ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനം ഇന്ന് ബുധനാഴ്ച ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം നടക്കുന്ന രണ്ടു ദിവസത്തെ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം തുടങ്ങി എല്ലാ മേഖലകളിലും നേടിയ പുരോഗതി വിലയിരുത്തും. “വിഷൻ 2035” പ്രകാരമുള്ള 10 വർഷ റോഡ് മാപ്പിനോടനുബന്ധിച്ചാണ് ഈ ചർച്ചകൾ നടക്കുന്നത്.
ഇന്ത്യ–യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA) മുഖ്യ ചർച്ചാവിഷയമായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഈ കരാർ യുകെ പാർലമെന്റിൽ അംഗീകരിക്കപ്പെട്ടാൽ ഇരു രാജ്യങ്ങൾക്കുമിടയിൽ 90 ശതമാനത്തിലധികം ഉൽപ്പന്നങ്ങളിലെ തീരുവ ഒഴിവാക്കപ്പെടും. 100-ലധികം ബിസിനസ് നേതാക്കളും സർവകലാശാലാ വൈസ് ചാൻസിലർമാരും സാംസ്കാരിക രംഗത്തുള്ള പ്രമുഖരും ഉൾപ്പെടുന്ന പ്രതിനിധി സംഘത്തോടെപ്പമാണ് സ്റ്റാർമർ ഇന്ത്യയിലെത്തുന്നത്. ഈ സന്ദർശനം ഇരു രാജ്യങ്ങളുടെയും പരസ്പര ബഹുമാനത്തിലും പങ്കാളിത്തത്തിലും പുതിയ അധ്യായമാണെന്ന് യുകെ–ഇന്ത്യ ബിസിനസ് കൗൺസിൽ ചെയർമാൻ റിച്ചാർഡ് ഹീൽഡ് യു അഭിപ്രായപ്പെട്ടു.
സന്ദർശനത്തിന്റെ ഭാഗമായി സ്റ്റാർമറും മോദിയും മുംബൈയിലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ വർഷം ഒപ്പുവെച്ച ഇന്ത്യ–യുകെ ടെക്‌നോളജി സെക്യൂരിറ്റി ഇനീഷ്യേറ്റീവ് (TSI) മുഖേന ടെലികോം, നിർമിത ബുദ്ധി (AI), ക്വാണ്ടം കംപ്യൂട്ടിങ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
Leave a Reply