ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ: ഗ്രീൻ എനർജി പദ്ധതിയിലൂടെ 4 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 400,000 പുതിയ ജോലികൾ ഉണ്ടാക്കാനാണ് പദ്ധതിയെന്ന് എനർജി സെക്രട്ടറി എഡ് മിലിബാൻഡ് അറിയിച്ചു. ഫോസിൽ ഇന്ധന മേഖലയിൽ നിന്ന് മാറി വരുന്ന തൊഴിലാളികൾക്കും, തൊഴിൽരഹിതർക്കും, മുൻസൈനികർക്കും, തടവുകാർക്കും ഈ പദ്ധതിയിൽ പ്രത്യേക പരിശീലനവും അവസരങ്ങളും നൽകും.
പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, വെൽഡർമാർ തുടങ്ങിയവർക്കാണ് ഏറ്റവും കൂടുതൽ ആവശ്യകതയുണ്ടാകുക. 2030ഓടെ മാത്രം 8,000 മുതൽ 10,000 വരെ അധിക പ്ലംബർമാരെ ആവശ്യമുണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു. കാർപെന്റർമാർക്കും വെൽഡർമാർക്കും ആയിരക്കണക്കിന് പുതിയ അവസരങ്ങൾ ലഭിക്കും. ഗ്രീൻ എനർജി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ശരാശരി £50,000 വരെ ശമ്പളമാണ് ലഭിക്കുക എന്നതും മിലിബാൻഡ് പറഞ്ഞു.
വിവിധ തൊഴിലാളി യൂണിയനുകൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു കഴിഞ്ഞു. തൊഴിലാളികൾക്ക് നല്ല ശമ്പളവും സ്ഥിരതയുള്ള ജോലികളും ഉറപ്പാക്കണം എന്ന് യൂണൈറ്റ് ജനറൽ സെക്രട്ടറി ഷാരൺ ഗ്രഹാം പറഞ്ഞു. സർക്കാർ പുതിയ സാങ്കേതിക വിദ്യാ കോളജുകളും, പരിശീലന കേന്ദ്രങ്ങളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് കൂടുതൽ പേർക്ക് തൊഴിലും അവസരങ്ങളും സൃഷ്ടിക്കുന്നതിന് ഉപകാരപ്പെടും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
Leave a Reply