യൻ വംശജർ . ഏഷ്യൻ വംശജരിൽ തന്നെ മലയാളികളിൽ സ്വർണ നിക്ഷേപം കൂടുതൽ ഉണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാക്കളുടെ ഒരു പ്രധാന ഇരകളാണ് മലയാളി കമ്മ്യൂണിറ്റി. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മോഷണ ശ്രമത്തിൻെറ തിക്തഫലങ്ങൾ നേരിട്ട മലയാളികൾ നിരവധിയാണ്. എന്നാൽ മോഷ്ടാക്കളുടെ ശല്യത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിർണായകമായ ഒരു തീരുമാനമാണ് ബ്രിട്ടീഷ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയ കുറ്റവാളികളുടെ ശിക്ഷാ കാലാവധി കഴിയുമ്പോൾ അവരുടെ ശരീരത്തിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കാനുള്ള പദ്ധതിയാണ് മിനിസ്ട്രി ഓഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞ് അടുത്ത 12 മാസത്തേയ്ക്കായിരിക്കും മോഷ്ടാക്കളുടെ നീക്കങ്ങൾ ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് നിരീക്ഷിക്കുക. ഈ പദ്ധതിയോട് നിലവിൽ സോമർസെറ്റ്, ചെഷയർ, ഗ്ലോസ്റ്റർ ഷെയർ, ഹമ്പർ വൈഡ്, വെസ്റ്റ്‌ മിഡ് ലാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ പോലീസ് സഹകരിക്കുന്നുണ്ട്. 250ഓളം മോഷ്ടാക്കൾ ഇതിനോടകം ജിപിഎസ് സംവിധാനത്തിന്റെ നിരീക്ഷണത്തിലാണ്.