സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ സോഷ്യലിസ്റ്റ് വ്യവസ്ഥയ്‌ക്കെതിരാണെന്ന വ്യാഖ്യാനത്തോടെ ഉത്തര കൊറിയയിൽ യുവതികൾക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും പരസ്യ വിചാരണ നേരിടേണ്ടി വന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു . ബ്രെസ്റ്റ് ഇംപ്ലാന്റ് നടത്തിയെന്ന പേരിലാണ് ഇവരെ പിടികൂടി പൊതുജനങ്ങൾക്ക് മുന്നിൽ വിചാരണയ്ക്ക് വിധേയരാക്കിയത്.
കിം ജോങ് ഉന്നിന്റെ നിർദേശപ്രകാരമാണ് അയൽപക്ക നിരീക്ഷണ സംഘങ്ങളും രഹസ്യാന്വേഷണ വിഭാഗവും സ്ത്രീകളെ കണ്ടെത്തിയത്. ചൈനയിൽ നിന്ന് കടത്തിയ സിലിക്കൺ ഉപയോഗിച്ചാണ് സർജൻമാർ വീട്ടിൽവച്ച് ശസ്ത്രക്രിയ നടത്തിയത്. 20 വയസിന് മുകളിലുള്ള രണ്ട് യുവതികളെയാണ് തെക്കൻ ഹ്വാങ്‌ഹേ പ്രവിശ്യയിലെ സരിവോണിലെ കൾച്ചറൽ ഹാളിൽ സെപ്റ്റംബർ മാസത്തിൽ പരസ്യമായി വിചാരണ ചെയ്തത്.
സോഷ്യലിസ്റ്റ് സമൂഹത്തെ തകർക്കുന്നതെന്ന് കോടതി വിലയിരുത്തിയ ഇവരുടെ പ്രവൃത്തികൾക്കെതിരെ കർശനമായ ശിക്ഷ നൽകുമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി. ശരീരത്തിൽ മാറ്റങ്ങൾ വന്ന മറ്റ് സ്ത്രീകളെ കണ്ടെത്തി കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും അധികാരികൾ വ്യക്തമാക്കി. സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് ഭരണകൂടത്തിന്റെ നീക്കമെന്നാണ് സൂചന.
Leave a Reply